Wednesday, 2 April 2014

Halima's path



FILM : HALIMA’S PATH (2012)
COUNTRY : CROATIA !!! BOSNIA
DIRECTOR : ARSEN A OSTOJIC


   യുദ്ധം  പരോക്ഷമായോ , പ്രത്യക്ഷമായോ  സാന്നിധ്യമറിയിക്കാറുള്ള  സിനിമകൾ  " ആസ്വാദന"ത്തിനപ്പുറമുള്ള  ഒരു വീക്ഷണ തലത്തിലാണ് പൊതുവെ വീക്ഷിക്കാറുള്ളത് . കഴിഞ്ഞ  ഓസ്കാർ  അവാർഡിൽ  വിദേശ ചിത്ര വിഭാഗത്തിൽ  ക്രോയേഷ്യൻ  എൻട്രി ആയി പരിഗണിക്കപ്പെട്ട  HALIMA 'S  PATH  (2012) അത്തരത്തിൽ  യുദ്ധത്തിന്റെ പരോക്ഷമായ സാന്നിധ്യമുള്ള ഒന്നാണ് . അപസർപ്പക സിനിമയിലേതു പോലെയുള്ള ആകാംഷകളോ, ആവേശമോ ഒന്നും കുത്തി നിറക്കാതെ  സത്യത്തിന്റെ പച്ചയായ അവിഷ്കാരതോടെയുള്ള  ശക്തമായ ഒരു ഡ്രാമയാണ് സിനിമ .


          ഒരു  യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ " ഹലീമ ' എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ പറയുന്നു  ജീവിച്ചിരിക്കുക എന്നത് തന്നെ പോരാട്ടമായ ഒരു ദേശത്തെ / ഒരു കാലഘട്ടത്തെ സിനിമ അനുഭവപ്പെടുതുന്നു . യുദ്ധത്തിന്റെ ദ്രംഷ്ടകൾ ആഴ്ത്തപ്പെട്ട , മനസ്സിലും ശരീരത്തിലും ഇന്നും വടുക്കളും , നീറുന്ന മുറിവുകളും പേറി ജീവിക്കുന്ന സമൂഹങ്ങളുടെ ഒരു പ്രതീകമായി മാറുന്നു " ഹലീമ".

         ദേശീയവും , വംശീയവുമായ അക്രോശങ്ങളുടെ  തുടർച്ചയായെത്തുന്ന  യുദ്ധങ്ങളുടെ തേരുകൾ തെളിക്കപ്പെടുന്ന എല്ലാ ഭൂപ്രദേശങ്ങളിലെയും  ഉന്മൂലനം ചെയ്യപ്പെട്ടവരുടെയും , ബാക്കിയായവരുടെയും ദുരിത പർവ്വങ്ങൾ  സിനിമ വരച്ചു കാണിക്കുന്നു.   

       ബോസ്നിയക്കാരും , സെർബുകളും  തമ്മിലുള്ള യുദ്ധത്തിൽ ഭർത്താവും , മകനും നഷ്ടപ്പെട്ട  " ഹലീമ " എന്ന സ്ത്രീ അവരുടെ  ശരീര അവശിഷ്ടങ്ങൾ  ലഭിക്കുവാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. ഭർത്താവിന്റെ ശരീര ഭാഗങ്ങൾ ലഭിച്ചെങ്കിലും മകന്റെ ശരീര അവശിഷ്ടങ്ങൾ ലഭിക്കുന്നതിനുള്ള  സങ്കീർണതകളുടെ കുരുക്കഴിക്കാൻ ' ഹലീമ' സ്വീകരിക്കുന്ന പാതയാണ് സിനിമ നമുക്കായി കരുതി വെയ്കുന്നത്.
                 ഇരയെയും , വേട്ടക്കാരനെയും യുദ്ധത്തിന്റെ, വെടിമരുന്നിന്റെ കരിപുരണ്ട ഭൂതകാലം ഒരു പോലെ വേട്ടയാടുമെന്നും  സിനിമ ആണയിടുന്നു. വേട്ടക്കാരന ഇരയുടെ ദൈന്യതയിലേക്ക്കൂപ്പുകുത്തുന്ന വിരോധാഭാസവും സിനിമ പങ്കുവയ്ക്കുന്നു .ജീവിതത്തിലെ പരുക്കൻ യാഥാർത്യങ്ങൾ നൽകിയ നിശ്ചയ ദാർഡയത്തിന്റെ  ഉറച്ച കാൽ വെപ്പുകൾ  " ഹലീമ" എന്ന കഥാപാത്രത്തിൽ നമുക്ക് കാണാം. യുദ്ധങ്ങളിലും , കലാപങ്ങളിലും നരക തുല്യമായ യാതനകൾ അനുഭവിച്ച് തുടച്ച് മാറ്റപ്പെടുന്ന അനേക ലക്ഷങ്ങളെ  ഓർമിപ്പിച്ചു ചില ഫ്രൈമുകൾദുഃഖം പെയ്തൊഴിയാതെ കനപ്പെട്ട് കണ്ണീർ  വറ്റിയർ അതിജീവനത്തിന്റെ വീര ഇതിഹാസങ്ങളായി  ചരിത്ര താളുകളിൽ നിറഞ്ഞിട്ടുണ്ടാകാം ............ നഷ്ടങ്ങളുടെ വഴ്താരികൾ മാത്രമേ യുദ്ധങ്ങൾ ബാക്കി വയ്കുന്നുള്ളൂ  എന്ന് സിനിമയും ഓർമിപ്പിക്കുന്നു.

        മഷിയിട്ടാൽ പോലും കാണാത്ത വിധം മാനവികതയും , മനുഷ്യത്വവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന   ഇക്കാലത്തും  മാനവികതയുടെ തുരുത്തുകൾ  നിങ്ങളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ , സിനിമ നിങ്ങളുടെ കണ്‍‍-കോണുകളിൽ  ഒരു കണ്ണുനീർ  തുള്ളിയെയെങ്കിലും  അതിഥിയായി  വരുത്താതിരിക്കില്ല ....
      
      വാഗ്ദാനങ്ങൾ പോലും മഹത്വത്തിന്റെ അടയാളങ്ങൾ ആകുന്ന ലോകത്ത് ... യുദ്ധ കാഹളങ്ങൾ ഇല്ലാത്ത  ഭാവിയെ വാഗ്ദാനം ചെയ്യാൻ ഒരാൾക്കും  കഴിയുന്നില്ലലോ  എന്ന നിരാശയോടെ ...... നിങ്ങൾ സിനിമ കാണുമെന്ന പ്രതീക്ഷയോടെ  നിർത്തുന്നു ..

      by
            ഷഹീർ ചോലശ്ശേരി 

No comments:

Post a Comment