Saturday 12 December 2015

IFFK -2015 അനുഭവങ്ങൾ

IFFK -2015 അനുഭവങ്ങൾ 
നമ്മുടെ മേള , എന്റെ ചിന്തകൾ  
           ഡിസംബർ മാസത്തിനായ് കാത്തിരിക്കുന്നത് തണുത്ത പുലരികൾക്കായുള്ള കൊതി കൊണ്ടല്ല, മറിച്ച് ദൃശ്യഭാഷയുടെ വർണ്ണക്കൂട്ടിലും, താളപ്പെരുക്കങ്ങളിലും ലയിച്ചു ചേരാനുള്ള കടുത്ത ആഗ്രഹം കൊണ്ടാണ്.2014-ൽ മൂന്നു ദിവസങ്ങളിലൊടുങ്ങിയ എന്റെ മേളക്കാഴ്ചകളെ നാല് ദിവസമായി നീട്ടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇത്തവണ നാട്ടിൽ നിന്നും വണ്ടി കയറിയത്. ഒരു തീയേറ്ററിൽ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടം ആസ്വാദ്യകരമാകുന്നത് അവിടെ കാത്തിരിക്കുന്ന വേറിട്ട കാഴ്ചകൾ നൽകുന്ന അനുഭൂതി മൂലമാണ്. സാംസ്കാരിക ചിഹ്നങ്ങളും, രാഷ്ട്രീയാവസ്ഥകളും, ജീവിതാനുഭവങ്ങളുമായി തൂവെള്ള സ്ക്രീൻ കലങ്ങി മറിയുമ്പോൾ  പ്രേക്ഷകന്റെ മനസ്സും, ചിന്തയും ദേശ-ഭാഷാ വേലിക്കെട്ടുകൾ മറികടന്നുള്ള പ്രയാണങ്ങളിലും   വ്യാഖ്യാനങ്ങളിലും അഭിരമിക്കുന്നു. വീക്ഷണങ്ങളും, ആസ്വാദനതലങ്ങളും അതിരുകളിലേക്ക് ചേക്കേറുമ്പോൾ അവയ്ക്കൊപ്പം ഓടിയെത്താൻ കഴിയുന്ന പ്രേക്ഷക സമൂഹത്തെ ഒരുമിപ്പിക്കാനാകുന്നു എന്നതാണ് ഇത്തരം മേളകളുടെ പ്രസക്തിയും, സൗന്ദര്യവും. ആസ്വാദന തലം സിനിമയ്ക്കനുസരിച്ച്  പരുവപ്പെടുത്താനാകുന്നവർക്കൊപ്പം കാഴ്ചകളെ കണ്ണുകൊണ്ടും  ചിന്തകളുമായും നുകരാനാവുക എന്നതാണ് എന്നെപ്പോലുള്ളവരുടെ ഭാഗ്യവും.
                 കയ്യൂക്കുള്ളവൻ കാര്യക്കാരനായ കഴിഞ്ഞ മേളാനുഭവങ്ങളുമായി ഒത്തുനോക്കുമ്പോൾ ഇത്തവണത്തെ റിസർവേഷൻ സംവിധാനം ഒരളവുവരെ  ഫലപ്രദമായി എന്ന് പറയാം. കാലുകുത്താൻ ഇടമില്ലാത്ത വിധം നിറഞ്ഞു കവിഞ്ഞ തീയേറ്ററുകളിലാണ് കഴിഞ്ഞ തവണ ഒട്ടു മിക്ക സിനിമകളും കണ്ടതെങ്കിൽ ഇത്തവണ അത്തരം അനുഭവങ്ങൾ വളരെ ചുരുങ്ങി. DELEGATES-ന്റെ എണ്ണം കൂടിയെങ്കിലും പല നല്ല സിനിമകളും ഒഴിഞ്ഞ കസേരകൾക്കൊപ്പം കാണേണ്ടിയും വന്നു. ബഹുസ്വരതയും, വ്യത്യസ്ത ചിന്തകളും സമ്മേളിക്കുന്ന ഇത്തരം വേദികളെ സംവാദങ്ങൾക്കും, ചർച്ചകൾക്കും , സാംസ്കാരിക ഇടപെടലുകൾക്കുമുള്ള ഇടങ്ങളായി മാറ്റുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയും ആഖ്യാന-അഭിപ്രായ സ്വാതന്ത്ര്യങ്ങളും മെലിഞ്ഞു വരുന്ന സാഹചര്യത്തിൽ തുറന്നു പറച്ചിലുകൾ ഉച്ചത്തിൽ ഉയരേണ്ടത് ഇത്തരം വേദികളിലാണ്. ലോകത്തിലെ തന്നെ മികച്ച മേളകളിൽ ഒന്നായ IFFK സിനിമ കാണാൻ മാത്രമുള്ള ഒരു വേദിയായി മാറുന്നു എന്ന ആശങ്ക ചെറിയ തോതിൽ ബാക്കിയാക്കിയാണ് ഇത്തവണത്തെ മേള കടന്നു പോയത്.
                     സിനിമയെ ഗാഡമായി പ്രണയിക്കുന്നവരുടെ സൗഹൃദമാണ് IFFK നല്കുന്ന മറ്റൊരു അനുഭവം. അവരുടെ വാക്കുകൾക്ക്  കാതോർക്കുക എന്നത് സിനിമ കാണുന്നപോലെ ആസ്വാദ്യകരമാണ്. കഥയും, കഥയില്ലായ്മകളും, ആഖ്യാനവും, വ്യാഖ്യാനങ്ങളും, ഇൻവിസിബിൾ എഡിറ്റിങ്ങും, സിനിമയുടെ കാന്തികതയും, മാസ്റ്റേഴ്സിന്റെ ക്രാഫ്റ്റും അവരുടെ വാക്കുകളിൽ അവതരിച്ചപ്പോൾ എന്റെ അജ്ഞതയിൽ നേരിയ പ്രകാശം പരന്നു.സമാധാനമല്ല ജീവിതത്തിൽ ഏറ്റവും മഹത്തരമായത് മറിച്ച്, സമാധാനമില്ലായ്മയുടെ കുത്തൊഴുക്കിൽ തുഴഞ്ഞു മുന്നേറുന്നതാണ് എന്ന തിരിച്ചറിവ് പകർന്ന KEISLOWSKI-യുടെ സിനിമയെക്കുറിച്ച്  സംസാരിച്ച കണ്ണൂർ സ്വദേശിയുമായുള്ള സംഭാഷണങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. സിനിമ ഭ്രാന്തമായി ആവേശിച്ച, ലോകസിനിമയുടെ എൻസൈക്ലോപീഡിയ എന്നു വിശേഷിപ്പിക്കാവുന്ന ആ യുവാവിൽ നിന്ന് കാലം നമുക്കായ് ഏറ്റവും മികച്ചത് കണ്ടെടുക്കുമെന്ന് പ്രത്യാശിക്കാം.       
             കൂവലുകളുടെയും , അടക്കം പറച്ചിലുകളുടെയും  അസഹനീയതയില്ലാതെ പൂർണ്ണമായും സിനിമയിൽ മുഴുകാനുള്ള അസുലഭ അവസരമാണ് മേളയിലെ സിനിമാ കാഴ്ച്ചകൾ. സിനിമയ്ക്കിടയിലെ ചെറിയ കയ്യടികളും, സിനിമയ്ക്ക് ശേഷമുള്ള വലിയ കയ്യടികളും അത്തരം ലയിച്ചു ചേരലിന്റെ  പ്രത്യക്ഷ തെളിവുകളാണ്. ശീതീകരിച്ച തീയേറ്ററിനുള്ളിലെ സുഖലോലുപതയിൽ ഇരിക്കുന്ന നമ്മുടെ തണുത്ത ചിന്തകളെ ചൂടുപിടിപ്പിക്കുന്നത് സ്ക്രീനിൽ നിറയുന്ന ദൃശ്യങ്ങളിൽ നിന്നും വമിക്കുന്ന ചുടുകാറ്റാണ്.
മേളയിലെ സിനിമാ കാഴ്ചകൾ - എന്റെ ഇഷ്ടങ്ങൾ  
          നാല് ദിവസത്തിനുള്ളിൽ 17 സിനിമകൾ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയിൽ മികച്ചവ എന്ന് എനിക്ക് തോന്നിയവയെ  നിങ്ങൾക്കായ് പരിചയപ്പെടുത്താൻ ഒരു ചെറിയ ശ്രമം. 
 NAHID (2015) – (IRAN , DIR : IDA PANAHANDEH)
               ഇറാനിലെ സാമൂഹിക പശ്ചാത്തലത്തിൽ പ്രതീക്ഷിക്കാവുന്ന ജീവിതാവസ്ഥകളുടെ അടയാളങ്ങളാണ് നാഹിദ് ബാക്കിയാക്കുന്നത്. അസന്തുഷ്ടിയും അസ്വസ്ഥതയും അവശേഷിപ്പിച്ച ഭൂതകാലത്തിനും , സന്തോഷവും സമാധാനവും പ്രതീക്ഷിക്കാവുന്ന ദാമ്പത്യത്തിലേക്ക് നടന്നടുക്കുന്ന പ്രണയത്തിനും ഇടയിലാണ് നാഹിദ് എന്ന യുവതി. മകനെ നഷ്ടപ്പെടുമെന്ന ആശങ്ക അവളുടെ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും, സ്ത്രീ പക്ഷ സിനിമകളും ഇറാനിൽ നിന്നുണ്ടാകുന്നതിനു കാരണമായ സാഹചര്യങ്ങളെ ചെറിയ തോതിൽ ഈ സിനിമ ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടവും, നിയമങ്ങളും ഒരുക്കുന്ന സാമൂഹിക ചട്ടക്കൂടിൽ ഒതുങ്ങേണ്ടി വരുന്ന സ്ത്രീയുടെ സ്വാതന്ത്ര്യ ദാഹം നാഹിദിൽ കണ്ടെടുക്കാം.ഇരമ്പുന്ന കടലിന്റെ വിശാലതയെ നോക്കി നിൽക്കുന്ന നാഹിദിനെ പലപ്പോഴും കാണുന്നത് കടലിന് അഭിമുഖമായി നിൽക്കുന്ന ഹോട്ടലിലെ ടെലിവിഷൻ സ്ക്രീനിലാണ്. സാമൂഹികാവസ്ഥകളുടെ മതിലുകൾക്കുള്ളിൽ ഞെരുങ്ങേണ്ടി വരുന്ന സ്ത്രീകളുടെ ജീവിത മോഹങ്ങളെയാവാം ഇത്തരം രംഗങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. "EVEN PRISONERS GET FRESH AIR"  എന്നത് പോലുള്ള പരാമർശങ്ങൾ സ്ത്രീ വിരുദ്ധമായ അവസ്ഥകളോടുള്ള പ്രതിഷേധങ്ങളായി വ്യാഖ്യാനിക്കാം. അവസാന ഭാഗത്ത്‌ മണ്ണിൽ പതിഞ്ഞ കാലടികളിലേയ്ക്ക് നോക്കുന്ന നാഹിദിൽ പുഞ്ചിരി വിടരുന്നുണ്ടെങ്കിലും യാഥാർത്യത്തിന്റെ നാലതിരുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് തന്നെയാണ് സത്യം.
DEGRADE (2015) – (PALESTINE, DIR : AHMED ABOU NASSER, MOHAMMED ABOU NASSER) 
                   രാഷ്ട്രീയം മാറ്റിവെച് ഒരു സിനിമ സാധ്യമല്ലാത്ത വിധമാണ് പലസ്തീനിലെ അവസ്ഥ. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും അവിടത്തെ കലുഷിതമായ രാഷ്ട്രീയാവസ്ഥ സ്വാധീനിക്കുന്നു. വെടിയൊച്ചകളൊഴിയാത്ത GAZA STRIP-ലെ ബ്യൂട്ടി പാർലറിന്റെ പശ്ചാത്തലമാണ് ഈ സിനിമയുടേത്. വൈദ്യുതിയില്ലാത്ത ഒരു ദിവസത്തിൽ റഷ്യൻ വംശജയായ ക്രിസ്ടീനയുടെ ബ്യൂട്ടി പാർലറിൽ എത്തുന്ന സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് ഈ പലസ്തീൻ സിനിമ നമ്മെ പിടിച്ചിരുത്തുന്നത്. സമൂഹത്തിലെ വ്യത്യസ്ത പ്രതിനിധാനങ്ങളായി ഓരോ കഥാപാത്രങ്ങളും മാറുമ്പോൾ സമൂഹത്തിന്റെ ചെറിയ പതിപ്പായി ബ്യൂട്ടിപാർലറിന്റെ അകത്തളം മാറുന്നു. തെരുവിലെ അശാന്തിയുടെ കോലാഹലങ്ങൾക്കിടയിൽ പുറത്തിറങ്ങാൻ കഴിയാതെ വരുന്ന അവരുടെ സംഭാഷണങ്ങളിൽ പ്രണയം, ദാമ്പത്യം, പരദൂഷണങ്ങൾ  എന്നിവയ്ക്കൊപ്പം രാഷ്ട്രീയവും കലരുന്നു. ഇസ്രയേലും, ഹമാസും, തെരുവ് സംഘങ്ങളും, പട്ടാളവുമെല്ലാം ഭീതിയുടെയും, വെറുപ്പിന്റെയും വിത്തുകൾ ഒരു പോലെ പാകുന്നു എന്നാ ധ്വനി ഈ സിനിമയേകുന്നു. വിശ്വാസിയെ നിലവിലുള്ള രാഷ്ട്രീയാവസ്ഥകളുടെ കാരണമാക്കുന്ന  യുക്തികളെ ഖണ്ഡിക്കുന്നു DEGRADE. പുറത്ത് ഭീകരത നടനമാടുമ്പോഴും തങ്ങളുടെ വാക്കുകളും, പ്രവർത്തികളും തുടരുന്ന കഥാപാത്രങ്ങൾ ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ തളരാതെ, നാളെയെക്കുറിച്ച് നല്ല സ്വപ്‌നങ്ങൾ കാണുന്ന പ്രതീക്ഷയുടെ പോരാളികളാവുന്നു.     
OTTAL (2015) – (INDIA, DIR: JAYARAJ)
              റഷ്യൻ സാഹിത്യകാരനായ ചെക്കോവിന്റെ  "വാങ്ക" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജയരാജ്‌ ഒരുക്കിയ ഒറ്റാൽ ദൃശ്യവിരുന്നായി. കുട്ടനാടൻ കായലോളങ്ങളെ തഴുകി പ്രകൃതിയുടെ സൗന്ദര്യത്തിൽ മനം മയക്കി  മണ്ണിന്റെ മണം പകരുന്ന സിനിമ. വേരറ്റു പോകുന്ന കാർഷിക സംസ്കാരത്തെയും, വിടരാതെ വാടിയുണങ്ങുന്ന  ബാല്യങ്ങളെയും മനസ്സിൽ പതിപ്പിക്കുന്ന സിനിമ. കാർഷിക കടം മൂലം മാതാപിതാക്കൾ  ആത്മഹത്യ   ചെയ്യുമ്പോൾ, താറാവ് കർഷകനായ മുത്തശ്ശനൊപ്പം കൂടുന്ന കുട്ടപ്പായിയുടെ കഥയാണ് സിനിമ മൊഴിയുന്നത്. "BURN THE BOOKS, BREAK THE WALLS , THROW YOUR CHILD IN TO THE BOUNTY  OF NATURE" എന്ന നാച്വറലിസ്റ്റ് ചിന്തയുടെ ഉത്തമ ഉദാഹരണങ്ങളാകുന്നു  പല ഫ്രൈമുകളും. ഒരു പാരിസ്ഥിതിക ചിത്രം എന്ന ലേബലിനെ കഴുകിക്കളയാനുള്ള കാമ്പ് ഈ സിനിമയ്ക്കുണ്ട്. കുട്ടനാടൻ  ജലാശയങ്ങളുടെ വശ്യമനോഹാരിത ഗംഭീരമായി ഒപ്പിയെടുത്ത M.J  രാധാകൃഷ്ണനും, സിനിമയ്കനുസൃതമായ സംഗീതം ചെയ്ത ശ്രീവത്സൻ മേനോനും, അഭിനേതാക്കളും ജയരാജിനൊപ്പം  പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. തീയേറ്ററിൽ നിറഞ്ഞ കയ്യടികൾ തീർത്ത ഒറ്റാൽ മലയാള സിനിമയുടെ അഭിമാനം തന്നെയാകുന്നു.

THE SWEET RED BEAN PASTE (2015) – (JAPAN, DIR: NAOMI KAWASE)
              NAOMI KAWASE സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയായ THE SWEET RED BEAN PASTE ഹൃദയ സ്പർശിയായ അനുഭവമാകുന്നു. പാൻ കേക്ക് നിർമ്മിക്കുന്ന സെന്റൊരെയുടെ കടയിലേക്ക് ജോലിയന്വേഷിച്ച് വരുകയാണ് TOKUE എന്ന വൃദ്ധ. അവരുടെ അപേക്ഷ പലതവണ നിരാകരിക്കുന്ന സെന്റൊരെ ഒരിക്കൽ  TOKUE സ്വയം പാകം ചെയ്ത വിഭവം കഴിക്കാനിടവരുകയും  ജോലി നല്കുകയും ചെയ്യുന്നു. മുതലാളി-തൊഴിലാളി ബന്ധത്തിനപ്പുറം വളരുന്ന അവരുടെ  നിർമ്മലമായ ബന്ധത്തിലേക്ക് WAKANA എന്ന സ്കൂൾ വിദ്യാർഥിനിയുടെ സൗഹൃദവും കണ്ണി ചേരുന്നു. ജീവിതത്തെക്കുറിച്ച്  പുതിയ ഉൾക്കാഴ്ച്ചകളേകി TOKUE നമ്മുടെയും സ്നേഹം പിടിച്ചു പറ്റുന്നു. സന്തോഷത്തിന്റെയും സന്താപത്തിന്റെയും കണ്ണീരുപ്പ് കലരുമ്പോഴാണ് ജീവിതത്തിന് രുചിയേറുന്നതെന്ന തിരിച്ചറിവിലേക്ക് വഴിവെട്ടുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. HEART WARMING എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ പോസിറ്റീവ് എനർജി നൽകുന്ന ലാളിത്യമാർന്ന ഒരു സിനിമ.
SHADOW BEHIND THE MOON (2015)—(PHILIPPINES, DIR: JUNE ROBLES LANA)
                ആഖ്യാന രീതി കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫിലിപ്പൈൻ ചിത്രമായ SHADOW BEHIND THE MOON. പ്രത്യേക കളർടോണിൽ സിംഗിൾ ഷോട്ടിലെടുത്ത ഈ സിനിമ ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു. 1993-ലെ അഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ DIALOGUE DRIVEN MOVIE  ഇടം കണ്ടെത്തുന്നത്. പ്രശ്ന കലുഷിതമായ സ്ഥലത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ കഴിയുന്ന ദമ്പതികൾ, അവരുമായി സൗഹൃദം സ്ഥാപിക്കുന്ന സൈനികൻ എന്നിവരാണ്‌ കഥാപാത്രങ്ങൾ. വിമതരും, സൈന്യവും തമ്മിലുള്ള പോരാട്ടത്തിന്റെ ന്യായ-അന്യായങ്ങളിലേക്കും , ശരി-തെറ്റുകളിലേക്കുമാണ് അവരുടെ സംഭാഷണങ്ങൾ പിടിച്ചു കയറുന്നത്. ജീവഹാനികളുടെയും, നഷ്ടങ്ങളുടെയും കണക്കെടുപ്പും കുറ്റം ചാർത്തലുകളുമായി  സംഭാഷണങ്ങളിലൂടെ യാഥാർത്യത്തെ  ഇഴ കീറി പരിശോദിക്കുമ്പോൾ കഥാപാത്രങ്ങളുടെ ആശയ സ്വത്വത്തെ തിരിച്ചറിയാനാവുന്നു. IDEOLOGY-യുടെ നിലനിൽപ്പിനും മുന്നേറ്റത്തിനും വേണ്ടി പേർസണൽ ഐഡന്റിടി ബലികഴിക്കേണ്ടി വരുന്ന സത്യത്തെയും സംഭാഷണങ്ങൾക്കിടയിൽ വായിച്ചെടുക്കാനാവുന്നു. മികച്ച ക്ലൈമാക്സിൽ കലാശിക്കുന്ന ഈ സിനിമ മേളയിലെ നല്ല കാഴ്ചകളിലൊന്നായി  മാറി. COURT ROOM DRAMA-കൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഒരു MUST WATCH തന്നെയാണ്. 

JALAL’S STORY (2015) – (BANGLADESH, DIR : ABU SHAHED EMON)
                   ജലാലിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഈ ബംഗ്ലാദേശ് സിനിമ നീങ്ങുന്നത്.തിരസ്കാരത്തിന്റെ വേദനയിൽ പര്യവസാനിക്കുന്ന ഓരോ ഘട്ടത്തിലും ജലാലിനു ചുറ്റും ക്യാമറ ചലിപ്പിച് ബംഗ്ലാദേശിലെ സാമൂഹിക ദുരവസ്ഥകളിലേക്ക് വെളിച്ചം വീഴ്ത്തുന്നു ഈ സിനിമ. അന്ധവിശ്വാസങ്ങളേയും, സ്ത്രീ വിരുദ്ധതയേയും, അഴിമതിയിൽ കുളിച്ചു നില്ക്കുന്ന രാഷ്ട്രീയത്തേയും പരിഹാസച്ചുവയുള്ള ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. തിരിച്ചറിവിന്റെയും തിരുത്തലുകളുടെയും  കിരണങ്ങൾ ഇനിയും പതിയാത്ത വിധം ഇരുട്ട് മൂടി നിൽക്കുന്ന നാടിനെക്കുറിച്ചുള്ള ആശങ്കകളുമായാണ്  ഈ സിനിമ അവസാനിക്കുന്നത്.

AIN (2015) – (INDIA , DIR : SIDHARTH SIVA)
               കണ്ണ് എന്ന് അർഥം വരുന്ന അറബി പദമാണ് സിദ്ധാർത് ശിവ തന്റെ സിനിമയ്ക്ക് നൽകിയിട്ടുള്ളത്. സമകാലിക സാഹചര്യങ്ങളിലെ കടും കാഴ്ചകൾക്കു നേരെ  കണ്ണും മനസാക്ഷിയും കൊട്ടിയടയ്ക്കുന്ന നമ്മളെയാണ്‌ ഒരു ചോദ്യമായ് "ഐൻ" തുറിച്ചുനോക്കുന്നത്. മലബാറിലെ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് നമ്മുടെ പരിസരങ്ങളിൽ പല്ലിളിച്ചു നിൽക്കുന്ന യാഥാർത്യങ്ങളിലൂടെ നേർക്കാഴ്ചയുടെ മറുകരയിലേക്ക് സിനിമയെ നടത്തുവാൻ സംവിധായകന് കഴിയുന്നു. "മാനു"  നമ്മിൽ നിന്ന് വ്യത്യസ്തനായി തോന്നുമെങ്കിലും, മങ്ങിയ കാഴ്ചകളുടെ രോഗാതുരത നമ്മളേയും ചൂഴ്ന്നു നിൽക്കുന്നു എന്ന സത്യത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു ഐൻ. വേഷപ്പകർച്ചകളും, മനോനിലകളും, യാത്രാനുഭവങ്ങളും കരപറ്റുമ്പോൾ ഉള്ളിൽ നിറയുന്ന പ്രഭയിൽ കാഴ്ച്ചയുടെ നേരിനെ വീണ്ടെടുക്കാൻ മാനുവിനാകുന്നു. എന്നാൽ അത്തരം നേരുകൾ നിരാകരിക്കപ്പെടുകയും അപ്രസക്തമാവുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ നിലകൊള്ളുന്നത് എന്ന കാര്യം ആണയിടുന്നു "ഐൻ". അഭിനയം കൊണ്ട് വിസ്മയിപ്പിച്ച മുസ്തഫയ്ക്കും, ചലിക്കുന്ന ചിത്രങ്ങളുടെ ശക്തമായ സാധ്യതകളെ പിന്തുടരുന്ന സിദ്ധാർഥ്  ശിവയ്ക്കും എന്റെ വക ഒരു സല്യൂട്ട്.
BOPEM (2015) – (KAZAKHSTAN, DIR : ZHANNA ISSABAYEVA)
                 മനുഷ്യന്റെ ആർത്തിയിൽ വറ്റിവരണ്ടുപോയ "അരാൽ" തടാകത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഖസാഖിസ്താൻ ചിത്രമാണ് BOPEM. തടാകത്തിന്റെ നാശം സൃഷ്ടിച്ച സാമ്പത്തിക തകരർച്ചയുടെ നിഴലുകൾ അവിടത്തെ ജനജീവിതത്തിൽ  വ്യക്തവുമാണ്. അമ്മയെ നഷ്ടപ്പെട്ട റയാൻ എന്ന യുവാവാണ് സിനിമയിലെ പ്രധാന കഥാപാത്രം. തലയിൽ ട്യൂമർ ബാധിച്ചിരിക്കുന്ന റയാനിൽ ആയുസ്സിനെക്കുറിച്ചുള്ള ചിന്തകൾ പുതിയ തീരുമാനങ്ങളെ ഉണർത്തുന്നു. സോവ്യറ്റ് യൂണിയന്റെ തകർച്ചയിൽ ഉദയം കൊണ്ട രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയുടെ  പ്രതിഫലനങ്ങളാകുന്നു  സിനിമയിലെ യുവത്വങ്ങൾ. ഡയലോഗുകൾ വളരെ കുറവായ ഈ സിനിമയിൽ  ലോങ്ങ്‌ഷോട്ടുകളേയാണ്  ആശയ പ്രകാശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സഞ്ചാരിയായെത്തുന്ന വിദേശിയും, സ്വജന പക്ഷപാതവും അഴിമതിയും നിറഞ്ഞ അധികാര വ്യവസ്ഥകളും, അലമാലകളെ വകഞ്ഞു മുന്നേറിയ ഭൂതകാലത്തിന്റെ ശേഷിപ്പായ തുരുമ്പിച്ച കപ്പലും, തുന്നിച്ചേർക്കപ്പെടേണ്ടി  വരുന്ന ചുവപ്പൻ പതാകയും, ഫ്ലാഷ്ബാക്ക് ഷോട്ടുകളിൽ കുഞ്ഞു റയാന്റെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ പറയുന്ന ചക്രവാളത്തിനപ്പുറമുള്ള സ്വർഗ്ഗീയ ദേശവും സിനിമ മന്ത്രിക്കുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളാകുന്നു.

THE THIN YELLOW LINE (2015) – (MEXICO, DIR : CELSO R GARCIA)

                     മെക്സിക്കൻ സിനിമയായ THE THIN YELLOW LINE  പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു. മെക്സിക്കോയിലെ രണ്ടു പ്രദേശങ്ങൾക്കിടയിലുള്ള റോഡിൽ മീഡിയൻ ലൈൻ വരയ്ക്കുന്ന ജോലിയിൽ ഏർപ്പെടുന്ന അഞ്ചു വ്യക്തികളുടെ കഥയാണ് ഈ സിനിമയ്ക്ക് പറയാനുള്ളത്. ഫോർമാനായ ടോണോ എന്നയാൾക്ക് മാത്രമേ ജോലിയിൽ മുൻപരിചയമുള്ളൂ. വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളും വ്യക്തിത്വങ്ങളുമുള്ള ഓരോരുത്തരിലും വിഷാദത്തിന്റെ കണങ്ങൾ ഇറ്റുവീഴുന്ന ഭൂതകാല കഥകളുണ്ടെന്ന്  യാത്രയ്ക്കിടയിൽ നമുക്ക് കണ്ടെത്താനാകുന്നു. ഓരോരുത്തരിലും കുടികൊള്ളുന്ന നന്മയെ ബോധപൂർവ്വം സംവിധായകൻ വരച്ചിടുകയും ചെയ്യുന്നു. മെക്സിക്കൻ പ്രാന്തതയുടെ മനോഹരമായ ഭൂപ്രകൃതികളിലൂടെ റോഡിനെ രണ്ടായി പകുത്ത് അവർ മുന്നേറുമ്പോൾ ജീവിതമെന്ന യാത്രയുടെ വിരുദ്ധ ഭാവങ്ങൾ തന്നെയാണ് നമ്മുടെയുള്ളിൽ പതിയുന്നത്. രക്തത്തുള്ളികളാൽ  ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് പാബ്ലോ വരയിടുമ്പോൾ നമുക്ക് നോവുന്നത് സിനിമയുടെ നിശ്വാസങ്ങൾ നമ്മുടേതുമാകുന്നതിനാലാണ്.

IMMORTAL (2015) – (IRAN, DIR : HADI MOHAGHEGH)

               ഇരുപതാമത് IFFK -യിൽ എന്നെ ഏറ്റവുമധികം വിസ്മയിപ്പിച്ചത് IMMORTAL എന്ന ഇറാനിയൻ സിനിമയായിരുന്നു. സിനിമയ്ക്ക് ശേഷവും വേട്ടയാടുന്ന ദൃശ്യബിംബങ്ങളാൽ സമ്പന്നമായിരുന്നു IMMORTAL. വിഷ്വൽ നരേഷന്റെ സാധ്യതകളെ വളരെ തീവ്രമായി പ്രയോഗവല്ക്കരിച്ചിരിക്കുന്നു ഈ സിനിമ. കുടുംബാംഗങ്ങളുടെ മരണത്തിനിടയാക്കിയ ആക്സിഡന്റിന്റെ  കാരണക്കാരൻ താനാണെന്ന കുറ്റബോധത്തിൽ ആത്മാഹുതിക്കായ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന അയാസ് എന്ന വൃദ്ധനും, അയാളുടെ ശ്രമങ്ങൾക്ക് എല്ലായ്പോഴും തടയിടുന്ന പേരമകൻ ഇബ്രാഹിമുമാണ് സിനിമയുടെ പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തോടുള്ള ആസക്തിയും, വിരക്തിയും നിറയുന്ന ഫ്രൈമുകളുണർത്തുന്ന വൈകാരിക വിക്ഷുബ്ദതയിൽ വിറങ്ങലിച്ചു പോകുന്നു പ്രേക്ഷകർ. ബുസാൻ ഫെസ്റ്റിവലിൽ  ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രത്തിന്റെ സംവിധായകന്റെ അടുത്ത ചിത്രത്തിനായ് അക്ഷമനായി കാത്തിരിക്കുന്നു.

അവസാനിപ്പിക്കുന്നതിന് മുമ്പ് പറയാനുള്ളത് 
            ഈ മേളയിലെ മികച്ച പല സിനിമകളും ഒരു പക്ഷെ ഈ കുറിപ്പിൽ ഇടം പിടിച്ചിട്ടുണ്ടാകില്ല. അവ തീർച്ചയായും എന്റെ നഷ്ടങ്ങളാണ്. ഞാൻ കണ്ട സിനിമകൾ അവശേഷിപ്പിച്ച ചിന്തകളാണ് ഈ കുറിപ്പിൽ അക്ഷരങ്ങളായി പിറന്നിരിക്കുന്നത്. വൈവിധ്യമാർന്ന കാഴ്ചകൾ സമ്മേളിക്കുന്ന ദൃശ്യവിരുന്ന് തേടി അടുത്ത തവണയും വണ്ടി കയറണമെന്ന ആഗ്രഹം ഉള്ളിൽ നട്ടുനനച്ച്  നിർത്തുന്നു.            


Saturday 21 November 2015

DIFRET (2014)



FILM : DIFRET (2014)
COUNTRY : ETHIOPIA
GENRE : BIOGRAPHY !!! DRAMA
DIRECTOR : ZERESENAY MEHARI

                യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് DIFRET. കഥാപശ്ചാത്തലങ്ങളിലെ വികലമായ പാരമ്പര്യ രീതികളെയും, അധികാര പക്ഷങ്ങളെയുൾപ്പടെ  എതിർചേരിയിൽ നിർത്തിയുള്ള അവകാശ പോരാട്ടങ്ങളെയുമാണ്  ഈ സിനിമ  അടയാളപ്പെടുത്തുന്നത്. HIRUT  എന്ന പതിനാലുകാരിയുടെ അവകാശങ്ങൾക്ക് വേണ്ടി MEAZA എന്ന അഭിഭാഷകയ്ക്ക് എതിരിടേണ്ടി വരുന്നത് ആണ്‍കോയ്മയിൽ പടുത്തുയർത്തിയ സമൂഹ മനസ്സിനോടും, കാലഹരണപ്പെട്ട ചിന്തകളിൽ കാലമർത്തി നിൽക്കുന്ന അധികാര സ്ഥാപനങ്ങളേയുമാണ്‌. ശിലായുഗ മനസ്സിന്റെ കറയൊഴിയാത്തവരുടെ പാരമ്പര്യത്തിന്റെ തണലിൽ അധികാരി വർഗ്ഗം ഇരിപ്പുറപ്പിക്കുമ്പോൾ നീതി കിട്ടാക്കനിയാവുന്നു. കണ്ണീർ വറ്റിയ കണ്ണുകളിൽ സന്തോഷത്തിന്റെയും, ആത്മ വിശ്വാസത്തിന്റെയും തിളക്കങ്ങൾ സമ്മാനിച്ച അനേകം പോരാട്ടങ്ങളിൽ ഒന്നായി ഇതും പരിണമിച്ചു  എന്ന ചരിത്ര സത്യത്തോട് സിനിമ ചേർന്ന് നിൽക്കുമ്പോൾ സന്തോഷം നമ്മളിലേക്കും പടരുന്നു. നഗരത്തിലെ ആൾക്കൂട്ടത്തിലേക്ക് HIRUT ലയിച്ചു ചേരുമ്പോൾ "അവൾ എന്ത് നേടി?" എന്ന ചോദ്യം മനസ്സിൽ മന്ത്രിക്കുമ്പോൾ , നമ്മുടെ  കാതുകളിലെത്തുന്ന നേർത്ത ചിറകടി ശബ്ദം സ്വാതന്ത്ര്യത്തിന്റെതായിരുന്നു എന്ന് പ്രത്യാശിക്കാം. സാങ്കേതിക മികവുകൾക്കുപരി  ജീവചരിത്രാംശങ്ങളും, ചരിത്ര യാഥാർത്യങ്ങളുടെ നേർചിത്രങ്ങളുമാണ് ഈ സിനിമയ്ക്ക് കരുത്ത് പകരുന്നത്. 


Monday 16 November 2015

RACHIDA (2002)



FILM : RACHIDA (2002)
COUNTRY : ALGERIA
GENRE : DRAMA
DIRECTOR : YAMINA BACHIR

                   നിസ്സഹായതയുടെ നിലവിളികളും  ചിതറിയ ശരീരങ്ങളുമാണ്‌ ഇന്നത്തെ പുലരികൾ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഭീകരവാദം സൃഷ്ടിക്കുന്ന ചോരച്ചാലുകൾ രാജ്യാതിർത്തികൾ ലംഘിച്ച് ഒഴുകി പടരുകയാണ്. വെടിയൊച്ചകളുടെ  ഉച്ച-നീച സ്ഥായികൾക്കിടയിൽ ഭീതിയുടെ മൌനം തളം കെട്ടിനിൽക്കുന്നു. ഭീകരവാദത്തിന്റെ ക്രൂരതകളിൽ  വിറങ്ങലിച്ച്, ആശയറ്റു കഴിയുന്ന ഒരു ജനതയുടെ നിശബ്ദ രോദനമാകുന്നു അൾജീരിയൻ സിനിമയായ RACHIDA. ആഭ്യന്തര പ്രശ്നങ്ങളിൽ നീറിപ്പുകഞ്ഞ അൾജീരിയയുടെ ഇന്നലേകളുടെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ RACHIDA  എന്ന യുവ അധ്യാപികയുടെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഈ സിനിമ. പ്രത്യേക പരിണാമങ്ങളിലേയ്ക്ക് ചുവടു വെയ്ക്കാത്ത സിനിമയുടെ ഉള്ളടക്കം, തീവ്രവാദം സൃഷ്ടിക്കുന്ന ദുരിതങ്ങളേയും, ഭീതിയെയും, ജനങ്ങളുടെ മാനസിക നിലകളെയുമാണ്  (TRAUMA)  വലം വെയ്ക്കുന്നത്. സിനിമയിലെ സംഭവ വികാസങ്ങൾക്ക്‌ പശ്ചാത്തലമാകുന്ന ഗ്രാമത്തെ അത് നിലകൊള്ളുന്ന രാഷ്ട്രത്തിന്റെ അവസ്ഥയായി വ്യക്തതയോടെ വായിച്ചെടുക്കാം. പിച്ചി ചീന്തപ്പെടുന്ന സ്ത്രീത്വവും, നിലവിളികളായി മാറുന്ന ആഘോഷരാവുകളും, ധ്വംസിക്കപ്പെടുന്ന അവകാശങ്ങളും ശപിക്കപ്പെട്ട നാടിന്റെ നിഴലുകളാകുന്നു. കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകൾ മനസ്സിലാഴ്ത്തി വെറുപ്പിന്റെ വിത്തുകൾ പാകി മാനവികതയെ ചുട്ടെരിക്കുന്ന ഭീകരതയുടെ തേർവാഴ്ച്ചകളെ മനസ്സുകൊണ്ടും, ശരീരം കൊണ്ടും പ്രതിരോധിക്കാൻ നമുക്ക് കഴിയട്ടെ. ദൈന്യതയും, ഭീതിയും വഴിമാറിയ RACHIDA-യുടെ മനോഹരങ്ങളായ കണ്ണുകൾ പറയുന്നതും ഇക്കാര്യം തന്നെയാണെന്ന് അനുമാനിക്കാം. 


Tuesday 10 November 2015

THE OLD MAN AND THE SEA (1999)



FILM : THE OLD MAN AND THE SEA (1999)
GENRE : ANIMATION !!! SHORT
DIRECTOR : ALEKSANDR  PETROV

                           അനിമേഷൻ സിനിമകൾ അധികം കാണുന്ന സ്വഭാവം ഇല്ലാത്തതിനാൽ  അവയെ വിലയിരുത്താൻ ഞാൻ ആളല്ല. എങ്കിലും ഇന്നോളം കണ്ട അനിമേഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു റഷ്യൻ അനിമേറ്ററായ  "പെട്രോവിന്റെ" THE OLD MAN AND THE SEA. വിഖ്യാത എഴുത്തുകാരൻ ഹെമിംഗ് വേയുടെ പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറം ഈ ലഘുചിത്രം വേറിട്ട്‌ നിൽക്കുന്നത് ഫ്രൈമുകളുടെ മാസ്മരികതയാലാണ്. PAINT-ON-GLASS എന്ന അനിമേഷൻ ടെക്നിക്കിലൂടെ ആയിരക്കണക്കിന്  ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ  19 മിനിട്ടോളം മാത്രം ദൈർഘ്യമുള്ള അനിമേഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ ഫ്രൈമുകളും അതിമനോഹരമായ ഓയിൽ പെയിന്റിംഗ് പോലെ മനോഹരമായിരിക്കുന്നു. ഈ സിനിമയൊക്കെ വലിയ സ്ക്രീനിൽ കണ്ടവരെയോർത്ത് അസൂയപ്പെട്ടുകൊണ്ടും, അനിമേഷൻ സ്നേഹികൾകും, ചിത്രകല ഇഷ്ടപ്പെടുന്നവർക്കും ഇതൊരു "MUST SEE" മൂവിയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും നിർത്തുന്നു.


Saturday 7 November 2015

SUBURRA (2015)



FILM : SUBURRA (2015)
GENRE : CRIME !!! THRILLER
COUNTRY :  ITALY
DIRECTOR : STEFANO SOLLIMA

               ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ഇറ്റാലിയൻ ഗ്യാങ്ങ്സ്ടർ  സിനിമയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. റോമിന്റെ സമീപത്തുള്ള ഒരു പ്രദേശത്തെ ലാസ് വെഗാസിനെ  പോലെ ഒരു വൻ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് "സമുറായ്" എന്ന ഗ്യാങ്ങ്സ്ടർ. അയാളുടെ ശ്രമങ്ങൾ ലക്ഷ്യം  കാണണമെങ്കിൽ പ്രാദേശിക ഗ്യാങ്ങുകൾക്കിടയിൽ വെടിയൊച്ചകൾ ഇല്ലാതിരിക്കേണ്ടതുണ്ട്. സ്വാർത്ഥതയും, ഒറ്റുകൊടുക്കലുകളും, അധികാര-സാമ്പത്തിക മോഹങ്ങളും, കണക്കു തീർക്കലുകളും ഒഴിച്ചുകൂടാനാവാത്ത അവർക്കിടയിൽ ചിതറുന്ന ഒരു തീപ്പൊരി പോലും അഗ്നി ഗോളങ്ങളായി മാറിയേക്കാം. "സമുറായ്" കൊതിക്കുന്ന "സമാധാനം"  സർവ്വനാശത്തിന്റെ ഇരുവശങ്ങളിലേക്കുമായി  തള്ളപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക.
                ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും നമ്മെ പിടിച്ചിരുത്താൻ ഈ സിനിമയ്ക്കാവുന്നു. ഇത്തരം സിനിമകൾ ആവശ്യപ്പെടുന്ന ഡാർക്ക് മൂഡ്‌ ഫീൽ നൽകാൻ സംവിധായകൻ പൂർണമായി വിജയിച്ചു എന്നു പറയാം. മഴയെ പല ഫ്രൈമുകളിലും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ഗ്യാങ്ങ്സ്ടർ സിനിമകളുടെ ആരാധകർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടുമെന്ന ഉറപ്പോടെ നിർത്തുന്നു.


Saturday 31 October 2015

MEN AND CHICKEN (2015)



FILM : MEN AND CHICKEN (2015)
COUNTRY : DENMARK
GENRE : COMEDY !! MYSTERY !! DRAMA
DIRECTOR : ANDERS THOMAS JENSEN

                  ബെൽജിയൻ മിസ്റ്ററി ഡ്രാമയായ THE FIFTH SEASON (2012) നൽകിയതിന് സമാനമായ ഒരു ഫീൽ നൽകുന്ന ഡാനിഷ് സിനിമയാണ് MEN AND CHICKEN. ചടുലതയെ   മാറ്റി നിർത്തി പതിഞ്ഞ താളത്തിൽ നിഗൂഡതയുടെ ചുമലിലേറി മുന്നേറുന്ന ഈ സിനിമ കറുത്ത ഹാസ്യത്തിന്റെ കാര്യത്തിൽ ഫിഫ്ത് സീസണിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നു.
                    മരണാസന്നനായ പിതാവ് വിടപറയുന്നതിന് മുമ്പ്  ഗബ്രിയേലിനോട് ഒരു വീഡിയോ കാസറ്റിനെക്കുറിച്ച് പറയുന്നു. പിതാവിന്റെ മരണ ശേഷം ഗബ്രിയേൽ തന്റെ സഹോദരനായ എലിയാസിനോപ്പം കാണുന്ന ഈ വീഡിയോ  അവരെയും, നമ്മളേയും നിഗൂഡതകളുടെയും, രഹസ്യങ്ങളുടെയും തുരുത്തുകളിലേയ്ക്ക് നയിക്കുകയാണ്. സിനിമയുടെ താളവും, പലയിടങ്ങളിലും വെളിച്ചത്തിലേക്ക് കയറി നിൽക്കുന്ന നിഗൂഡതയെക്കുറിച്ചുള്ള  സൂചനകളും സിനിമയുടെ ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കാത്തത് "മാഡ്  മിക്കിൽസൻ" ഉൾപ്പടെയുള്ളവരുടെ കഥാപാത്രങ്ങൾ മിഴിവോടെ സ്ക്രീനിൽ നിറയുന്നത്  മൂലമാണ്.
                           സിനിമയുടെ ബേസിക് പ്ലോട്ട് കേട്ട് എടുത്തു ചാടാതിരിക്കാനാണ് തുടക്കത്തിൽ ഫിഫ്ത് സീസണ്‍ എന്ന സിനിമയെ ഒരു റെഫറൻസ് ആയി നൽകിയത്. സാധാരണ മിസ്ടറികളിൽ നിന്ന് പല രീതിയിലും വ്യത്യസ്തത പുലർത്തുന്നതിനാൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയില്ല എന്നാണ് എന്റെ തോന്നൽ. സിനിമയുടെ കഥയിലേയ്ക്ക്  പ്രവേശിക്കാൻ ശ്രമിക്കാത്തതിനാൽ  കൂടുതൽ വ്യാഖ്യാനങ്ങൾക്ക് മുതിരുന്നില്ല. എങ്കിലും, കറുപ്പ് തെളിഞ്ഞ പല ഹാസ്യരംഗങ്ങളും ചിന്തോദ്ദീപകങ്ങളായിരുന്നു. ക്രമങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക നിയമങ്ങളും, അച്ചടക്കമില്ലായ്മയിൽ  വിരാജിക്കുന്ന മൃഗതൃഷ്ണകളും, സമൂഹ മനസ്സിൽ   വേരൂന്നുന്ന ഉച്ച-നീചത്വങ്ങളുടെ വംശീയ വേർതിരിവുകളും ചിന്തകളായി ഈ സിനിമ അടിച്ചേൽപ്പിക്കുന്നു.


Thursday 22 October 2015

GRIGRIS (2013)



FILM : GRIGRIS (2013)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HAROUN
                  സിനിമാറ്റിക്ക് ഗിമ്മിക്കുകളോ, പുതു പരീക്ഷണങ്ങളോ അല്ല, നമുക്ക് തീർത്തും അന്യമായ ജീവിത സാഹചര്യങ്ങളുടെ നേർചിത്രങ്ങളാണ് ആഫ്രിക്കൻ സിനിമ എല്ലായ്പ്പോഴും കരുതി വെയ്ക്കാറുള്ളത്. അതിനാൽ തന്നെ സ്ക്രീനിലെത്തുന്നതിൽ മിക്കവയും ആഫ്രിക്കൻ ഐഡന്റിടിയുടെ നിഴൽ പിന്തുടരുന്നവയായിരിക്കും. ആഫ്രിക്ക അനുഭവിപ്പിക്കുന്ന വേറിട്ട അസ്ത്വിത്വത്തെ സാധൂകരിക്കുന്ന തരത്തിൽ ഈ സിനിമയിലെ നായകനായ ഗ്രിഗ്രിസ് വേറിട്ട്‌ നിൽക്കുന്നു. മുടന്തനെങ്കിലും അനുഗ്രഹീത ഡാൻസറായ അവന്റെ ജീവിതമാർഗ്ഗം നിശാക്ലബ്ബുകളിൽ ആളുകൾക്കായി ഡാൻസ് ചെയ്യുക എന്നതാണ്. വളർത്തു പിതാവിന്റെ അസുഖം സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതോടെ  കൂടുതൽ അപകടകരമായ വഴികളെ അവന്  തെരഞ്ഞെടുക്കേണ്ടി വരുന്നു. മിമി എന്ന അപഥ സഞ്ചാരിണിയുമായി  പ്രണയത്തിലാവുന്ന ഗ്രിഗ്രിസ് സാഹചര്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന  പ്രശ്നങ്ങളിൽ നിന്ന് അവളോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
                      'ചാഡ്‌ ' എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ നഗര-ഗ്രാമീണ സാമൂഹിക പശ്ചാത്തലങ്ങളെ മികച്ച രീതിയിൽ പകർത്തുന്ന ഈ സിനിമയിലെ നായകൻ  ആ രാജ്യത്തിൻറെ   പ്രതീകം തന്നെയാണെന്ന് തോന്നി. മുടന്തനെങ്കിലും പരിമിതികളെ കവച്ചുവെയ്ക്കാൻ ശേഷിയുള്ളവനെന്ന  പ്രഖ്യാപനം തന്നെയാവണം ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്. എരിയുന്ന കാറിനെ അനാഥമാക്കി എല്ലാവരും തിരിച്ചു നടക്കുമ്പോൾ മിമിയുടെ സുഹൃത്ത്‌ അവളോട് മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്കെത്തിയത്. "നഗരത്തെക്കുറിച്ച് നഷ്ടബോധം തോന്നാറുണ്ടെങ്കിലും ഇവിടെയെനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ കഴിയുന്നു". നഗരജീവിതത്തെ തള്ളിപ്പറയുന്ന ഈ വാക്കുകളുടെ കരപറ്റി സിനിമയെ വായിക്കുകയാണെങ്കിൽ, സാംസ്കാരിക സ്വത്വത്തെ ആട്ടിയകറ്റുന്ന നഗരവൽകൃത ജീവിതത്തെ നിരാകരിക്കണം എന്നതായിരിക്കാം സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത് എന്നു  കരുതാം. 

Friday 16 October 2015

IDA (2013)



FILM : IDA (2013)
GENRE : DRAMA
COUNTRY : POLAND
DIRECTOR : PAWEL PAWLIKOWSKI
                         മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയ IDA എന്ന പോളിഷ് സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്. കറുപ്പിന്റെയും, വെളുപ്പിന്റെയും മായികതയിൽ ചാലിച്ച ശക്തവും, സുന്ദരവുമായ ഒരു ഉത്കൃഷ്ട കലാസൃഷ്ടിയെന്നു തന്നെ ഈ സിനിമയെ വിളിക്കാം.
                രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 1960-കളിലെ പശ്ചാത്തലമാണ് ഈ സിനിമയുടെത്. ഒരു "സിസ്റ്റർ" ആയി മാറുന്നതിനുള്ള ചടങ്ങുകൾക്ക് മുമ്പ് തന്റെ ഏക ബന്ധുവിനെ കാണാൻ പോകുന്ന അന്നയാണ്(ഇഡ) സിനിമയിലെ പ്രധാന കഥാപാത്രം. ബന്ധുവിൽ (WANDA) നിന്നും കേട്ടറിയുന്ന രഹസ്യങ്ങളുടെ ഉള്ളു ചികയാനുള്ള ഉദ്യമങ്ങളാണ് പിന്നീടുള്ള നിമിഷങ്ങൾ. WANDA-യും , IDA-യും തേടുന്നത് അവരുടെ തന്നെ സ്വത്വങ്ങളെയാണ് എന്നത് അവരറിയുന്നില്ല എന്നതാണ് സത്യം.
                   ഒരു ഹ്രസ്വ ചിത്രമെടുക്കുന്ന കൌശലമാണ് സംവിധായകൻ പ്രയോഗിച്ചത് എന്ന് തോന്നി. കാരണം, കഥാപാത്രങ്ങളെ വേണ്ട വിധം ഡെവലപ്പ് ചെയ്യാതെയും, കഥാതന്തുവിന് വളർന്നു വരാൻ സമയം നൽകാതെയും തന്നെ സിനിമയുടെ എല്ലാ സൂക്ഷ്മ തലങ്ങളെയും വ്യക്തതയോടെ പ്രേക്ഷക ഹൃദയങ്ങളിൽ പതിപ്പിക്കുന്നതിൽ ഈ സിനിമ വിജയം കാണുന്നു. WANDA-യെ കാണാനെത്തുന്ന IDA-യിൽ കോരിയൊഴിക്കപ്പെടുന്ന രഹസ്യങ്ങളുടെ കനലുകൾ തീവ്രമായ സ്വത്വ പ്രതിസന്ധികളിലേക്ക് അവളെ തള്ളിയിടുകയാണ്. WANDA-യുടെ വ്യക്തിത്വവും, ജീവിതരീതികളും പല ഉൾക്കാഴ്ച്ചകൾ  നൽകുന്നതോടൊപ്പം ലൌകികമായ പ്രലോഭനങ്ങൾക്കുള്ള ബോധപൂർവ്വ ശ്രമങ്ങളായും  IDA-യെ അലട്ടുന്നു. സ്വയം തിരിച്ചറിയുകയെന്നത്  IDA-യ്ക്ക്  ജന്മ രഹസ്യങ്ങളുടെ ഉണ്മയെ തേടുക എന്നതിലപ്പുറം സ്വത്വത്തിന്റെ അസ്ഥിരതയെ ക്രമപ്പെടുത്തുക എന്നതുമാകുന്നു. പുണ്യ വഴിയിലേക്ക് എടുത്തുവെയ്ക്കാൻ കാലുറയ്ക്കാത്ത വിധം ചിതറിയ അവളുടെ മനസ്സിനെ കോണ്‍വെന്റിനുള്ളിലെ സീനുകളിൽ വ്യക്തമായി കാണാം. ലൌകികതയുടെ  രുചിയറിഞ്ഞ്‌ നിരാകരിക്കുമ്പോൾ ത്യജിക്കുക എന്നതിലുള്ള മഹത്വമാണോ, നിലയുറപ്പിക്കാത്ത മനസ്സിനെ കെട്ടിയിടാനുള്ള ശ്രമങ്ങളാണോ  തെളിയുന്നത് എന്നതിൽ ഇപ്പോഴും ഞാൻ സംശയാലുവാണ്. വിറകൊള്ളുന്ന ക്യാമറയ്ക്ക് മുന്നിലൂടെ IDA നടന്നടുക്കുമ്പോഴും  അവളുടെ കാലടികൾ സുദൃഡമല്ല, അവളുടെ മനസ്സാകട്ടെ ദുരൂഹവും .......
                             ഈ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കിയത്  CINEMATOGRAPHY-യാണ്. കഥാപാത്ര ചിന്തകളെ പൊലിപ്പിച്ച ഫ്രൈമുകളും , ക്യാമറ ആംഗിളുകളും  നവ്യാനുഭവമായി. ബെർഗ്മാന്റെ സിനിമകളിലേതു പോലെ ക്ലോസ്സപ്പ് ഷോട്ടുകളുടെ  ധാരാളിത്തം കാണാം. അഭിനയം അതിനാൽ തന്നെ വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പ്രധാന കഥാപാത്രങ്ങളായ WANDA , IDA എന്നീ റോളുകൾ അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. ലോകസിനിമയുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഈ ഓസ്കാർ വിന്നർ.

Saturday 10 October 2015

SUMMER BOOK (2008)



FILM : SUMMER BOOK (2008)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : SEYFI TEOMAN

       ഒരു കുടുംബത്തിന്റെ പ്രശ്നങ്ങളെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഗൃഹനാഥന്റെ രീതികളും, ജോലിയും, സ്വഭാവവുമെല്ലാം കുടുംബാന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളെ പല പ്രശ്നങ്ങളായി നമുക്ക് കണ്ടെടുക്കാം. അയാളുടെ വീഴ്ച കഥാതന്തുവിനെ ചെറിയ തോതിൽ  വഴിതിരിച്ചു  വിടുന്നുണ്ടെങ്കിലും പ്രതീക്ഷിതമായ പര്യവസാനങ്ങളിലേക്കാണ് ഈ സിനിമയും വന്നണയുന്നത്. ഇളയ മകനും, വിദ്യാർഥിയുമായ അലിയെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്‌. ഒരു വേനലവധിയുടെ കാലമാണ് സിനിമയുടെ ഉള്ളടക്കമാകുന്നത്. അവധിയുടെ ആദ്യദിനം തന്നെ കൈവിട്ടു പോകുന്ന "SUMMER BOOK"-ൽ  നിന്നും പഠിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജീവിതാനുഭവങ്ങളുടെ പാഠശാലയിൽ അനുഭവിച്ചറിയാൻ അവനാകുന്നു എന്നതും സിനിമ വച്ചുനീട്ടുന്ന ആശയമാകുന്നു. നല്ല ദൃശ്യങ്ങളും, മോശമല്ലാത്ത തീമുമുണ്ടെങ്കിലും അഭിനയവും, സംവിധാനത്തിലെ ചില പോരായ്മകളും ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രശ്നം. 


Monday 5 October 2015

THEEB (2014)



FILM : THEEB (2014)
COUNTRY : JORDAN !! U A E
GENRE : ADVENTURE DRAMA
DIRECTOR : NAJI ABU NOWAR

                        ജോർദാനിൽ നിന്നുള്ള വിദേശ ഭാഷാ ഓസ്കാറിനായുള്ള എൻട്രി എന്നതിൽ കവിഞ്ഞൊരു താത്പര്യം ഈ സിനിമ കാണാനിരുന്നപ്പോൾ ഇല്ലായിരുന്നു. എന്നാൽ ദൃശ്യ പരിചരണം , പ്രമേയ വൈവിധ്യം, പശ്ചാത്തല സംഗീതം എന്നിവയാൽ വേറിട്ട കാഴ്ചയാകുന്നു THEEB. അറേബ്യൻ മരുഭൂമിയുടെ  വന്യമായ മനോഹാരിതയിൽ  1910- ന് ശേഷമുള്ള   പശ്ചാത്തലമാണ് സിനിമയ്ക്ക് ഉള്ളത്. തീർഥാടകാർക്ക് വഴികാട്ടികളാകുന്ന ഗോത്രത്തിലെ തീബ് എന്ന കുട്ടി എതിരിടുന്ന അനുഭവങ്ങളിലൂടെയാണ് നമുക്ക് പരിചിതമല്ലാത്ത സാംസ്കാരിക / ചരിത്ര പരിസരങ്ങളിലെ പരുക്കൻ കാഴ്ചകളെ സിനിമ അനുഭവിപ്പിക്കുന്നത്. ഒരു ഇംഗ്ലീഷുകാരന് വഴികാട്ടിയാവേണ്ടി വരുന്ന സഹോദരനൊപ്പം വിപ്ലവകാരികളും, പിടിച്ചു പറിക്കാരും, ദുരിതങ്ങളും സാന്നിദ്ധ്യമറിയിക്കുന്ന  മരുഭൂമിയിലൂടെ സാഹസിക യാത്ര ചെയ്യുകയാണ് തീബ് എന്ന ബാലൻ. പുറം ലോകവുമായി അധികം ബന്ധമില്ലാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു കഴിയുന്ന സമൂഹങ്ങളുടെ ജീവിത രീതികളേയും , മുതിർന്നവരിൽ നിന്ന് ഇളയവരിലെയ്ക്ക് പകരുന്ന ജീവിത പാഠങ്ങളേയും ഈ സിനിമ ദൃശ്യവൽക്കരിക്കുന്നു. അതിജീവനത്തിന്റെ തീക്ഷ്ണമായ ചുറ്റുപാടുകളിൽ വിശ്വസ്തത , സഹോദര സ്നേഹം എന്നിവയെ എവിടെ പ്രതിഷ്ടിക്കണം എന്നതിൽ നിശ്ചയമില്ലാത്ത തീബ് എന്ന കുട്ടിയ്ക്കൊപ്പം മരുഭൂമിയുടെ വന്യതയെ ദാഹാർത്തമായി ആസ്വദിക്കാവുന്ന അപൂർവ്വ ദൃശ്യാനുഭവമാകുന്നു ഈ സിനിമ.


Friday 2 October 2015

GETTING HOME (2007)



FILM : GETTING HOME (2007)
GENRE : COMEDY
COUNTRY : CHINA
DIRECTOR : YANG ZHANG

             കറുത്ത ഹാസ്യത്തിന്റെ സാധ്യതകളെ മനോഹരമായി അവതരിപ്പിച്ച റോഡ്‌ മൂവിയാണ് "ഗെറ്റിംഗ് ഹോം". മരണപ്പെട്ട സുഹൃത്തിനെ അയാളുടെ വീട്ടിലെത്തിക്കാനുള്ള ഒരാളുടെ ശ്രമങ്ങളിലൂടെ നഗര-ഗ്രാമീണ മനസ്സുകളെ പരിചയപ്പെടുത്തുന്നു ഈ സിനിമ. "ഓരോ ഇലയും അതിന്റെ വേരുകളിലേയ്ക്ക്  മടങ്ങണം" എന്ന വരിയിൽ സിനിമയുടെ ആത്മാവിനെ കണ്ടെടുക്കാം. മൂല്യങ്ങളെ നെഞ്ചിനോട് ചേർത്ത് നിർത്തുന്നതിൽ നഗര-ഗ്രാമീണ/ ധനിക-ദരിദ്ര മനസ്സുകളിലുള്ള അന്തരങ്ങളെയാണ് അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളിൽ കാണാനാവുന്നത്. വികസിതമാകുന്ന രാജ്യങ്ങൾ, വികസ്വരമാകുന്ന മനുഷ്യ മനസ്സുകളുമായാണ് കുതിക്കുന്നത് എന്ന സൂചനകൾ ഈ സിനിമ നൽകുന്നു. മാറുന്ന കാലഘട്ടത്തിലെ വ്യക്തി/ കുടുംബ ബന്ധങ്ങളിലേക്കുള്ള ചൂണ്ടു പലകയാകുന്നു  യാഥാർത്ഥ്യത്തിന്റെ  നിറമണിയാതെ മുന്നിൽ തെളിയുന്ന മരണാനന്തര നാടകങ്ങൾ. മരണവും, മൃതശരീരവും ഹാസ്യത്തിന്റെ സ്രോതസ്സാകുന്ന ദൈന്യതയാർന്ന വൈരുദ്ധ്യം പോലെ ജീവിത യാത്ര എതിരിടുന്ന വൈരുധ്യങ്ങളെയും ഓർമിപ്പിക്കുന്നു ലളിതവും , മനോഹരവുമായ ഈ സിനിമ.   


Saturday 26 September 2015

SIDEWALLS (2011)



FILM : SIDEWALLS (2011)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : GUSTAVO TARETTO

                  ദൂരങ്ങൾ ദൂരങ്ങളല്ലാതാവുകയും, ഉയരങ്ങൾ ഉയരങ്ങളല്ലാതാവുകയും ചെയ്യുന്ന സാങ്കേതിക പാച്ചിലിനിടയിൽ "മനുഷ്യൻ" തുരുത്തുകളായി അടിഞ്ഞു കൂടുന്ന യാഥാർത്യത്തെയാണ്‌ ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ ഏകാന്തതകളെപ്പോലും, "ബഹളമയമാക്കുന്ന ആൾക്കൂട്ടങ്ങളാൽ "   വലയം തീർക്കാൻ കെൽപ്പുള്ള "സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെ" സാന്നിധ്യത്തിലും നമ്മൾ "ഷൂബോക്സിൽ' ഒതുങ്ങിപ്പോകുന്ന വൈരുദ്ധ്യവും സിനിമയുടെ വിഷയമാകുന്നു.
            വെബ് ഡിസൈനറായ മാർട്ടിൻ, ആർക്കിടെക്റ്റ് (UNEMPLOYED) മരിയാന എന്നീ അസന്തുഷ്ടരായ കഥാപാത്രങ്ങളുടെ ജീവിതങ്ങളെ അംബര ചുംബികൾ ഉയർന്നു നിൽക്കുന്ന ബ്യൂണസ് അയെഴ്സിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സിനിമ  എല്ലാ  നഗര ജീവിതങ്ങളുടെയും നേർചിത്രം തന്നെയാകുന്നു. വെളിച്ചമോ, വായുവോ പ്രവേശിക്കാനാവാത്ത വിധം വശങ്ങളെ മറയ്ക്കുന്ന "SIDEWALLS" യഥാർത്ഥത്തിൽ നമുക്കിടയിൽ ഉയർന്നു നിൽക്കുന്ന മതിലുകൾ തന്നെയാണ്. ആത്മഹത്യ ചെയ്യുന്ന നായയും, CLAUSTROPHOBIA പേറുന്ന മരിയാനയും, SIDEWALL-കളിൽ ജാലകങ്ങൾ തീർക്കുന്ന പ്രധാന കഥാപാത്രങ്ങളും സിനിമയുടെ ആശയ തലങ്ങളെ  ബലപ്പെടുത്തുന്നു.
                     ഫിലോസഫിക്കലായ അംശങ്ങൾ അടങ്ങിയ ഈ ഡ്രാമയെ നർമ്മത്തിന്റെ ചേരുവകളോടെ എല്ലാവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ട്രീറ്റ്‌ ചെയ്തു എന്നതാണ് സിനിമയുടെ ആകർഷകത്വം. തീമിന് അനുയോജ്യമായ GREYISH കളർ ടോണുള്ള ഫ്രൈമുകളും, കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും ഈ  അർജന്റീനിയൻ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കുന്നു.  


Friday 25 September 2015

LABYRINTH OF LIES (2014)



FILM : LABYRINTH OF LIES (2014)
GENRE : DRAMA !!!  HISTORY
COUNTRY : GERMANY
DIRECTOR : GIULIO RICCIARELLI

                       ചരിത്രത്തിലെ അവഗണിക്കാനാവാത്ത ഏടുകൾ വലിയ സ്ക്രീനിലേക്ക് പകർത്തപ്പെടുമ്പോൾ ആസ്വാദകനായി മാത്രം അവയ്ക്ക് മുന്നിലിരിക്കാൻ കഴിയില്ല. രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രത്തിന്റെ നെല്ലും-പതിരും  ചികഞ്ഞു നോക്കാനായില്ലെങ്കിലും നമ്മുടെ യുക്തിക്കും, കാഴ്ചയ്ക്കും, കേൾവിക്കും സിനിമയ്ക്ക് ചരിത്രവുമായുള്ള ചേർച്ചയും, ചേർച്ചയില്ലായ്മയും തിരിച്ചറിയാനാവണം. ഭൂതകാലത്തിന് ഉയിരേകുന്ന സിനിമകൾ ഇഷ്ടപ്പെടാൻ കാരണം പ്രേക്ഷകനിൽ കുടിയിരുത്തേണ്ട വിദ്യാർഥി സഹജമായ "ജിജ്ഞാസ" എന്നിൽ ഉള്ളതിനാലാവാം.
              രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു 13   വർഷം പിന്നിട്ടിട്ടും   AUSCHWITZ-നെ മരണക്കളമാക്കിയ പല നാസീ ഓഫീസർമാരും സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിനോടൊപ്പമാണ്  സിനിമ ആരംഭിക്കുന്നത്. ബോധപൂർവ്വം സൃഷ്ട്ടിച്ചെടുത്ത നിശബ്ദതയുടെ മറവിലാണ് ഇത്തരം സത്യങ്ങൾ ഒളിച്ചു പാർക്കുന്നത് എന്ന ബോധ്യം ജേർണലിസ്ടായ GNILKE-ക്കും , പ്രോസിക്ക്യൂട്ടർ RADMAN-മൊപ്പം നമുക്കുമുണ്ടാവുന്നു. അവരുടെ അന്വേഷണങ്ങൾക്കൊപ്പം  മുന്നേറി 1963-ൽ ആരംഭിച്ച വിഖ്യാതമായ FRANKFURT-AUSCHWITZ വിചാരണയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ സിനിമ. ഹോളോകാസ്ടിന്റെ ഭീകരത പ്രത്യക്ഷമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കിലും JOSEPH  MENGALE-യും മറ്റും ഇരകളുടെ വാക്കുകളിൽ ഭീതിയായി അവതരിക്കുന്നു.
                   സിനിമയുടെ ഫ്രൈമുകളും, സംഗീതവും കാലഘട്ടത്തിന് അനുയോജ്യമായവയായി തോന്നി. ഒരു ഉഗ്രൻ സിനിമയാക്കാമായിരുന്ന  വിഷയത്തെ ദുർബലപ്പെടുത്തിയത്‌  തിരക്കഥയും, പ്രധാന കഥാപാത്രത്തിന്റെ  പ്രണയം ഉൾപ്പെട്ട സബ്പ്ലോട്ടുമായിരുന്നു. കാരണം സിനിമയുടെ തീമുമായി കണക്റ്റ് ചെയ്യുന്ന രീതിയിൽ അതിനെ അവതരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയതിനാൽ ഏച്ചുകെട്ടൽ തോന്നിപ്പിക്കുന്നു.
               ചില പോരായ്മകൾ ആരോപിക്കാമെങ്കിലും, ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളേയും, യുദ്ധാനന്തര സംഭവങ്ങളേയും അധികരിച്ചുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തവണ ധൈര്യപൂർവ്വം കാണാം.


Sunday 20 September 2015

HUKKLE (2002)



FILM : HUKKLE (2002)
COUNTRY : HUNGARY
GENRE : DRAMA !!! MYSTERY
DIRECTOR : GYORGY PALFI

                        സംഭാഷണങ്ങളുടെ അഭാവത്തിൽ ശബ്ദങ്ങളെയും, ദൃശ്യങ്ങളെയും പിന്തുടരുക എന്നതാണ് ഈ സിനിമയുടെ പ്രേക്ഷകർ ചെയ്യേണ്ടത്. മനുഷ്യനും, സസ്യങ്ങളും, ജന്തുക്കളും ഒരു പോലെ ദൈനംദിന ജീവിതത്തിന്റെ താളങ്ങളെ പിൻപറ്റുമ്പോൾ  അജീവീയ ഘടകങ്ങൾക്കും കഥാപാത്ര രൂപം കൈവരുന്നു. ചരിത്രത്തിന്റെ ഓർമ്മകളായി നമ്മെ തുറിച്ചു നോക്കുന്നതിനപ്പുറം  അവയ്ക്കുള്ള അർഥതലങ്ങൾ അറിയണമെങ്കിൽ  സിനിമയിലെ ഗ്രാമീണ പശ്ചാത്തലത്തെ സാമൂഹികമായി പിറകിലോട്ട് പിന്തുടരേണ്ടതായും  വരുന്നു. ജീവിതം-മരണം എന്നീ ചാക്രികതകളെ പ്രകൃതിയുടെ സ്വാഭാവികതകളായി അവതരിപ്പിക്കപ്പെടുമ്പോൾ വൈകാരികത തഴയപ്പെടുന്നു. പ്രകൃതിയിലെ സത്യം എന്ന പോലെ സിനിമയിലെ നിഗൂഡതയായും മരണം വേഷമണിയുന്നു.
                 സിനിമകളുടെ സ്ഥിരം രീതികളിൽ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഈ സിനിമ ഞാൻ ഇന്നോളം കണ്ടവയിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു. വ്യക്തി കേന്ദ്രീകൃതമാവുന്ന സിനിമാ സങ്കല്പ്പങ്ങളും, ആഖ്യാന രീതികളും തച്ചുടയ്ക്കപ്പെടുന്ന വേറിട്ട കാഴ്ച്ചാനുഭവങ്ങളെ  ആഗ്രഹിക്കുന്നവർക്ക് മാത്രം ആസ്വദിക്കാവുന്ന ഒന്നാണ് ഈ സിനിമ എന്ന മുന്നറിയിപ്പോടെ നിർത്തുന്നു.    


Saturday 19 September 2015

COURT (2014)



FILM : COURT (2014)
LANGUAGE : MARATHI
GENRE : DRAMA
DIRECTOR : CHAITANYA TAMHANE
                         116 മിനിട്ടിനുള്ളിൽ COURT എന്ന ഈ മറാത്തി സിനിമ വിളിച്ചു പറയുന്നതും, മന്ത്രിക്കുന്നതും, പറയാതെ പറഞ്ഞതും നമുക്ക് ചുറ്റും നിലനിൽക്കുന്ന ദുഷിച്ച യാഥാർത്യങ്ങളെക്കുറിച്ചായിരുന്നു. മുൻവിധികളുടെയും, പ്രാദേശിക വാദങ്ങളുടെയും, തുല്യനീതി എന്ന പാഴ്വാക്കിന്റെയും, അധികാര ഭീകരതകളുടെയും അസഹനീയമായ ഇരുട്ടാണ്‌ ഈ സിനിമയിലെങ്ങും കാണാനായത്. പാർശ്വവൽക്കരണത്തിന്റെ അതിർവരമ്പുകളെ മറികടക്കാനുള്ള ശ്രമങ്ങളെ തീവ്രതയുടെ ലേബലൊട്ടിച്ച് അടിച്ചമർത്തുന്ന സാമൂഹിക അനീതി ഇവിടെയും സാന്നിധ്യമറിയിക്കുന്നു. നീതിയുടെ കിരണങ്ങളെ പ്രതീക്ഷിച്ച് 'നാരായണ്‍ കാംബ്ലെയ്ക്കൊപ്പം കോടതിമുറിയിൽ ഇരിക്കുമ്പോൾ മുൻവിധികളുടെയും, പഴകിയ നിയമങ്ങളുടെയും, അധികാര  ഭീകരതയുടെയും സങ്കുചിതത്വത്തിൽ തൂക്കിലേറ്റപ്പെടുന്ന നീതിയുടെ പിടച്ചിലുകളാണ്  നമുക്ക് കാണാനാവുന്നത്. അനീതിയുടെ കൂരിരുട്ട് കോടതിമുറിയിൽ  പരക്കുമ്പോൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്ന നിലവിളികൾ നമ്മുടേത്‌ തന്നെയായിരുന്നു എന്ന് തിരിച്ചറിയാനാവുന്നു. ഉറക്കമുണരാൻ മടിക്കുന്നതിനാലും, അപ്രിയ സത്യങ്ങൾ കലർന്ന നിലവിളികൾ അലോസരമുണ്ടാക്കുന്നത് കൊണ്ടും "ബധിരത" നടിക്കുന്ന വ്യവസ്ഥിതിയെ ഉണർത്താൻ നിർഭയമായി നമുക്ക് നിലവിളി തുടരാം................

Saturday 12 September 2015

കല, കലാകാരൻ , സമൂഹം

               കലഹമാണ് പലപ്പോഴും കലകൾ. വ്യവസ്ഥിതിയോടും, ഇഴയുന്ന സമൂഹ മനസ്സിനോടും, തന്നെ പിടിച്ചു വലിക്കുന്ന കടിഞ്ഞാണുകളോടും കലഹിച്ചു കൊണ്ടിരിക്കുന്ന കലാകാരന്റെ സ്വാതന്ത്ര്യ  പ്രഖ്യാപനങ്ങളാകുന്നു കലാസൃഷ്ടികൾ. അതിരുകളില്ലാത്ത മനുഷ്യ ഭാവനയിൽ ഉദയം കൊള്ളുന്നതും, ജീവിതാനുഭവങ്ങൾ ഉറഞ്ഞു കൂടുന്നതും, ഒരു സാംസ്കാരികതയുടെ ശേഷിപ്പായി കാലത്തെ കവച്ചു വെയ്ക്കുന്നതുമായ ശ്രമങ്ങളെല്ലാം കലയുടെ മേൽവിലാസമണിയാറുണ്ട്. അടയാളങ്ങളായി അവശേഷിക്കാനും, പ്രതിരോധത്തിന്റെയോ, പ്രതിഷേധത്തിന്റെയോ കനലായ് എരിയാനും കല രൂപമണിയാറുണ്ട്. ആസ്വാദനം എന്ന പൊതു സവിശേഷതയിൽ സമ്മേളിക്കുന്നവയെങ്കിലും സ്വത്വത്തിലും, ധർമ്മത്തിലും, രൂപങ്ങളിലുമുള്ള ഈ വൈവിധ്യം തന്നെയാണ് കലയുടെ ശക്തി.
                  ആസ്വാദനോപാധി  എന്ന സ്വത്വത്തിൽ നിന്ന് കലയും ആസ്വദിപ്പിക്കുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്ക് കലാകാരനും ചുവടു വെയ്ക്കേണ്ടതുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും കവർന്നെടുക്കപ്പെടുന്ന കാലഘട്ടത്തിലെ കലാകാരന്റെ അസ്ത്വിത്വത്തിനും, ആവിഷ്ക്കാരങ്ങൾക്കും പൂർണ്ണതയെ പുൽകാനാവില്ല. സാമൂഹിക പ്രതിബദ്ധത അടിച്ചേൽപ്പിക്കുമ്പോൾ സ്വതന്ത്രമായ ആവിഷ്ക്കാരത്തിന്റെ സൗന്ദര്യം ചോർന്നു  പോകുമെന്ന യാഥാർത്യവും ചില രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നാം കണ്ടറിഞ്ഞതാണ്. ഈ വാദങ്ങൾ പരസ്പരം വെട്ടിവീഴ്ത്തുന്നുണ്ടെങ്കിലും കലാകാരൻ സാമൂഹിക താത്പര്യങ്ങളെക്കൂടി സൃഷ്ടിപരതയുടെ ലാവണങ്ങളിലേക്ക്  ആനയിക്കേണ്ടതുണ്ട് എന്നാണ് എന്റെ തോന്നൽ. ഇത്തരം വൈരുദ്ധ്യങ്ങൾക്കിടയിൽ കലയേയും, കലാകാരനെയും നല്ല നാളേകളുടെ  സാധ്യതകളായി കണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിൽ.     
                കലാകാരന്റെ മൗനവും, കലാവിഷ്ക്കാരങ്ങളുടെ പാരമ്യതയും സമൂഹത്തിനു വന്നുഭവിക്കുന്ന  രണ്ട് അവസ്ഥകളുടെ തെളിവുകളാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോഴും, അടിച്ചമർത്തലിന്റെ ക്രൂരതയിൽ ശബ്ദമുയർത്താനാവാത്ത വിധം കലാകാരൻ നിസ്സഹായനാവുമ്പോഴും, വ്യക്തിഗത നേട്ടങ്ങൾക്കായ് സമൂഹത്തിന്റെ നന്മ നിറഞ്ഞ പൊതു ഇടങ്ങളെ ഒറ്റുകൊടുക്കുന്ന സാംസ്കാരിക അൽപ്പന്മാർ വായ തുറക്കാതിരിക്കുമ്പോഴും സമൂഹത്തിൽ മൗനം പടരുന്നു. കലയും, കലാകാരനും ജീവൻ അടർന്ന കാഴ്ച വസ്തുക്കളാകുന്നു.
             വികലമായ ആശയങ്ങളാൽ ഒരുമിപ്പിക്കപ്പെടുന്ന ആൾക്കൂട്ടങ്ങൾ ചൂണ്ടിക്കാണിക്കുന്ന അഴുക്കു ചാലുകളിലൂടെ ഒഴുകുന്ന സമൂഹത്തിന്റെ ഭാഗമായി സർവ്വനാശത്തിന്റെ വരും കാലങ്ങളെ നിഷ്ക്രിയമായി കാത്തിരിക്കുന്ന കലാകാരന്മാരെ സൃഷ്ടിക്കുന്നതിൽ സമൂഹത്തിലെ ഭൂരിപക്ഷത്തിനും പങ്കുണ്ട്. അധികാര-ആശ്രിത കൂട്ടായ്മയുടെ അസമത്വം നുരയുന്ന വ്യവസ്ഥിതിയിൽ കാലുറപ്പിക്കാനായി  വഴക്കമുള്ള നട്ടെല്ലുകളും, ബധിരമായ കാതുകളും, ഉയരാത്ത നാവുമായി പൊതുജനങ്ങളും നിസ്സംഗതയുടെ സുരക്ഷയിൽ (?)  അഭയം തേടി കുറ്റം ചെയ്യുന്നു.
                   കലയുടെ വസന്തം തീർക്കപ്പെടുന്ന നാട് സമത്വ-സുന്ദര-മോഹന ഭൂമിയൊന്നുമാവില്ല. ഭാഷകൾക്കതീതമായ ബഹുസ്വരതയെ ഉൾകൊള്ളുന്ന മനുഷ്യ സമൂഹത്തിന്റെ സ്വാഭാവികമായ ജീർണ്ണതകൾക്കിടയിൽ തന്നെയാണ് കലാകാരൻ ആളിക്കത്താനുള്ള ജീവവായു കണ്ടെത്തുന്നത്. അയാളുടെ കണ്ണുകളും, ചിന്തകളും പരതുന്നതും അലയുന്നതുമായ ഇടങ്ങളെ കലാപരമായി തളച്ചിടുകയാണ് കലാകാരൻ ചെയുന്നത്. മാറ്റങ്ങൾക്ക് നാന്ദി കുറിക്കുന്ന ആശയ വിസ്ഫോടനങ്ങളിലെയ്ക്ക് നമ്മുടെ മനസ്സിനെ തള്ളിയിടുന്നതും അയാളാണ്. ആസ്വാദനത്തിന്റെയും, വിനോദത്തിന്റെയും മധുരമുള്ള പുറന്തോടുകൾക്കുള്ളിൽ നമ്മൾ തിരിച്ചറിയാത്തതോ, കണ്ണടക്കുന്നതോ ആയ ചവർപ്പുകളെ ഒളിപ്പിച്ചു കടത്തി പോതുബോധത്തെ ദീർഘവീക്ഷണത്തോടെ വാർത്തെടുക്കുന്ന കലാകാരന്മാർ പെരുകുമ്പോഴാണ് കലയുടെ വസന്തമുണ്ടാകുന്നത്.
              അസാധ്യതകളിൽ നിന്ന് സാധ്യതകളിലേക്കുള്ള ദൂരങ്ങൾ പിന്നിട്ടു കൊണ്ട് സാംസ്കാരിക പുരോഗതിയുടെ പുതിയ അദ്ധ്യായങ്ങൾ രചിക്കപ്പെടുന്ന ഈ വേളയിൽ മനുഷ്യ "വൈകാരികതകളെ" യാന്ത്രികത കീഴടക്കുന്നതായാണ് കാണുന്നത്. സഹിഷ്ണുത വറ്റിവരണ്ട മനുഷ്യ സമൂഹം ആയുധമണിഞ്ഞു പരസ്പരം ചുട്ടെരിക്കാനുള്ള അഗ്നിയുമായി പോർവിളികളുയർത്തുമ്പോൾ സ്നേഹത്തിന്റെ ആർദ്രമായ ഉറവകൾ അന്യമായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് തെളിയുന്നത്. അധികാര ഗർവ്വിന്റെയൊ, ആർത്തിയുടെയോ ഭ്രമാത്മകമായ   ചിന്തകളുടെ കാറ്റേറ്റ് ഈ അഗ്നി പടരാതെ നോക്കാൻ കലാകാരൻ തുനിഞ്ഞിറങ്ങേണ്ടതുണ്ട്. സഹിഷ്ണുതയേയും, മനുഷ്യ വൈകാരികതയെയും തിരിച്ചു പിടിക്കേണ്ടത്‌ കലയുടെ മാത്രമല്ല സമൂഹത്തിന്റെയും നിലനിൽപ്പിന് ആവിശ്യമാണ്. എന്റെയും, നിങ്ങളുടെയും ചിന്തകളെ ചൂടുപിടിപ്പിക്കാൻ കുറിച്ച ഈ വരികൾക്ക് താൽക്കാലിക വിരാമമിടുന്നു.

Thursday 10 September 2015

TRASH (2014)



FILM : TRASH (2014)
COUNTRY : BRAZIL
GENRE : DRAMA !!! THRILLER
DIRECTORS : STEPHEN DALDRY , CHRISTIAN DUUVOORT

               പേര് ട്രാഷ് എന്നാണെങ്കിലും ഈ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാവില്ല. എന്നാൽ ട്രാഷുമായി ബന്ധമുള്ള സിനിമയാണെന്ന കാര്യം മറച്ചു വെയ്ക്കാനുമാവില്ല. ചേരിയിലെ ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ആവേശം വിതറിയ CITY OF GOD-നെ പോലെ മികവ് അവകാശപ്പെടാനാവില്ലെങ്കിലും പ്രേക്ഷകനെ നിരാശനാക്കാതെ പിടിച്ചു നിർത്താനുള്ള ചേരുവകളടങ്ങിയ കൊച്ചു ത്രില്ലറാണ് ട്രാഷ്.
               ട്രക്കുകളിൽ വന്നടിയുന്ന മാലിന്യകൂമ്പാരങ്ങളുടെ ഇടയിൽ നിന്ന് റാഫേൽ എന്ന കുട്ടിക്ക് ലഭിക്കുന്ന പഴ്സിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. പഴ്സിനുള്ളിലെ വസ്തുക്കൾക്ക് സാമ്പത്തികവും, രാഷ്ട്രീയവുമായ പ്രാധാന്യങ്ങളുണ്ടെന്നു തിരിച്ചറിയുന്ന റാഫേൽ ഗാർഡോ, രാട്ടോ എന്നീ സുഹൃത്തുക്കളെ തന്റെയൊപ്പം കൂട്ടുന്നു. അധികാരത്തിന്റെ ബാലപ്രയോഗങ്ങളിൽ നിന്ന് കുതറി മാറുന്നതോടൊപ്പം, ചില രഹസ്യങ്ങളുടെ കുരുക്കുകളും  അവർക്ക് അഴിക്കേണ്ടതുണ്ട്. ഇനിയുള്ള ഫ്രൈമുകൾ സസ്പെൻസ് നിറഞ്ഞ അവരുടെ ശ്രമങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.
                        മൂന്നാം ലോകരാജ്യങ്ങളിലെ ദാരിദ്ര്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ചേരിജീവിതത്തിന്റെ   അരക്ഷിതാവസ്ഥയെ ചുരുക്കം സീനുകളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരാൻ ഈ സിനിമയ്ക്ക് കഴിയുന്നു. അഴിമതി നിറഞ്ഞ, അധികാര വ്യവസ്ഥിതിയോട് കലഹത്തിലേർപ്പെടുന്ന കുട്ടികളുടെ ശ്രമങ്ങളെ പിന്തുടരുമ്പോൾ നമ്മിൽ വന്നണയുന്ന അതിശയോക്തികളെ അവഗണിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ  വളരെ ഇഷ്ടപ്പെട്ട സിനിമയായി ഈ ബ്രസീലിയൻ സിനിമയും നിങ്ങളുടെ മനസ്സിൽ അവശേഷിക്കും.


Monday 31 August 2015

JUST ANOTHER LOVE STORY (2007)



FILM : JUST ANOTHER LOVE STORY (2007)
COUNTRY : DENMARK
GENRE : CRIME !!! THRILLER
DIRECTOR : OLE BORNEDAL 
                                ത്രില്ലർ, മിസ്റ്ററി, സസ്പെൻസ് എന്നിവയുടെ മിശ്രണമായിട്ടാണ് ഈ സിനിമയെ പരിഗണിക്കാനാവുക. സിനിമയുടെ പേരിനപ്പുറം  ശുദ്ധ പ്രണയത്തെ കണ്ടുമുട്ടാനാവില്ലെങ്കിലും പേരിനെ അന്വർഥമാക്കുന്ന കാഴ്ചകളാണ് ഈ ഡാനിഷ് സിനിമ പകരുന്നത്.
                പോലീസ് ഫോട്ടോഗ്രാഫറായ ജോനാസ് എന്നായാളും കുടുംബവും സഞ്ചരിക്കുന്ന കാറിനു മുന്നിൽ മറ്റൊരു വാഹനം അപകടത്തിൽ പെടുന്നു. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന ജൂലിയ എന്ന യുവതിയെ ഹോസ്പിറ്റലിൽ സന്ദർശിക്കുന്ന ജോനാസ് തിരികൊളുത്തുന്ന അനിശ്ചിതത്വങ്ങളിലൂടെയും, തെറ്റിദ്ധാരണകളിലൂടെയുമാണ് ഈ സിനിമ രസകരമാകുന്നത്. ജൂലിയ താണ്ടിക്കഴിഞ്ഞ വഴികൾ നിഗൂഡതകൾ നിറഞ്ഞതായതിനാൽ സിനിമയുടെ മിസ്റ്ററിയും, സസ്പെൻസും അവളിൽ സമ്മേളിക്കുന്നു.
               വന്യ മനസ്സുകളിലേയ്ക്ക്‌ പ്രണയം വേരു പടർത്തുമ്പോൾ പ്രവചനാതീതമായ നിമിഷങ്ങളുടെ കുത്തൊഴുക്കിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന ഓർമ്മയുണർത്തിയ JUST ANOTHER LOVE STORY-യെ ഒരു WORTH WATCH ത്രില്ലർ എന്ന് തന്നെ വിളിക്കാം.   

Friday 28 August 2015

HARMONY LESSONS (2013)



FILM : HARMONY LESSONS (2013)
COUNTRY : KAZAKHSTAN
GENRE : DRAMA
DIRECTOR : EMIR BAIGAZIN

              സിനിമകളുടെ തുടക്കം പലപ്പോഴും കാഴ്ചക്കാരനിൽ ആഴത്തിൽ തുളഞ്ഞു കയറാറുണ്ട്. ബോധപൂർവ്വം വരാനിരിക്കുന്ന കാഴ്ച്ചകൾക്കായ് നമ്മെ പാകപ്പെടുത്തുന്ന ഇത്തരം ദൃശ്യങ്ങൾ അവശേഷിപ്പിക്കുന്ന പാതയിലോ, അതിനു  വിരുദ്ധമായ പാതയിലോ ആയിരിക്കും സിനിമയുടെ പ്രയാണം. HARMONY LESSONS  എന്ന സിനിമയുടെ പ്രമേയത്തിന്റെ ശക്തമായ അടയാളമായി ആദ്യ രംഗം മനസ്സിൽ അവശേഷിക്കും.
                ഒരു സ്കൂൾ തുറക്കുമ്പോൾ നാലു ജയിലുകൾ അടയ്ക്കപ്പെടും  എന്ന രീതിയിലുള്ള വിശേഷണങ്ങളെ മുൻനിർത്തി  വിദ്യാലയങ്ങളെ സാമൂഹിക നിർമ്മിതിയുടെ ആലയങ്ങളായി പരിഗണിക്കാറുണ്ട്. എന്നാൽ സ്കൂളിനെ സമൂഹത്തിന്റെ സ്വഭാവ-സവിശേഷതകളോടെയുള്ള ഒരു പരിച്ചേദമായാണ് ഈ സിനിമ അവതരിപ്പിക്കുന്നത്‌. സഹപാഠികളാൽ നിരന്തരം വേട്ടയാടപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്ന "അസ്ലാൻ" എന്ന കുട്ടിയിൽ ഉറഞ്ഞു കൂടുന്ന പ്രതികാര ചിന്തകളുടെയും, അത് അവനിൽ സൃഷ്ടിക്കുന്ന മാനസിക വ്യാപാരങ്ങളുടെയും ദൃശ്യാവതരണമാണ് HARMONY LESSONS.
                           സമൂഹത്തിലെന്ന പോലെ POWER HIERARCHY -യുടെ ക്രൂരതകളും ചൂഷണങ്ങളും ഇവിടെയും കാണാം. തിന്നുക-തിന്നപ്പെടുക എന്ന ശക്തിയിലധിഷ്ട്ടിതമായ സമൂഹത്തിന്റെ ജീവിവർഗ്ഗത്തിന്റെ യുക്തികളുമായി പൊരുത്തപ്പെടുന്ന  സാഹചര്യങ്ങളെയാണ് പല ദൃശ്യങ്ങളിലും കണ്ടുമുട്ടാനാവുക. ക്രൂരത അതിജീവനത്തിനായുള്ള അനിവാര്യതയാകുമ്പോൾ ക്രൂരതയല്ലാതാകുന്ന നിലനിൽപ്പിന്റെ പ്രത്യയശാസ്ത്ര പ്രമാണങ്ങളും നമ്മുടെ  ചിന്തകളെ ചൂടുപിടിപ്പിക്കുന്നു. ഡാർവ്വിനും , ഗാന്ധിയും ക്ലാസ്സിലെ ബോർഡിൽ ഇടം പിടിക്കുന്നത്‌ യാദൃശ്ചികതയായ് കരുതാനുമാവില്ല. അതിജീവനത്തിന്റെയും , സമരങ്ങളുടെയും വിരുദ്ധ പ്രത്യയശാസ്ത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടിയ  മഹാന്മാരുടെ സാന്നിദ്ധ്യം സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന വിലയിരുത്തലുകളിലേയ്ക്കും, വിശദീകരങ്ങളിലേക്കും കാഴ്ചക്കാരനെ നയിക്കാനുള്ളതായിരുന്നു എന്നു തന്നെ അനുമാനിക്കാം.
                     സിനിമ  പകുതിയോളം പിന്നിടുമ്പോഴാണ് അവ്യക്തമായി പരന്നു കിടക്കുന്ന പല ചിത്രങ്ങളും ചേർത്തു വച്ച് സിനിമയുടെ സൗന്ദര്യത്തെയും, ആശയത്തേയും ഉൾക്കൊള്ളാനാവുക. എല്ലാവർക്കും ആസ്വദിക്കാവുന്ന പ്രമേയവും ദൃശ്യങ്ങളുമല്ല ഈ സിനിമയുടേത്. വേറിട്ട തീമും വ്യത്യസ്തമായ ദൃശ്യ പരിചരണവും സവിശേഷതയായി ഉയർത്തിക്കാട്ടാവുന്ന ഈ സിനിമ കാമ്പുള്ള സിനിമകളുടെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തീർച്ച.


Sunday 16 August 2015

ITIRAZIM VAR (LET’S SIN) -2014



FILM : ITIRAZIM VAR (LET’S SIN) -2014
GENRE : CRIME !!! MYSTERY
COUNTRY : TURKEY
DIRECTOR : ONUR UNLU

             ഊഹങ്ങൾക്ക് പിടി കൊടുക്കാതെ വഴുതി മുന്നേറി കാഴ്ചക്കാരന്റെ ആകാംഷയെ അവസാനം വരെ സഹചാരിയാക്കുന്ന സിനിമകളോട് എല്ലാ സിനിമാ പ്രേമികളെയും പോലെ എനിക്കും പ്രിയമാണ്. വൈകാരിക തീവ്രതയുള്ള പ്രമേയങ്ങളെയെന്ന പോലെ ഇത്തരം ത്രില്ലിംഗ് സിനിമകളെയും ലോക സിനിമാഭൂപടത്തിൽ പരതി നോക്കാറുമുണ്ട്. ITIRAZIM VAR എന്ന ഈ സിനിമയും അത്തരം ഒരു തെരച്ചിലിൽ കണ്ടുകിട്ടിയതാണ്.
            സിനിമയിലെ നിഗൂഡതയുടെ തിരികൊളുത്തപ്പെടുന്നത് പള്ളിയിലെ പ്രാർത്ഥനയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്നതോടെയാണ്. കൊലപാതകിയേയും , കൊലയുടെ കാരണങ്ങളെയും തേടി മുഖ്യ പുരോഹിതൻ തന്നെ മുന്നിട്ടിറങ്ങുകയാണ്. അയാളോടൊപ്പം അഴിയാത്ത കുരുക്കുകളിലേക്ക്  കാഴ്ചക്കാരനും സഞ്ചരിക്കേണ്ടതായി വരുന്നു.
                ഒരു ക്രൈം മിസ്റ്റരി ആയതിനാൽ കഥാതന്തു വെളിപ്പെടുത്തി രസം കൊല്ലിയാവുന്നില്ല. പകരം, പ്രധാന പ്രകടനങ്ങളെയും, കഥയ്ക്കപ്പുറമുള്ള മികവുകളെയും ചെറിയ തോതിൽ പരാമർശിക്കുന്നു. പ്രധാന കഥാപാത്രമായ SELMAN എന്ന മുഖ്യ പുരോഹിതന്റെ വേഷത്തിനുള്ള  CHARMINGNESS നിഗൂഡതയെ പിന്തുടരുന്നതിനിടയിലും ചിരിക്കാനുള്ള ധാരാളം നിമിഷങ്ങളേകുന്നു. BACKGROUND SCORE -ന്റെ പ്രത്യേകതയായി തോന്നിയത് സ്ട്രിംഗ് ഇന്സ്ട്രുമെൻസിൽ നിന്നും പൊഴിയുന്ന താളങ്ങളുടെ ആധിക്യമാണ്. ചിലപ്പോഴൊക്കെ ഒരു ഷെർലക്ക് ഹോംസ് സീരീസിന്റെ സാദൃശ്യവും പശ്ചാത്തല സംഗീതത്തിനു തോന്നിയെങ്കിലും ഗാനങ്ങളുൾപ്പെടെ സംഗീത മേഖല ആരെയും തൃപ്തിപ്പെടുത്തുന്ന ഒന്നു തന്നെയാണ്. ആരെയും പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കാവുന്ന തരത്തിൽ കഥാതന്തുവിനെ ഉപകഥകളുടെ അകമ്പടികളോടെ സങ്കീർണ്ണമാക്കി അവതരിപ്പിച്ചതാണ് ഈ സിനിമയ്ക്ക് കരുത്തും ആകർഷകത്വവും നൽകുന്നത്.
                     ഈ സിനിമയുടെ പ്ലോട്ട് ഒരു പിടികിട്ടാ പുള്ളിയൊന്നും അല്ലെങ്കിലും ആകാംഷയോടെ കണ്ടിരിക്കാവുന്ന ഒരു നല്ല ക്രൈം മിസ്ടരി തന്നെയാണ് ITIRAZIM VAR.