Thursday 29 January 2015

THE ABSENT ONE (2014)



FILM : THE ABSENT ONE (2014)
COUNTRY : DENMARK
GENRE : CRIME !!! THRILLER
DIRECTOR : MIKKEL NORGAARD

                     ത്രില്ലർ സിനിമകളിൽ ഏറ്റവും ആസ്വാദ്യകരം ഇൻവെസ്ടിഗേറ്റീവ് ത്രില്ലരുകളാണെന്ന് തോന്നുന്നു. അന്വേഷകന്റെ സഞ്ചാരപഥങ്ങളെ , മനോസഞ്ചാരങ്ങങ്ങളിലൂടെ അനുഗമിക്കുന്നതിലുള്ള ആനന്ദമായിരിക്കാം പ്രേക്ഷകനെ ഇത്തരം സിനിമകളോട്  അടുപ്പിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ THE KEEPER OF LOST CAUSES എന്ന ഡാനിഷ് സിനിമയുടെ സംവിധായകനായ MIKKEL NORGAARD, 2014-ലും  അതേ സിനിമയിലെ പ്രധാന കഥാപാത്രങ്ങളോടൊപ്പം , പുതിയ അന്വേഷണങ്ങളുമായി നമ്മുടെ മുമ്പിലെത്തുന്നു. THE ABSENT ONE (2014) എന്ന ഈ സിനിമയും ആദ്യ സിനിമയിലേത് പോലെ പഴയ കാലത്തെ ചികയുകയാണ്.
                  അറ്റം കാണാതെ ഉപേക്ഷിക്കപ്പെടുന്ന കേസുകൾ (COLD CASES) അന്വേഷിക്കാനുള്ള DEPT.Q -വിലെ ഉദ്യോഗസ്ഥരാണ് CARL-ഉം , ASSAD-ഉം. ഒരിക്കൽ രാത്രി സഞ്ചാരത്തിനിടയിൽ CARL-ന്റെ മുമ്പിലേയ്ക്കു മദ്യപനായ മുൻപോലീസുകാരൻ എത്തുകയാണ്. 20 വർഷങ്ങൾക്ക് മുമ്പ് കൊല ചെയ്യപ്പെട്ട അയാളുടെ മക്കളെ സംബന്ധിക്കുന്ന കേസിനെക്കുറിച്ച് ആരായുന്ന അയാളെ അവഗണിക്കുന്നു  CARL. മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യുന്ന അയാൾ  CARL-ന് വേണ്ടി അവശേഷിപ്പിക്കുന്ന "പാക്കേജ്" -ൽ നിന്ന് പുതിയ അന്വേഷണ വഴികളിലേയ്ക്ക് സിനിമയും നമ്മളും നീങ്ങുന്നു. കൊലപാതകി ആര്? എന്നതിനേക്കാൾ സിനിമയുടെ ത്രില്ല് മറ്റു പലതുമാണ്. 20 വർഷം പിന്നിട്ട കൊലപാതകത്തിന്റെ പൂർണ്ണചിത്രം നമുക്കായ് വീണ്ടെടുക്കുക എന്ന ദുഷ്കര ദൌത്യമാണ്‌ അന്വേഷകരെയും കാഴ്ച്ചക്കാരെയും ആവേശഭരിതമാക്കുന്നത്.
                   വിസ്മയിപ്പിക്കുന്ന ക്ലൈമാക്സ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും "ത്രില്ലർ" എന്ന് വിളിക്കപ്പെടാൻ   എല്ലാ അർഹതയുമുള്ള  ഒരു ഡാനിഷ് സിനിമ..... കാണുമല്ലോ?...
         


Monday 26 January 2015

THE MILK OF SORROW (2009)



FILM : THE MILK OF SORROW (2009)
COUNTRY : PERU
GENRE : DRAMA
DIRECTOR : CLAUDIA LLOSA

    പെറുവിയൻ സിനിമകൾ മുമ്പും കണ്ടിട്ടുണ്ടെങ്കിലും ആഖ്യാനത്തിലും , ഫ്രൈമുകളിലും, പ്രമേയങ്ങളിലുമുള്ള  ലാറ്റിനമേരിക്കൻ  സൗന്ദര്യം നുകരാനായത് THE MILK OF SORROW കണ്ടപ്പോഴാണ്. ലാറ്റിനമേരിക്കയിലെ അത്ഭുതാവഹമായ  സാമൂഹികാന്തരീക്ഷങ്ങളെ  പകർന്നു നൽകുന്ന ചലച്ചിത്ര ഭാഷ്യങ്ങളെ ആസ്വദിക്കുമ്പോൾ , വിപ്ലവത്തിന്റെ ചൂടും , മാജിക്കൽ റിയലിസത്തിന്റെ മാസ്മരികതയേയും തേടുന്നതും എന്നിലെ സിനിമാസ്വാദകന്റെ  ശീലവുമാണ്. അർഹിച്ച  വിധത്തിൽ  നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ THE MILK OF SORROW മനോഹരമായ അനുഭവമാകുന്നത് മുകളിൽ പറഞ്ഞ പോലെ പ്രമേയ-ആഖ്യാന വൈവിധ്യം മൂലമാണ്.
              ആഭ്യന്തര ഭീകരതയുടെ നാളുകളിൽ ബലാത്കാരത്തിന് വിധേയയായ സ്ത്രീ ജന്മം നൽകിയ FAUSTA-യാണ് നമ്മുടെ നായിക. ഗർഭധാരണ സമയത്തോ , പ്രസവ ശേഷമോ ഇത്തരം ക്രൂരതയ്ക്ക് ഇരയാകുന്നവരെ കീഴടക്കുന്ന രോഗമായാണ് "MILK OF SORROW" പരാമർശിക്കപ്പെടുന്നത്. ഭീതിയുടെ ലാവണങ്ങളിൽ പിറന്നു വീണ അവൾക്ക് മാതാവിനെ ആവേശിച്ച ആ കാലഘട്ടത്തിന്റെ രോഗം ("ഭയം") മുലപ്പാലിലൂടെ പകർന്നു കിട്ടിയിരിക്കുകയാണ്. അമ്മയോടൊപ്പം പാട്ടുകൾ പാടി പ്രതിരോധങ്ങൾ തീർത്തിരുന്ന അവളെയും , അവളുടെ സന്തത സഹചാരിയായ "ഭീതിയെയും" തനിച്ചാക്കി അനശ്വരതയെ പുൽകുകയാണ് അമ്മ. അവളുടെ ചെറിയ ആഗ്രഹങ്ങളും, ചുറ്റുപാടുകളും, രോഗവും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കലർന്ന  വായു ഉച്വ സിക്കാൻ അവളെ നിർബന്ധിക്കുകയാണ്.
           ഭീകരത അവശേഷിപ്പിച്ച ഭീതിയുടെ ചോരക്കറ തങ്ങിനിൽക്കുന്ന FAUSTA-യുടെ കണ്ണുകൾ ഭൂതകാലത്തെ വിചാരണ ചെയ്യാൻ പ്രാപ്തമായവയായിരുന്നു. സിനിമയുടെ പ്രമേയം "ഭയം" ,"വിഷാദം" എന്നിവയോട് ഐക്യപ്പെടുന്നവയാണെങ്കിലും  , ആഹ്ലാദത്തിന്റെയും , ആഘോഷങ്ങളുടെയും  ദരിദ്രക്കാഴ്ചകൾ  പെറുവിയൻ ജനതയുടെ വിവാഹ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ഐറണി സൃഷ്ട്ടിക്കാനും ശ്രമിച്ചിരിക്കുന്നു. സമൃദ്ധിയും , പച്ചപ്പും നിറഞ്ഞ ജീവസ്സുറ്റ ലക്ഷണങ്ങളെ വ്യക്തമായി ദർശിക്കാനായ സമ്പന്നതയും സിനിമയിലെ കേവല ദൃശ്യങ്ങളായി മാറ്റിവെയ്ക്കേണ്ടവയായിരുന്നില്ല. കുഴിച്ചു മൂടിയതിനെ വീണ്ടും കാണില്ല എന്ന് പറഞ്ഞവർ നുണയന്മാരാണെന്ന  സമ്പന്നയുക്തിയുടെ ജൽപ്പനങ്ങളെ ഉൾകൊള്ളാൻ  വംശീയ-രാഷ്ട്രീയ വായനകളെ ആശ്രയിക്കേണ്ടി വന്നേക്കാം.   FAUSTA തന്റെ "ഭയ"ത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾ, ഭീതിയുടെ മുളകൾ അവൾക്കുള്ളിൽ സമൃദ്ധമായി  കിളിർക്കാൻ പോന്നവയായിരുന്നു. മാജിക്കൽ റിയലിസം പലയിടങ്ങളിൽ  എത്തിനോക്കുന്നുണ്ടായിരുന്നു. ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അവഗണിക്കാനാവാത്ത വിധം ഓർമ്മയിൽ തങ്ങി നിൽക്കുന്നു  FAUSTA എന്ന കഥാപാത്രവും അഭിനേത്രിയും.

                 നമ്മളിൽ പാകിയിട്ടുള്ള ഭീതിയുടെ വിത്തുകൾ പറിച്ചെറിയേണ്ടത് ,ഭീതിയുടെ താഴ്വരകളിലൂടെ അവയ്ക്കൊപ്പം നടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു . ഞാൻ കണ്ടതിനും , കേട്ടതിനമപ്പുറം ആഴം ഈ സിനിമയ്ക്ക്‌ ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
                സിനിമയുടെ ചടുലതയെക്കുറിച്ച് വേവലാതികളില്ലാത്ത , അതിന്റെ  കലാമൂല്യത്തെ മറ്റു പലതിനും മുകളിൽ  പ്രതിഷ്ടിക്കുന്ന സിനിമാ പ്രേമികൾക്ക് ധൈര്യത്തോടെ കാണാം.......

Thursday 22 January 2015

MOOLAADE (2004)



FILM : MOOLAADE (2004)
COUNTRY : SENEGAL !!! BURKINA FASO
GENRE : DRAMA
DIRECTOR : OUSMANE SEMBENE

                  ആഫ്രിക്കൻ സിനിമയിലെ കാരണവരായ OUSMANE SEMBENE-യുടെ അവസാന സിനിമയാണ് "MOOLAADE". ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളിലെ  GENITAL MUTILATION-നും (FEMALE CIRCUMCISION) , അതിനെതിരെയുള്ള ചില വനിതകളുടെ ചെറുത്തുനിൽപ്പുകളുമാണ് ഈ സിനിമയുടെ ഉള്ളടക്കം.
                 "MOOLAADE" എന്ന സിനിമാപേര് സൂചിപ്പിക്കുന്നത് MAGICAL PROTECTION എന്നാണ്. "പരിശുദ്ധമാക്കൽ" (PURIFICATION) എന്ന പേരിൽ ആഫ്രിക്കൻ സാമൂഹികതയിൽ  തുടർന്നു പോരുന്ന പരമ്പരാഗത ആചാരമായ GENITAL MUTILATION-ൽ നിന്നും ഓടി രക്ഷപ്പെടുന്ന നാല് പെണ്‍കുട്ടികൾക്ക് അഭയം നൽകുകയാണ് COLLE എന്ന സ്ത്രീ.  "MOOLAADE" എന്ന പരിരക്ഷയുടെ ചിറകിനുള്ളിൽ അവരെ സംരക്ഷിക്കുന്ന  COLLE-ക്ക് , എതിരിടേണ്ടി വരുന്നത് പുരോഗമന ചിന്തകൾ തീണ്ടിയിട്ടില്ലാത്ത പുരുഷ പ്രജകളുടെ പ്രാകൃത മനസ്സുകളോടാണ്. ചെറുത്തുനില്പ്പിന്റെ നാൾവഴികൾ COLLE  എങ്ങനെ താണ്ടുമെന്നും, മാനവികതയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ഇത്തരം സാമൂഹിക ദുരാചാരങ്ങളുടെ വേരുകൾ സമൂഹ മനസ്സുകളിൽ എത്ര ആഴത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നും സിനിമ കാണിച്ചു തരുന്നു.
        പ്രാകൃത ആചാരനിഷ്ഠകളോട് ഇന്നും മമത വച്ചുപുലർത്തുന്ന ആഫ്രിക്കൻ  ജീവിതത്തിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രമേയം വെളിച്ചത്തിലേക്ക് നിർത്തി OUSMANE SEMBENE  പറയാൻ ശ്രമിക്കുന്നത് ഈ ദുരാചാരങ്ങളെ തുടച്ചു നീക്കാൻ മാത്രമല്ല , സാമൂഹിക പുരോഗതിയുടെ നിദാനമായി സ്ത്രീകൾ ഉണരേണ്ടതിന്റെയും , ഉയരേണ്ടതിന്റെയും  അനിവാര്യതയെക്കുറിച്ചുമാണ് . അജ്ഞതയുടെ നീരാളിപ്പിടുത്തങ്ങളിലമർന്ന  സ്ത്രീകൾ വസിക്കുന്ന സമൂഹം പുരോഗതിയുടെ വെളിച്ചം കാണില്ലെന്ന് പറയാതെ പറഞ്ഞുവെക്കുന്നു MOOLAADE. എതിർ ശബ്ദങ്ങളെ ഭയക്കുന്നവർ, എതിരിടുന്നവന്റെ അറിവിനെയും ഭയപ്പെടുന്നതിന്റെ തെളിവുകളാവുന്നു കത്തിയമരുന്ന റേഡിയോകൾ. ചില സീനുകളിൽ മിന്നിമറയുന്ന ആമയെ  പുരോഗതിയുടെ കിതപ്പായും, തവളകളെ അതിരുകൾക്കപ്പുറമുള്ള ലോകത്തെ അറിയാത്ത അജ്ഞതയായും  വ്യാഖ്യാനിക്കാം. പുരോഗതിയുടെയും, നവചിന്തയുടെയും പ്രതീക്ഷ നൽകിയ ഇബ്രാഹിമിന് പോലും മറികടക്കാനാവാത്ത വിധം ബലവത്തായതും, ഇടുങ്ങിയതുമാകുന്നു ഇവിടങ്ങളിലെ സാമൂഹിക മനസ്സ്. ഉടച്ചു വർക്കേണ്ടത് ശബ്ദങ്ങളില്ലാത്ത ഇടങ്ങളെയാണ്. ശബ്ദമുഖരിതമായ ഇടങ്ങൾ ജീവിതത്തിന്റെ, പുരോഗതിയുടെ അടയാളങ്ങളാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം.
                കലാകാരൻ സമൂഹത്തിന് മുന്നോട്ടുള്ള വഴി ചൂണ്ടിക്കാണിക്കണം  എന്ന് ശഠിക്കാമോ എന്നറിയില്ല, എങ്കിലും  OUSMANE SEMBENE -യെ പോലുള്ള ആഫ്രിക്കൻ ഇതിഹാസങ്ങൾ തീർച്ചയായും ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു തന്റെ ജനതയെ കൈപിടിച്ചുയർത്താൻ ആഗ്രഹിചിട്ടുണ്ടാകും. അങ്ങനെ ചിന്തിച്ചാൽ അദേഹത്തിന്റെ അവസാന സിനിമയായ MOOLAADE യുടെ അവസാന രംഗത്തിനേക്കാൾ മികച്ച  ഒന്ന് സങ്കൽപ്പിക്കാനാവില്ല. അദേഹത്തേപോലുള്ളവർ  ഉയർത്തിയ ദീപശിഖകൾ ഏറ്റുവാങ്ങാൻ പ്രാപ്തരായവർ ഇനിയും അവിടങ്ങളിൽ ഉദയം കൊള്ളട്ടെ .........


BORNING (2014)



FILM : BORNING (2014)
GENRE  : ACTION  !! ADVENTURE !! COMEDY
COUNTRY : NORWAY
DIRECTOR  :  HALLVARD BRAEIN

              ജീവിത ഗന്ധിയായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളോടാണ് കൂടുതൽ പ്രിയമെങ്കിലും , ഇതര സിനിമകളും എന്നിൽ ആഹ്ലാദവും, ആവേശവും വിതയ്ക്കാറുണ്ട്. അതിനാൽ ഇടയ്ക്ക് ഡ്രാമാ സിനിമകൾക്ക് ചെറിയ അവധി നൽകി ആവേശക്കാഴ്ച്ചകളെയും  പുൽകാറുണ്ട്. വേഗതയോടും , സാഹസികതയോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം നിറഞ്ഞ "FAST AND FURIOUS" മാതൃകയിൽ പുറത്തിറക്കിയ നോർവീജിയൻ ആക്ഷൻ-അഡ്വെഞ്ചർ സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്.
          ഒരിക്കലും കാത്തുനിൽക്കാത്ത  സമയത്തിനൊപ്പം ഓടിക്കിതച്ചെത്തുന്ന കാറുകളും, വിജയത്തിനായുള്ള അപകടകരങ്ങളായ മുന്നേറ്റങ്ങളും അലങ്കാരങ്ങളാവുന്ന ഈ സിനിമ, "റോയ്"  എന്ന കാർ ഭ്രാന്തന്റെ കഥ പറയുന്നു. നോർവെയെ മൊത്തം അളന്നെടുക്കാവുന്ന തരത്തിൽ 2000KM-ലധികം ദൂരമുള്ള  നിയമവിരുദ്ധവും , അപകടകരവുമായ  ഒരു റൈസിംഗിനായുള്ള   വെല്ലുവിളി സ്വീകരിക്കുകയാണ് അയാൾ. കൂടുതൽ ആളുകൾ മത്സരത്തിൽ അണിചേരുന്നതോടെ നമുക്ക് ലഭിക്കുന്നത് ത്രില്ലിംഗ് ഡ്രൈവിംഗ് സീനുകളാണ്.
                 ആവേശത്തോടൊപ്പം കോമഡിയും നന്നായി കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതവും, മനോഹരമായ ഭൂപ്രകൃതിയും സിനിമയ്ക്ക്‌ മാറ്റ് കൂട്ടുന്നു. പ്രതീക്ഷകൾക്ക് വിരുദ്ധമായി വന്നുചേരുന്ന EMOTIONAL ELEMENTS സിനിമയുടെ ത്രില്ലിനെ കവർന്നെടുക്കുന്നില്ല. ക്ലൈമാക്സ് ഉഗ്രനായി  എന്ന് തന്നെ പറയാം.
               വേഗതയോടും, കാറുളോടും  , റൈസിംഗ് സിനിമകളോടും ഇഷ്ടമുള്ളവർ ഈ സിനിമ കാണാൻ മടിച്ചു നിൽക്കേണ്ട......    


Wednesday 21 January 2015

CACHE (2005)



FILM : CACHE (2005)
COUNTRY : FRANCE
GENRE : MYSTERY !!! THRILLER
DIRECTOR  : MICHAEL HANEKE 

               IMDB-യിൽ മികച്ച സിനിമകളുടെ ലിസ്റ്റുകളിൽ പരതുമ്പോൾ പലപ്പോഴും കണ്ണുടക്കിയിട്ടുള്ള സിനിമയാണ് CACHE. ഇന്നു  വരെ  എന്റെ കാഴ്ചകളിൽ നിന്നും അകന്നു നിന്നിട്ടുള്ള ഈ സിനിമയെ ഇന്നാണ് കണ്മുമ്പിൽ കിട്ടിയത്. MYSTERY THRILLER എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഈ സിനിമ വേറിട്ട കാഴ്ചാ അനുഭവമാകുന്നു. കാണാൻ വൈകിയതിലുള്ള നിരാശയിലേറെ, കണ്ടതിലുള്ള സന്തോഷമാണ് എന്നിൽ നിറഞ്ഞത്‌.
            സന്തുഷ്ട ജീവിതം നയിക്കുന്ന  GEORGE-ANNE  ദമ്പതികളും , മകൻ PIERROT -ഉം താമസിക്കുന്ന വീടിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാത വീഡിയോ ടേപ്പുകളാണ് നമ്മുടെ ആകാംഷകൾക്ക് തിരി കൊളുത്തുന്നത്. അവരുടെ തന്നെ ജീവിതങ്ങളെ അവരറിയാതെ ഉറ്റുനോക്കുന്നതിന്റെ ഭീകരത സൃഷ്ടിക്കുന്ന ഭീതി നമ്മിലെക്കും ചെറിയ തോതിൽ പടരുന്നു. ഈ വീഡിയോ ടേപ്പുകളുടെ ഉള്ളടക്കങ്ങളെയും, അതിൽ നിന്നും ഊഹിച്ചെടുക്കുന്ന സംശയങ്ങളെയും ഒപ്പം കൂട്ടി GEORGE നടത്തുന്ന അന്വേഷണങ്ങളാണ് പിന്നീട് കാണാനാവുന്നത്. ആര്? .. എന്തിന്? എന്നീ ചോദ്യങ്ങൾക്കപ്പുറമാണ് യാഥാർത്യങ്ങൾ എന്നത് തന്നെയാണ് ഈ സിനിമയുടെ മികവിനെ അടിവരയിടുന്നത്.
                ആദ്യ കാഴ്ചയിൽ സിനിമയിലെ രാഷ്ട്രീയ അംശങ്ങളെക്കുറിച്ച് ചെറിയ സംശയങ്ങൾ തോന്നിയെങ്കിലും , പൂർണ്ണമായി  മനസ്സിലാക്കാൻ കഴിഞ്ഞില്ല. പുനർ കാഴ്ചകളും, പുനർ വായനകളും അനിവാര്യമാക്കിയ ഈ സിനിമ ശക്തമായ രാഷ്ട്രീയം പറയുന്നു എന്ന് തന്നെ കരുതാം. GEORGE-ന്റെ പഴയ കാലം ഫ്രാൻസിന്റെ പഴയകാല-സമകാലിക രാഷ്ട്രീയ പോളിസികളെ വരച്ചിടാനുള്ള രൂപകങ്ങളായി അവതരിപ്പിച്ചതായി തോന്നി. കുടിയേറ്റക്കാരോടുള്ള പഴയ സമീപനങ്ങളെ മറ്റൊരു തരത്തിൽ അവതരിപ്പിക്കാനും HANEKE-ന് കഴിഞ്ഞു. പുതുതലമുറ പഴയ കറകൾ തുടച്ചു നീക്കാൻ സന്നദ്ധവും, പ്രാപ്തവുമാണെന്ന അവ്യക്തമായ സൂചനകളേകി സിനിമയ്ക്ക്‌ പുതിയ നിറം നൽകാനും ശ്രമിച്ചിരിക്കുന്നു.
            വീഡിയോ ടേപ്പുകളും, വർത്തമാന ജീവിതവും ഇടകലരുന്ന അപ്രവചനീയത നമ്മെ പലപ്പോഴും അങ്കലാപ്പിലാക്കുന്നു. പല കാര്യങ്ങളെയും ഉറച്ചു വിശ്വസിക്കാനാവാത്ത വിധം പഴുതുകളും, ചേർച്ചയില്ലായ്മകളും ബോധപൂർവ്വം അവശേഷിപ്പിച്ചിരിക്കുന്നു. ഈ സിനിമയെ നമ്മുടെ ചിന്തകളിലേക്ക് ശക്തമായി ഇടിച്ചു കയറ്റുന്ന "അവസാന രംഗം" എവിടെ പ്രതിഷ്ഠിക്കണമെന്ന ആശയക്കുഴപ്പം സിനിമയ്ക്ക്‌ ശേഷവും നമ്മെ പിന്തുടരുന്നു.
                "ആക്ടീവ് സിനിമകൾ" എന്ന പേരിൽ , പ്രേക്ഷകന്റെ ചിന്തകളിൽ വിസ്ഫോടനങ്ങൾ തീർത്തുകൊണ്ട്  മനസ്സിന്റെ വിഹായസ്സിൽ  ആശയങ്ങളുടെ വർണ്ണ പ്രപഞ്ചം തീർക്കുന്ന ഇത്തരം സിനിമകൾ ഇനിയും കണ്‍മുന്നിൽ വന്നണയും എന്ന ശുഭ പ്രതീക്ഷയോടെ.........


Sunday 18 January 2015

LEVIATHAN (2014)



FILM : LEVIATHAN (2014)
COUNTRY : RUSSIA
GENRE : DRAMA
DIRECTOR : ANDRE ZVYAGINTSEV

                     ബൈബിൾ പഴയ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള ഭീകര വ്യാളിയുടെ  (ഹീബ്രു ഭാഷയിൽ "തിമിംഗലം") പേരിനെ ന്യായീകരിക്കും വിധം അധീശത്വത്തിന്റെ അടയാളപ്പെടുത്തലാകുന്നു ANDRE ZVYAGINTSEV-ന്റെ LEVIATHAN. ലളിതമായ ഒരു പ്രമേയത്തെ ഫാമിലി ഡ്രാമയുടെ രൂപം നൽകി അവതരിപ്പിച്ചതായാണ് ഒറ്റ നോട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, ഉൾക്കാഴ്ച ആവശ്യപ്പെടുന്ന വാചികവും, ദൃശ്യപരവുമായ ധാരാളം പ്രതീകങ്ങൾ കരുത്തും , സൗന്ദര്യവുമായി  ഫ്രൈമുകൾ  കയ്യേറുന്ന സങ്കീർണ്ണതയാണ് ഈ സിനിമയ്ക്ക്‌ മുന്നിൽ എന്നെ പിടിച്ചിരുത്തിയത്.
                 റഷ്യൻ കടൽതീര  നഗരത്തിൽ വസിക്കുന്ന KOLYA  എന്ന സാധാരണക്കാരൻ തന്റെ വീടും, വർക്ക് ഷോപ്പും, സ്ഥലവും നഷ്ടപ്പെടാതിരിക്കാൻ VLADIM എന്ന മേയറുമായി നടത്തുന്ന പോരാട്ടമായി ഈ സിനിമയെ ഒറ്റ വരിയിൽ തളച്ചിടാം. അധികാരത്തിന്റെയും, ശക്തിയുടെയും അഹന്തയിൽ ഭീകരരൂപം പൂണ്ട VLADIM-നോട് പൊരുതി നിൽക്കാൻ സുഹൃത്തായ DIMITHRY-യെ ആശ്രയിക്കുകയാണ് KOLYA. എന്നാൽ അയാളുടെ കുടുംബത്തിലേയ്ക്കുള്ള  ദിമിത്രിയുടെ കടന്നു വരവ്  പ്രശ്നങ്ങൾ  കൂടുതൽ സങ്കീർണ്ണവും , ദുരന്തവുമാകാൻ കാരണമാകുന്നു. ഈ ദുരന്തങ്ങളുടെ ഇരുളിൽ നമുക്ക് കാണാനാവുന്ന അപ്രിയവും, യഥാർത്ഥവുമായ സമകാലിക സത്യങ്ങളെയാവണം സംവിധായകൻ നമ്മിലേയ്ക്ക് പകരാൻ ശ്രമിച്ചത്.
         ഏതൊരു സാമൂഹിക പരിതസ്ഥിതിയിലും നിലകൊള്ളുന്ന രാഷ്ട്രീയാവസ്ഥയെ തന്നെയാണ് LEVIATHAN- എന്ന ഈ റഷ്യൻ സിനിമയും സ്പർശിക്കുന്നത്. അഴിമതി ഗ്രസിച്ച അധികാര വ്യവസ്ഥകളോട് മല്ലിടുന്ന സാധാരണക്കാരന്റെ നിസ്സഹായത സാർവ്വദേശീയമായ കാഴ്ചയായതിനാൽ ഈ സിനിമയിലേക്ക് ലയിച്ചു ചേരാൻ പ്രേക്ഷകന് എളുപ്പം സാധിക്കും. ഫാമിലി ഡ്രാമയുടെ പശ്ചാത്തലത്തിൽ പതിയെ നീങ്ങുന്ന ഈ സിനിമ കുടുംബ ബന്ധങ്ങൾ, സ്നേഹം, വഞ്ചന എന്നിവയെയും ശക്തമായി അടയാളപ്പെടുത്തുന്നു. അപ്രകാരം സിനിമയിൽ നിറയുന്ന രാഷ്ട്രീയ നിറങ്ങൾക്കപ്പുറം പല തലങ്ങളെ തിന്മയുടെ രൂപങ്ങളിലെയ്ക്ക് ആവാഹിച്ചിരുത്തുന്നു. ഭരണകൂടം, നീതിന്യായ വ്യവസ്ഥ, മത പൌരോഹിത്യം  എന്നീ അധികാര കേന്ദ്രങ്ങളെ   KOLYA  എന്ന സാധാരണക്കാരന്റെ ജീവിതവുമായി വ്യക്തമായി ബന്ധിപ്പിച്ച് ഈ സിനിമ തൊടുക്കുന്ന ചോദ്യശരങ്ങൾ നമ്മുടെ ചിന്തകളിൽ മുറിപ്പാടുകൾ ഏൽപ്പിക്കുക തന്നെ ചെയ്യും.
                   THE RETURN , BANISHMENT എന്നീ മികച്ച സിനിമകൾ നൽകിയ ആന്ദ്രെയുടെ ഈ സിനിമയും അതിഗംഭീര ഫ്രൈമുകളാൽ സമ്പന്നമാണ്. പല വിഷയങ്ങളെ പ്രമേയത്തിൽ സമന്വയിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് സിനിമയിൽ തെളിഞ്ഞു കാണുന്നത്. പ്രേക്ഷകന്റെ ധിഷണാപരമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഇത്തരം സിനിമകൾക്കായുള്ള കാത്തിരിപ്പ്‌ തുടരാം..... തിരിച്ചറിവുകളുടെ വേദനയേകുന്ന മുറിപ്പാടുകളെ ഇനിയും പ്രതീക്ഷിക്കാം........


Friday 16 January 2015

"ഐ" (2015)


FILM : "ഐ"
COUNTRY : INDIA
DIRECTOR : SHANKER
             ഷങ്കറിന്റെ  സിനിമ എന്നതിനേക്കാൾ ഉച്ചത്തിൽ വിക്രത്തിന്റെ സിനിമ എന്ന് പറയാനാണ് തോന്നുന്നത്. ഇന്ത്യൻ സിനിമയിലെ കോടികൾ കിലുങ്ങുന്ന വിഷ്വൽ വൻഡേഴ്സ് ഒരുക്കാറുള്ള ഷങ്കർ ഈ സിനിമയിലൂടെ പുതിയ ഉയരങ്ങളിലേയ്ക്ക്  ചേക്കേറുന്നില്ല എന്നാണ് എന്റെ പക്ഷം. കാരണം സാങ്കേതികമായി സിനിമ മുന്നിലാണെങ്കിലും , മികവുറ്റ സ്ക്രിപ്റ്റോ , കഥയോ ഒരുക്കിയെടുക്കുന്നതിൽ ഷങ്കറിന് വീഴ്ച പറ്റി എന്ന് തന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും  കാണാൻ വകയുള്ള സിനിമ തന്നെയാണ് "ഐ'.
                 നോണ്‍ ലീനിയർ രീതിയിൽ അവതരിപ്പിച്ച ഈ പ്രണയ പ്രതികാര കഥയിലെ SCENE TRANSITION-കളും, PAST-PRESENT  ഇന്റർ ചെയ്ഞ്ചുകളും നന്നായി. വശ്യതയില്ലാത്ത ഒരു കഥാതന്തുവിനെ  അവിസ്മരണീയമായ ദൃശ്യാനുഭവമാക്കി മാറ്റി എന്നതാണ് "ഐ" എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. തീയേറ്റർ കാഴ്ച അനിവാര്യമാകുന്ന വിധത്തിലുള്ള ഗാനരംഗ ചിത്രീകരണങ്ങളും , ചൈനയിലേത് ഉൾപ്പെടെയുള്ള കാഴ്ചകളും കണ്ണിന് വിരുന്നാകുന്നു. CINEMATOGRAPHY വാക്കുകൾക്കതീതമായ അനുഭവമാവുന്നു.
              "ഐ" എന്ന സിനിമയെ  ഓർമ്മയിൽ തങ്ങി നിർത്തുന്ന അനുഭവമാക്കിയത് വിക്രം എന്ന നടന്റെ പ്രകടനം തന്നെയെന്ന് നിസ്സംശയം പറയാം. ലിംഗേശൻ, ലീ , കൂനൻ എന്നീ വ്യത്യസ്ത ഗെറ്റപ്പുകളിൽ 'ചിയാൻ' ശരിക്കും തകർത്തു. ശരീരവും, ശരീരഭാഷയും കഥാപാത്രങ്ങൾക്കൊപ്പം വഴക്കത്തോടെ നിലകൊണ്ടു. സിനിമയിലെ ആക്ഷൻ രംഗങ്ങൾ അവിശ്വസനീയതകൾക്കിടയിലും മികച്ചു നിന്നു. ചൈനയിലെ ഫൈറ്റ് സീനുകൾ  പുതുമയുള്ളതുമായി അനുഭവപ്പെട്ടു. നായികയായ ഏമി ജാക്സണ്‍ പ്രതീക്ഷിച്ചതിലും മികച്ച അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത്‌. ആരെങ്കിലും അവരുടെ പേരിൽ ഉടനടി ഒരു "ഫാൻസ്‌ അസോസിയേഷൻ" തുടങ്ങിയാലും കുറ്റം പറയാനാവില്ല. കാരണം, കണ്ണെടുക്കാനാവാത്ത വിധം സുന്ദരിയായാണ്‌ ഏമി ജാക്സണെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി നമ്മുടെ സുരേഷ് ഗോപി സാന്നിധ്യമറിയിച്ചത്  സന്തോഷമേകി.  റഹ്മാന്റെ സംഗീതവും  മോശമാക്കിയില്ല. 'സന്താനം" നയിച്ച കോമഡി ചിരിക്കാനുള്ള വക നൽകുന്നുണ്ടെങ്കിലും , എന്തിരൻ-2  രൂപത്തിൽ അവതരിച്ച കൊമേഡിയൻ അനാവശ്യ ചേരുവയായി.
               ഷങ്കർ-വിക്രം കൊമ്പോ എന്നിലുണർത്തിയ അമിത പ്രതീക്ഷകളോ , അദേഹത്തിന്റെ മുൻ സിനിമകൾ തീർത്ത സീമകളോ കാരണമാവാം "ഷങ്കർ മാജിക്" എനിക്ക് ഫീൽ ചെയ്യാതിരുന്നത്. ഉടലഴകും , പ്രണയവും , പ്രതികാരവും സ്ഥിരം കാഴ്ചകൾക്കപ്പുറം വശ്യമാകുന്ന സിനിമയാകുന്നു "ഐ". കഥാപാത്ര പൂർണ്ണതയ്ക്കായി ഏതറ്റം വരെയും നടക്കാൻ തയ്യാറുള്ള നടന്മാരുടെ സാന്നിദ്ധ്യമാണ് ഇത്തരം കഥകളും , കഥാപാത്രങ്ങളും സംവിധായകരുടെയും, കഥാകാരന്മാരുടെയും മനസ്സിൽ നാമ്പെടുക്കാൻ കാരണമാകുന്നത്. പ്രതിഭയ്ക്കൊത്ത റോളുകളും , അർഹതയ്ക്കുള്ള അംഗീകാരവും ഈ നടനെ തേടിവരട്ടെ എന്നാഗ്രഹിക്കുന്നു.  

Wednesday 14 January 2015

KUMA (2012)



FILM : KUMA (2012)
COUNTRY : AUSTRIA
GENRE : DRAMA
DIRECTOR : UMUT DAG

            മറ്റൊരു സാംസ്കാരികതയിലേയ്ക്ക്  കുടിയേറുമ്പോഴും , സ്വന്തം മൂല്യങ്ങളെയും , അംശങ്ങളെയും പിടിവിടാത്ത കുടുംബ പശ്ചാത്തലങ്ങൾ ഒരുക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങൾ സിനിമയ്ക്ക്‌ പലപ്പോഴും പ്രമേയമാകാറുണ്ട്. CULTURAL CONFLICT എന്നതിലേയ്ക്ക് ഒതുങ്ങിപ്പോവാറുള്ള  ഇത്തരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള സ്വത്വ പ്രതിനിധാനങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് KUMA(2012) എന്ന ഓസ്ട്രിയൻ സിനിമയെ മികവുറ്റതാക്കുന്നത്. ഈ സിനിമ ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയിട്ടുള്ള തുർക്കി വംശജരിലേക്കാണ് ക്യാമറ തിരിക്കുന്നത്.
                    വിയന്നയിൽ കുടുംബ സമേതം കഴിയുന്ന മുസ്തഫയുടെ മകൻ ഹസ്സൻ തുർക്കിയിലെ ഒരു ഗ്രാമത്തിൽ നിന്നും 19-കാരിയായ  "അയ്സി"-യെ വിവാഹം ചെയ്യുകയാണ്. ഓസ്ട്രിയയുടെ പാശ്ചാത്യ സംസ്കൃതിയുമായുള്ള "അയ്സിയുടെ" ഏറ്റുമുട്ടലിലെയ്ക്ക്  ഈ വിവാഹം  നയിക്കുമെന്ന പ്രതീക്ഷയാണ് നമ്മിൽ ഉണ്ടാവുന്നത്. എന്നാൽ, നമ്മുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന നേർകാഴ്ചകളും , കുടുംബ അന്തരീക്ഷവുമാണ്  സിനിമയിൽ കാണാനാവുക. സ്ത്രീ കഥാപാത്രങ്ങളും, അതിജീവനത്തിനായുള്ള അവരുടെ ശ്രമങ്ങളും , ബന്ധങ്ങളുടെ ബാന്ധവങ്ങൾക്ക് കരുത്തേകുന്ന അവരുടെ സ്വാർത്ഥ-നിസ്വാർത്ഥ തീരുമാനങ്ങളും , സാഹചര്യങ്ങൾ തീർക്കുന്ന സ്വാഭാവികതയായി ദുർബലപ്പെടുന്ന ശരീര ഇച്ഛകളുടെ കടിഞ്ഞാണുകളും ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . പുരുഷ പ്രതീകങ്ങൾ, പരുഷമായി  നിലകൊള്ളുന്നില്ലെങ്കിലും സാംസ്കാരികതയുടെ ചില വികലമായ തുടർച്ചകളെ സൂക്ഷ്മ വീക്ഷണത്തിൽ കണ്ടെടുക്കാവുന്നതാണ്‌.
                        പെണ്‍മനസ്സും, അതിൽ നിന്നും ഉതിരുന്ന ചിന്തകളും മുഴച്ചു നിൽക്കുന്ന ഈ സിനിമയിൽ മുസ്തഫയുടെ ഭാര്യ "FATMA" , നവവധു "AYSI" എന്നിവരുടെ കഥാപാത്രങ്ങൾ മികച്ചു നിന്നു. പുതിയ കാലവും, ദേശവും നിശ്വാസവായു നൽകുമ്പോഴും അതിന്റെ സാംസ്കാരികതയിലേയ്ക്ക്  കുതറി മാറാതെ, അതിജീവനത്തിന്റെ കഠിന വീഥികളെ ജനിച്ച മണ്ണിന്റെ മനസ്സിനെ ചേർത്ത് പിടിച്ച് താണ്ടുവാനാണ് ഈ കുടുംബം ശ്രമിക്കുന്നത്. ഇവിടെ ജീവിതം സാംസ്കാരികതയെ പ്രതിഫലിപ്പിക്കുന്ന ദർപ്പണമാവുന്നു.
                          മികച്ച അഭിനയവും,  ബോറടിപ്പിക്കാത്ത നിമിഷങ്ങളും ഉറപ്പ് നൽകാവുന്ന നല്ല ഒരു സിനിമ. ഡ്രാമ  വിഭാഗത്തിൽ പെട്ട സിനിമകൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണണമെന്ന അപേക്ഷയോടെ നിർത്തുന്നു.


Friday 9 January 2015

GOODBYE, FIRST LOVE (2011)



FILM : GOODBYE, FIRST LOVE (2011)
COUNTRY : FRANCE
GENRE : ROMANCE , DRAMA
DIRECTOR : MIA-HANSEN LOVE

                  "പ്രതിവിധിയില്ലാത്ത രോഗമാണ് പ്രണയം"  എന്ന വാചകത്തെയാണ്‌ ഈ സിനിമ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്. മധുരവും, ഉദാത്തവുമായ വേദനകളുടെ കലവറയാണ് പ്രണയം. വിരഹവും , OBSESSION-നും ബാക്കിയാക്കുന്ന പ്രണയത്തിന്റെ പച്ചമുറിവുകളുടെ നീറ്റലുകളാണ് ഈ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ നിറയുന്നത്. സ്നേഹ ബന്ധനത്തിന്റെ നൂലഴികളെപ്പോലും പൊട്ടിച്ചെറിയാനാവാത്ത വിധം "ആദ്യാനുരാഗം"  ആത്മാവിലുറച്ച  "കമീല"-യാണ്  ഈ സിനിമയുടെ ആത്മാവ്. 15 വയസ്സിന്റെ അപക്വതയിൽ  ഹൃദയത്തിൽ പൊടിഞ്ഞ സ്നേഹതീർത്ഥം വർഷങ്ങൾക്കിപ്പുറവും  വറ്റാതെ കണ്ണീർ ഉറവകൾ തീർക്കുന്ന വേദനയാകുന്നു.
                   LORENZO , SULLIVAN എന്നിവരെ കമീലയുമായി ചേർത്ത് നിർത്തുന്ന ബന്ധനമാണ് ഇവിടെ പ്രണയമെങ്കിലും, ത്രികോണ പ്രണയത്തിന്റെ വിരസമായ യാതൊരു സാദൃശ്യവും നമുക്ക് കാണാനാവുന്നില്ല. പ്രണയത്തിന്റെ വന്യവും, ഭിന്നവും, തീവ്രവുമായ ഭാവങ്ങളെ വാക്കുകളുടെ വിരളതയിലും നമുക്ക് അനുഭവിക്കാനാകുന്നു. ലൈംഗികത, വിശ്വാസം എന്നീ  കെട്ടുപാടുകൾക്കുപരി  പ്രണയത്തിന്റെ രോഗാതുരതയെയാണ് ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. ഒരു മാറാവ്യാധിയായി ആദ്യപ്രണയം  മനസ്സിനേയും , ശരീരത്തെയും കീഴടക്കിയിട്ടുള്ള കമീലയുടെ സ്നേഹത്തിന്റെ ആഴങ്ങളെ അറിയാത്തതിന്റെയോ, ഭയപ്പെടുന്നതിന്റെയോ തെളിവാകുന്നു SULLIVAN-ന്റെ ചെയ്തികൾ.
               ലളിതവും, പ്രണയതീവ്രവും, പുതുമയുള്ളതും, വളരെ മന്ദഗതിയിലുള്ളതുമായ ഒരു സിനിമ. പ്രണയ തീവ്രതയുടെ ഭിന്നഭാവങ്ങളെ തേടുന്നവർക്കായ്............................ 


Friday 2 January 2015

HUNTING SEASON (2010)



FILM : HUNTING SEASON (2010)
GENRE : CRIME – MYSTERY
COUNTRY : TURKEY
DIRECTOR : YAVUZ TURGUL
              ചടുലതയാർന്ന നീക്കങ്ങളിലൂടെയും, നിമിഷങ്ങളിലൂടേയും നമ്മെ ആവേശഭരിതരാക്കിയാണ് മിക്ക ഇൻവെസ്റ്റിഗേറ്റീവ് സിനിമകളും അവതരിപ്പിക്കാറുള്ളത്‌. എന്നാൽ സാവധാനത്തിൽ,  ആകാംഷ ചോർത്തിക്കളയാതെ കേസിന്റെ അപഗ്രഥനത്തെ  അളന്നെടുക്കാവുന്ന CRIME-MYSTERY- യാകുന്നു HUNTING SEASON.
               നിശബ്ദമാർന്ന കാട്ടരുവിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന 16 വയസ്സുകാരിയുടെ മുറിച്ചു മാറ്റപ്പെട്ട  "കൈയ്യിൽ" നിന്നുമാണ് സിനിമ തുടങ്ങുന്നത്. ഇരയിലേയ്ക്കും, കൊലപാതകിയിലേയ്ക്കും , കാരണങ്ങളിലെയ്ക്കും വെളിച്ചമേകി മൂന്ന് കുറ്റാന്വേഷകർക്കൊപ്പം അവർ നടക്കുന്ന പാതകളിലൂടെ നമ്മളും സഞ്ചരിക്കുന്നു. ഈ അന്വേഷണത്തോടൊപ്പം , ഇവരുടെ വ്യക്തിജീവിതങ്ങളും സിനിമയുടെ ഫ്രൈമുകളിൽ ഇടം കണ്ടെത്തുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അവസാന താളുകൾ രചിച്ചു കൊണ്ടിരിക്കുന്ന "ഫെർമാൻ", സ്വയം നിയന്ത്രിക്കാനാവാത്ത "ഇദ്രിസ്" , ഗവേഷണ വിദ്യാർഥിയായ "ഹസൻ" എന്നീ മൂവർ സംഘത്തിന്റെ ജീവിതത്തെ  ഈ കേസ് എങ്ങനെ സ്വാധീനിക്കുന്നു എന്നതും സിനിമയുടെ ഉള്ളടക്കമാവുന്നു.
             രണ്ടര മണിക്കൂർ നീളുന്ന ഈ സിനിമ പലയിടങ്ങളിലും INVESTIGATIVE സിനിമകളിലെ സ്ഥിരം ക്ലീഷേകൾക്ക് വേദിയാവുന്നുണ്ട് എന്നതും, സംഭാഷണങ്ങളുടെ ആധിക്യവും ഒരു പക്ഷെ കടുത്ത ത്രില്ലർ സ്നേഹികൾക്ക് മടുപ്പുളവാക്കിയേക്കാം. എങ്കിലും ഒരു സസ്പെൻസ്  സിനിമയിലുടനീളം നിലനിർത്തുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനെമാടോഗ്രഫി  പ്രമേയത്തോട് നീതി പുലർത്തുന്ന ദൃശ്യചാരുതയോടെ മികച്ചു നിൽക്കുന്നു. പ്രവചനീയമായ ക്ലൈമാക്സ് എന്ന് പറയാമെങ്കിലും , ചുരുളഴിക്കലിന്റെ  അപാരതയില്ലാതെ, വിശ്വസനീയമായ ചില കഥാപാത്രങ്ങളിലൂടെ ലളിതമായി അന്വേഷണ വഴികളെ പകർന്ന ഈ സിനിമ കാഴ്ച അർഹിക്കുന്നു എന്ന് നിസ്സംശയം പറയാം.
                അന്വേഷകനും, കൊലപാതകിയും വേട്ടക്കാരന്റെ ധൈഷണികതയുടെ ഉടമകളാവുമ്പോൾ വാക്കുകളും, നോട്ടങ്ങളും, കാഴ്ചകളും കെണികളാകുന്നു. അത് തന്നെയാണ് എല്ലാ പോരായ്മകൾക്കിടയിലും ഈ സിനിമ ആസ്വാദ്യകരമാകുന്നതും .......