Tuesday 22 December 2020

BLIZZARD OF SOULS AKA THE RIFLEMAN (2019)

 

FILM : BLIZZARD OF SOULS AKA THE RIFLEMAN (2019)

COUNTRY : LATVIA

GENRE : HISTORY !! WAR !! DRAMA

DIRECTOR : DZINTARS DREIBERGS

    

        വിജയ പരാജയങ്ങളുടെ മുകളിൽ നഷ്ടങ്ങളുടെയും, വേദനകളുടെയും ആർത്തനാദങ്ങൾ മുഴങ്ങിക്കേൾക്കുന്നവയാണ് ഓരോ യുദ്ധമുഖങ്ങളും. കുരുതിനിലങ്ങളിൽ മൃഗചോദനയുടെ തേറ്റകളുന്തി രക്തം തേടിയിറങ്ങുന്ന കൂട്ടങ്ങളിൽ ബാക്കിയാകുന്നവർക്ക് പറയാനാവുന്ന കഥകളാണ് പലപ്പോഴും ചരിത്രം. തകർച്ചകളും, രൂപീകരണങ്ങളും ചരിത്രത്താളുകളിൽ തെളിഞ്ഞു നിൽക്കുന്നത് അനവധി മനുഷ്യരക്തം ഒഴുക്കിയാണെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ യുദ്ധസിനിമയും ആവർത്തിക്കുന്നത്.

        ഒന്നാം ലോകമഹായുദ്ധത്തിന്റെയും , ലാത്‌വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവസൈനികന്റെ വീക്ഷണ കോണിലൂടെ യുദ്ധത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ദി റൈഫിൾമാൻ. അമ്മയെ നഷ്ടപ്പെട്ടതിന് പ്രതികാരം ചെയ്യാൻ എന്ന കാരണത്താൽ സൈന്യത്തിൽ ചേരുന്ന പതിനേഴുകാരനായ ARTURS-നു നഷ്ടങ്ങളുടെയും, തിരിച്ചറിവിന്റെയും ദിനങ്ങളാണ് എതിരിടേണ്ടി വരുന്നത്. മരണഗന്ധം മാത്രം നിറഞ്ഞു നിൽക്കുന്ന യുദ്ധക്കളങ്ങളിൽ ലക്ഷ്യം കാണാതെ മുന്നേറുന്ന സൈനികരുടെ പ്രതീക്ഷയറ്റ മുഖങ്ങളിൽ നിഴലിക്കുന്ന ഭീതി എല്ലായിടത്തും, എല്ലാകാലത്തും കണ്ടുമുട്ടാവുന്നത് തന്നെയാവണം. അനിശ്ചിതത്വങ്ങളും , ആകസ്മികതകളും നടമാടുന്ന യുദ്ധങ്ങൾ എത്രമാത്രം ക്രൂരമാണെന്ന് ഒരിക്കൽക്കൂടി ചൂണ്ടിക്കാണിക്കുന്നു ദി റൈഫിൾമാൻ.

        മനുഷ്യൻ നടന്നു തീർത്ത യുദ്ധക്കളങ്ങളെ ചരിത്രത്തിന്റെ വീഥികളിൽ കണ്ടുമുട്ടുമ്പോൾ ഒരു നെടുവീർപ്പാണ് ബാക്കിയാവുന്നത് . ഇന്നും ആ വഴികൾ അവസാനിച്ചിട്ടില്ലെന്ന തിരിച്ചറിവ് പകരുന്ന വേദനയാണ് നെടുവീർപ്പിന്‌ കൂട്ടാവുന്നത്........

Saturday 12 December 2020

TOUKI BOUKI (1973)

 FILM : TOUKI BOUKI (1973)

COUNTRY : SENEGAL

GENRE : DRAMA

DIRECTOR :DJIBRIL DIOP MAMBETY

          

           ആഫ്രിക്കൻ സിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായി പരിഗണിക്കപ്പടുന്ന സിനിമയാണ് TOUKI BOUKI. യൂറോപ്പിലേക്ക് കുടിയേറാൻ കൊതിക്കുന്ന ആഫ്രിക്കൻ യുവത്വത്തിന്റെ പ്രതീകമായി സ്‌ക്രീനിൽ കണ്ടുമുട്ടുന്ന പ്രണയബദ്ധരായ മോറിയും , അന്റായുമാണ് പ്രധാനകഥാപാത്രങ്ങൾ. കാലികളെ മേച്ചു നടക്കുന്ന മോറിയും , യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അന്റായും പാരീസിലേക്ക് കപ്പൽ കയറാനുള്ള പണം കണ്ടെത്താൻ ശ്രമിക്കുകയാണ്. അവരുടെ ശ്രമങ്ങൾ പ്രേക്ഷകന് നൽകുന്നത് ആഫ്രിക്കയുടെ സാംസ്‌കാരിക പരിസരങ്ങളെ അടുത്തറിയാനുള്ള അവസരം കൂടിയാണ്. അവതരണത്തിലെ വ്യത്യസ്തതയെ കൂടാതെ പ്രമേയങ്ങളിലും പ്രതീകങ്ങളിലൂടെ സിനിമ പുതിയ തലങ്ങളിലേക്ക് ഉയർന്നു നിൽക്കുന്നു. ലൈംഗികത, ദാരിദ്ര്യം, രാഷ്ട്രീയ നിലപാടുകൾ, ഐഡന്റിറ്റി എന്നിങ്ങനെ പല വിഷയങ്ങളെ അതിന്റെ വൈരുദ്ധ്യങ്ങളോടെ തന്നെ അവതരിപ്പിച്ച് പല ദിശകളിലേക്ക് പ്രേക്ഷകചിന്തയെ നയിക്കുന്നു TOUKI BOUKI.

        ശക്തമായ പ്രതീകങ്ങളും, സൂക്ഷ്മമായി ശ്രവിക്കേണ്ട സംഭാഷണങ്ങളും, വായിച്ചെടുക്കേണ്ട ദൃശ്യങ്ങളും , ആഫ്രിക്കയുടെ ആത്മാവിനെ ദർശിക്കാവുന്ന കാഴ്ചകളും സമ്മേളിക്കുന്ന വേറിട്ട ദൃശ്യാനുഭവം തന്നെയാകുന്നു TOUKI BOUKI. അവതരണത്തിൽ വേറിട്ട് നിൽക്കുന്ന ഈ സിനിമയിലെ ചില ദൃശ്യങ്ങളിലുള്ള വയലൻസ് എല്ലാവർക്കും ഉൾക്കൊള്ളാനാവുമോ എന്ന സന്ദേഹത്തോടെ തന്നെ പറയട്ടെ, ആഫ്രിക്കൻ സിനിമകൾ ഇഷ്ട്പ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് TOUKI BOUKI.

Thursday 10 December 2020

THERE IS NO EVIL (2020)

 FILM : THERE IS NO EVIL (2020)

COUNTRY : IRAN

GENRE : DRAMA

DIRECTOR : MOHAMMAD RASOULOF

      വ്യവസ്ഥിതിയുടെ കാർക്കശ്യങ്ങളെ, നിയമങ്ങളാൽ തീർക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളെയെല്ലാം തന്റെ സിനിമകളിൽ ശക്തമായി അഡ്രസ്സ് ചെയ്തിട്ടുള്ള സംവിധായകനാണ് RASOULOF. ഭരണകൂടവും, അതിന്റെ മുഷ്ടിയിലമർന്ന സമൂഹവും ബാക്കിയാക്കുന്ന അസ്വസ്ഥജനകങ്ങളായ സാഹചര്യങ്ങളെയാണ് അദ്ദേഹത്തിന്റെ സിനിമകാൾ പ്രേക്ഷകന് മുന്നിൽ നിവർത്താറുള്ളത്. THERE IS NO EVIL (2020) എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയും സ്വേച്ഛാധിപത്യത്തിന്റെ നിഴൽ പതിഞ്ഞ നിയമങ്ങളുടെ ചട്ടക്കൂടുകൾ ഒരുക്കുന്ന സങ്കീർണ്ണമായ അവസ്ഥകളിൽ ജീവിതത്തിന്റെ വർണ്ണിമ നഷ്ട്മായ ജീവിതങ്ങളെയാണ് കാണിച്ചു തരുന്നത്.

    വ്യത്യസ്തങ്ങളായ നാല്‌ സാഹചര്യങ്ങളിലുള്ള കഥകളായിട്ടാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. നാലു കഥകളെയും കണക്റ്റ് ചെയ്യുന്ന എലമെന്റായി വർത്തിക്കുന്നത് "ക്യാപിറ്റൽ പണിഷ്‌മെന്റ് " എന്ന കാര്യമാണ്. അധികാരത്തിന്റെ താൽപര്യങ്ങളിൽ നീതി/അനീതി , അപരാധി/നിരപരാധി എന്നിങ്ങനെയുള്ള തീർപ്പുകൾ നിർണ്ണയിക്കപ്പെടുന്ന രാഷ്ട്രീയവും സാമൂഹികവുമായ പാശ്ചാത്തലത്തെ മുൻനിർത്തി "വധശിക്ഷ നടപ്പാക്കൽ " എന്നതുമായി നിർഭാഗ്യവശാൽ/ നിർബന്ധിതമായി കണ്ണിചേരാൻ വിധിക്കപ്പെട്ടവരുടെ മാനസിക സംഘർഷങ്ങളും അത് അവരുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നും വ്യക്തമാക്കുന്നു സിനിമ.

    ഭയത്താൽ പുറത്തേക്ക് തെറിക്കാൻ മടിക്കുന്ന പലരുടെയും ശബ്ദങ്ങളെയാണ് സംവിധായകൻ ദൃശ്യങ്ങളാൽ പ്രേക്ഷകനെ കേൾപ്പിക്കുന്നത്. 2020 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള "ഗോൾഡൻ ബെയർ" പുരസ്‌കാരം നേടിയ ഈ സിനിമ "മസ്റ്റ് വാച്ച് " ആണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ......

      

Tuesday 8 December 2020

THE DISCIPLE (2020)

 

FILM : THE DISCIPLE (2020)

GENRE : DRAMA !! MUSIC

COUNTRY : INDIA !! MARATHI

DIRECTOR : CHITANYA TAMHANE

        ചൈതന്യയുടെ "കോർട്ട്" വളരെയധികം ഇഷ്ടമായ ഒരു സിനിമയായിരുന്നു. ആ മുന്നനുഭവവും പുതിയ സിനിമയെക്കുറിച്ചു പറഞ്ഞുകേട്ട നല്ലവാക്കുകളും THE DISCIPLE നെ കുറിച്ചുള്ള എന്റെ പ്രതീക്ഷകളെ ഉയർത്തിയിരുന്നു. ആ പ്രതീക്ഷകളെ തൃപ്തിപെടുത്തുന്ന കാഴ്ചാനുഭവം തന്നെയാകുന്നു THE DISCIPLE.

    ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന ശരദ് നെറോൾക്കർ എന്ന വിദ്യാർത്ഥിയുടെ സംഗീതയാത്രയാണ് സിനിമയിലെ ഒരു വശം. അതിനൊപ്പം സിനിമ അതിന്റെ മുന്നോട്ടുള്ള ഗമനത്തിൽ സ്പർശിക്കുന്ന പല യാഥാർഥ്യങ്ങളുമുണ്ട്. ശുദ്ധമായ ക്ലാസ്സിക്കൽ സംഗീതത്തെ മാത്രം ഉപാസിച്ചു നീങ്ങുന്ന ശരദ് എന്ന വിദ്യാർത്ഥിയുടെ സംഗീതത്തിനൊപ്പം മാത്രമല്ല പ്രേക്ഷകനും നീങ്ങുന്നത്. അയാളുടെ മനസ്സിനൊപ്പവും, അയാളിലെ ആർട്ടിസ്റ്റിന്റെ ഫ്രസ്‌ട്രേഷനുകൾക്കൊപ്പവും കൂടിയാണ്. യഥാർത്ഥ സംഗീതം, മാറുന്ന കാലത്തിന്റെ ചടുലതകളിൽ നിലയുറപ്പിക്കാനാവാതെ പിന്തള്ളപ്പെടുന്ന ശരികേടിനെ അയാളുടെ ആകുലതകളിലും , സിനിമയിലെ ദൃശ്യങ്ങളിലും പ്രേക്ഷകന് കാണാനാവുന്നു. അയാളുടെ ഗുരുവിന്റെ ജീവിതം മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോഴും, അയാളിലെ ശിഷ്യന്റെ ലക്ഷ്യം പുനർ നിർണയത്തിന് വശംവദമാകുന്നില്ല. എങ്കിലും, അച്ഛൻ പകർന്നു നൽകിയ സംഗീതാഭിനിവേശം അയാളിൽ നിന്നും കവർന്നെടുത്ത വാഞ്ചകളെ അയാളുടെ ധർമ്മസങ്കടങ്ങളുടെ തുടർച്ചകളായി സ്‌ക്രീനിൽ അങ്ങിങ്ങായി കണ്ടുമുട്ടാനാവുന്നു.

    പ്രധാന കഥാപാത്രത്തിന്റെ ജീവിതത്തെ മൂന്നു ഘട്ടങ്ങളായി അവതരിപ്പിച്ചാണ് സിനിമ പ്രേക്ഷകനോട് സംവദിക്കുന്നത്. ഓരോ ഘട്ടവും ഒരുപോലെ സ്‌ക്രീൻ സ്‌പേസ് കയ്യാളുന്നില്ലെങ്കിലും വ്യതിരിക്തമായി അയാളിലെ വ്യക്തിത്വത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. ഓരോ ഘട്ടത്തിലും അയാളിലെ സംഗീതവും, വ്യക്തിത്വവും അയാളോട് തന്നെ സംഘർഷത്തിലേർപ്പെടുന്നുമുണ്ട്. സമൂഹത്തിന്റെയും സംഗീതത്തിന്റെയും, മാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, ചലനാത്മകത എന്നിവയ്ക്കിടയിൽ സ്വയം കണ്ടെത്താൻ ശ്രമിക്കുന്ന അയാൾ സ്വാഭാവിക യാഥാർത്യമാണെന്നു പ്രേക്ഷകന് നിസ്സംശയം അനുഭവപ്പെടുന്നത് തന്നെയാണ് സിനിമയുടെ വിജയം.

    ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞു നില്‍ക്കുന്ന ഈ സിനിമയിലെ അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവതരണം വളരെ മികച്ചു നിൽക്കുന്ന ഒരു ക്യാരക്റ്റർ സ്റ്റഡിയെന്നു ഈ സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

Monday 23 November 2020

DIRTY HANDS (2014)

 

FILM : DIRTY HANDS (2014)

COUNTRY : COLOMBIA

GENRE : THRILLER !!! DRAMA

DIRECTOR : JOSEF WLADYKA

         നമ്മൾക്ക് പരിചിതമല്ലാത്ത കാഴ്ചകൾ അവിശ്വസനീയമായി തോന്നാം. അവ സത്യങ്ങളാണെന്ന തിരിച്ചറിവിൽ ആ കാഴ്ചകൾ നമ്മെ അസ്വസ്ഥമാക്കിയെന്നും വരാം. നമ്മളറിയാത്ത തീക്ഷ്‌ണമായ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം തൂകുന്ന ഒരു സിനിമയാണ് DIRTY HANDS. ലോകത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊളംബിയയിലെ ഒരു തീരപ്രദേശവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കടത്താണ് സിനിമയുടെ പ്രമേയം. പണത്തിനു വേണ്ടി മയക്കുമരുന്ന് കടത്തിന്റെ ഭാഗമാവുന്ന രണ്ടു മീൻപിടുത്തക്കാരായ യുവാക്കളാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ യാത്രയിൽ നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.

     ഈ സിനിമ ഒരിക്കലും മയക്കുമരുന്ന് കടത്തിനെ മഹത്വവൽക്കരിക്കുന്നില്ല എന്ന് പറയാം. അവിടങ്ങളിലെ ജീവിതത്തിന്റെ നേർചിത്രങ്ങളെന്ന രീതിയിൽ സാമൂഹികാവസ്ഥകളേയും സിനിമ വരച്ചിടുന്നു. കഥാപാത്രങ്ങളുടെ ജയ-പരാജയങ്ങൾക്കപ്പുറം സിനിമ ബാക്കിയാക്കുന്നത് നിർവ്വികാരതയാണ്. നമുക്ക് പരിചിതമല്ലാത്ത ലോകങ്ങളിലെ കാഴ്ചകളിലേക്ക് ഫോക്കസ് ചെയുന്ന മികച്ച ഒരു സിനിമ.


       

   


Sunday 22 November 2020

ONDOG (2019)

 

FILM : ONDOG (2019)

COUNTRY : MONGOLIA

GENRE : DRAMA

DIRECTOR : WANG QUAN’AN

                   സിനിമയുടെ ആദ്യ രംഗങ്ങളിൽ കാണുന്ന മൃതദേഹവും , കൊലപാതക സൂചനകളും സിനിമയേക്കുറിച്ചു നൽകിയ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് പതിയെ സിനിമ മുന്നേറുന്നത്. മംഗോളിയയുടെ വശ്യമായ പുൽമേടുകളും അവിടങ്ങളിലെ ജീവിത രീതികളും ദർശിക്കാവുന്ന സിനിമ വിജനമായ പ്രദേശത്തു ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതിയുടെ ചുറ്റുപാടുകളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. മരണം, ജനനം എന്നീ ജീവിത ദ്വന്ദങ്ങളെ തെളിമയോടെ അടയാളപ്പെടുത്തുന്ന സിനിമ ജീവിതത്തിന്റെ ചാക്രികതയെയും, അതിജീവന ത്വരയേയുമെല്ലാം സൂചനകളായി മുന്നോട്ടുവെയ്ക്കുന്നു. കഥ എന്ന് പറയാൻ കാര്യമായി ഒന്നുമില്ലെങ്കിലും സിനിമയിലെ കാഴ്ചകളെയും , കഥാപാത്രങ്ങളെയും , സംഭാഷണങ്ങളേയുമെല്ലാം കോർത്തെടുക്കാവുന്ന ജീവിതത്തിന്റെ ഇഴകളേയാണ് സൂക്ഷ്‌മവായനയിൽ പ്രേക്ഷകന് കണ്ടെടുക്കാനാവുക.

Saturday 21 November 2020

THE MAN WHO BOUGHT THE MOON (2018)

 

FILM : THE MAN WHO BOUGHT THE MOON (2018)

GENRE : COMEDY

COUNTRY : ITALY

DIRECTOR : PAOLO ZUCCA

          യാഥാർത്യങ്ങളുടെയും, ഭാവനകളുടേയും സാധ്യതകളെ സ്ട്രെച്ച്  ചെയ്യുമ്പോഴാണ് പുതുമകൾ നിറഞ്ഞ കാഴ്ചകൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. കഥയും, അവതരണവുമെല്ലാം വേറിട്ട അനുഭവ തലം സമ്മാനിക്കുന്നത് അങ്ങനെയുള്ള ശ്രമങ്ങളിലൂടെയാണ്. പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ തലങ്ങളും പുനർ നിർവ്വചിക്കപ്പെടുന്നത്  അയാളുടെ കാഴ്ചകളും, അവ ചെലുത്തുന്ന ചിന്തകളും അയാളിലെ പ്രേക്ഷകനെ പരിണമിപ്പിക്കുമ്പോഴാണ്. എല്ലാതരം സിനിമകളെയും ആ സിനിമ ആവശ്യപ്പെടുന്ന തലത്തിൽ ആസ്വദിക്കുമ്പോഴാണ് ഒരു നല്ല സിനിമാസ്വാദകനെന്ന് തീർപ്പ് കൽപ്പിക്കാനാവുക എന്ന് ചുരുക്കം.
            THE MAN WHO BOUGHT THE MOON യാഥാർത്യത്തെ പലപ്പോഴും കൈയൊഴിഞ്ഞു നമ്മെ  രസിപ്പിക്കുന്ന കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. "ചന്ദ്രൻ" സ്വന്തമാണെന്ന അവകാശവാദം നടത്തുന്ന സാർഡീനിയൻ നിവാസിയെക്കുറിച്ചുള്ള അന്വേഷണത്തിന് അധികാരികൾ ഒരു ചാരനെ നിയോഗിക്കാൻ തീരുമാനിക്കുകയാണ്. അതിന്റെ തുടർച്ചയെന്നോണമുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ പ്ലോട്ടിനെ വ്യത്യസ്തമാക്കുന്നത്. സിനിമയുടെ വിശദാംശങ്ങളിലേക്ക് കടന്ന് രസം കളയുന്നില്ല. തമാശകളും, രസകരങ്ങളായ ദൃശ്യങ്ങളും നിങ്ങൾ തന്നെ കണ്ടറിയൂ................

Saturday 14 November 2020

ICE CREAM , I SCREAM (2005)

 

FILM : ICE CREAM , I SCREAM (2005)

COUNTRY : TURKEY

GENRE : COMEDY

DIRECTOR : YUKSEL AKSU

           ഒരു ചെറുപുഞ്ചിരിയെങ്കിലും എല്ലായ്പ്പോഴും നിലനിർത്തി കണ്ടു തീർക്കാവുന്ന ചില സിനിമകളുണ്ട്. ആകസ്മികതയെയും, ഉദ്വേഗ നിമിഷങ്ങളേയുമൊന്നും കണ്ടുമുട്ടാനാവാത്ത പാതയിലൂടെ പ്രേക്ഷകനെയും കൂടെ കൂട്ടുന്ന സിനിമകൾ. അത്തരമൊരു സിനിമയാണ് തുർക്കി സിനിമയായ ICE CREAM , I SCREAM. സ്വന്തമായി എല്ലാ ചേരുവകളും  ചേർത്ത് ഐസ്ക്രീം ഉണ്ടാക്കി വിൽക്കുന്ന അലി എന്ന ഗ്രാമീണൻ, തന്റെ നാട്ടിൽ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന വമ്പൻ ഐസ്ക്രീം കമ്പനിയുമായി തന്നാലാവും വിധം മത്സരിക്കാൻ തീരുമാനിക്കുകയാണ്. തന്നെ തളർത്താൻ കമ്പനികൾ ശ്രമിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അയാളുടെ വാഹനം മോഷണം പോകുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രസകരമാകുന്നു. അഭിനേതാക്കൾ ഭൂരിഭാഗവും പ്രൊഫഷണലുകൾ അല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രധാന കഥാപാത്രമായി നിറഞ്ഞു നിന്ന നടന്റെ പ്രകടനം ഏറെ ആസ്വാദ്യകരമായിരുന്നു. ഒരു കോമഡി സിനിമ എന്ന് ഒഴുക്കൻ മട്ടിൽ വിധിയെഴുതാമെങ്കിലും മുതലാളിത്തം, സോഷ്യലിസം, കമ്യുണിസം , മതം എന്നിങ്ങനെ പല വിഷയങ്ങളെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനോട് ചേർച്ചയോടെ ഉൾച്ചേർത്തത് കൈയ്യടി അർഹിക്കുന്നു. ICE CREAM I SCREAM എന്ന ഈ സിനിമ ആ വർഷത്തെ തുർക്കിയുടെ ഓസ്കാർ സബ്‌മിഷനായിരുന്നു എന്നതും ചെറിയ രീതിയിൽ അത്ഭുതപ്പെടുത്തി.  

Sunday 4 October 2020

RETABLO (2017)

 

FILM : RETABLO (2017)

COUNTRY : PERU

GENRE : DRAMA

DIRECTOR : ALVARO DELGADO APARICIO

        ലാറ്റിനമേരിക്കൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ട്മാണ്. RETABLO എന്ന പെറുവിയൻ സിനിമയും നിരാശപ്പെടുത്തിയില്ല. RETABLO എന്ന പേര് തന്നെ ഒരു കലയെയാണ് സൂചിപ്പിക്കുന്നത്. ആൾതാമസം കുറവുള്ള ഒരുഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ NOE എന്ന കലാകാരന്റെയും കുടുംബത്തിന്റെയും ജീവിത പരിസരങ്ങളെയാണ് ഈ സിനിമ ഫ്രെയിമിൽ നിറയ്ക്കുന്നത്. ചെറിയ ശില്പങ്ങൾ നിർമ്മിച്ച് അതുകൊണ്ട്  മനോഹരമായി അലങ്കരിച്ച ബോക്സുകൾ ഉണ്ടാക്കുന്ന മികച്ച കലാകാരനാണ് NOE. തന്റെ പാത പിന്തുടരണമെന്ന് അയാൾ ആഗ്രഹിക്കുന്ന സെഗുണ്ടോ എന്ന മകനും , ഭാര്യയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. അച്ഛനും മകനും ചേർന്ന് തങ്ങളുടെ സൃഷ്ടികൾ നഗരത്തിൽ വിറ്റഴിച്ചാണ് കുടുംബം മുന്നോട്ട് നീങ്ങുന്നത്. സ്വച്ഛമായ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചില രഹസ്യങ്ങൾ മറനീക്കി വെളിച്ചത്തു വരുന്നതോടെ സിനിമയും ഗതിമാറി ഒഴുകുന്നു.
        സിനിമയെ ഗതി മാറ്റുന്ന പ്ലോട്ട് എലമെന്റിനൊപ്പം ഗ്രാമീണ ജീവിതത്തിന്റെ രീതികളും, സാംസ്കാരിക തീർപ്പുകളും സിനിമയിലെ വേറിട്ട കാഴ്ചകളാകുന്നു. സിനിമ ബാക്കിയാക്കുന്ന ചിന്തകൾ പലതാകാം, എന്നിരുന്നാലും പെറുവിയൻ ഗ്രാമീണതയുടെ കാഴ്ചകൾ മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

Tuesday 22 September 2020

ZER (2017)

 FILM : ZER (2017)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : KAZIM OZ

    യാത്രകൾ എല്ലായ്പ്പോഴും അനുഭവങ്ങളും, തിരിച്ചറിവുകളും സമ്മാനിക്കുന്നവയാണ്. മനുഷ്യന്റെ കണ്ടെത്താനുള്ള, അറിയാനുള്ള ദാഹം തന്നെയാണ് എല്ലാ പ്രതികൂല അവസ്ഥകളെയും താണ്ടാനുള്ള ഇന്ധനങ്ങളായി വർത്തിക്കുന്നതും. zer ഒരു യാത്രയാണ്. ഭൂതകാലത്തിലേക്ക് , ഓർമ്മകളിലേക്ക്, സ്വന്തം കുടുംബത്തിന്റെ വേരുകൾ തേടി ജാൻ എന്ന ചെറുപ്പക്കാരന്റെ യാത്ര. അമേരിക്കയിൽ വസിക്കുന്ന സംഗീത വിദ്യാർത്ഥിയാണ് ജാൻ. ചികിത്സാർത്ഥം അമേരിക്കയിലെത്തുന്ന മുത്തശ്ശിയുടെ അവസാന നിമിഷങ്ങളിൽ ഒരിക്കൽ മാത്രം jan-നായി അവർ പാടിയ ഒരു പാട്ടിന്റെ ഉറവിടം തേടുകയാണ് അവൻ. ജാനിന്റെ ജിജ്ഞാസകളോട് കുടുംബാംഗങ്ങൾ മുഖം തിരിക്കുമ്പോൾ തുർക്കിയുടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണവൻ.
           തുർക്കിയിലെ കാഴ്ചകളിലേക്ക് ക്യാമറ തിരിയുമ്പോഴാണ് സിനിമ ആസ്വാദ്യകരമാകുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരും, പങ്കു കൊള്ളുന്ന ആഘോഷങ്ങളുമെല്ലാം അവനെന്ന പോലെ നമുക്കും പുതുമയുള്ളതാകുന്നു. കഴിഞ്ഞ കാലത്തിന്റെ വേദനിപ്പിക്കുന്ന ചില ഏടുകളെ സ്പർശിക്കുന്ന  സിനിമ ചരിത്ര സത്യങ്ങളെ മറവിയുടെ കയങ്ങളിൽ നിന്ന് ഓർമ്മയിലേക്ക് ഒന്നുകൂടി ഉയർത്തുന്നു. ഗ്രാമീണതയുടെ സ്വച്ഛവും, സുന്ദരവുമായ കാഴ്ചകൾ കണ്ടറിഞ്ഞു കൊണ്ട് ജാനിനൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു ഫീൽ ... ഒരു പാട്ട് ചരിത്രത്തിലേക്കുള്ള പാലമാകുന്നു ഇവിടെ..............


 

Sunday 13 September 2020

AZALI (2018)

FILM : AZALI (2018)

COUNTRY : GHANA

GENRE : DRAMA

DIRECTOR : KWEBENA GYANASH

        എല്ലാ കാഴ്ചകളും ആസ്വാദ്യകരമല്ല. ചിലത് വേദനയായി മനസ്സിൽ പതിയുന്നവയാണ്. ആഫ്രിക്കൻ ജീവിതത്തിന്റെ പരുക്കൻ കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഘാന സിനിമ AZALI-യും അങ്ങനെയുള്ള കാഴ്ചകളെയാണ് ഫ്രെയിമുകളിൽ കാണിച്ചു തരുന്നത്.
         ദാരിദ്ര്യം എന്ന  ദുരിതം നയിക്കുന്ന ദൈന്യതയാർന്ന ജീവിതാനുഭവങ്ങളിലേക്ക് നിസ്സഹായതയോടെ ആമിന കയറിച്ചെല്ലുന്നത് അരക്ഷിതമായ പെൺജീവിതങ്ങളുടെ അടയാളപ്പെടുത്തലാകുന്നു. ഗ്രാമമെന്നോ / നഗരമെന്നോ വ്യത്യാസമില്ലാതെ ദാരിദ്ര്യം സമ്മാനിക്കുന്ന അവസ്ഥകളെ ചൂഷണം ചെയ്യാനായി കഴുകൻ കണ്ണുകളോടെ വട്ടമിടുന്ന ചൂഷകരെ ഇവിടെയും കാണാനാവുന്നു. നഗരത്തിലെ തിരക്കുകളിൽ ഒറ്റപ്പെടുന്ന ആമിനയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ഈ സിനിമ  മനുഷ്യക്കടത്ത് , ലൈംഗിക ചൂഷണങ്ങൾ എന്നിങ്ങനെയുള്ള പലതരം സാമൂഹിക വിപത്തുകളിലേക്ക് വിരൽ ചൂണ്ടുന്നു. ദാരിദ്ര്യം വേരുപിടിച്ച ഏത് ഇടങ്ങളിലും സഹജമായ യാഥാർത്യങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. ഭാവനയുടെ തിരയിളക്കങ്ങളിൽ രൂപപ്പെടുത്തിയ ഒരു കഥാപാത്രമല്ല ആമിന, നീറുന്ന ജീവിതങ്ങളുമായി മല്ലടിക്കുന്ന അനേകം നിസ്സഹായതകളുടെ പ്രതീകം കൂടിയാകുന്നു അവൾ.   

 

Sunday 6 September 2020

VEINS OF THE WORLD (2020)

 FILM : VEINS OF THE WORLD (2020)

COUNTRY : MONGOLIA

GENRE : DRAMA

DIRECTOR : BYAMBASUREN DAVAA

         സിനിമയുടെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിർവ്വചിക്കുന്ന യാഥാർത്യം ലോകത്തിന്റെ ഏത് കോണിനും പരിചിതമാണെന്നതാണ് ഈ സിനിമയുടെ പ്രസക്തി. മംഗോളിയൻ പുൽമേടുകളിൽ പരമ്പരാഗത ശൈലിയിൽ ജീവിക്കുന്ന കുടുംബങ്ങളുടെ സ്വൈര്യ ജീവിതത്തിന്റെ താളംതെറ്റിച്ചു കൊണ്ട് മൈനിംഗ് കമ്പനികൾ പണി തുടങ്ങുകയാണ്. പ്രാദേശികരുടെ ദുർബലമായ ചെറുത്തുനില്പിനു് ചുക്കാൻ പിടിച്ച വ്യക്തി മരണപ്പെടുകയാണ്. പിതാവിന്റെ പാതയിൽ തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുന്ന AMRA എന്ന ബാലന്റെ കണ്ണുകളിലൂടെയാണ് പ്രശ്നത്തെയും, അതിന്റെ യാഥാർഥ്യങ്ങളെയും നമുക്കായി സിനിമ കാണിച്ചു തരുന്നത്.
          ദുരമൂത്ത്  നമ്മൾ വിഷലിപ്തമാക്കിയും , വറ്റിച്ചും, മാന്തിയും , കുഴിച്ചും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിയെ ഓർമ്മപ്പെടുത്തുന്നു ഈ സിനിമ. നിസ്സംഗതയുടെ/ അഴിമതിയുടെ/ ആർത്തിയുടെ/ അധികാരത്തിന്റെ/ സ്വാർത്ഥതയുടെ/ പണാധിപത്യത്തിന്റെ കൈകളാഴ്ന്ന് മൃതപ്രായയായ പ്രകൃതിയുടെ ദുരവസ്ഥ നമുക്ക് ചുറ്റിലും കാണാവുന്ന സമകാലിക ലോകത്ത് ഇതെങ്ങനെ ഓർമ്മപ്പെടുത്തലാവും?............. കണ്ണും, മനസ്സും, നാവും, ചിന്തകളും അടിയറവ് വെച്ച് നാം ഒറ്റുന്നത് നമ്മുടെ തന്നെ ജീവനാഡികളെയാണെന്നത് നമുക്ക് അറിയാത്തതല്ല എന്നതാണ് ഏറ്റവും ഭീകരം .............        

Friday 4 September 2020

DEAR SON (2018)

 

FILM : DEAR SON (2018)

COUNTRY : TUNISIA

GENRE : DRAMA

DIRECTOR : MOHAMED BEN ATTAI

 
             പിതാവ്, മാതാവ്, മകൻ എന്നിവർ മാത്രമടങ്ങുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയെന്ന് വിളിക്കാവുന്ന സിനിമയാണ് "ഡിയർ സൺ". മധ്യവയസ്സ് പിന്നിട്ട ദമ്പതികളുടെ ഏക പ്രതീക്ഷയാണ് സാമി എന്ന മകൻ. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവനെ അലട്ടുന്ന പ്രശ്നങ്ങൾ അവനിൽ കണ്ണുംനട്ടിരിക്കുന്ന മാതാപിതാക്കളിലേക്കും പ്രതിഫലിക്കുന്നു. മകന്റെ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളും, ആകുലതകളും മനസ്സിലേറ്റി നടക്കുന്ന, അമിതമായി കെയർ ചെയ്യുന്ന മാതാപിതാക്കളെ ഞെട്ടിച്ചു കൊണ്ട് അവൻ തീവ്രവാദത്തിന്റെ ദുഷിച്ച പാതയിലേക്ക് വഴിതെറ്റിപ്പോവുകയാണ്. ഈ സംഭവം സൃഷ്ടിക്കുന്ന മനഃസംഘർഷങ്ങളും , പ്രശ്നങ്ങളിലുമാണ് സിനിമ കേന്ദ്രീകരിക്കുന്നത്.
       "തീവ്രവാദം" എന്നത് സിനിമയുടെ ഗതിയെ നിർണ്ണയിക്കുന്ന പ്രധാന വിഷയമാണെങ്കിലും അതിനെത്തുടർന്ന്  മാതാപിതാക്കൾ  കടന്നുപോകുന്ന വിഷമതകളും , അന്തർസംഘർഷങ്ങളുമാണ് ക്യാമറയുടെ മുന്നിൽ തെളിയുന്നത്. കുടുംബത്തിലെ മൂന്ന് വ്യക്തികളുടെയും വ്യക്തിത്വങ്ങളെ നിർണ്ണയിച്ച  സാഹചര്യങ്ങളെ  സൂക്ഷ്മമായ സൂചനകളെ മുൻനിർത്തി വായിച്ചെടുക്കാം. സിനിമയുടെ പല സന്ദർഭങ്ങളിലുമുള്ള റിയാദിന്റെ പ്രവർത്തികളും, സംഭാഷണങ്ങളും അയാളിലെ വ്യക്തിത്വത്തിന്റെയും, അയാൾ നടന്നു തീർത്ത ജീവിതം പകർന്ന തിരിച്ചറിവുകളുടെയും തുടർച്ചകൾ തന്നെയാവണം. റിയാദ് എന്ന കഥാപാത്രത്തെ അവിസ്മരണീയമായാണ് അഭിനേതാവ് പകർന്നാടിയിട്ടുള്ളത്. കഥാപാത്രത്തിന്റെ മനസ്സ് കടന്നുപോകുന്ന തലങ്ങളെ വളരെ സൂക്ഷ്മമായി തന്നെ പ്രതിഫലിപ്പിച്ച മികച്ച പ്രകടനം എന്ന് നിസ്സംശയം പറയാം. സിനിമയെ ഒറ്റ വാചകത്തിൽ ഒതുക്കി പറഞ്ഞാൽ, "വളരെ പതിഞ്ഞ താളത്തിൽ  നീങ്ങുന്ന മനസ്സിനു വിങ്ങലേകുന്ന  ഒരു ഫാമിലി ഡ്രാമ".   

 

Tuesday 1 September 2020

SONG WITHOUT A NAME (2019)

 

FILM : SONG WITHOUT A NAME (2019)

COUNTRY : PERU

GENRE : DRAMA

DIRECTOR : MELINA LEON

         "നൊന്തു പ്രസവിച്ച കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ പോലും ജോർജീനയ്ക്ക് കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനും വൈകിപ്പോയി". 1980-കളിൽ പെറുവിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ അവസ്ഥയാണ് മുകളിലെ വരികളിൽ കുറിച്ചത്. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകളിൽ ഉഴറുന്ന പെറുവിന്റെ 80-കളുടെ പശ്ചാത്തലമാണ് സോങ് വിതൗട്ട് എ നെയിം എന്ന സിനിമയുടേത്.
          സൗജന്യമായി പ്രസവ സംബന്ധമായ ചികിത്സകൾ ലഭ്യമാക്കുന്നു എന്ന റേഡിയോ സന്ദേശം കേട്ട് ക്ലിനിക്കിലെത്തുന്ന ജോർജ്‌ജീന കബളിക്കപ്പെടുകയാണ്. ദുർബലരുടെ  പരാതികൾക്കും, ശബ്ദങ്ങൾക്കും ചെവിയോർക്കാൻ ഒരുക്കമല്ലാതിരുന്ന ഭരണ സംവിധാനങ്ങൾക്കിടയിലൂടെ നിസ്സഹായയായി ജോർജീന നടന്നു നീങ്ങുന്ന കാഴ്ച്ച പലയാവർത്തി കാണാം. അവളെ സഹായിക്കാൻ ഒടുവിൽ പെഡ്രോ എന്ന പത്രപ്രവർത്തകൻ രംഗത്തെത്തുന്നതോടെ സിനിമ അതിന്റെ ദിശയിലേക്ക് കാലൂന്നുന്നു. സിനിമയുടെ പശ്ചാത്തലം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇഴചേർന്നു നിൽക്കുന്ന സബ്പ്ലോട്ടുകളും കഥാഗതിയുടെ ഭാഗമാകുന്നു. ഗറില്ലാ തീവ്രവാദവും, ഭരണ സംവിധാനങ്ങളിലെ അഴിമതിയുമെല്ലാം നിറഞ്ഞ കാലഘട്ടത്തിന്റെ രീതികളെ തെളിമയോടെ വരച്ചിടുന്നു സിനിമ. നഷ്ടപ്പെടലിന്റെ വേദനയിൽ നീറുന്ന ജോർജീന അവഗണനയുടെയും അടയാളമായി പ്രേക്ഷക മനസ്സിൽ ചേക്കേറുന്നു.
          കറുപ്പിലും വെളുപ്പിലും ചാലിച്ച മനോഹരമായ ഫ്രെയിമുകൾ സിനിമയിൽ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ടോണും , 4 : 3 സ്ക്രീനും സിനിമയുടെ കാലഘട്ടത്തെ വിഷ്വലായി പ്രതിഫലിപ്പിക്കുന്നതായി അനുഭവപ്പെട്ടു. സിനിമയുടെ മൂഡിനൊത്ത സംഗീതവും എടുത്തുപറയേണ്ടത് തന്നെയാണ്. സ്ഥിരം ശൈലികളിൽ നിന്നും വേറിട്ട രീതിയിൽ അവതരിപ്പിച്ച ഒരു ഡ്രാമ,  അതാണ് സോങ് വിതൗട്ട് എ നെയിം. 
 

Monday 31 August 2020

PURE COOLNESS (2007)

 

FILM : PURE COOLNESS (2007)

COUNTRY : KYRGYZSTAN

GENRE : DRAMA !!! COMEDY

DIRECTOR : ERNEST ABDYJAPAROV

         സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വളരെ കുറച്ചു സിനിമകളെ കണ്ടിട്ടുള്ളൂ. ഭൂപ്രകൃതിയും, ജീവിത രീതികളും, സംസ്കാരവുമെല്ലാം വ്യത്യസ്തമായ അവരുടെ ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകൾ നിറഞ്ഞ സിനിമകളോട്  പ്രത്യേക ഇഷ്ടവും തോന്നാറുണ്ട്. ഈ കുറിപ്പിലും അത്തരമൊരു സിനിമയാണ് ഇടം പിടിക്കുന്നത്. കിർഗിസ്ഥാൻ സിനിമയായ "പ്യുവർ കൂൾനെസ്സ് ". പട്ടണത്തിൽ നിന്നും അസീമ  ഭാവി വരനായ മുറാത്തിനൊപ്പം അവന്റെ ഗ്രാമത്തിലേക്ക് വന്നെത്തുകയാണ്. എന്നാൽ ഗ്രാമത്തിൽ അവളെ കാത്തിരുന്നത് അവൾ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളായിരുന്നു. വധുവിനെ തട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർക്ക് ആളുമാറി കിഡ്നാപ്പ് ചെയ്യപ്പെടുന്ന അവളുടെ അവസ്ഥ ആ നാടിൻറെ സാംസ്കാരിക രീതികളും / ആചാരങ്ങളും കാരണം സങ്കീർണ്ണമാവുകയാണ്.
       സ്ത്രീവിരുദ്ധമായ ഇത്തരം ഗോത്രാചാരങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒറ്റപ്പെട്ടെങ്കിലും നടക്കുന്നു എന്നത് നടുക്കമുണർത്തുന്നു. ആധുനിക സമൂഹത്തിലും ഇതുമായി ചേർത്തുവെയ്ക്കാവുന്ന വകഭേദങ്ങൾ ഉണ്ടെന്നതും തള്ളിക്കളയാനാവില്ല.  എന്തായാലും ഈ സിനിമ ആ ഒരു പ്രശനത്തിലേക്കല്ല ഫോക്കസ് ചെയ്യുന്നത്. ഹാസ്യാത്മകമായി കിർഗിസ്ഥാൻ ഗ്രാമീണതയുടെ പരമ്പരാഗത രീതികളെ അവതരിപ്പിച്ച സിനിമ വ്യത്യസ്ത സംസ്കാരങ്ങളെ അറിയാൻ കൊതിക്കുന്ന സിനിമാസ്വാദകർക്ക് തീർച്ചയായും ഇഷ്ടമാകും.

Sunday 30 August 2020

NAIM SULEYMANOGLU (2019)

 

FILM : NAIM SULEYMANOGLU (2019)

COUNTRY : TURKEY

GENRE : BIOGRAPHY !!! SPORT

DIRECTOR : OZER FEYZIOGLU

          "അപരന്റെ നിഴലുകളിൽ ഒതുങ്ങി നിൽക്കുന്നവന് സ്വന്തം നിഴൽ സൃഷ്ടിക്കാനാവില്ല, അതിന് വെയിലിലേക്ക് കയറി നിൽക്കണം" - കുഞ്ഞു നയീമിനോട് കോച്ച്  പറയുന്ന വാചകങ്ങൾ, അന്വർത്ഥമാക്കുന്ന ജീവിതമാണ് പിൽക്കാലത്തു് അവൻ ജീവിച്ചത്. ലോകം ദർശിച്ച എക്കാലത്തെയും മഹാനായ വെയ്റ്റ് ലിഫ്റ്റർമാരിൽ ഒരാളായ ബൾഗേറിയൻ-ടർക്കിഷ് വെയ്റ്റ് ലിഫ്റ്റർ നയീം സുലൈമാനൊഗ്ളുവിന്റെ യഥാർത്ഥ ജീവിതം പറഞ്ഞ സിനിമയെ കുറിച്ചാണ് ഈ കുറിപ്പ്.
           "പോക്കറ്റ് ഹെർക്കുലീസ്" എന്ന പേരിൽ വിഖ്യാതനായ നയീമിന്റെ സംഭവ ബഹുലമായ ജീവിതത്തെ വളരെ മികച്ച രീതിയിലാണ് തിരശീലയിലേക്ക് പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന് വെയ്റ്റ് ലിഫ്റ്റിങ് എന്നത് കേവലമൊരു മത്സരം മാത്രമായിരുന്നില്ല എന്നതും, ഒരു കായിക താരമെന്നതിനപ്പുറം ഉയർന്നതായിരുന്നു അയാളുടെ വ്യക്തിത്വം എന്നതും സിനിമ കാണിച്ചു തരുന്നു. രാഷ്ട്രീയവും  , മനുഷ്യാവകാശ ധ്വംസനങ്ങളുമെല്ലാം നിറഞ്ഞ രൂക്ഷമായ പരിതസ്ഥിതിയിൽ തന്റെ ശബ്ദം വേറിട്ടും, ഉയർന്നും കേൾക്കണം എന്ന്  ആഗ്രഹിച്ച ചെറിയ ശരീരമുള്ള എന്നാൽ വലിയ മനസ്സുള്ള മഹാനായ കായികതാരത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ നേർചിത്രങ്ങളാണ് സിനിമ സമ്മാനിക്കുന്നത്.
           പ്രസക്തമായ സംഭവങ്ങളെ അധികം വലിച്ചുനീട്ടാതെ ക്വാളിറ്റിയോടെ അവതരിപ്പിച്ച സിനിമ എന്ന് പറയാം. ആക്ടിങ്, മ്യൂസിക് എന്നിവ മികച്ചു നിൽക്കുന്നു. സ്പോർട്സ് എന്ന തന്റെ ആയുധം കൊണ്ട് പോരാടിയ ഒരു പ്രതിഭയുടെ അർഥപൂർണമായ  ജീവിതത്തെ പകർത്തിയ കാഴ്ചയർഹിക്കുന്ന മികച്ച ഒരു സിനിമ.

Tuesday 25 August 2020

YARA (2018)

 

FILM : YARA (2018)

COUNTRY : LEBANON

GENRE : DRAMA

DIRECTOR : ABBAS FAHDEL

           ലബനോണിലെ ഒരു മലയോര ഗ്രാമത്തിന്റെ വശ്യമായ പ്രകൃതിഭംഗി  ആവോളം ഒപ്പിയെടുത്ത ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. എങ്ങും പച്ചപ്പ്‌ തുടുത്തു നിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ച്,  കിളികളുടെയും, അരുവികളുടെയും, കാറ്റിന്റെയും ശ്രവണ സുഖദമായ ശബ്ദ താളങ്ങളിൽ മയങ്ങി അങ്ങനെ കണ്ടിരിക്കാം YARA (2018) എന്ന ലബനീസ് സിനിമ. എല്ലാവരും വീടുകൾ ഉപേക്ഷിച്ചു പോയ ഗ്രാമത്തിലെ ഏക താമസക്കാർ യാരയും , മുത്തശ്ശിയുമാണ്. ആടുകളും, കോഴികളും,  നായയും,കഴുതയും, പഴവർഗ്ഗങ്ങളും, പച്ചക്കറികളും നിറഞ്ഞ പരിസരവും അതിനെ ചുറ്റിപ്പറ്റിയുള്ള യാരയുടെ ദൈനം ദിന ജീവിതമാണ് സിനിമയുടെ പ്രമേയം. വഴിയന്വേഷിച്ചെത്തുന്ന ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന അവളുടെ തുടർന്നുള്ള ദിനചര്യകളിൽ അവനോടൊപ്പമുള്ള നിമിഷങ്ങളും ഇടംപിടിക്കുന്നു.
    കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഒരു യന്ത്രികതയോ, കൃത്രിമത്തമോ അനുഭവിക്കുന്നു. അഭിനേതാക്കൾ പലരും അത്രമേൽ പ്രൊഫഷണലുകളല്ല എന്നാണ് തോന്നുന്നത്. യാര- ഇല്യാസ് പ്രണയം രസകരമായാണ് അവതരിപ്പിച്ചതെങ്കിലും ഒരു വൈകാരികത പകർന്നു തരാനായില്ല എന്ന് പറയാം. എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും വശ്യമായ യാരയുടെ പുഞ്ചിരി പോലെ മനോഹരമാണ് സിനിമയുടെ പല ഫ്രെയിമുകളും. ഡോക്യുമെന്ററി ഫീലിൽ ശബ്ദ കോലാഹലങ്ങളില്ലാതെ പ്രകൃതിയുടെ മർമ്മരങ്ങളെ ശാന്തതയോടെ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു സിനിമ.  

    

Saturday 22 August 2020

IN THE LIFE OF MUSIC (2018)

 

FILM : IN THE LIFE OF MUSIC (2018)

COUNTRY : CAMBODIA !!! USA

GENRE : DRAMA !!! HISTORY

DIRECTOR : CAYLEE SO , SOK VISAL

       കംബോഡിയയുടെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളായിരുന്ന ഖമറുഷ്  കാലഘട്ടത്തിന്റെ അസഹനീയമായ കാഴ്ചകളെ ഓർമ്മകളിൽ കൊരുക്കുന്നുണ്ടെങ്കിലും, അതിനു മുൻപുള്ള മനോഹരമായ , സന്തോഷം തുളുമ്പുന്ന ജനജീവിതത്തെയും ഗൃഹാതുരതയോടെ പകർത്തിയിരിക്കുന്നു ഈ സിനിമ. അമ്മയുടെ നാട് സന്ദർശിക്കാനെത്തുന്ന അമേരിക്കൻ- കംബോഡിയൻ എന്ന് വിശേഷിപ്പിക്കാവുന്ന യുവതിയുടെ മനസ്സിലൂടെയാണ് കഴിഞ്ഞു പോയ കാലത്തിന്റെ താളുകളിലേയ്ക്ക് നമ്മൾ തിരിച്ചു പോവുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സാംസ്കാരികമായ അടയാളങ്ങൾ തെളിഞ്ഞു കാണാവുന്ന ഖമറുഷ് കാലത്തിനു മുൻപുള്ള കാഴ്ചകളിൽ സംഗീതവും, പ്രണയവുമെല്ലാം പ്രതീക്ഷയുടെയും സന്തോഷങ്ങളുടെയും ഒപ്പം നിറഞ്ഞു നിൽക്കുന്നു. ഡോക്യുമെന്ററികളിലും , കംബോഡിയൻ സിനിമകളിലും കണ്ടിട്ടുള്ള ഖമറുഷ് ക്രൂരതകളെ ഈ സിനിമയുടെ ഫ്രെയിമുകളും കൈവിടുന്നില്ല. എത്ര അകന്ന് പോയാലും അറുത്തു മാറ്റാനാവാത്തതാണ് സാംസ്‌കാരിക വേരുകൾ എന്ന് ഓർമ്മിപ്പിക്കുന്നു ഈ സിനിമ.


Tuesday 18 August 2020

A TALE OF THREE SISTERS (2019)

 

FILM : A TALE OF THREE SISTERS (2019)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : EMIN ALPER

      

       ദേശത്തിനും, കാലത്തിനും ചൂണ്ടിക്കാണിക്കാനാവുന്ന ചില ജീവിതങ്ങളുണ്ട്. അവ യാഥാർത്യങ്ങളാണെന്ന തിരിച്ചറിവിൽ, തുറിച്ചു നോക്കുന്ന പുറം കാഴ്ചക്കാരാവുകയെന്നതാണ് അത്തരം കാഴ്ചകളുടെ പ്രേക്ഷകരെന്ന നിലയിൽ ചെയ്യാനാവുക. എങ്കിലും, അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് നടന്നു കയറുമ്പോൾ നമ്മുടെ ആസ്വാദനം വേറിട്ടതാകുന്നു. കാഴ്ചകൾക്ക് കൂടുതൽ അർഥതലങ്ങൾ കൈവരുന്നു.
       തുർക്കിയിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് സഹോദരിമാരുടെ ജീവിതാനുഭവങ്ങളാണ് "എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ്" എന്ന സിനിമയുടെ പ്രമേയം. തികച്ചും നിർജ്ജീവമായ ഒരു അന്തരീക്ഷമാണ് ഗ്രാമത്തിലെങ്ങും കാണാനാവുന്നത്. അതിനാൽ തന്നെ നഗരം എന്ന സ്വപ്‍നമാണ് മൂന്ന് പേർക്കും ഉള്ളത്. മൂന്ന് പെണ്മക്കളെക്കുറിച്ചുള്ള ആധി മനസ്സിലേറ്റി നടക്കുന്ന പിതാവിനേയും, നഗരത്തിലേക്കെത്താനുള്ള അവസരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളിൽ അന്യോന്യം സംഘർഷത്തിലേർപ്പെടുന്ന സഹോദരിമാരേയുമാണ് സിനിമയിൽ കാണാനാവുക. ഒരു പ്രാദേശിക ഉണ്മയുടെ ദൃശ്യാവിഷ്‌കാരം എന്നതിന് പുറമെ സാർവ്വദേശീയമായി ഉൾക്കൊള്ളാവുന്ന തലം കഥാപാത്രങ്ങളിലുണ്ട്. സാമൂഹികാവസ്ഥകളായി നിറയുന്ന കാഴ്ചകളിൽ, മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന സ്വാഭാവികതയോടൊപ്പം പെൺമനസ്സുകളുടെ സംഘർഷവും, സൗന്ദര്യവും, ആഗ്രഹങ്ങളും സിനിമ അടയാളപ്പെടുത്തുന്നു.
       പതിഞ്ഞ താളത്തിൽ ഓരോ കഥാപാത്രത്തേയും വാക്കുകൾ കൊണ്ടും , ദൃശ്യങ്ങൾ കൊണ്ടും കോറിയിടുന്നുണ്ട് സിനിമ. വിരസമായ ജീവിതത്തിൽ നിന്ന് കുത്തിയൊഴുകാൻ കൊതിക്കുന്നവരുടെ ജീവിതമാണ് എ ടെയിൽ ഓഫ് ത്രീ സിസ്റ്റേഴ്സ് പങ്കുവെയ്ക്കുന്നത്.

Monday 17 August 2020

ON THE ROOF (2019)

 

FILM : ON THE ROOF (2019)

COUNTRY : CZECH REPUBLIC

GENRE : DRAMA

DIRECTOR : JIRI MADL

        നന്മയുടെ വെളിച്ചം തൂകുന്ന കാഴ്ചകളാണ് പലപ്പോഴും ജീവിതത്തിൽ പ്രതീക്ഷകളുടെ ഉണർവുകളേകുന്നത്. വേദനകളും, നിരാശകളുമെല്ലാം പിൻവാങ്ങുന്നതും ജീവിതത്തിന്റെ നിറങ്ങളും, ഒഴുക്കും തിരിച്ചെത്തുന്നതും സന്തോഷത്തിന്റെ ഓളങ്ങൾ നമുക്ക് ചുറ്റും അലയടിക്കുന്നതും ചിലപ്പോൾ നമ്മൾ പോലും അറിയാതെയാവും. ഒറ്റപ്പെടലിന്റെ ക്രൂരമായ തടവിലിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ ബന്ധനങ്ങൾ എത്ര മനോഹരമായിരുന്നെന്ന ഓർമ്മപ്പെടുത്തലുകൾ ആവർത്തിച്ച് ആശ്ലേഷിക്കുന്നത്.  സിനിമകൾ മനസ്സിൽ ബാക്കിയാക്കുന്ന പല ചിന്തകളുണ്ട്. അവ പലപ്പോഴും നടന്നു കയറുന്നത് അറ്റമില്ലാത്ത വഴികളിലേക്കാവും. തൽക്കാലം ഗഹനമായ ചിന്തകളെ മാറ്റിവെച്ച്  ഒരു കൊച്ചു ഫീൽ ഗുഡ് സിനിമയെ പരിചയപ്പെടുത്താം.
          ON THE ROOF എന്ന ചെക്ക് സിനിമ വൃദ്ധനായ ഒരു റിട്ടയേർഡ് പ്രൊഫസ്സറുടെയും , ഒരു വിയറ്റ്നാം സ്വദേശിയായ യുവാവിന്റെയും സൗഹൃദത്തിന്റെ കഥ പറയുന്നു. പലതരം പ്രശ്നങ്ങളിൽ മുങ്ങി നിൽക്കുന്ന വിയറ്റ്നാം സ്വദേശിക്ക് താങ്ങാവുകയാണ് അയാൾ. അവർക്കിടയിലെ രസകരങ്ങളായതും, ഹൃദയസ്പർശിയായതുമായ നിമിഷങ്ങളാണ് സിനിമയെ മനോഹരമാക്കുന്നത്. വൃദ്ധനായ പ്രധാന കഥാപാത്രത്തിന്റെ ക്യാരക്റ്ററൈസേഷനും , സിനിമയുടെ കഥയ്ക്ക് കാരണമാകുന്ന പശ്ചാത്തലവും സിനിമയുടെ വേറിട്ട വായന ആകർഷിക്കുന്നവയാണെന്ന്  തോന്നി. നന്മയും നർമ്മവും വേദനകളും സന്തോഷവും നിറഞ്ഞ നല്ല ഒരു ഫീൽ ഗുഡ് സിനിമ.

Sunday 16 August 2020

AL ASLEYEEN (2017)

 

FILM : AL ASLEYEEN (2017)

COUNTRY : EGYPT

GENRE : MYSTERY !!! THRILLER

DIRECTOR : MARWAN HAMED

            

                ഞാൻ കണ്ടിട്ടുള്ള ഈജിപ്ഷ്യൻ സിനിമകളിൽ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ദി ബ്ലൂ എലിഫന്റ് (2014) . അതുകൊണ്ടു തന്നെയാണ് അതിന്റെ സംവിധായകനായ മർവാൻ ഹമീദിന്റെ AL ASLEYEEN കണ്ടുനോക്കിയത്. മിസ്റ്ററി ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ സിനിമ. ഒരു മിസ്റ്ററി സിനിമയായതിനാൽ പ്ലോട്ട് വെളിപ്പെടുത്തി നിങ്ങളുടെ രസം കളയുന്നില്ല. പ്രധാന കഥാപാത്രത്തെ ഒന്ന് പരിചയപ്പെടുത്തി സിനിമയെക്കുറിച്ചുള്ള അഭിപ്രായം ചുരുക്കി പറയാം.

            സാമിർ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. ധൂർത്തരായ ഭാര്യയും, മക്കളും അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ അയാളെ പെട്ടെന്നൊരു ദിവസം ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ്. ജോലിനഷ്ടപ്പെട്ട നിസ്സഹായതയിൽ വിഷമിച്ചിരുന്ന അയാളെ തേടി ഒരു പാക്കേജ് എത്തുകയാണ്. അതിനൊപ്പം വന്നുചേരുന്ന നിഗൂഢതയിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ ക്ഷണിക്കുന്നത്. സിനിമാട്ടോഗ്രഫി, ആക്ടിങ്, പശ്ചാത്തല സംഗീതം എല്ലാം മികച്ചു നിൽക്കുന്നു. അവസാന നിമിഷം വരെ മിസ്റ്ററി നിലനിർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ടെങ്കിലും പ്ലോട്ടിൽ കുറച്ചുകൂടി പുതുമ പ്രതീക്ഷിച്ചു. മിസ്റ്ററി ത്രില്ലറുകൾ ഇഷ്ടമുള്ളവർക്ക് AL ASLEYEEN നല്ല ഒരു അനുഭവമാകും എന്ന് തന്നെയാണ് പ്രതീക്ഷ.

Friday 7 August 2020

ARAB BLUES (2019)

FILM : ARAB BLUES (2019)

COUNTRY : TUNISIA

GENRE : COMEDY

DIRECTOR : MANELE LABIDI

         അരക്ഷിതമായ ഒരു സമൂഹം അരക്ഷിതമായ മനസ്സുകളെ സൃഷ്ടിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. സാമൂഹികവും, സാംസ്കാരികവും, രാഷ്ട്രീയവുമായ പരിതസ്ഥിതികൾ അവയ്ക്കുള്ളിലെ ജീവിതങ്ങളിലും നിഴലിക്കും. അത്തരം കാഴ്ചകൾക്കും, മനുഷ്യർക്കും നടുവിലാണ് സൽമ സോഫയിട്ട് ഇരിക്കുന്നത്. ഫ്രാൻസിൽ നിന്നും ജന്മനാട്ടിൽ തിരിച്ചെത്തുന്ന സൈക്കോഅനലിസ്റ്റ് ആണ് സൽമ. അവൾ താമസിക്കുന്ന സ്ഥലം തന്നെയാണ് അവൾ പ്രാക്ടീസ് ചെയ്യുന്ന ഇടം. അവളെ കാണാനെത്തുന്ന വിവിധ കഥാപാത്രങ്ങളിലും അവരുടെ സംഭാഷണങ്ങളിലുമാണ് പ്രേക്ഷകൻ നർമ്മം കണ്ടെത്തുന്നത്. സമൂഹത്തിന്റെ പലതരം പ്രതിനിധാനങ്ങളും, ആകുലതകളും, ആഗ്രഹങ്ങളുമെല്ലാം അത്തരം കൂടിക്കാഴ്ചകളിലെ തമാശകൾക്കിടയിൽ മറഞ്ഞിരിക്കുന്നുണ്ട്. സൈക്കോ അനലിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിനായി നായിക നടത്തുന്ന ശ്രമങ്ങളും, അതുമായി ബന്ധപെട്ട സന്ദർഭങ്ങളും ചിരിക്കൊപ്പം ചില ചിന്തകളും പങ്കുവെയ്ക്കുന്നു. പ്രധാന കഥാപാത്രമായി അഭിനയിച്ച ഗോൾഷിഫ്തെ ഫർഹാനിയുടെ സാന്നിദ്ധ്യം സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്കെത്തിക്കും എന്ന് കരുതാം...

Thursday 6 August 2020

LETTERS TO FATHER JACOB (2009)

FILM : LETTERS TO FATHER JACOB (2009)

COUNTRY : FINLAND

GENRE : DRAMA

DIRECTOR: KLAUS HARO

        കഥയെന്നു പറയാൻ കാര്യമായിട്ടൊന്നും ഇല്ലെങ്കിലും ചില സിനിമകൾ പ്രേക്ഷകനെ പിടിച്ചിരുത്തും. മനസ്സിലിടം പിടിക്കുന്ന വിധത്തിൽ സിനിമയെ ഒരുക്കുന്ന സംവിധായകന്റെ മികവാണ് അത്തരം സിനിമകൾ പ്രകടമാക്കുന്നത്. ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന ഫിൻലൻഡ്‌ സിനിമയും അത്തരത്തിലുള്ള ഒന്നാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച്  ചെറിയ സൂചന മാത്രം നൽകാം. തടവ് ശിക്ഷയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതയാവുന്ന സ്ത്രീ, അന്ധനും വൃദ്ധനുമായ ഒരു പാസ്റ്ററുടെ സഹായിയാവുകയാണ്. തുടർന്നുള്ള ചില സന്ദർഭങ്ങളാണ് സിനിമയിലെ തുടർക്കാഴ്ചകൾ. ഇരു കഥാപാത്രങ്ങളും  അവരുടെ ജീവിതാനുഭവങ്ങളെ വാക്കിലും, കാഴ്ചയിലും , മനോഭാവങ്ങളിലും പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രവചനീയമായ ലാളിത്യങ്ങളിലൂടെ തന്നെയാണ് സിനിമ  മുന്നേറുന്നത്. സമയദൈർഘ്യം കുറഞ്ഞതും ദൃശ്യചാരുതയാർന്നതും, നടനമികവിനാൽ വേറിട്ട് നിൽക്കുന്ന പ്രധാന കഥാപാത്രങ്ങളും ചേർന്ന ഈ സിനിമ ഹൃദയസ്പർശിയായ  അനുഭവമാകുന്നു.


Thursday 9 July 2020

THE GUIDE (2014)


FILM : THE GUIDE (2014)
COUNTRY : UKRAINE
GENRE : DRAMA !!! HISTORY
DIRECTOR : OLES SANIN
         മൂടിക്കിടക്കുന്ന ചാരം മാറ്റി അതിനടിയിലെ ചരിത്രത്തിന്റെ കനലുകളുടെ ചൂടേൽക്കേണ്ടതുണ്ട് പുതുതലമുറ. ചരിത്രത്തിന്റെ വായനകളും, പുനർവായനകളും വസ്തുതകളെ മാത്രമല്ല പകരുന്നത്. അതിനപ്പുറം സാംസ്കാരികമായ വീണ്ടെടുപ്പുകളൂം, തിരിച്ചറിവുകളുമാണ് അത്തരം ശ്രമങ്ങൾ പകരുന്നത്. ഇന്നിൽ നിന്ന് ഇന്നലെകളിലേയ്ക്ക് നോക്കുമ്പോൾ എന്താണ് കാണുന്നത് എന്നത്, നോട്ടത്തിന്റെ ആഴവും, ആഗ്രഹവും,  ഉദ്ദേശവുമെല്ലാം തീരുമാനിക്കുന്നതാണ്. എന്നിരുന്നാലും ഒരിക്കലെങ്കിലും സ്വേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികൾ പതിഞ്ഞ ജനതയുടെ ഇന്നലെകളിൽ വേദനയും, സഹനവും, പ്രതിരോധങ്ങളും, അതിജീവനങ്ങളും തന്നെയാകും നിറഞ്ഞു നിൽക്കുന്നത്. ഏതൊരു ചരിത്രവായനയേയും പിന്തുടരുമ്പോൾ നിഷ്പക്ഷതയുടെ പക്ഷം ചേർന്ന് നടക്കുന്നത് തന്നെയാണ് അഭികാമ്യം. ചരിത്രത്തെക്കുറിച്ച്  ഇത്രയും കുറിച്ചത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2014-ൽ പുറത്തിറങ്ങിയ യുക്രൈനിയൻ സിനിമയായ "ദി ഗൈഡ്". 1930-കളിലെ സോവ്യറ്റ് ഭരണത്തിനു കീഴിലുള്ള ചരിത്ര പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്.
           ദി ഗൈഡ് എന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പീറ്റർ എന്ന കുട്ടിയും, ഇവാൻ എന്ന അന്ധനായ KOBZAR ഗായകനുമാണ്. അമേരിക്കൻ കമ്മ്യുണിസ്റ്റായ പീറ്ററിന്റെ അച്ഛനെ ഒരു രഹസ്യ ഡോക്യുമെന്റ് കൈവശം വെച്ചത് കാരണം സോവ്യറ്റ് രഹസ്യപ്പോലീസ് വധിക്കുകയാണ്. രഹസ്യപ്പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടോടുന്ന കുഞ്ഞു പീറ്ററിന്‌ രക്ഷയാവുകയാണ് ഇവാൻ. അന്ധനായ ഒരു ഗായകൻ എന്നത് മാത്രമല്ല ഇവാന്റെ ഐഡന്റിറ്റി. അയാളിലൂടെ യുക്രൈയിന്റെ സാംസ്കാരികവും, ദേശീയവുമായ ഐഡന്റിറ്റിയെ തന്നെയാണ് സംവിധായകൻ ദൃശ്യമാക്കുന്നത്. വഴികാട്ടിയായി മാറുന്ന പീറ്ററിന്റെ കണ്ണുകളെക്കാൾ ഇവാൻ എന്ന കഥാപാത്രത്തിന്റെ ഉൾക്കാഴ്ചകൾ തന്നെയാണ് സിനിമയുടെ ആത്മാവും, വഴികാട്ടിയും. KOBZAR എന്നത് ഒരു സംസ്കാരമാണെന്ന് തിരിച്ചറിയുന്നിടത്ത് സിനിമയുടെ രാഷ്ട്രീയത്തെ നമുക്ക് മറ്റുതലങ്ങളിൽ വായിച്ചെടുക്കാം. ബഹുസ്വരതയെ തച്ചുടച്ച് ഏകമാനമാക്കുന്ന സ്വേച്ഛാധിപത്യ മാതൃകകളെ എവിടെയുമെന്നപോലെ ഇവിടെയും കണ്ടുമുട്ടാനാവുന്നു. ഇരുട്ടിനു ശേഷം പ്രതീക്ഷയുടെ ഒരു വെളിച്ചം അവശേഷിക്കാതിരിക്കില്ല. ചരിത്രം സമ്മാനിക്കുന്ന കൂരിരുട്ടുകളെയെല്ലാം തുടച്ചു നീക്കുന്നത് പ്രതീക്ഷയുടെ ആ കിരണത്തെ കൂട്ടുപിടിച്ചായിരിക്കണം. പീറ്റർ എന്നത് പ്രതീക്ഷയുടെ ആ വെളിച്ചത്തിന്റെ പ്രതീകം തന്നെയെന്ന് കരുതാം. ചരിത്രം വെറും അക്ഷരങ്ങൾ കൈകോർത്ത വാക്കുകളല്ല, ചരിത്രം നമ്മളിലേക്കുള്ള വഴികളായിരുന്നു ..........  

Monday 8 June 2020

YOU WILL DIE AT TWENTY (2019)


FILM : YOU WILL DIE AT TWENTY (2019)
COUNTRY : SUDAN
GENRE : DRAMA
DIRECTOR : AMJAD ABU ALALA
             വിവിധ പ്രാദേശികതകളെ പ്രതിനിധീകരിക്കുന്ന സിനിമകളെ വീക്ഷിക്കുമ്പോൾ ആ നാടിന്റെ സംസ്കാരത്തെ അറിഞ്ഞാലേ സിനിമയെ സൂക്ഷ്മ അർത്ഥത്തിൽ ഉൾക്കൊള്ളാനാവൂ എന്ന് പലപ്പോഴും തോന്നുന്ന കാര്യമാണ്. ആഫ്രിക്കൻ സിനിമകളെ സംബന്ധിച്ചു ഈ ഒരു ചിന്ത എല്ലാ നിലയ്ക്കും ശരിയുമാണ്. കാഴ്ചകളും, കഥകളും, ശബ്ദങ്ങളും, കഥപാത്രങ്ങളുമെല്ലാം അത്രമേൽ ആ നാടിൻറെ സാംസ്‌കാരിക ചിഹ്നങ്ങളെ എടുത്തണിയുന്നവയായിരിക്കും. അങ്ങനെയുള്ള വേറിട്ട ദൃശ്യാനുഭവങ്ങൾ തന്നെയാണ് പ്രേക്ഷകർ ആഫ്രിക്കൻ സിനിമകളിൽ തേടാറുള്ളതും. അംജദ് അബു അലാല സംവിധാനം ചെയ്ത " യു വിൽ ഡൈ അറ്റ് ട്വന്റി " എന്ന സുഡാൻ സിനിമയും ആഫ്രിക്കയുടെ മണമുള്ള മികവുറ്റ ഒരു സിനിമയാണ്.
           സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ മരണത്തിന്റെ ഒരു നിഴൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. സക്കീനയുടെ മകൻ മുസമ്മിലിനൊപ്പമാണ് ആ നിഴൽ സഞ്ചരിക്കുന്നതെന്ന് മാത്രം. തന്റെ മകന് ഒരു സൂഫിവര്യന്റെ അനുഗ്രഹം തേടി പോകുന്ന സക്കീനയെ കാത്തിരുന്നത്, മകൻ ഇരുപതു വർഷം മാത്രമേ ജീവിക്കുകയുള്ളൂ എന്ന പ്രവചനമാണ്. സ്വപ്നങ്ങൾക്കും, സന്തോഷങ്ങൾക്കും മേലെ വീണ ആ പ്രവചനം പേറി മകന്റെ ജീവിതമെണ്ണി  ആസന്ന മരണത്തെ കാത്തിരിക്കുകയാണ് സമൂഹത്തിനൊപ്പം ആ മാതാവും. ഇരുപതാമത്തെ വയസ്സിൽ തന്നെ തേടിയെത്തുമെന്ന് പ്രവചിച്ച മരണത്തിലേയ്ക്ക് മനസ്സ് കൊണ്ട് നടക്കുകയാണ് മുസമ്മിൽ. അന്ധവിശ്വാസങ്ങളുടെ ഇരുട്ട് മൂടിയ സമൂഹത്തിന്റെ മനസ്സിനൊപ്പം നീങ്ങുന്ന മുസമ്മിൽ മരണത്തെക്കുറിച്ചുള്ള ചിന്തകളിലും, ചെയ്തികളിലും മുഴുകി ജീവിതത്തെ വിസ്‌മരിച്ചിരിക്കുന്നു. മാതാവിന്റെ കരുതലിന്റെ അതിർത്തികൾക്കപ്പുറത്തു അവൻ കണ്ടുമുട്ടുന്ന വ്യക്തികളും, അനുഭവങ്ങളും അവനെ സ്വാധീനിക്കുന്നുണ്ട്. പ്രണയം, വിശ്വാസം, ധാർമികത , നന്മ-തിൻമകൾ , ലൈംഗികത എന്നിങ്ങനെ ജീവിതത്തിന്റെ അനിവാര്യതകളെ  വൈകിയാണെങ്കിലും അവൻ കണ്ടുമുട്ടുന്നുണ്ട്. കേവലമൊരു മുസമ്മിലിന്റെ അനുഭവങ്ങളിലേയ്ക്ക് ചുരുക്കാതെ, വേരുറച്ച അന്ധവിശ്വാസങ്ങളിൽ തളയ്ക്കപ്പെട്ട ജനതയും, ഇരകളും എന്ന യാഥാർത്യങ്ങളുടെ ഒരു ചിത്രം മാത്രമാണ് മുസമ്മിൽ എന്നാണ് സിനിമ വിളിച്ചു പറയുന്നത്. മാനവികതയുടെ കാഴ്ചകളെ മറയ്ക്കുന്ന അന്ധതകളെ പുതുതലമുറ തെളിയിക്കുന്ന തെളിച്ചങ്ങൾക്ക് കഴുകി കളയാനാവട്ടെ............. 

Friday 29 May 2020

ADAM (2019)


FILM : ADAM (2019)
COUNTRY : MOROCCO
GENRE : DRAMA
DIRECTOR : MARYAM TOUZANI
          ചില സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയം അത്ര ഫീൽഗുഡ് അല്ലെങ്കിൽ തന്നെയും സിനിമയുടെ നരേഷനും, കഥാപാത്ര പ്രകടനങ്ങളും, സിനിമ പകരുന്ന വൈകാരികതയുടെ നിമ്നോന്നതങ്ങളും പ്രേക്ഷകനിലേയ്ക്ക് പകരുന്ന അവാച്യമായ ഒരു അനുഭൂതിയുണ്ട്. സിനിമയെന്ന നിലയിൽ ആ കാഴ്ചാനുഭവം മനസ്സ് കയ്യേറുന്ന മനോഹാരിതയാണ് ആ അനുഭവം അടിവരയിടുന്നത്. അത്തരത്തിൽ എന്നെ സ്പർശിച്ച ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. മറിയം തൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയായ ആദം (2019).
         കേന്ദ്ര കഥാപാത്രങ്ങളായി രണ്ട് സ്ത്രീകളെത്തുന്ന ഈ സിനിമയുടെ എഴുത്തിലും, സംവിധാനത്തിലുമുള്ള സ്ത്രീ സാന്നിദ്ധ്യം കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്കും, വ്യക്തിത്വത്തിനും കൂടുതൽ ആഴം നൽകി പ്രകടമായി തന്നെ നിറഞ്ഞു നിൽക്കുന്നു. മകൾക്കൊപ്പം ജീവിക്കുന്ന വിധവയായ abla, ജോലിക്കും, താമസത്തിനുമായി തെരുവിൽ അലയുന്ന പൂർണ്ണ ഗർഭിണിയായ samia എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ലെങ്കിലും ജീവിതത്തോട് പോരാടുന്ന സ്ത്രീയാണ് abla. ഭക്ഷണ പലഹാരങ്ങൾ നിർമ്മിച്ച് വീട്ടിൽ നിന്ന് തന്നെ വിറ്റഴിച്ചാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. വിവാഹിതയല്ലെന്ന കാരണത്താൽ തന്നെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനേയും കാത്തിരിക്കുന്ന സാമൂഹികമായ തീർപ്പുകളെയും, ഭാവിയേയും കുറിച്ച്  ആശങ്കാകുലയാണ് സാമിയ. ആകസ്മികതയും, അനിവാര്യതയും സമ്മേളിക്കുന്ന ഒരു നിമിഷത്തിൽ സാമിയ , abla-യുടെ വീടിനുള്ളിൽ അഭയം തേടുകയാണ്. ഈ കണ്ടുമുട്ടലും, തുടർന്നുള്ള നിമിഷങ്ങളും എങ്ങനെ ഇരുവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
        ആത്മ സംഘർഷത്തിലൂന്നി നിൽക്കുന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ ഒരേ സമയം മൗനവും, കരുതലും അലയടിച്ചെത്തുന്നുണ്ട്. സന്തോഷങ്ങളിൽ നിന്ന്  സ്വയം വിച്ഛേദിച്ച് കുടിയേറിയ പരുക്കൻ സ്വത്വത്തിനു മുന്നിലുള്ള തടസ്സങ്ങളെ തകർത്തു കൊണ്ട് തന്നിലേക്ക് മടങ്ങാൻ abla- ക്കാവുന്നില്ല എന്നതാണ് സിനിമയുടെ ആദ്യ കാഴ്ചകൾ. മാതൃത്വത്തിന്റെ അനിർവചനീയമായ ആനന്ദത്തെയല്ല നിറവയർ സാമിയയെ ഓർമ്മിപ്പിക്കുന്നത് എന്നതും സ്പഷ്ടം. അവരുടെ അന്തർ സംഘർഷങ്ങളായാണ് അവ തെളിഞ്ഞു കാണുന്നത്. ഭൂതകാല അനുഭവങ്ങളുടെ ,  ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെ തടവറയിൽ നീറുന്ന പെണ്മനസ്സുകളെ ആ മുഖങ്ങളിൽ വ്യക്തതയോടെ കണ്ടെടുക്കാം. അവർക്കിടയിലുള്ള അദൃശ്യമായ അകലത്തിനിടയിലും അവർ അന്യോന്യം ആശ്വാസവും, വെളിച്ചവുമാകുന്നുണ്ട്. മുന്നോട്ടുള്ള പാതയെ അവർ പരസ്പരം അപരയിൽ കണ്ടെത്തുന്നുവെന്നതാണ് യാഥാർത്യം. അവരുടെ വൈകാരിക സംഘർഷങ്ങളേയും, ജീവിതാനുഭവങ്ങൾ വച്ചുനീട്ടിയ വിഹ്വലതകളേയും പ്രേക്ഷകനും അനായാസമായി  വായിച്ചെടുക്കാനാവുന്നു  എന്നതാണ് ഈ സിനിമയുടെയും അഭിനേതാക്കളുടെയും വിജയം. കഥാപാത്രങ്ങൾ നിലകൊള്ളുന്ന സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തെയും, മാതാവ്, വിധവ, മകൾ എന്നിങ്ങനെയുള്ള പല ഐഡന്റിറ്റികൾ ചേരുന്ന സ്ത്രീ സ്വത്വത്തെയും മുൻനിർത്തി അനവധി തലങ്ങളിലേയ്ക്ക് പ്രേക്ഷക ചിന്തയെ നയിക്കാൻ പര്യാപ്തമാണ് ഈ സിനിമ.
           കഥാപാത്രങ്ങളായി ഉഗ്രൻ പ്രകടനമാണ് ലുബ്‌ന അസബൽ, നിസ്‌റിൻ എറാദി എന്നീ നടികൾ കാഴ്ചവെക്കുന്നത്. പെണ്മനസിന്റെ സൂക്ഷ്മ തലങ്ങളെ സാഹചര്യങ്ങളോട് ഇഴചേർത്ത് വ്യക്തതയോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിരിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ , അസ്തിത്വ ചിന്തകൾ എന്നിങ്ങനെ ഏതു സാമൂഹികാന്തരീക്ഷത്തിലും കാണാവുന്ന തീം ആണെങ്കിലും ഒരു റിഫ്രഷിങ് അനുഭവമായി അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയുന്നു. സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ "ലളിതം, മനോഹരം".             

Wednesday 27 May 2020

GO HOME (2015)


FILM : GO HOME (2015)
COUNTRY: FRANCE !!! LEBANON
GENRE : DRAMA
DIRECTOR : JIHANE CHOUAIB
             "GO HOME", സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു മടങ്ങിപ്പോക്കാണ്. അവ്യക്തമായ ഓർമ്മകളിൽ തപ്പിത്തടഞ്ഞു ഭൂതകാലത്തിലേക്ക്, തിരിച്ചറിവുകളിലേയ്ക്ക്, വെളിച്ചം വീഴ്‌ത്തേണ്ട സംശയങ്ങളിലേയ്ക്ക്, പിറന്ന മണ്ണിലേക്ക്, സർവ്വോപരി അവനവനിലേക്ക്. GOLSHIFTHE FARHANI മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമ ലെബനൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
        ഫ്രാൻസിൽ കുടുംബത്തിനൊപ്പം കഴിയുന്ന നദ എന്ന യുവതി തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ബാല്യകാലം കഴിച്ചു കൂട്ടിയ വീടിന്റെ താക്കോലുമായി കയറിച്ചെല്ലുന്ന അവളെ കാത്തിരിക്കുന്നത് , ചപ്പുചവറുകൾ നിറഞ്ഞ, പലരീതിയിൽ അതിക്രമിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ വീടാണ്. അവിടെ കയറി താമസം തുടങ്ങുന്ന അവളെ അസ്വസ്ഥമാക്കുന്നത് തന്റെ മുത്തശ്ശന് എന്ത് സംഭവിച്ചു എന്ന ചിന്തയാണ്. ആ ചോദ്യമാണ് അവളെ അലട്ടുന്നതും, നയിക്കുന്നതും. നദയെ തേടി സഹോദരൻ എത്തുന്നതോടെ സിനിമ കുറച്ചു കൂടി എൻഗേജിങ് ആകുന്നു. കാരണം, അവളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്യമാണ് അവനുള്ളത്‌. ഫ്ലാഷ്ബാക്കുകളിലൂടെ പലയാവർത്തി കാണിച്ചു തരുന്ന നദയുടെ അവ്യക്തമായ ഓർമ്മകൾ ഓരോ തവണയും അവൾക്കെന്ന പോലെ പ്രേക്ഷകനും കൂടുതൽ വ്യക്തതയേകുന്നു. മുൻവിധികളിൽ കുരുങ്ങിപ്പോയ അവളുടെ ചിന്തകളും, ശാഠ്യങ്ങളും തിരിച്ചറിവുകളിൽ സ്വയം നേർത്തു പോവുന്നുണ്ട്.
          ഭൂതകാലത്തോട് വൈകാരികമായി കെട്ടു പിണഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കാലത്തിന്റെ ഓർമ്മകളും, ഭാഷയും നദയ്ക്ക് അവ്യക്തമാണെന്നത് പ്രേക്ഷകനെ സന്ദേഹിപ്പിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് നദ കണ്ടുമുട്ടുന്ന പലസ്തീൻകാരിയുടെ വാക്കുകളിലെ വേദനയും, നിരാശയും, പ്രതീക്ഷയുമെല്ലാം നദയുടെയും മുഖത്ത് പ്രതിഫലിച്ചു കാണാവുന്നത് പിഴുതെറിയപ്പെടുന്നവന്റെ മനസ്സിന്റെ സമാനത കാരണമാവാം. കുടിയേറ്റത്തിന്റെയും, പലായനത്തിന്റെയും വിജയ-പരാജയങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളുടെ വൈകാരികമായ താദാത്മ്യപ്പെടലും, ഐക്യപ്പെടലുമാവാം അത്. വീടിന്റെ ചുമരുകളിൽ നദ വായിച്ചെടുത്ത GO HOME എന്ന വാക്ക് എന്തായിരിക്കാം അവളുടെ ഹൃദയത്തോട് മന്ത്രിച്ചത്‌. വീട് എന്നത് അവളെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഏതാണ്.........
         ഫർഹാനിയുടെ മികച്ച പ്രകടനമാണ് സിനിമയെ ആകർഷകമാക്കുന്നത്. ഡ്രാമ GENRE ഇഷ്ടപ്പെടുന്നവർക്കായി ഈ  സിനിമ സജസ്റ്റ് ചെയ്യുന്നു.

Wednesday 22 April 2020

UNTIL THE BIRDS RETURN (2017)


FILM : UNTIL THE BIRDS RETURN (2017)
GENRE : DRAMA
COUNTRY : ALGERIA
DIRECTOR :KARIM MOUSSAOUI
        ഓരോ വ്യക്തിയും പലതരം അനുഭവങ്ങളുടെ സമ്മേളനമാണ്. ഇവ്വിധം വ്യക്തിയുടെയും, സമൂഹങ്ങളുടെയും അനുഭവങ്ങളുടെ കലവറകളെ തൊട്ടറിഞ്ഞു സർഗാത്മകതയുടെ ഇളംചൂടിനാൽ പുനരുജ്ജീവിപ്പിച്ചു കൊണ്ട് തന്നെയാണ് പലരീതിയിൽ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാസൃഷ്ടികൾ സംഭവിച്ചിട്ടുള്ളത്. ഭാഷയും, ദേശവുമെല്ലാം അനുഭവിപ്പിക്കുന്ന ഭേദങ്ങൾ തന്നെയാണ് ആവർത്തിക്കപ്പെടുമ്പോഴും മടുപ്പിക്കാതെ പലതിനേയും ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ പുതു കാഴ്ചകളിൽ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും, വിഹ്വലതകളും, പ്രതീക്ഷകളും മിന്നിമറയുമ്പോൾ തന്നിലേക്ക് തന്നെ പലയാവർത്തി പ്രേക്ഷകൻ നോക്കുന്നത് എല്ലാ ഭാഷാ - ദേശാന്തരങ്ങൾക്കുമപ്പുറം മനുഷ്യാവസ്ഥകളുടെ ഏകമുഖം കാരണമാവാം. ആസ്വാദനങ്ങൾക്കപ്പുറം ചില ഓളം വെട്ടലുകൾ ഏല്പിക്കുന്നുവെന്നതും സിനിമകളെ പ്രസക്തമാക്കുന്ന വസ്തുതയാണുതാനും.
          അൾജീരിയൻ സിനിമയായ UNTIL THE BIRDS RETURN മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളെ മൂന്ന് ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും / അനുഭവങ്ങളും മറ്റൊന്നിൽ നിന്ന് വ്യതിരിക്തതയോടെ വേറിട്ട് നിൽക്കുന്നു. മധ്യവയസ്സ് പിന്നിട്ട ഒരു ബിൽഡർ, വിവാഹിതയാകാൻ പോകുന്ന ഒരു യുവതി, വിവാഹത്തിനായി ഒരുങ്ങുന്ന ഒരു ഡോകടർ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങൾ. മൂന്ന് പേരും നിലകൊള്ളുന്ന വർത്തമാനാവസ്ഥയെ അസ്വസ്ഥമാക്കുന്ന തരത്തിൽ ഭൂതകാലം അവരെ അള്ളിപ്പിടിച്ചിരിക്കുകയാണ്. പരിഹാരങ്ങളിലും, തീരുമാനങ്ങളിലും വേരറ്റു പോവുന്നതിനപ്പുറം മാനങ്ങളടങ്ങിയതാണ് അവരുടെ പ്രശ്നങ്ങൾ. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനും അവരുടെ അകമനസ്സിന്റെ സംഘർഷങ്ങളെ ശ്രവിക്കാം. മൂന്നു ഭാഗങ്ങളായി അവതരിപ്പിച്ചത്തിൽ രണ്ടാമത്തെ ഭാഗം എല്ലാം കൊണ്ടും മികച്ചു നിന്നു എന്ന് പറയാം. എല്ലാ തടസ്സങ്ങളെയും വകഞ്ഞൊഴുകുന്ന ജീവിതത്തിന്റെ സവിശേഷതയെന്നോണം ഓരോ സെഗ്മന്റിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം ചലനാത്മകമായി തന്നെയാണ് സംവിധാനിച്ചിരിക്കുന്നത്.
         ഒരു പുതിയ കഥയുടെ തുടക്കത്തെ സൂചിപ്പിച്ചു കൊണ്ട്, ഇനിയും പറയാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെയാണ് സിനിമ പിൻവാങ്ങുന്നത്. ജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളിൽ എത്രയോ അനുഭവങ്ങൾ ഇനിയും കരയ്ക്കടിയും, അവയിൽ എത്രയെണ്ണത്തിന് സർഗാത്മകതയുടെ ചൂടേൽക്കുമെന്ന് കാത്തിരിക്കാം.......  

I’M A KILLER (2016)


FILM : I’M A KILLER (2016)
COUNTRY : POLAND
GENRE : DRAMA !!! THRILLER
DIRECTOR : MACIEJ PIEPRZYCA
             "BASED ON TRUE EVENTS", സീരിയൽ കില്ലർ, ത്രില്ലർ എന്നീ ലേബലുകൾ കണ്ടു ചാടിവീഴാത്തതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നവയാണെങ്കിലും പ്രേക്ഷകന്റെ മുൻവിധികളെ തൃപ്തിപ്പെടുത്തുമോ എന്നകാര്യത്തിലുള്ള  സംശയമാണ് അത്തരമൊരു അഭിപ്രായത്തിനു കാരണം. 1970 കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ  കൊലചെയ്യുപ്പെടുന്ന  ഒരു സീരിയൽ കില്ലിംഗ് സംഭവത്തിന്റെ സാഹചര്യമാണ് സിനിമയുടേത്. തുടർച്ചയായ കൊലപാതകങ്ങളുൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് പോലീസ്. ഒരു ഉന്നത നേതാവിന്റെ ബന്ധുകൂടി കൊലയ്ക്കിരയാവുന്നതോടെ പോലീസധികാരികൾക്കുമേൽ സമ്മർദ്ദം കൂടുകയാണ്. കുറ്റാന്വേഷണത്തിന്റെ ചുമതല താരതമ്യേന അനുഭവസമ്പത്തു കുറഞ്ഞ JANUSZ നെ ഏൽപ്പിക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
        മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ രീതികളെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങൾ ശക്തമായ രാഷ്ട്രീയ സൂചനകളെന്ന പോലെ ഇന്നും വിട്ടൊഴിയാത്ത യാഥാർത്യമായി തുടരുന്നു എന്നതാണ് സത്യം. നുണകളിലും, അർദ്ധസത്യങ്ങളിലും നിർമ്മിച്ചെടുക്കുന്ന അധികാരങ്ങളും പ്രശസ്തിയും പോലെ ചരിത്രങ്ങളും പലപ്പോഴും ഉറപ്പില്ലാത്ത തൂണുകളിലാണ് എഴുന്നു നിൽക്കുന്നതെന്ന് വിളിച്ചു പറയാനും സിനിമ മറക്കുന്നില്ല. ഉദ്വേഗം നിറഞ്ഞ വഴികളിലൂടെ ഈ സിനിമ പ്രേക്ഷകനെ നടത്തുന്നില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കാവുന്നുണ്ട് എന്ന് തന്നെയാണ് തോന്നിയത്