Friday 29 December 2017

ULZHAN (2007)



FILM : ULZHAN (2007)
GENRE : DRAMA
COUNTRY : FRANCE !! KAZAKHSTAN !! GERMAN
DIRECTOR : VOLKER SCHLONDROFF

                    ചാൾസ് ഫ്രഞ്ചുകാരനാണ്. കസാഖിസ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ മലനിരകളിലൂടെ അയാൾ യാത്രചെയ്യുന്നത് എന്തിനായിരിക്കും? ലക്ഷ്യമില്ലായ്മ നിഴലിക്കുന്ന അയാളുടെ യാത്രയുടെ ഉദ്ദേശ്യമെന്തായിരിക്കും?.... ഈ സംശയങ്ങൾ കേൾക്കുമ്പോൾ, ഇതൊരു അഡ്വെഞ്ചർ-ട്രാവൽ മൂവിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. യാത്ര തന്നെയാണ് സിനിമയുടെ ആത്മാവെങ്കിലും, ഈ യാത്രയും, കഥാപാത്രങ്ങളും, ഉദ്ദേശ്യങ്ങളുമെല്ലാം പ്രതീക്ഷിത വഴികളിലൂടെയല്ല മുന്നേറുന്നത്.
       ആർക്കും പിടിതരാതെ അലയുന്ന ചാൾസ്, ചാൾസിനെ പിന്തുടരുന്ന സുന്ദരിയായ ULZHAN, യാത്രയിൽ സഹചാരിയായി എത്തുന്ന "ശകുനി". ഇവർ മൂന്നുപേരുമാണ് പ്രധാന കഥാപാത്രങ്ങൾ. കാഥാപാത്രങ്ങളെ പൊതിഞ്ഞു നിൽക്കുന്ന നിഗൂഢത തന്നെയാണ് സിനിമയിലുടനീളം നിലനിൽക്കുന്നത്. "വാക്കുകൾ" വിൽക്കുന്നവർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ശകുനിയുടെ സംഭാഷണങ്ങളും, യാത്രയിലും, ചാൾസിന്റെ ചിന്തകളിലും നിറയുന്ന കാഴ്ച്ചകളും പ്രേക്ഷകനെ ചിന്തിപ്പിക്കുന്നവയാണ്. ഫിലോസഫിക്കലോ, സ്പിരിച്വലോ ആയ ഒരു തലത്തിലേക്ക് സിനിമ പതിയെ നീങ്ങുന്നതായും അനുഭവപ്പെട്ടു. ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ സിനിമ പ്രേക്ഷകനിൽ അവശേഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചാൾസിനെയാണ് നമ്മളും, സിനിമയും പിന്തുടരുന്നതെങ്കിലും സിനിമയ്ക്ക് ULZHAN എന്ന പേര് എന്തുകൊണ്ടാവാം നൽകിയത് എന്ന ചിന്തയും എന്നിൽ ബാക്കി നിൽക്കുന്നു.     


Wednesday 27 December 2017

JOYEUX NOEL (2005)



FILM : JOYEUX NOEL (2005)
GENRE : DRAMA !!! ROMANCE
COUNTRY : FRANCE
DIRECTOR : CHRISTIAN CARION

                    ക്രിസ്തുമസ് ദിനത്തിൽ എഴുതണം എന്നു കരുതിയ ഒരു പോസ്റ്റാണ്. വൈകിപ്പോയെങ്കിലും, ഇന്ന് JOYEUX NOEL എന്ന ഫ്രഞ്ച് സിനിമയെ നിങ്ങൾക്കായ് പരിചയപ്പെടുത്തുന്നു. യുദ്ധങ്ങളുമായി ബന്ധപ്പെട്ട അനവധി സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമ അവയിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഒരു യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ഈ സിനിമയെടുത്തിട്ടുള്ളത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
        സിനിമയേക്കുറിച്ചു പറയുകയാണെങ്കിൽ, 1914-ലെ ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധമുഖങ്ങളിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ വെളിച്ചവുമേന്തി ക്രിസ്തുമസ് വന്നെത്തുന്നതാണ് പ്രമേയം. വെറുപ്പിന്റെ വേലിക്കെട്ടുകൾക്ക് പിറകിൽ നിന്ന് ക്രിസ്തുമസ് ഗാനങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുമ്പോൾ ഫ്രഞ്ച്, സ്‌കോട്ടിഷ്, ജർമ്മൻ സൈനികർ അവരുടെ ബങ്കറുകളിൽ നിന്നും പുറത്തിറങ്ങി NO MAN'S LAND-ൽ  ഒത്തുകൂടുന്ന കാഴ്ച മനോഹരമാണ്. വെടിയൊച്ചകൾ നിലയ്ക്കുന്ന ആ നിമിഷങ്ങളിലാണ് എതിരാളികാളുടെ ഹൃദയങ്ങളിലേക്ക് പരസ്പരം നോക്കാൻ അവർക്കാവുന്നത്. യുദ്ധമുഖത്തേക്ക് വലിച്ചിഴക്കപ്പെട്ട ഗായകനായ പ്രാണപ്രിയനെ തേടി യുദ്ധഭൂമിയിലേക്കു സധൈര്യം കടന്നു വരുന്ന ഗായിക കൂടിയായ നായികയിലൂടെ പ്രണയത്തെയും പ്രമേയത്തോടു ചേർക്കുന്നുണ്ടെങ്കിലും, വിരഹം നിഴലിക്കുന്ന ഓരോ സൈനികനിലും കൂടുതൽ തീവ്രമായ പ്രണയത്തെ നമുക്ക് കണ്ടുമുട്ടാനാവുന്നു.
        വിശ്വാസത്തെ യുദ്ധവുമായി വിളക്കിച്ചേർക്കാനുള്ള പൗരോഹിത്യത്തിന്റെ കാപട്യങ്ങളെ തുറന്നു കാട്ടാൻ സിനിമ ശ്രമിക്കുന്നുണ്ട്. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സന്ദേശങ്ങളുമായി വന്നണയുന്ന ക്രിസ്തുമസിനെ ക്രൂരതകളുടേയും, പീഡനങ്ങളുടെയും, മരണത്തിന്റെയും ഭൂമികയിൽ പ്രതിഷ്ടിച്ചു മാനവികതയെയും, യുദ്ധങ്ങളുടെ നിരർത്ഥകതയെയും ദ്യോതിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. ക്രിസ്തുമസ് സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായ ഈ സിനിമ മിസ്സ് ചെയ്യേണ്ട എന്ന എളിയ അഭിപ്രായത്തോടെ നിർത്തുന്നു.


Saturday 16 December 2017

IFFK 2017 :- മനസ്സിൽ ഉടക്കിയ കാഴ്ച്ചകളും, ചിന്തകളും

IFFK 2017 :- മനസ്സിൽ ഉടക്കിയ  കാഴ്ച്ചകളും, ചിന്തകളും 
         സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്നവർക്കിടയിൽ ലോകസിനിമയെ നുകരുന്ന ദിനങ്ങളാണ് എനിക്ക് ഓരോ iffk-യും. കുളിരുകോരുന്ന നിശബ്ദതയിൽ നിലവിളികളും, നിലപാടുകളും, പ്രതിഷേധങ്ങളും, യാഥാർത്യങ്ങളുമെല്ലാം വലിയ സ്‌ക്രീനിന്റെ  വെളുപ്പിൽ ദൃശ്യവിസ്മയമായി നിറയുന്നത് എന്നിലെ സിനിമാപ്രേമിയുടെ ഡിസംബറിനെ കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളാണ്. രജിസ്ട്രേഷൻ കിട്ടിയപ്പോഴുള്ള ആശ്വാസവും ചെറുതല്ലായിരുന്നു. ഓരോ മേളകളിലെയും സിനിമകൾ വ്യത്യസ്തം എന്നതുപോലെ ഓരോ മേളയും വ്യത്യസ്ത അനുഭവമാണ് കാഴ്ചക്കാരനു നൽകാറുള്ളത്. വിവാദങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ലെങ്കിലും, സർഗാത്മക നിഷേധങ്ങളും, ക്രിയേറ്റിവായ പ്രതിഷേധങ്ങളും സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഇന്നിന്റെ ചുട്ടുപൊള്ളുന്ന നിമിഷങ്ങളിലും കാണാനായില്ല.
         മേളയെ എത്തിപ്പിടിക്കാനാവുന്നവർ ചില ശേഷികളും, സവിശേഷതകളും സമ്മേളിക്കുന്നവർ മാത്രമാകുമ്പോൾ സിനിമയെ മനസ്സിൽ താലോലിക്കുന്ന പലരും തഴയപ്പെടുന്നു എന്ന ആക്ഷേപം ചിലയിടങ്ങളിൽ നിന്നും കേട്ടു. നിയന്ത്രണങ്ങളും, കാർക്കശ്യവും മേളയുടെ സ്ഥിരം സാന്നിധ്യങ്ങളായ പലരിലും രസക്കേട് സൃഷ്ടിച്ചതായും നേരിട്ടറിഞ്ഞു. രാത്രി ഉറക്കമൊഴിച്ചു സിനിമകൾ റിസർവ്വ് ചെയ്ത സന്തോഷത്തിൽ വരിനിന്നു തീയേറ്ററിൽ പ്രവേശിക്കുമ്പോൾ സീറ്റുകൾ പലതും ഗസ്റ്റുകൾക്കായി കൈയ്യടക്കിവെച്ചിരിക്കുന്നത് കണ്ടപ്പോൾ ഡെലിഗേറ്റ്സുകളിൽ പലരും പൊട്ടിത്തെറിച്ചു. മേളയുടെ നടത്തിപ്പിൽ വരുന്ന പാളിച്ചകളെ തിരുത്തേണ്ടവർ ഓർക്കേണ്ടത് മേള പ്രേക്ഷകന്റേതാണെന്ന ലളിത  സത്യമാണ്. സിനിമയെ അതിന്റെ സാധ്യതകളുടെ, സൗന്ദര്യത്തിന്റെ അതിരുകളിൽ ആസ്വദിക്കുന്നവനാണ് മേളയുടെ യഥാർത്ഥ അവകാശിയാവേണ്ടത്. അവനു ഇടം നഷ്ടമാകുമ്പോൾ മേള ഉത്സവക്കാഴ്ച്ചകൾ മാത്രമായി നേർത്തു പോവുന്നു.
            കാണേണ്ട സിനിമകളെ സെലക്ട് ചെയ്യുന്നതാണ് മേളയ്‌ക്കെത്തുന്നതിനു മുമ്പ് ചെയ്യാറുള്ള ഹോം വർക്ക്‌. മുൻവർഷങ്ങളിലേതു പോലെ വേണ്ടത്ര തയ്യാറെടുപ്പ് ഇത്തവണ ഉണ്ടായില്ല. സംവിധായകൻ, സിനിമയുടെ സ്വഭാവം, നമ്മുടെ ഇഷ്ടങ്ങൾ എന്നീ സൂചകങ്ങളെ മുൻനിർത്തിയുള്ള തെരെഞ്ഞെടുപ്പുകൾ പലപ്പോഴും പാളിപ്പോവാറുണ്ട്. പതിഞ്ഞ താളവും, രാഷ്ട്രീയവുമില്ലാത്ത ഒരു സിനിമ സജസ്റ്റ് ചെയ്യാമോ എന്നാണ് സമീപത്തിരുന്ന സിനിമാപ്രേമി ചോദിച്ചത്. ചില നാടുകളിലെ സിനിമകളിലെ ടെംപ്ലേറ്റ് സ്ട്രക്ച്ചർ വിട്ടൊഴിയുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.  രാഷ്ട്രീയത്തെയും, നിലപാടുകളെയും ആഴത്തിൽ വിശകലനം ചെയ്യുന്നവരും മേളയിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. അവരോടു സംവദിക്കാനുള്ള അവസരങ്ങൾ ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താറുമില്ല. കാഴ്ചയുടെ സൗന്ദര്യവും, കഥപറച്ചിലിന്റെ ലാളിത്യവുമാണ് ഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങളാവുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരുടെയും നാവിൽ ആദ്യമെത്തുന്നതും, കൂടുതൽ ആളുകൾ പറയുന്നതുമായ സിനിമകൾക്ക് പൊതുവിൽ ഈ സവിശേഷതകളാണ് കണ്ടുവരാറുള്ളതും. ലോകസിനിമകളെ കുറിച്ച് ഗഹനമായ അറിവൊന്നുമില്ലെങ്കിലും "കറക്കിക്കുത്തൊന്നും" ആയിരുന്നില്ല എന്റെയും തെരഞ്ഞെടുപ്പുകൾ. പലതും പാളിപ്പോയി എന്നതാണ് ഇത്തവണത്തെ നിരാശ. എങ്കിലും, കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതുമായ ചില സിനിമകളുടെ കാഴ്ചക്കാരനായപ്പോൾ വിരലിലെണ്ണാവുന്ന നല്ല സിനിമകളും കാണാനായി എന്നതാണ് സന്തോഷകരമായ കാര്യം.
        സൗഹൃദങ്ങളാണ് മേളയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. സുഹൃത്തുക്കളിൽ പലരെയും കാണാനായില്ലെങ്കിലും, പുതിയ ചില സൗഹൃദങ്ങൾ തീർക്കാനായി എന്ന സന്തോഷവും ഈ മേള നൽകി. ഇത്തവണ നാലു ദിവസം മാത്രമാണ് കാഴ്ചകളിൽ ലയിച്ചുചേരാനായത്. വെറും 15 സിനിമകൾ മാത്രമാണ് കണ്ടത്. ആഗ്രഹിച്ച പലതും കാണാനായില്ലെങ്കിലും, കണ്ടവയിൽ ഇഷ്ടമായവയെ ചെറിയ തോതിൽ പരിചയപ്പെടുത്തുന്നു.

WHITE BRIDGE (2017, IRAN , ALI GHAVITAN)
                മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട WHITE BRIDGE  ഇത്തവണത്തെ എന്റെ പ്രിയ ചിത്രങ്ങളിലൊന്നായിരുന്നു.  അധ്യാപകൻ എന്ന നിലയിൽ എന്നിലേക്ക്‌ തന്നെ നോക്കാനും ഈ സിനിമയിലെ പല രംഗങ്ങളും അവസരമേകി. ഒരു വാഹനാപകടത്തിനു ശേഷം തന്റെ സ്‌കൂളിൽ നിന്നും മറ്റൊന്നിലേക്കു പഠനം മാറ്റേണ്ടി വരുകയാണ് ബഹാരോ എന്ന കുട്ടിയ്ക്ക്. അവളെ സാധാരണ സ്‌കൂളിൽ നിന്നും ഭിന്നശേഷിക്കാർക്കുള്ള സ്‌കൂളിലേക്കു നിയമ-നിർബന്ധങ്ങൾക്ക്‌ വഴങ്ങി പറഞ്ഞയക്കേണ്ടി വരുന്നു. അവളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് പോരാടുകയാണ് മാതാവ്. നിയമങ്ങളുടെ നിർദ്ദയത്വവും, അധികാരികളുടെ അനുകമ്പയില്ലായ്മകളും ബഹാരോയെ തളർത്തുന്നില്ല. അറിവിന്റെ ഇടങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്ന കുസൃതിച്ചിരികളിൽ ബഹാരോയുടെ ശബ്ദവും കേട്ടിരുന്നെങ്കിൽ എന്നാണ് ഓരോ പ്രേക്ഷകന്റെയും മനസ്സ് കൊതിക്കുന്നത്. നല്ല ഒരു പ്രമേയത്തെ അതിവൈകാരികതകളെ കൂട്ടുപിടിക്കാതെ ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ പ്രേക്ഷകനിലേക്ക് പടർത്താൻ ഈ സിനിമയ്ക്കാവുന്നു. സിനിമയിലെ രംഗങ്ങളിൽ ഒന്നിൽ ബഹാറോയുടെ കൈയ്യിലെ ബാഗ് തട്ടി പാലത്തിൽ നിന്നും താഴെ വെള്ളത്തിൽ വീണ് ഒലിച്ചുപോകുന്ന ഒരു തൊപ്പി കാണാം. ബഹാറോയുടെ അദമ്യമായ ആഗ്രഹത്തിന്റെ നീരൊഴുക്കിൽ ഒഴുകിയകലുന്ന നിയമങ്ങളും, അധികാര മനസ്സിന്റെ ദുർവാശികളും തന്നെയാവാം ആ മനോഹര ദൃശ്യം സൂചിപ്പിക്കുന്നത്.   
POMEGRANATE ORCHARD (2017, AZERBAIJAN, ILGAR NAJAF)
               ആദ്യമായാണ് ഒരു അസർബൈജാൻ സിനിമ കാണുന്നത്. സിനിമയുടെ പേര് പോലെ തന്നെ ഒരു മാതള തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഫാമിലി ഡ്രാമയാണ് ഈ സിനിമ. പേരക്കിടാവിനും, മരുമകൾക്കും ഒപ്പം മാതളത്തോട്ടത്തെ ആശ്രയിച്ചു കഴിയുന്ന വൃദ്ധനായ "ശാമിലിന്" 12 വർഷത്തെ അജ്ഞാത വാസത്തിനു ശേഷമുള്ള മകന്റെ തിരിച്ചുവരവ് ഇഷ്ടമായിട്ടില്ല. മകന്റെ തിരിച്ചുവരവിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു സംശയവും അയാൾക്കുണ്ട്. അകൽച്ച സൃഷ്ടിച്ച വിടവുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലാണ് ഗാബിൽ. വികസനത്തിന്റെയും, ആധുനികതയുടെയും പ്രച്ഛന്നതകളെയും, പ്രായോഗിക യുക്തികളെയും സിനിമ വരച്ചു കാണിക്കുന്നു. ഗ്രാമീണതയുടെ നന്മയിലും, കലർപ്പില്ലായ്മയിലും കിളിർക്കുന്ന മാതളത്തോട്ടങ്ങളെ പിഴുതെറിയുന്ന നിർവ്വികാരതയിലൂന്നിയ ആധുനിക മനസ്സിനെയാണ് സിനിമ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നത്.
THE CONFESSION (2017, GEORGIA, ZAZA URUSHADZE)
             ഓസ്ക്കാർ നോമിനേഷൻ ലഭിച്ച TANGERINES എന്ന സിനിമയുടെ സംവിധായകന്റെ ഏറ്റവും പുതിയ സിനിമയാണ് THE CONFESSION. ഒരു ജോർജ്ജിയൻ ഗ്രാമത്തിലേക്ക് പുരോഹിതനായി എത്തുകയാണ് ഫാദർ ജ്യോർജി. ഒരു സംവിധായകൻ ആയിരുന്ന അദ്ദേഹം വിശ്വാസികളെ പള്ളിയിലേക്ക് ആകർഷിക്കാൻ സിനിമാ പ്രദർശനങ്ങൾ നടത്തുന്നു. ആദ്യം പ്രദർശിപ്പിച്ച സിനിമയിലെ നടിയ്ക്ക് ഗ്രാമത്തിലെ മ്യൂസിക് ടീച്ചറായ ലില്ലിയുമായി സാമ്യമുള്ളതായ് നാട്ടുകാർ അവകാശപ്പെടുന്നു. ഫാദറിന് ലില്ലിയുമായി ഉണ്ടാകുന്ന സൗഹൃദം സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിലേക്കാണ് സിനിമയുടെ ഗതിമാറുന്നത്. സിനിമയിലെ ഏറ്റവും രസകരങ്ങളായ നിമിഷങ്ങളാകുന്നത് ഫാദറും, സഹായിയും തമ്മിലുള്ള സംഭാഷണങ്ങളാണ്. അവർ തമ്മിലുള്ള ഇന്ററാക്ഷനുകൾ തീയേറ്റർ ഒന്നടങ്കം ആസ്വദിച്ചു. വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിർത്തിക്കൊണ്ട്, മനസ്സിന്റെ വൈകാരിക തലങ്ങളെ അടയാളപ്പെടുത്താനാണ് ഈ സിനിമ ശ്രമിക്കുന്നത്.
EASY (2017, ITALY, ANDREA MAGNANI)
          ഈ മേളയിലെ റിഫ്രഷിങ് ആയ അനുഭവമായിരുന്നു EASY. ഗൗരവമുള്ള പ്രമേയങ്ങൾക്കിടയിൽ ഈ കോമഡി മൂവി എന്റെ മേളക്കാഴ്ചകളിലെ വേറിട്ട കാഴ്ചയായി. കാർ റേസിംഗ് വിദഗ്ധനായിരുന്ന EASY ഇപ്പോൾ വിഷാദരോഗിയായി ജോലിയൊന്നും ചെയ്യാതെ ഭൂതകാല ഓർമ്മകളിൽ കഴിയുകയാണ്. അവനെ കാണാനെത്തുന്ന സഹോദരൻ ഒരു ജോലിയും അവനെ ഏൽപ്പിക്കുന്നു. തന്റെ കീഴിലുള്ള വർക്ക് സൈറ്റിൽ വെച്ച് മരണപ്പെട്ടയാളുടെ മൃതദേഹം അയാളുടെ നാട്ടിലെത്തിക്കുകയാണ് ആ ജോലി. മൃതദേഹം വഹിച്ചു യാത്ര തുടങ്ങുന്ന EASYയോടൊപ്പം നമ്മളും ചേരുകയാണ്. ഒരു റോഡ് മൂവിയുടെ സ്വഭാവം കൈവരിക്കുന്ന സിനിമ അവിടുന്നങ്ങോട്ട് ഹാസ്യരംഗങ്ങളാൽ സമ്പന്നമാണ്. അയാൾ നേരിടുന്ന പ്രശ്നങ്ങളും, കണ്ടുമുട്ടുന്ന ആളുകളുമെല്ലാം ഈ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.  
KUPAL (2017, IRAN , KAZEM MOLLAIE)
        ഇറാനിയൻ സിനിമകളിൽ അധികം കണ്ടുപരിചയമില്ലാത്ത അവതരണവുമായി പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ സിനിമയായിരുന്നു KUPAL. AHAMED KUPAL എന്ന ഡോക്റ്ററുടെ ജീവിതത്തിലെ ഏതാനും ചില ദിനങ്ങളാണ് സിനിമയുടെ ഉള്ളടക്കം. മികച്ച ഒരു വേട്ടക്കാരനും, TAXIDERMISTഉം ആയ അയാളുടെ വീട്ടിൽ അയാൾക്കൊപ്പം കഴിയുന്നത് ഹൈക്കു എന്ന നായ മാത്രമാണ്. KUPALന്റെ സ്വഭാവം കാരണം ഭാര്യപോലും അകന്നു കഴിയുകയാണ്. ഒരുദിവസം വേട്ടയ്ക്കിറങ്ങാനുള്ള തയ്യാറെടുപ്പിനിടയിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള മുറിക്കുള്ളിൽ തന്റെ നായയോടൊപ്പം അകപ്പെടുകയാണ് അയാൾ. റൂമിനുള്ളിൽ നിന്നും പുറത്തുകടക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമയുടെ തുടർഭാഗങ്ങളിൽ. അയാൾ അന്നോളം ജീവിച്ച ജീവിതത്തിൽ നഷ്ടപ്പെടുത്തിയതും, അവഗണിച്ചതുമായ കാര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളിലേക്കാണ് അയാൾ നടന്നു കയറുന്നത്. അയാളുടെ മനസ്സിനൊപ്പം നീങ്ങുമ്പോൾ ഒരു ഇന്ട്രോസ്പെക്ഷന് നമ്മളും വിധേയമാകുന്നു. പ്രധാന വേഷം കൈകാര്യം ചെയ്ത നടന്റെ മികച്ച പ്രകടനം സിനിമയ്ക്ക് കൂടുതൽ മിഴിവ് നൽകുന്നു. കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് KUPAL.
KHIBULA (2017, GEORGIA, GIORGE OVASHVILI)
                  2014-ലെ IFFK-യിലെ മികച്ച സിനിമകളിൽ ഒന്നായിരുന്ന CORN ISLANDന്റെ സംവിധായകന്റെ സിനിമയെന്നതിനാൽ ആണ് ഈ സിനിമയ്ക്ക് കയറിയത്. ജോർജ്ജിയയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏടുകളിൽ പ്രധാനപ്പെട്ട ഒന്നിനെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ എന്ന നിലയിൽ പരിഗണിക്കുമ്പോൾ ചരിത്ര വസ്തുതകളിലെ കൃത്യതയേയും പരിഗണിക്കേണ്ടി വരുന്നു. അട്ടിമറിക്കപ്പെട്ട ഭരണാധികാരി അധികാരം വീണ്ടെടുക്കാനുള്ള മോഹത്തോടെ വിശ്വസ്തരോടൊപ്പം ജോർജ്ജിയൻ ഗ്രാമങ്ങളിൽ ഒളിച്ചു താമസിക്കുന്നതാണ് സിനിമയുടെ ഉള്ളടക്കം. ഒരു പൊളിറ്റിക്കൽ റിയാലിറ്റി എന്നതിലുപരി അയാളുടെ മനഃസംഘർഷങ്ങളിലേക്കും, തിരിച്ചറിവുകളിലേക്കുമാണ് സിനിമ വെളിച്ചം വിതറുന്നത്. ജനതയുടെ ജീവിതത്തെ യാഥാർത്യങ്ങളുടെ ഭൂമികയിലേക്കു ഇറങ്ങി വന്നു പരിചയിക്കുമ്പോൾ ഭരണാധികാരിയിൽ ഉടലെടുക്കുന്ന ഇന്നർ കോൺഫ്ലിക്റ്റുകളെ സിനിമ അനുഭവിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സത്തയെ, കണ്ടുമുട്ടിയ മുഖങ്ങളിൽ കാണാനാവാതെ ഹതാശനാകുന്നുണ്ട് അയാൾ. ചരിത്രത്തിലെ അവ്യക്തതകളെ തിരുത്താൻ ശ്രമിക്കാതെ തന്നെയാണ് ഈ സിനിമയും അവസാനിക്കുന്നത്. ജോർജ്ജിയൻ ഗ്രാമീണതയുടെ സൗന്ദര്യം ഒപ്പിയെടുത്ത അതിമനോഹരങ്ങളായ ഫ്രെയിമുകൾ പ്രേക്ഷകന് സമ്മാനിക്കുന്ന KHIBULA വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും അവഗണിക്കേണ്ട ഒന്നല്ല എന്ന് നിസ്സംശയം പറയാം.      
 
I AM NOT A WITCH (2017 , UK , RUNGANO NYONI)
                ചില സിനിമകളുടെ ആദ്യ രംഗങ്ങൾ തന്നെ നമ്മെ വിസ്മയിപ്പിക്കും. നമ്മളിൽ അനിർവചനീയമായ അനുഭൂതി സൃഷ്ടിച്ചു നമ്മെ വരുതിയിലാക്കുന്ന സിനിമകളുടെ ഗണത്തിലാണ് ഞാൻ ഈ സിനിമ ഉൾപ്പെടുത്തുന്നത്. ആഫ്രിക്കയുടെ ആത്മാവ് കുടികൊള്ളുന്ന സിനിമകളോട് പ്രത്യേകമായ ഒരിഷ്ടവുമുണ്ട്. കാഴ്ചയിലും, പ്രമേയത്തിലും, അവതരണത്തിലുമുള്ള UNIQUENESS ഈ സിനിമയിലും കാണാനാവുന്നു. ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപ്പെട്ട് WITCH CAMP-ലേക്ക് എത്തിപ്പെടുന്ന SHULA എന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് ഈ സിനിമ. സോഷ്യൽ സറ്റയർ എന്ന നിലയിലും, ഡാർക്ക് കോമഡി എന്ന നിലയിലുമെല്ലാം സിനിമയിലെ രംഗങ്ങളെ വിശേഷിപ്പിക്കാം എന്ന് തോന്നി. WITCH CAMP-കൾ  സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളും, SHULA-യിൽ ആരോപിതമായ ശക്തികളെ ചൂഷണം ചെയ്യുന്ന അധികാര വ്യവസ്ഥകളുമെല്ലാം പലവിധത്തിലുമുള്ള ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. വിദൂരതയിലെ ഒരു സ്‌കൂളിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങൾക്ക് കാതോർക്കുന്ന SHULA-യുടെ മുഖം മനസ്സിൽ തറഞ്ഞു പോകുന്നുണ്ട്. പാരമ്പര്യങ്ങളുടെയും, അന്ധവിശ്വാസങ്ങളുടെയും, കുത്സിത താല്പര്യങ്ങളുടെയും സൃഷ്ടികളായ നിയമങ്ങളും, ആചാരങ്ങളും ഹനിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചു സിനിമ ശബ്ദിക്കുന്നു. സ്വാതന്ത്ര്യത്തിനു തടയിട്ട ദുർബലമായ ചങ്ങലകളെപ്പോലും തകർത്തെറിയാൻ കഴിയാത്തവിധം വിധേയപ്പെട്ട സാമൂഹിക മനസ്സിനെയും ചില രംഗങ്ങൾ സൂചിപ്പിക്കുന്നു. സിനിമയുടെ അവസാന രംഗങ്ങൾ അനവധി ചിന്തകളും, ചോദ്യങ്ങളും ബാക്കിയാക്കിയാണ് വിടപറയുന്നത്‌. "വേറിട്ട അനുഭവം" എന്ന ഒറ്റവാക്കിൽ സിനിമയെ വിശേഷിപ്പിച്ചു ഈ കുറിപ്പിനു വിരാമമിടുന്നു. 
RETURNEE (2017, KAZAKHSTAN, SABIT KURMANBEKOV)
          ഇത്തവണ ഞാൻ കണ്ട സിനിമകളിൽ ഏറ്റവുമധികം ഇഷ്ടമായത് RETURNEE എന്ന ഖസാഖ് സിനിമയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സ്വന്തം ദേശമായ കസാഖിസ്ഥാനിലേക്ക് മടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് RETURNEE. മരണത്തിനു മുൻപ് സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തണം എന്ന പിതാവിന്റെ ആഗ്രഹമാണ് "സപാർക്കുലിനെ" ഇത്തരമൊരു തീരുമാനത്തിലെത്തിക്കുന്നത്. കസാഖിസ്ഥാനിലേക്ക് തിരികെയെത്തുന്ന നിമിഷം, പറിച്ചെറിയപ്പെട്ട മണ്ണിലേക്ക് വേരുകളാഴ്ത്താൻ വെമ്പി നിൽക്കുന്ന ജനതകളുടെ വേദനയെല്ലാം ആ വൃദ്ധന്റെ മുഖത്ത് സമ്മേളിച്ചിരുന്നതായി കാണാം. തിരികെയെത്തുമ്പോൾ സമൂഹവും, അധികാരികളും അവരെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക അവർക്കെന്നപോലെ നമുക്കും ഉണ്ടാകും. സിനിമയിൽ ധാരാളം രാഷ്ട്രീയ സൂചനകൾ ഉള്ളതായി കാണാം. സിനിമയിലെ പല പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകളും വ്യക്തമായി കസാഖ്‌സ്താനെ മഹത്വവൽക്കരിക്കാൻ വേണ്ടിയൊരുക്കിയതായ് തോന്നി. ഇത്തരം പോരായ്മകൾക്കിടയിലും, മികച്ച ദൃശ്യങ്ങളും പോസിറ്റീവ് ഫീൽ തരുന്ന നിമിഷങ്ങളും നൽകിയ RETURNEE ഈ മേളയിലെ എന്റെ നല്ല ഓർമ്മകളുടെ ഭാഗമാകുന്നു.
കുറച്ചു വരികൾ കൂടി ചേർക്കട്ടെ 
               ഇത്തവണ മടങ്ങിയത് സംതൃപ്തിയോടെയല്ല. കാരണം, ആഗ്രഹിച്ച പല സിനിമകളും കാണാനായില്ല. ഈ കുറിപ്പിൽ പരാമർശിച്ച സിനിമകൾ എന്റെ കാഴ്ചയിലെ നല്ല സിനിമകളാണ്. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ അപേക്ഷികമായതിനാൽ ഇവയെല്ലാം എല്ലാവർക്കും ഇഷ്ട്ടപ്പെടണമെന്നുമില്ല. DJAM, GRAIN, SQUARE, I STILL HIDE TO SMOKE പോലെയുള്ള സിനിമകൾ കാണാൻ കഴിയാതെ പോയതിലുള്ള നിരാശയോടെയും, അടുത്ത തവണ ഇത്തവണത്തെ ക്ഷീണം തീർക്കാമെന്ന പ്രതീക്ഷയോടെയും ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നു.







Saturday 2 December 2017

KELIN (2009)



FILM : KELIN (2009)
GENRE : DRAMA
COUNTRY : KAZAKHSTAN
DIRECTOR : ERMEK TURSUNOV

                      വളരെ റിമോട്ട് ആയ സ്ഥലങ്ങൾ പശ്ചാത്തലമായുള്ള സിനിമകൾ തേടിപ്പിടിച്ചു കാണാൻ ശ്രമിക്കുന്നത് മനസ്സ് നിറയ്ക്കുന്ന ഫ്രെയിമുകൾ പ്രതീക്ഷിക്കാമെന്ന കാരണത്താലാണ്. അതോടൊപ്പം UNIQUE-ആയ കാഴ്ച്ചകളും ഇത്തരം സിനിമകളിൽ കാണാൻ കഴിയും. KELIN എന്ന കസാഖ് സിനിമ ഈ ഒരു മനോനിലയിലാണ് കാണാനിരുന്നത്. എന്റെ പ്രതീക്ഷകളോട് നീതി പുലർത്തിയ ഈ സിനിമയിൽ സംഭാഷണങ്ങൾ ഇല്ല എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ടത്.
       KELIN എന്നാൽ മരുമകൾ എന്നാണ് അർഥമാക്കുന്നത്. ആഗ്രങ്ങൾക്കും, പ്രതീക്ഷകൾക്കും വിരുദ്ധമായി മറ്റൊരാളുടെ ഭാര്യയായി ഭർതൃഗൃഹത്തിൽ എത്തുന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം.  പ്രണയവും, പ്രതികാരവും, കാമവുമെല്ലാം മനുഷ്യാവസ്ഥകളിലൂടെ പ്രതിഫലിപ്പിക്കുന്നു KELIN. നിരാസങ്ങൾ ഇല്ലാതാവുന്ന സമരസപ്പെടലുകളുടെ ഉറവയെ അവൾ കണ്ടെത്തുന്നത് ശരീര സുഖങ്ങളിലാണ്. ഭാര്യ, കാമുകി, മാതാവ് എന്നീ സ്ത്രീ സ്വത്വങ്ങളെ അവൾ പുൽകുന്നത് ജൈവികമായ ചോദനകളെ മുൻനിർത്തിയാണ്. സഹനം-അധികാരം എന്നീ വിരുദ്ധമായ സാമൂഹികാവസ്ഥയെ പ്രതിനിധീകരിക്കുന്നവരാണ് ഈ സിനിമയിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ.  ഭർത്തൃമാതാവ് എന്ന സാമൂഹികമായ അധികാരത്തിനപ്പുറം പ്രകൃത്യാതീതമായ ശക്തിയും സമ്മേളിക്കുന്ന സ്ത്രീകഥാപാത്രവും, മരുമകളും ഒരുപോലെ ശക്തിയാർജ്ജിക്കുന്ന കഥാപാത്രങ്ങളായി മാറുന്നു എന്നത് പ്രേക്ഷകശ്രദ്ധ പതിയേണ്ട സവിശേഷതയാവുന്നു. നിലനിൽപ്പിന്റേയും, അതിജീവനത്തിന്റെയും ജീവിതചക്രത്തിന്റെയും അടയാളമായി സ്ത്രീത്വത്തെ പ്രതിഷ്ഠിച്ചു തന്നെയാണ് KELIN അവസാനിക്കുന്നത്.
       സിനിമയുടെ പശ്ചാത്തലം വളരെ പഴക്കമേറിയതായതിനാൽ  പ്രാദേശിക മിത്തുകളിൽ നിന്നും, സംസ്കാരത്തിൽ നിന്നും കടമെടുത്തവ സിനിമയിൽ തീർച്ചയായും കാണും. മുന്നറിവുകളിലൂടെയോ, സംഭാഷണങ്ങളിലൂടെയോ അവയെ തിരിച്ചറിയുകയാണ് പതിവ്. എന്നാൽ, സംഭാഷണങ്ങളില്ലാത്ത ഈ സിനിമയുടെ ദൃശ്യഭാഷയിലൂടെ തന്നെ അത്തരം കാര്യങ്ങളെ വ്യക്തമാക്കാൻ സാധിച്ചിരിക്കുന്നു. ഈ സിനിമയ്ക്ക് മാർക്കിടാൻ ഞാൻ മുതിരുന്നില്ല. സംവിധായകന്റെ മറ്റുസിനിമകൾ കൂടി കാണണമെന്ന എന്റെ ആഗ്രഹത്തോടൊപ്പം മുകളിൽ കുറിച്ച വരികൾ ചേർത്തു വായിച്ച്, ഈ സിനിമ കാണണോ? എന്ന് നിങ്ങൾ തീരുമാനിക്കും എന്ന പ്രതീക്ഷയോടെ.......


Sunday 26 November 2017

I AM NOT SCARED (2003)



FILM : I AM NOT SCARED (2003)
COUNTRY : ITALY
GENRE : MYSTERY !!! DRAMA
DIRECTOR : GABRIELE SALVATORES

                    വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾ നിറഞ്ഞ ഗ്രാമീണതയുടെ വശ്യസൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ബാല്യത്തിന്റെ കുസൃതികളോടൊപ്പമാണ് ഈ സിനിമയാരംഭിക്കുന്നത്. സിനിമയിലെ കാഴ്ച്ചകൾക്കും, മനസ്സിനും ഒരു പത്തു വയസ്സുകാരന്റെ ആത്മാംശമുള്ളതായി തോന്നും. വേദനകളും, ആകാംഷകളും, രഹസ്യങ്ങളുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ടെങ്കിലും ബാല്യത്തിന്റെ നിഷ്ക്കളങ്കതയാണ് സാഹചര്യങ്ങളുടെ പരീക്ഷണങ്ങൾക്ക് ഇരയായി മുന്നോട്ടാഞ്ഞു നിൽക്കുന്നത്.
     മുതിർന്നവരുടെയും, കുട്ടികളുടെയും ശരി-തെറ്റുകൾക്ക് വ്യത്യസ്ത അളവുകോലുകളാണ്. "സാഹചര്യങ്ങൾ" എന്ന ഒറ്റവാക്കിലേക്കു പല തെറ്റുകളും അലിയിച്ചു കളയുന്ന പക്വതയും, തിരിച്ചറിവില്ലായ്മയുടെയും, നിഷ്കളങ്കതയുടെയും സ്വാഭാവികതയായ തെറ്റുകളും രണ്ടു കളങ്ങളിലാണ് ഇടം തേടേണ്ടത്. MICHELE-യുടെ രഹസ്യം മുതിർന്നവരുടെയും രഹസ്യമാണ്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനോട് ചേർന്ന് അവൻ കണ്ടെത്തുന്ന തടവറയിൽ സൗഹൃദം പൂവിടുന്നതോടെ അവന്റെ ഭാവനകൾക്കൊപ്പം നമുക്കും സഞ്ചരിക്കേണ്ടി വരുന്നു. സിനിമയിലെ നിഗൂഢതയുടെ ചുരുളഴിയുന്നതോടെ യാഥാർത്യത്തെ എതിരിടേണ്ടി വരുന്ന MICHELE-യുടെ നിഷ്ക്കളങ്കതയ്ക്ക് തിരിച്ചറിവിന്റെ വെളിച്ചമേറ്റു തുടങ്ങുകയാണ്.
       പ്രധാന കഥാപാത്രമുൾപ്പെടെ എല്ലാ കുട്ടികളും സ്വാഭാവികമായ അഭിനയമാണ് കാഴ്ചവെയ്ക്കുന്നത്. പ്രകൃതിയും ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്നു. അതിമനോഹരമായാണ് ഈ സിനിമ വിഷ്വലൈസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആകാംഷയ്ക്കും, വേദനകൾക്കും തീവ്രത നൽകുന്നതിൽ പശ്ചാത്തല സംഗീതവും പങ്കുചേരുന്നു. പ്രതീക്ഷിത രീതിയിലല്ല സിനിമയുടെ ക്ളൈമാക്സ് സംവിധായകൻ ഒരുക്കിയതെങ്കിലും അവസാന രംഗം പ്രേക്ഷകന്റെ കണ്ണും, മനസ്സും നിറയ്ക്കുന്നതായിരുന്നു.


Friday 24 November 2017

THE LAW (1990)



FILM : THE LAW (1990)
COUNTRY : BURKINA FASO
GENRE : DRAMA
DIRECTOR : IDRISSA OUEDRAOGO

                      സിനിമയുടെ സാങ്കേതിക വശങ്ങൾക്കു പുറകെ പോകാതെ  മികച്ച സംവിധായകരിലൂടെ ജീവിത ഗന്ധിയായ, പ്രാദേശികതയുടെ ചൂടും ചൂരുമുള്ള സിനിമകൾ ഇറങ്ങുന്ന ഇടമാണ് ആഫ്രിക്ക. കച്ചവട സിനിമകളുടെ ചേരുവകളെ കൈയൊഴിഞ്ഞു നാടിന്റെ സാംസ്കാരിക നിസ്വനങ്ങളെ പുണരുന്ന ജീവിതക്കാഴ്ചകളാണ് ആഫ്രിക്കൻ സിനിമകളെ വേറിട്ടു നിർത്തുന്നത്. 1990 കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് കരസ്ഥമാക്കിയ THE LAW എന്ന സിനിമയും  എല്ലാനിലയ്ക്കും "ആഫ്രിക്കൻ" എന്ന സ്വത്വം പേറുന്ന ഒന്നാണ്.
       "SAGA" എന്നയാളാണ് സിനിമയിലെ നായകൻ. വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന അയാൾക്ക് പലതും നഷ്ടമായിരിക്കുന്നു. അയാൾ അവിടെ തുടരുന്നത് കൂടുതൽ നഷ്ടങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. പ്രശ്നങ്ങൾ  കൂടുതൽ സങ്കീർണ്ണമാകുന്നതോടെ സിനിമയുടെ താളവും മറ്റൊന്നാകുന്നു.
     "സാമൂഹിക നിയമങ്ങൾ" ആചാരങ്ങളുടെയും, ഗോത്ര സംസ്കാരങ്ങളുടേയുമെല്ലാം മേലങ്കിയണിഞ്ഞു ക്രൂരത അഴിച്ചുവിടുന്ന യാഥാർത്യം ആഫ്രിക്കയുടെ ഭൂതകാലങ്ങളിൽ സാധാരണമായിരുന്നു. പ്രണയം, മരണം, കൊലപാതകങ്ങൾ എന്നിവയിൽ ചിലതെല്ലാം ഇത്തരം നിയമങ്ങളുടെ ചൂടേറ്റവയായിരുന്നു എന്ന സത്യമാണ് ഈ സിനിമ പകരുന്നത്. കഥാതന്തു പരിചിതവും, പുതുമയില്ലാത്തതുമാണെങ്കിലും, സിനിമയുടെ വേറിട്ട പശ്ചാത്തലം അതിന്റെ വിരസതയകറ്റുന്നു. ആഫ്രിക്കൻ സിനിമയിലെ ക്ലാസിക്കുകൾ തേടുന്നവർ തീർച്ചയായും ഈ സിനിമ കാണേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.


Sunday 19 November 2017

THE DEBT (1999)



FILM : THE DEBT (1999)
COUNTRY : POLAND
GENRE : CRIME !!! DRAMA
DIRECTOR : KRZYSTOF KRAUZE

                    "BASED ON TRUE EVENTS" - ഇങ്ങനെയുള്ള ഒരു ടാഗ് മതി സിനിമയിലേക്ക് ആകർഷിക്കപ്പെടാൻ. എന്നാൽ, ആ സിനിമ കണ്ടിരിക്കാനും, ഓർത്തിരിക്കാനും കാരണമാകുന്നത് സംവിധായകൻ അതിനു എങ്ങനെ ദൃശ്യഭാഷ്യം ഒരുക്കുന്നു എന്നതാണ്. യഥാർത്ഥ സംഭവങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടും THE DEBT എന്ന പോളിഷ് സിനിമയ്ക്ക് അർഹിച്ച അംഗീകാരങ്ങൾ  എന്തുകൊണ്ട്  ലഭിച്ചില്ല എന്ന  സംശയവും ഈ കുറിപ്പിനൊപ്പം ചേർക്കുന്നു.
         ചില കഥാപാത്രങ്ങളെ നമ്മൾ വളരെയധികം വെറുക്കും, ചിലരുടെ നിസ്സഹായത നമ്മുടെതാകും, ചിലരെ സഹായിക്കാൻ നമ്മുടെ മനസ്സ് കൊതിക്കും. ചില സിനിമകൾ അങ്ങനെയാണ് പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചിടും. ഈ സിനിമ അത്തരമൊരു അനുഭവമാണ് പ്രേക്ഷകന് നൽകുക. മനസ്സുകൊണ്ട് നമ്മൾ കഥാപാത്രങ്ങളുടെ വ്യഥകളെ പിൻപറ്റും. അവരുടെ അസ്വസ്ഥത നമ്മുടേതുമാകും. ഈ സിനിമ രണ്ടു യുവാക്കളുടെ കഥയാണ്. കഥാംശം നിങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നതാണ് നല്ലതെന്നതിനാൽ ഒറ്റവരിയിൽ ഒതുക്കിപ്പറയാം. ബിസിനസ്സ് സ്വപ്നങ്ങളുമായി ജീവിതം പച്ചപിടിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന രണ്ടു യുവസംരംഭകർ അകപ്പെടുന്ന അഴിയാകുരുക്കുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. ലളിതമായി തോന്നാവുന്ന പ്ലോട്ടിനെ വളരെ ഗ്രിപ്പിങ് ആയി അവതരിപ്പിക്കാൻ സംവിധായകനായി. അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും, മികച്ച ദൃശ്യപരിചരണവും സിനിമയിലെ എടുത്തു പറയേണ്ട മികവുകളാകുന്നു.
     സംരക്ഷണമൊരുക്കേണ്ട വ്യവസ്ഥകൾ നിസ്സംഗമാവുമ്പോൾ, സഹനത്തിന്റെയും, നിസ്സഹായതയുടെയും അതിരുകളിൽ മാനസികമായും, ശാരീരികമായും തളർന്നു വീഴുന്ന കാഴ്ച്ചകൾക്കൊപ്പമാവില്ല നിയമങ്ങളുടെയും, നീതിയുടെയും അതിരുകളെ അളന്നു ജീവിക്കുന്നവർ പോലും. ശരികളും തെറ്റുകളും ആപേക്ഷികമാകുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകർ എവിടെ ചുവടുവെയ്ക്കും എന്നതും ആപേക്ഷികമാവുന്നു. കഥാപാത്രങ്ങളും, കഥയും സിനിമയ്ക്കു ശേഷവും ഓർമ്മയിൽ കുരുങ്ങുന്ന ഈ "UNDERRATED GEM"-നെ കുറിച്ചുള്ള കുറിപ്പ് ഇവിടെ നിർത്തുന്നു.


Saturday 11 November 2017

WHISPER WITH THE WIND (2009)



FILM : WHISPER WITH THE WIND (2009)
COUNTRY : IRAQ
GENRE : DRAMA
DIRECTOR : SHAHRAM ALIDI

               "യുദ്ധങ്ങൾ" വേദനകളും, തീരാനഷ്ടങ്ങളും, ദുരിതങ്ങളും, ക്രൂരതകളുമല്ലാതെ എന്താണ് ബാക്കിയാക്കുന്നത്‌ എന്ന് ഓർത്തു പോവാറുണ്ട്. യുദ്ധം ഒളിഞ്ഞോ, തെളിഞ്ഞോ ഭാഗമാകുന്ന സിനിമകളുടെ പ്രേക്ഷകനാകുന്ന അവസരങ്ങളിലെല്ലാം ഈ ചിന്തകൾ ശക്തിയാർജ്ജിക്കുകയും, യുദ്ധത്തിന്റെ വേറിട്ട മുഖങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. 80-കളിലെ സദ്ദാം ഭരണകാലത്തിലെ കുർദ്ദിഷ് വംശഹത്യയുടെ പശ്ചാത്തലത്തെ അവതരിപ്പിക്കുന്ന WHISPER WITH THE WIND എന്ന കുർദിഷ് സിനിമയും യുദ്ധങ്ങളുടെ ഭീകരതയെ തന്നെയാണ് വ്യക്തമാക്കുന്നത്. സർറിയൽ ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ വേറിട്ട കാഴ്ചാ അനുഭവമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
      "ഉന്മൂലനം" എന്ന ഭീതിയിൽ ജീവിതത്തെ ചേർത്തുപിടിച്ചു നെട്ടോട്ടമോടുന്ന കുർദ്ദുകൾ നിറഞ്ഞ കുന്നിൻ പുറങ്ങളിലൂടെയും, താഴ്വരകളിലൂടെയും സഞ്ചരിക്കുകയാണ് MAM BALADAR. വാർധക്യം ആശ്ലേഷിച്ചു തുടങ്ങിയ അയാളോടൊപ്പം സഞ്ചാരികളാകുന്നത് ശബ്ദങ്ങളാണ്. വ്യഥകളുടെയും, പ്രണയത്തിന്റെയും, പ്രതിഷേധത്തിന്റെയും, നിരാശയുടെയും, വെല്ലുവിളികളുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയും, പ്രാർത്ഥനയുടേയുമെല്ലാം ശബ്ദസന്ദേശങ്ങളുടെ വാഹകനാണയാൾ. ക്രൂരത അഴിഞ്ഞാടുന്ന ഭൂമികയിലൂടെ അയാൾക്കൊപ്പം സഹചാരികളാകുന്ന ശബ്ദങ്ങൾക്ക് കേൾവിക്കാരെ കണ്ടുമുട്ടാനാകുമോ?..... പ്രണയിനിക്കായി കൈമാറുന്ന സന്ദേശത്തിനൊടുവിലെ ചുംബനത്തിന്റെ ചുടുനിശ്വാസമേൽക്കുന്നത്‌ യുദ്ധങ്ങൾ പിരിച്ച കമിതാക്കളുടെ ഹൃദയങ്ങളിലാണ്. ബാല്യത്തിന്റെ കളിചിരികൾ നിറയേണ്ട മൈതാനങ്ങളിൽ മരണത്തിന്റെ നിശബ്ദത നിറഞ്ഞു തുളുമ്പുമ്പോൾ നാം തിരയേണ്ടത് മനുഷ്യനെയാണെന്നു ഓർമിപ്പിക്കുന്നു ഈ സിനിമ.
        യുദ്ധത്തിന്റെ ഭീകരതയെ അതിന്റെ തീക്ഷ്‌ണത ചോരാതെ യുദ്ധാനന്തര സാഹചര്യങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹിംസകൾ നേരിട്ടു കാണുന്നില്ലെങ്കിലും മുൻപ്-ശേഷം എന്നിവയ്ക്കിടയിൽ നടനമാടുന്ന ക്രൂരതയുടെ ആഴം പ്രേക്ഷകനിലേക്കു ആഴ്ന്നിറങ്ങുക തന്നെ ചെയ്യും. സിനിമയുടെ ആഖ്യാനത്തോടും, വേഗതയോടും ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളും, ദൈർഘ്യമേറിയ നിശ്ശബ്ദതയ്ക്കിടയിലൂടെ പെട്ടെന്ന് കയറി വരുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് മുതൽക്കൂട്ടാവുന്നു.
      ശരീരത്തിലേൽക്കുന്ന ഉണങ്ങുന്ന മുറിവുകളെക്കാൾ മനസ്സിലേൽക്കുന്ന നീറുന്ന മുറിവുകളാണ് യുദ്ധങ്ങൾ ഇരകൾക്ക് സമ്മാനിക്കുന്നത്. ഈ സിനിമയിലെ കാഴ്ചകളിലുപരി, അവയെക്കുറിച്ചുള്ള ചിന്തകളാണ് നമ്മിലേക്ക്‌ അസ്വസ്ഥതകളെ ക്ഷണിച്ചു വരുത്തുന്നത്. അവസാന രംഗമാണ് ഈ സിനിമയിലെ ഏറ്റവും മികച്ചത്, മനോഹരവും....... 


Sunday 5 November 2017

ELDORADO (2008)



FILM : ELDORADO (2008)
GENRE : DRAMA !! COMEDY !! ROAD MOVIE
COUNTRY : BELGIUM
DIRECTOR : BOULI LANNERS 

          ചില സിനിമകൾ നമ്മുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവം തന്ന സിനിമയായ ELDORADO എന്ന ബെൽജിയൻ സിനിമയാണ് ഇന്നത്തെ സജഷൻ. ഒരു ബ്ലാക്ക് കോമഡി എന്നതിനേക്കാളും റോഡ് മൂവി എന്ന ലേബലിലാണ് എന്റെ കണ്ണുടക്കിയത്. സംവിധായകനും, രചയിതാവുമായ ആൾ തന്നെ പ്രധാന കഥാപാത്രങ്ങളിലൊന്നായി വേഷമിട്ട ഈ സിനിമയിലെ യാത്ര തുടങ്ങുന്ന സാഹചര്യം രസകരമാണ്. മധ്യവയസ്കനായ യുവാൻ വീട്ടിലെത്തുമ്പോൾ കാണുന്നത് ഭവന ഭേദനം നടന്ന കാഴ്ച്ചയാണ്. അക്രമിയെ പിടികൂടുന്ന അയാൾ നിയമത്തിന്റെ വഴിക്ക് പോകാതെ, ആ യുവാവിനെയും കൂട്ടി ഒരു യാത്ര തുടങ്ങുകയാണ്.
          ബെൽജിയത്തിലെ സുന്ദരമാർന്ന ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള യാത്രയിൽ അവർ എതിരിടുന്ന കാഴ്ച്ചകളും, കഥാപാത്രങ്ങളും, അവരുടെ ചെയ്തികളും സിനിമയിലേക്ക് പല ഗൗരമേറിയ വിഷയങ്ങളെയും ഉൾച്ചേർക്കുന്നു. നായക കഥാപാത്രത്തിന്റെ പല ചെയ്തികളെയും ഈ യാത്രയിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രേക്ഷകന് ഉൾക്കൊള്ളാനാവുക. ചില ജീവിത നന്മകളെ പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സംവിധായകൻ ശ്രമിക്കുന്നതായി തോന്നി.
      ഏതൊരു റോഡ് മൂവിയിലെയും പോലെ മനോഹരമാർന്ന ഫ്രെയിമുകൾ ഈ സിനിമയിലും കാണാവുന്നതാണ്. കഥാപാത്രങ്ങളുടെ അപൂർണ്ണത സിനിമയുടെ പുരോഗതിക്കനുസരിച്ചു തെളിഞ്ഞു വരുമെങ്കിലും, പ്രേക്ഷക വ്യാഖ്യാനങ്ങൾക്കുള്ള ഇടങ്ങൾ അവശേഷിപ്പിച്ചാണ് ELDORADO-യിലെ കാഴ്ച്ചകൾ ഇരുട്ടിന് വഴിമാറുന്നത്.


Sunday 22 October 2017

BITTER DREAM (2004)



FILM : BITTER DREAM (2004)
GENRE : BLACK COMEDY
COUNTRY : IRAN
DIRECTOR : MOHSEN AMIRYOUSSEFI

               ഇറാനിയൻ സിനിമ എന്നും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. പ്രമേയത്തിലും, ആഖ്യാനത്തിലും അവയ്ക്ക്   പ്രത്യേകമായ ഒരു സൗന്ദര്യം ഉള്ളതായി തോന്നാറുണ്ട്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നും, അവയോട് നിരന്തരം കലഹിച്ചും ദൃശ്യഭാഷയിലൂടെ ഇറാനിയൻ സിനിമകൾ തീർക്കുന്ന നിലപാടുകളെ അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇന്നത്തെ പോസ്റ്റ് ഒരു ഇറാനിയൻ സിനിമയേക്കുറിച്ചു തന്നെയാവാം. മൊഹ്‌സിൻ ആമിർയൂസഫിയുടെ  "BITTER DREAM" എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
സിനിമയെക്കുറിച്ച് 
              മരണവും, ശ്‌മശാനവും കഥാപാത്രങ്ങളുടെ ഉപജീവനവും, പശ്ചാത്തലവുമാകുന്ന സിനിമയെ കോമഡിയെന്ന് വിശേഷിപ്പിക്കുമ്പോൾ അത് ബ്ലാക്ക് കോമഡിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. മൃതശരീരത്തെ കുളിപ്പിക്കുന്ന എസ്ഫന്ദറും, കുഴിയെടുക്കുന്നയാളും, മരിച്ചവരുടെ വസ്ത്രങ്ങൾക്ക് തീയിടുന്ന ആളും, ദിൽബർ എന്ന വിധവയും, പ്രാദേശിക പുരോഹിതനുമെല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങളാകുന്നു. ഒരു ഡോക്യുമെന്ററി  സ്റ്റൈലിലാണ് സിനിമയെടുത്തിരിക്കുന്നത്. ശ്മശാനത്തിന്റെ തലവനെന്നു തോന്നിക്കുന്ന എസ്ഫന്ദറുടെ വോയ്‌സ് ഓവറുകളും, അസ്തിത്വ ചിന്തകളും പ്രേക്ഷക മനസ്സിനെ പിന്തുടരുക തന്നെ ചെയ്യും. ചിലപ്പോഴൊക്കെ സറ്റയറിക്കലായി മാറുന്ന കാഴ്ചകളെ ഇറാനിയൻ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി മാത്രമേ വിലയിരുത്താനാവൂ. ചിരിപ്പിക്കുക എന്നതിലുപരി ചിന്തയിലേക്ക് പാഞ്ഞുകയറി മനസ്സിനെ പിടിച്ചുലയ്ക്കുക എന്നതാണ് കറുത്ത ഹാസ്യത്തിന്റെ സ്വഭാവം. ഇവിടെ, മരണവും, ശ്‌മശാനവും, നിശബ്ദതയും നിറഞ്ഞ ഫ്രെയിമുകളിൽ ഹാസ്യം ഇരുട്ടണിഞ്ഞു നിൽക്കുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അസ്തിത്വ ചിന്തകളിലേക്ക് ചേക്കേറുന്നു. സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തകൾ എസ്ഫന്ദറിനെ കീഴടക്കുമ്പോൾ അയാളിൽ വരുന്ന മാറ്റങ്ങളും, അയാളുടെ തയ്യാറെടുപ്പുകളും മനുഷ്യ മനസ്സുകളുടെ ദൗർബല്യങ്ങളെയാണ് പ്രേക്ഷകന് കാണിച്ചു തരുന്നത്.
       സിനിമയെക്കുറിച്ചു ഇത്രയും കുറിച്ചതിൽ നിന്ന് ഒരു ഏകദേശ ധാരണ കിട്ടിയിരിക്കും എന്ന് കരുതുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയല്ല BITTER DREAM. എനിക്ക് ഈ സിനിമ കയ്പ്പേറിയ അനുഭവമല്ല സമ്മാനിച്ചത്. നിങ്ങൾക്ക് ..........................................  


Saturday 14 October 2017

TULPAN (2008)



FILM : TULPAN (2008)
GENRE ; COMEDY !!! DRAMA
COUNTRY : KAZAKHSTAN
DIRECTOR  : SERGEY DVORTSEVOY

              ചില ഭൂപ്രദേശങ്ങൾ കാണുമ്പോൾ അവിടെ വസിക്കുന്നവരുടെ അഡാപ്റ്റബിലിറ്റിയെക്കുറിച്ചു ഓർത്തുപോവാറുണ്ട്. വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലും ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമങ്ങളുമായി പ്രകൃതിയോട് മല്ലടിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമ കാണിച്ചു തരുന്നത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ കാഴ്ചകളടങ്ങിയ സിനിമകളിൽ മുൻപും കണ്ടിട്ടുള്ള സാംസ്‌കാരിക വൈവിധ്യങ്ങളാണ് ഈ സിനിമയിലും കാണാനായത്, എങ്കിലും ചില കാഴ്ചകൾ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നു  വിശേഷിപ്പിക്കേണ്ടവ തന്നെയായിരുന്നു.
           ജീവിതം ദുസ്സഹമായ പുൽമേടുകളിൽ ആടുകളെ മേച്ചുകൊണ്ടു ഒരിടത്തും നിലയുറപ്പിക്കാതെ ജീവിക്കുന്ന "നൊമാഡുകളുടെ" ജീവിതമാണ് ഈ സിനിമ. കപ്പൽ യാത്രികനായിരുന്ന ASA എന്ന യുവാവ് സഹോദരിയുടെ കുടുംബത്തിനൊപ്പം പുതിയ ജീവിത സ്വപ്നങ്ങളുമായി താമസിക്കാനെത്തുകയാണ്. സ്വന്തമായി ആട്ടിൻകൂട്ടവും, കൂരയുമെന്ന അയാളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയെന്നത് വിവാഹമാണ്. പ്രദേശത്തെ ഏക പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ASA.
     വിജനമായ, വരണ്ട, പൊടിക്കാറ്റ് വീശുന്ന ഭൂപ്രദേശങ്ങളിലെ നൊമാഡുകളുടെ  വേറിട്ട ജീവിത രീതികളെ അടുത്തറിയാൻ TULPAN സഹായിക്കുന്നു. ആടുകളെ പരിശോദിക്കാനെത്തുന്ന മൃഗഡോകറ്ററുടെ കഥാപാത്രം കുറച്ചു നിമിഷങ്ങൾ മാത്രമേയുളളൂയെങ്കിലും വളരെ ഹാസ്യാത്മകമായി. കുട്ടികളായി അഭിനയിച്ചവർ മനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയിൽ കാണാവുന്ന വാഹനങ്ങൾ പോലും ദുസ്സഹമായ ആ ജീവിതത്തിന്റെ  ചേരുവകളായി നമുക്ക് തോന്നും. സിനിമയിലെ ചില ദൃശ്യങ്ങൾ എത്രമാത്രം "റിയൽ" ആയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടറിയുക തന്നെ വേണം. സിനിമയിൽ എന്നെ ഏറ്റവുമധികം സ്പർശിച്ചത് ASA യും , സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ്.
      TULPAN എന്ന പേരിനോട് തോന്നിയ കൗതുകവും സിനിമ കാണാൻ പ്രേരിപ്പിച്ച കാര്യങ്ങളിലൊന്നാണ്. TULPAN  ഈ സിനിമയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നത് നിങ്ങൾ കണ്ടുമനസ്സിലാക്കുന്നതാണ് ഉത്തമം. വ്യത്യസ്തമായ ഒരു ജീവിതരീതിയുടെ, സംസ്കാരത്തിന്റെ നേർക്കാഴ്ച്ചയെന്ന രീതിയിൽ അപൂർവ്വമായ സിനിമാനുഭവങ്ങളാണ് ഇത്തരം കാഴ്ചകൾ.


Thursday 12 October 2017

LUMUMBA (2000)



FILM : LUMUMBA (2000)
GENRE : POLITICAL DRAMA
COUNTRY : HAITI
DIRECTOR : RAOUL PECK

             പൊളിറ്റിക്കൽ ഡ്രാമകളും മറ്റും കാണുമ്പോൾ മുൻവിധികൾ മനസ്സിലേക്ക് ചേക്കേറുന്ന പതിവുണ്ട്. ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളെ റിയാലിറ്റിയിൽ നിന്ന് അടർത്തി മാറ്റാതെ  അവതരിപ്പിക്കപ്പെട്ട LUMUMBA എന്ന ഹെയ്തി സിനിമ എല്ലാ നിലയ്ക്കും എനിക്ക് വിസ്മയമാണ് സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ അതിപ്രശസ്തരായ ആഫ്രിക്കൻ നേതാക്കളിൽ ഒരാളായ "പാട്രീസ് എമാരി ലുമുംബ" എന്ന കോംഗോ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഏടുകൾ ഫ്രെയിമുകളിലേക്ക് പകർത്തിയ ഈ സിനിമ, കോംഗോ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെയും, അതിലുപരി സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങളിലും കൗശലങ്ങളിലും ഞെരിഞ്ഞമരുന്ന ആഫ്രിക്കൻ യാഥാർഥ്യങ്ങളെയും തുറന്നു കാട്ടുന്നു.  
        ബെൽജിയൻ കോളനിയായിരുന്ന കോംഗോയെ സ്വതന്ത്രയാക്കാനുള്ള പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്ന ലുമുംബ തന്നെയായിരുന്നു ആ രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യത്തിലും, പൂർണ്ണ സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിച്ച അയാളുടെ നിലപാടുകളും, വാക്കുകളും പലർക്കും അസ്വസ്ഥത ഉളവാക്കി എന്നതാണ് സത്യം. സാമ്രാജ്യത്ത താൽപര്യങ്ങൾ ഉടക്കിനിന്ന ഖനികളാലും, മറ്റു പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വമ്പൻ ശക്തികളുടെ കുടിലതകൾക്കു മുന്നിൽ പരാജയം രുചിച്ച ആ പോരാളിയോടൊപ്പം തകർന്നടിഞ്ഞത് ആ രാജ്യത്തിൻറെ സ്വപ്‌നങ്ങൾ തന്നെയായിരുന്നു എന്ന് കാലമാണ് സാക്ഷ്യപ്പെടുത്തിയത്.
      ബയോഗ്രഫികളിൽ കാണപ്പെടാറുള്ള പോലെ വ്യക്തിത്വത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാനായില്ല. നിലപാടുകളിലെ കാർക്കശ്യവുമായി രാജ്യത്തെ നയിച്ച ലുമുംബയുടെ ചില എടുത്തുചാട്ടങ്ങൾ തന്നെയാണ് സ്വന്തം ജനതയുടെ തോക്കിന്റെ മറുവശത്ത് അയാളെ നിർത്തിയത്. ആരുടെയൊക്കെയോ സ്വാർത്ഥതകളാൽ നിയന്ത്രിക്കപ്പെട്ട നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങളുടെ ആകെത്തുകയായി ആ രാജ്യം പടുകുഴിയിൽ വീഴുകയായിരുന്നു.
       ബൃഹത്തായ ഒരു കാലഘട്ടത്തെ അവതരിപ്പിക്കാതെ സ്വാതന്ത്ര്യത്തിനു മുമ്പും, ശേഷവുമുള്ള ചെറിയ ഒരു കാലത്തിലാണ് സിനിമ നിലയുറപ്പിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ ശൈലിയുടെ പുറകെ പോകാതെ ആഫ്രിക്കൻ ശൈലിയിൽ തന്നെ ഈ സിനിമ അണിയിച്ചൊരുക്കിയത് വളരെ നന്നായതായ് തോന്നി. ഓരോ സംഭവങ്ങളും വിശ്വാസയോഗ്യമായ രീതിയിൽ കാലഘട്ടത്തോടും, കഥാപാത്രങ്ങളോടും നീതിപുലർത്തി അവതരിപ്പിച്ചതായാണ് തോന്നിയത്. ഒരു ചരിത്ര വിദ്യാർത്ഥിയിൽ ആകാംഷയുണർത്തും വിധം മൂർച്ചയുള്ളവയായിരുന്നു സംഭാഷണങ്ങൾ. സിനിമയുടെ അവസാന ഭാഗങ്ങൾ വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീർത്തത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലെ ക്രൂരത നിറഞ്ഞ രാത്രികളിലൊന്നിനെ ഭീകരത ചോരാതെ തന്നെ കാണാനായതാണ് അതിനുള്ള കാരണം. ലുമുംബ എന്ന ടൈറ്റിൽ റോൾ ഉൾപ്പെടെ എല്ലാവരും മികച്ച അഭിനയമാണ് പടത്തിലുടനീളം കാഴ്ചവെച്ചത്.
     അവശേഷിക്കുന്നവനും, വിജയിച്ചവനും രചിക്കുന്ന ചരിത്രത്താളുകളിൽ യഥാർത്ഥ പോരാളികൾക്ക് നീതിയുണ്ടാവില്ല, എന്നാൽ കാലം അതിനൊക്കെ മറുചരിതമെഴുതി നീതി വിളയിക്കുമെന്ന് തന്നെയാണ് ഇന്നോളമുള്ള ചരിത്രം വിളിച്ചുപറയുന്നത്.


Tuesday 10 October 2017

TRAIN DRIVER’S DIARY (2016)



FILM : TRAIN DRIVER’S DIARY (2016)
GENRE : COMEDY
COUNTRY: SERBIA
DIRECTOR: MILOS RODOVIC

            കോമഡി സിനിമ  എന്ന നിലയിലാണ് ഈ സിനിമ കാണാനിരുന്നത്. എന്നാൽ, ആദ്യരംഗങ്ങൾ തന്നെ ബ്ലാക്ക് കോമഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയായിരുന്നു. ജീവിതവും, മരണവുമെല്ലാം തെളിഞ്ഞു നിൽക്കുന്ന ഗൗരവമേറിയ തലങ്ങളെ ഹാസ്യം വിതറി അവതരിപ്പിച്ചിരിക്കുന്നു ട്രെയിൻ ഡ്രൈവേർസ് ഡയറി. ബോധപൂർവ്വമല്ലെങ്കിലും  ആത്മഹത്യകൾ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് ദൃക്‌സാക്ഷിയും, പങ്കാളിയുമെല്ലാം ആകേണ്ടി വരുന്ന ട്രെയിൻ ഡ്രൈവറുടെ മാനസിക സംഘർഷങ്ങളെ വേറിട്ടരീതിയിൽ വരച്ചുകാണിക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ.
       തലമുറകളിലൂടെ തുടരുന്ന ഈ ദുര്യോഗം നിർവ്വികാരതയുടെ രൂപത്തിൽ പ്രധാന കഥാപാത്രമായ "ഇലിയയുടെ" ജീവിതത്തിൽ അടയാളങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. വൈകിയ വേളയിലാണെങ്കിലും ഇലിയയുടെ ജീവിതത്തിന്റെ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി കയറി നിൽക്കുന്ന "സിമ" എന്ന ബാലനിലൂടെ അയാളുടെ ജീവിതത്തിന്റെയും, അയാൾ കൈയ്യാളിയിരുന്ന ജോലിയുടെയും ഉള്ളറകളിലേക്ക് സിനിമ ഓടിക്കയറുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു വിഷയത്തെ വിരസതയെ അകറ്റിനിർത്തി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ഗൗരവമാർന്ന ആശയങ്ങൾ ഈ സിനിമയുടെ ട്രാക്കിൽ പലയിടത്തും ചിതറിക്കിടക്കുന്നുണ്ടെങ്കിലും, സിനിമയ്ക്കു ചുറ്റും മാനുഷികതയുടെ ഒരു വലയം തീർക്കാനായതാണ് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമാപ്രേമിക്ക് ഉറപ്പായും ഇഷ്ട്ടപ്പെടുന്ന കാഴ്ചയാണ് TRAIN DRIVERS' DIARY. 


Sunday 1 October 2017

VODKA LEMON (2003)



FILM : VODKA LEMON (2003)
GENRE : DRAMA !!! COMEDY
COUNTRY : ARMENIA
DIRECTOR : HINER SALEEM

       ദുഖവും, നിരാശയും കലർന്ന മനസ്സും ഭാവവുമാണ് ഗ്രാമനിവാസികൾക്കെല്ലാം. ഓരോ ദിവസത്തെയും നിലനിൽപ്പിനുള്ള ശ്രമങ്ങളിലാണ് ഓരോരുത്തരും. ബാഹ്യലോകത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുപുതഞ്ഞ ഗ്രാമത്തിലെ കുർദ്ദുകളുടെ കഥയാണ് HINER SALEEM-ന്റെ VODKA LEMON പറയുന്നത്. അതിമനോഹരമായ സിനിമാറ്റോഗ്രാഫിയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായ് ഈ സിനിമ പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റുന്നു.
         സാമ്പത്തികമായി തകർന്ന ഗ്രാമനിവാസികളെല്ലാം അതിജീവനത്തിനായ് വീട്ടുസാധനങ്ങൾ പോലും വിൽക്കുകയാണ്. നഷ്ടങ്ങളുടെയും, ഇല്ലായ്മകളുടെയും വേദനകളാണ് കഥാപാത്രങ്ങളുടെ കൂട്ടാളികളെങ്കിലും, നമ്മെ ചിരിപ്പിക്കാൻ സിനിമ മറന്നു പോകുന്നില്ല. പ്രായമേറിയവർ കൂടുതലുള്ള ഗ്രാമത്തിലെ ആളുകളുടെ ദിനചര്യകളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകനും അവരോടൊപ്പം കൂടാനാവുന്നു. വിഷ്വലി റിച്ച് എന്നതിലുപരി കൾച്ചറലി റിച്ച് എന്ന നിലയിലാണ് എനിക്ക് ഈ സിനിമ കൂടുതൽ ആസ്വദിക്കാനായത്. സിനിമയിൽ ദൃശ്യമായ രാഷ്ട്രീയ സൂചനകളെ എങ്ങനെ വിലയിരുത്തുമെന്നത് സിനിമ ബാക്കിവെയ്ക്കുന്ന ചിന്തകളാണ്.  ചുമരുകളിൽ തൂങ്ങിക്കിടക്കുന്ന ചരിത്രങ്ങളേയും, ചരിത്രപുരുഷന്മാരെയും യാദൃശ്ചികതയായ്‌ അവഗണിക്കാനാവില്ല എന്നത് തന്നെയാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്.
     പറയത്തക്ക കഥയൊന്നുമില്ലെങ്കിലും, നൊമ്പരങ്ങളെ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന കഥാപാത്രങ്ങളും, അവരുടെ സംഭാഷണങ്ങളും മഞ്ഞുപെയ്യുന്ന, മഞ്ഞുപുതഞ്ഞ മലയോരങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്. കണ്ണിനു കുളിർമ്മയേകുന്ന ഈ അർമേനിയൻ സിനിമയുടെ അവസാന രംഗവും മികവുറ്റതാണ്. വിദേശ സിനിമകൾ കാണാനിഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വോഡ്ക ലെമൺ.



Saturday 30 September 2017

LA YUMA (2009)



FILM : LA YUMA (2009)
COUNTRY : NICARAGUA
GENRE : DRAMA
DIRECTOR : FLORENCE JAUGEY

            ദരിദ്രമായ ചേരികളും, നിരാശരായ യുവത്വങ്ങളും പല ലാറ്റിനമേരിക്കൻ സിനിമകളിലേയും സ്ഥിരം ചേരുവകളാണെന്നു തോന്നാറുണ്ട്. ഒരു പക്ഷെ യാഥാർത്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ കെട്ടുകാഴ്ച്ചകളേയും, നുണകളെയും എഴുന്നള്ളിക്കാത്തതുമാവാം ഈ സ്ഥിര സാന്നിധ്യത്തിന്റെ കാരണം. എന്തായാലും, LA YUMA എന്ന നിക്കരാഗ്വൻ സിനിമയുടെ പശ്ചാത്തലവും ഈ പറഞ്ഞതിൽ നിന്ന് വിഭിന്നമല്ല.
          LA YUMA, "യുമ" എന്ന വനിതാ ബോക്സറുടെ കഥയാണ്. ഒരു സ്പോർട്സ് മൂവിയുടെ സ്വഭാവം കൈവരിക്കാത്ത രീതിയിൽ ഈ സിനിമയുടെ ഊന്നൽ മറ്റു പലതിലുമാണ്. കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവിൽ നിന്നും, സുരക്ഷിതമല്ലാത്ത ഗൃഹാന്തരീക്ഷത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന അവളുടെ പ്രതീക്ഷയാണ് ബോക്സിങ്. യുമയുടെ നഷ്ടങ്ങളിലേക്കും, നേട്ടങ്ങളിലേക്കും തിരിയുന്ന ക്യാമറക്കണ്ണുകളിലൂടെ പരിചിതമല്ലാത്ത ഒരു നാടിന്റെ ജീവിതസ്പന്ദനങ്ങൾ അടുത്തറിയാനും പ്രേക്ഷകന് സാധിക്കുന്നു. വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും കാണുന്നത് നഷ്ടമാവില്ലെന്നാണ് ഞാൻ കരുതുന്നത്.


Friday 29 September 2017

AJAMI (2009)



FILM : AJAMI (2009)
GENRE : CRIME DRAMA
COUNTRY : ISRAEL
DIRECTORS : SCANADAR COPTI , YARON SHANI

               അറബ് ഇസ്രായേല്യർ വസിക്കുന്ന AJAMI-യുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഒരുഗ്രൻ ക്രൈം ഡ്രാമയെന്ന് ഈ സിനിമയെ വിളിക്കാം. ആദ്യ സീനുകൾ കൊണ്ട് തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് തള്ളിയിടാൻ കഴിയുന്ന തരത്തിലുള്ള അവതരണം. ആകർഷണീയമായ കഥപറച്ചിൽ, തന്മയത്വമുള്ള കഥാപാത്രങ്ങൾ, റിയാലിസ്റ്റിക്കായ അവതരണം. ഈ സിനിമ കാണാൻ ഈ മികവുകൾ തന്നെ ധാരാളം. യുവ സംവിധായകരുടെ ആദ്യ സംരംഭം എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്നു AJAMI. അഞ്ചു സെഗ്‌മെന്റുകളായി കഥ പറയുന്ന സിനിമ ഒരു നോൺലീനിയർ ആഖ്യാനശൈലിയാണ് സ്വീകരിക്കുന്നത്. സംഭവങ്ങളുടെ ക്രോണോളജിയെ മാറ്റിമറിച്ചു കൊണ്ട് ഒരു കൺഫ്യുഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവസാനമാകുമ്പോഴേക്കും പ്രേക്ഷകന് തന്നെ ചേർത്തുവെയ്ക്കാനാവുന്നു എന്നതും ഈ സിനിമയുടെ മേന്മയാകുന്നു.
              ഐഡന്റിറ്റിയുടെയും, സംസ്കാരത്തിന്റെയും ഒരു കോൺഫ്ലിക്ട് പല അവസരങ്ങളിലും തെളിയുന്നുണ്ട്. വയലൻസും, അരക്ഷിതാവസ്ഥയും നിറഞ്ഞ ചുറ്റുപാടുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, അവയിലെ  പങ്കാളികളിൽ ഒതുങ്ങാതെ അവരുടെ കുടുംബങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാം. നിലനിൽപ്പും, പ്രതീക്ഷയും, നിരാശയും, ട്രാജഡിയുമെല്ലാം കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തുന്ന സിനിമ കാണിച്ചു തരുന്ന ജീവിത ചിത്രങ്ങൾ റിയാലിറ്റിയുടെ പകർപ്പുകൾ തന്നെയാണെന്ന സത്യം ഞെട്ടലുളവാക്കുന്നു. കഥാപാത്രങ്ങളെ സംബന്ധിച്ച ഡീറ്റൈലുകളെ പ്രേക്ഷകർ പലപ്പോഴും ഊഹിച്ചെടുക്കേണ്ടി വരുന്നു. അഭിനയം നന്നായി എന്നാണു തോന്നിയത്. അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പ്രദേശത്തെയും, അവിടത്തെ യാഥാർഥ്യങ്ങളെയും തീക്ഷ്‌ണതയോടെ കാഴ്ചക്കാരനിലേക്കു പകർന്നു നൽകുന്നതിൽ ഈ സിനിമ വിജയം വരിച്ചു എന്ന് തന്നെ പറയാം.


Monday 18 September 2017

THE LONGEST DISTANCE (2013)


FILM : THE LONGEST DISTANCE (2013)
GENRE : DRAMA
COUNTRY : VENEZUELA
DIRECTOR : CLAUDIA PINTO
            

       കാഴ്ചകൾ കൊണ്ടും , അവതരണം കൊണ്ടും പ്രേക്ഷക മനസ്സ് കവരുന്ന വെനീസ്വലൻ സിനിമയായ THE LONGEST DISTANCE  ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ലാറ്റിനമേരിക്കൻ  ഭൂപ്രകൃതിയുടെ സൗന്ദര്യം നുകർന്ന് കൊണ്ടുള്ള ഒരു മണിക്കൂർ 52 മിനുട്ടുള്ള "സിനിമാ യാത്രയിൽ"  മനുഷ്യ ബന്ധങ്ങളുടെ  സൗന്ദര്യത്തെയും, നന്മയെയും, ജീവിത-മരണങ്ങളെയും, തിരിച്ചറിവുകളെയും, തെരെഞ്ഞെടുപ്പുകളെയുമെല്ലാം പ്രേക്ഷകന് കാണാനാവുന്നു. ജീവിതമെന്ന യാത്രയിലെ മനോഹരമായ നിമിഷങ്ങളെ ഓർമിപ്പിക്കുന്നതോടൊപ്പം, നഷ്ടങ്ങളും, നൊമ്പരങ്ങളും ഒഴിവാക്കാനാവാത്ത സഹചാരികളാണെന്ന യാഥാർത്യവും സിനിമയിലെ കാഴ്ചകളിൽ തെളിയുന്നു.

          അംബരചുംബികളായ കെട്ടിടങ്ങളും, അപകടങ്ങളും നിറഞ്ഞ കാരക്കാസ് പട്ടണത്തിൽ നിന്നും മുത്തശ്ശിയെ തേടി ലൂക്കാസ് എന്ന കുട്ടി യാത്ര ചെയ്യുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത, പരസ്പരമറിയാത്ത ഇരുവരുടെയും സംഗമം  വഴിതെളിയിക്കുന്ന കുളിർമ്മയേകുന്ന നിമിഷങ്ങളാണ് സിനിമയുടെ ഉള്ളടക്കം. കൊതിപ്പിക്കുന്ന പ്രകൃതിയും , യാത്രകളും സിനിമയുടെ ആത്മാവാണെങ്കിലും, അതിനെല്ലാം ഹേതുവാകുന്ന സാഹചര്യങ്ങളിലേക്ക് പ്രേക്ഷകനെയും ഒപ്പം നടത്താൻ സിനിമയ്ക്കാവുന്നുണ്ട്. ദുരന്തങ്ങളും, സന്തോഷവും, തെറ്റിദ്ധാരണകളുമെല്ലാം  കുഴഞ്ഞു മറിയുന്ന സിനിമ,  ജീവിതത്തിലെ തെരെഞ്ഞെടുപ്പുകളെയും, ബന്ധങ്ങളിലെ നിർമ്മലതകളേയും കുറിച്ചുള്ള ചിന്തകൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. "I AM GLAD TO KNOW THAT WE CAN CHANGE" എന്ന വാചകം കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നത്, വൈകിയെത്തുന്ന തിരിച്ചറിവുകൾ കാരണം  നഷ്ടമാകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചുള്ള  സൂചനകളായി നമുക്ക് വായിച്ചെടുക്കാം..

          നാടകീയതകളിലേക്ക് കയറൂരി വിടാമായിരുന്ന ഒരു കാര്യത്തെ, തീവ്രത ചോരാതെ ഒഴുക്കോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്കായിട്ടുണ്ട്. പ്രകൃതി ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന സിനിമയിലെ സിനിമാറ്റോഗ്രാഫിയുടെ മികവിനൊപ്പം സ്ഥാനം പിടിക്കുന്ന ഒന്നാവുന്നു പശ്ചാത്തല സംഗീതം. നിശബ്ദത ഭേദിച്ച് കടന്നു വന്ന ഓരോ ശബ്ദവും സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാവുന്നു. വാക്കുകൾക്കപ്പുറം സംവേദനം ചെയ്യപ്പെടേണ്ട ഇമോഷനുകളെ കഥാപാത്രങ്ങളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരനായത് അഭിനേതാക്കളുടെ മികവ് കാരണമായിരുന്നു. എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ  സിനിമയായിരുന്നു THE LONGEST DISTANCE. നല്ല ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ മനോഹര സിനിമ കാണാതെ പോകരുത്....