Sunday 29 September 2019

YOMEDDINE (2018)


FILM : YOMEDDINE (2018)
COUNTRY : EGYPT
GENRE : COMEDY !!! DRAMA
DIRECTOR : A B SAHAWKY
              തിരസ്കരിക്കപ്പെട്ടവരുടെ പ്രതിനിധികളാണ്   ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കുഷ്ഠരോഗം വന്നതിനാൽ ചെറുപ്പത്തിലേ കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു പോയ "ലെപ്പർ കോളനിയിൽ" താമസിക്കുന്ന ബെഷായും, അനാഥനായ ഒബാമ എന്ന കുട്ടിയും തമ്മിലുള്ള സൗഹൃദവും , അവർ നടത്തുന്ന യാത്രയുമാണ് സിനിമയുടെ ഉള്ളടക്കം. മാലിന്യ കൂമ്പാരത്തിൽ നിന്നും വസ്തുക്കൾ പെറുക്കി വിൽക്കുന്നതാണ് അയാളുടെ ഉപജീവന മാർഗ്ഗം. രോഗം ബാക്കിവെച്ച അടയാളങ്ങൾക്കൊപ്പം ദൃശ്യമാകുന്ന വേദന കലർന്ന നിരാശയുടെ കാരണം അയാളെ വേർപിരിഞ്ഞു മരണത്തെ പുൽകിയ ഭാര്യയെക്കുറിച്ചുള്ള ഓർമ്മകളാണ്.  ആ ഒറ്റപ്പെടലിൽ തന്റെ വേരുകളെക്കുറിച്ചു ഓർക്കുകയാണ് അയാൾ. അവ തേടി യാത്രക്കൊരുങ്ങുകയാണ് ബെശായ്. കഴുതപ്പുറത്തേറി അയാൾ നടത്തുന്ന യാത്രയിൽ ഒബാമയും സൂത്രത്തിൽ ഒപ്പം കൂടുന്നു. ആ യാത്രാനുഭവങ്ങൾക്കൊപ്പമാണ്  സിനിമയുടെ പ്രയാണവും.
             ഇരുവരുടെയും യാത്രയിലുടനീളം സമൂഹത്തിന്റെ മാറ്റിനിർത്തലുകളെ കാണാം. ഇവ്വിധം സമൂഹത്തിന്റെ ഭാഗമാകാനാവാതെ കൈയ്യൊഴിയപ്പെടുന്ന ജനതയെയും, അവർ ചേർത്ത് പിടിക്കുന്ന വിഷമതകളെയും ദൈന്യത തുടിക്കുന്ന ഫ്രെയിമുകളില്ലാതെ തന്നെ പറയാനാവുന്നു എന്നതാണ് സിനിമയുടെ നല്ല വശങ്ങളിൽ ഒന്ന്. തിരസ്കരിച്ച ഇടങ്ങളിലേയ്ക്ക് തിരിച്ചു നടക്കുന്ന ബെശായ് ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ എന്തായിരിക്കാം,?.. അയാളുടെ മനസ്സ് എന്തെല്ലാം ചിന്തകളെയാവണം യാത്രയിൽ കൂടെ കൂട്ടിയിട്ടുണ്ടാവുക?.. അയാളുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴാൻ വെമ്പി നിൽക്കുന്ന ചോദ്യങ്ങൾ എന്തെല്ലാമായിരിക്കണം? ....എന്നിങ്ങനെ പ്രേക്ഷകന്റെ ചിന്തകളും പടരുകയാവും സിനിമയ്ക്കൊപ്പം. മുൻവിധികളും, യാഥാർത്യങ്ങളുമെല്ലാം കീഴ്മേൽ മറിയുന്ന ജീവിത യാത്രയിൽ , വെളിച്ചമടഞ്ഞ ജീവിതത്തെ മുന്നോട്ടു നയിക്കാൻ  സന്തോഷത്തിന്റെ ഒരു നേർത്ത വരയെയെങ്കിലും ബെശായ് കണ്ടുമുട്ടുമോ ?........
           പ്രധാന കഥാപാത്രങ്ങളുടെ ചേർച്ചയുള്ള പ്രകടനം , ചില ഓർമ്മപ്പെടുത്തലുകൾ, ചില നൊമ്പരങ്ങൾ, ചില ജീവിത പാഠങ്ങൾ എന്നിവയിലൂടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന ഒരു കൊച്ചു സിനിമ. അതാണ് YOMEDDINE (2018)

Monday 9 September 2019

A DRAGON ARRIVES!(2016)

FILM : A DRAGON ARRIVES!(2016)
COUNTRY : IRAN
GENRE : MYSTERY !! HORROR
DIRECTOR : MANI HAGHIGHI
       ഇറാനിയൻ സിനിമ എന്നു കേൾക്കുമ്പോൾ ലാളിത്യം കലർന്ന, സംഭാഷണ പ്രാധാന്യമുള്ള,  റിയലിസ്റ്റിക്കായുള്ള   സിനിമകളാണ് മനസ്സിലേക്കെത്തുക.  എന്നാൽ അത്തരം ബോധ്യങ്ങളെ ശിഥിലമാക്കുന്ന വേറിട്ട കാഴ്ചകളും അവിടന്നുണ്ടാകുന്നുണ്ട്.  അത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു  സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. MANI HAGHIGHI-യുടെ A DRAGON ARRIVES ! (2016).

      സത്യം പറഞ്ഞാൽ മിസ്റ്ററി എന്ന ഒരു  വാക്കിൻ കണ്ണുടക്കിയത് കാരണമാണ് ഈ സിനിമ കാണാനിരുന്നത്.  എന്നാൽ ഒരു GENRE-ലും  ഒതുങ്ങിനിൽക്കാതെ പല GENRE-കളെ ബ്ലെൻഡ്  ചെയ്തു വേറിട്ട രീതിയിൽ ഒരുക്കിയെടുത്ത  സിനിമയായാണ് അനുഭവപ്പെടുക.  ഹൊറർ, ഫാൻറസി, മിസ്റ്ററി, ഡോക്യുമെൻററി എന്നിങ്ങനെ   നിലയുറപ്പിക്കാതെ  കളം  മാറ്റിച്ചവിട്ടുന്ന ഈ  സിനിമ പരീക്ഷണസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  തീർച്ചയായും വേറിട്ട അനുഭവമാകും.

            വർത്തമാനം-ഭൂതകാലം, യഥാർത്ഥം-ഫിക്ഷൻ എന്നിങ്ങനെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സിനിമയും, കഥാപാത്രങ്ങളും സൂക്ഷ്മ ശ്രദ്ധ നൽകിയില്ലെങ്കിൽ വഴുതിപ്പോകും എന്നതിൽ സംശയമില്ല.  സിനിമയുടെ കഥാതന്തുവിനെ ചെറുതായൊന്ന് സ്പർശിക്കാതെ ഈ കുറിപ്പ് അർത്ഥവത്താകില്ലെന്നതിനാൽ അതും കൂട്ടിച്ചേർക്കുന്നു.  രാഷ്ട്രീയത്തടവുകാരെ നാടു കടത്തുന്ന ദ്വീപിൽ  മോചനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ   ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്നിരിക്കുകയാണ് ബാബക് . നൂറു വർഷങ്ങളോളമായി ആരെയും മറവു ചെയ്യാത്ത സെമിത്തേരിയോട്  ചേർന്നുള്ള ഉപേക്ഷിക്കപ്പെട്ട കപ്പലിൽ  അയാളുടെ മരണം  അവശേഷിപ്പിച്ച ദുരൂഹതകളെ  കണ്ടെത്താൻ ശ്രമിക്കുന്ന ബാബക്കിനെ  കാത്തിരിക്കുന്നത് കൂടുതൽ നിഗൂഢതകൾ ആയിരുന്നു.  ആ നാടും, നാട്ടുകാരും, സെമിത്തേരിയും ബാക്കി വെക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി ബാബക്ക് ഉൾപ്പെടെ മൂന്ന് യുവാക്കൾ നടത്തുന്ന ശ്രമങ്ങളും അതിനോട് അനുബന്ധമായി  ആനയിക്കപ്പെടുന്ന കാഴ്ചകളുമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്ന ഫ്രെയിമുകൾ.

       സിനിമ നിലകൊള്ളുന്ന കാലഘട്ടം 1960-കളിലേതാണ്. INTELLIGENCE , COUNTER INTELLIGENCE   എന്നിങ്ങനെയുള്ള വാക്കുകൾ  ആ കാലഘട്ടത്തെ മുൻനിർത്തി വിശകലനം ചെയ്യാനുള്ളതാവണം.  ദ്വീപിലെ സെമിത്തേരിയുമായി ബന്ധപ്പെട്ട  വിഷ്വൽസും, ശബ്ദങ്ങളും മികച്ചുനിൽക്കുന്നു. നായകന്മാർക്ക് എന്നപോലെ പ്രേക്ഷകനും ഇല്യൂഷൻ ആയി അനുഭവപ്പെടുന്ന സർ-റിയൽ കാഴ്ചകളും സിനിമ സമ്മാനിക്കുന്നുണ്ട്.  സിനിമയെ  അതിൻറെ പൂർണ്ണതയിൽ  മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം ബാക്കിനിൽക്കുമ്പോഴും , വേറിട്ട കാഴ്ചാനുഭവം എന്ന യാഥാർത്യം മുന്നോട്ടാഞ്ഞു തന്നെ നിൽക്കുന്നു.  പരീക്ഷണ സിനിമകൾ തേടി നടക്കുന്നവർക്ക്   ഈ സിനിമ തീർച്ചയായും സംതൃപ്തി നൽകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ...

Sunday 5 May 2019

KOMOLA ROCKET (2018)


FILM : KOMOLA ROCKET (2018)
COUNTRY : BANGLADESH
GENRE : DRAMA
DIRECTOR : NOOR IMRAN MITHU
            പൊതു ഇടങ്ങളെ മുൻനിർത്തിയാണ് സമൂഹത്തിലെ വിവിധ ശ്രേണികളിൽ പെട്ടവരുടെ സാമ്പത്തിക-സാമൂഹിക അന്തരങ്ങളെ സിനിമകളിൽ രേഖപ്പെടുത്തി കാണാറുള്ളത്. അവരുടെ ചേഷ്ടകളും, ആശകളും, ആകുലതകളുമെല്ലാം അവർ പ്രതിനിധീകരിക്കുന്ന സാമൂഹികമായ ഉന്നതിയുടെയോ, താഴ്ചയുടെയോ അരികു പറ്റിയാണ് നിലകൊള്ളാറുള്ളത്. KOMOLA ROCKET എന്ന ബംഗ്ലാദേശ് സിനിമയും അത്തരത്തിലുള്ള അടയാളപ്പെടുത്തലുകൾക്ക് ശ്രമിക്കുന്നു. ഒരു കപ്പൽ യാത്രയും, അതിലെ യാത്രക്കാരുമാണ് സിനിമയിലുള്ളത്. സമൂഹത്തിന്റെ പല തുറകളിൽ ഉള്ളവർ, പല പ്രശ്നങ്ങളും-പ്രതീക്ഷകളും പേറുന്നവർ എന്നിവരെല്ലാം ഒരുമിക്കുന്ന ഇടം എന്ന നിലയിൽ ഈ യാത്രയും, അതിലെ കഥാപാത്രങ്ങളും അനാവരണം ചെയ്യുന്നത് ചില സാമൂഹിക യാഥാർത്യങ്ങളെയും  കൂടിയാകുന്നു.
           ഫസ്റ്റ് ക്ലാസ്സിൽ യാത്രചെയ്യുന്ന സമ്പന്നരും, സാധാരണക്കാരുടെ ഇടങ്ങളിലെ വൈവിധ്യങ്ങളും, തൊഴിലില്ലായ്മയിൽ വിലപിക്കുന്ന യുവതയും, ഭാര്യയുടെ മൃതദേഹവുമായി യാത്രചെയ്യുന്ന ദരിദ്രനും, എല്ലായിടങ്ങളിലേക്കും ഒരുപോലെ നുഴഞ്ഞു കയറുന്ന ആളുമെല്ലാം സൃഷ്ടിക്കുന്ന ചിത്രങ്ങളും, ഉരുവിടുന്ന വാക്കുകളും ഒരു സമൂഹത്തിന്റെ തെളിമയാർന്ന അടയാളപ്പെടുത്തലും, നിശ്വാസങ്ങളും തന്നെയാകുന്നു. തുടക്കം മുതൽ ഒടുക്കം വരെയുള്ള സിനിമയുടെ പ്രയാണത്തിൽ പറയത്തക്ക ഗതിമാറ്റങ്ങളൊന്നും ഇല്ലെങ്കിലും പ്രതീക്ഷിതമായ ചില ചേർത്തുവെയ്ക്കലുകൾ സിനിമ നടത്തുന്നുണ്ട്. യാത്രികരുടെ പ്രതീക്ഷകൾ തെറ്റിക്കുന്നവയാണ് പല യാത്രകളും, ജീവിതമെന്ന യാത്രയും അപ്രവചനീയതയുടെ അയ്യരുകളി തന്നെയല്ലേ......

Thursday 18 April 2019

THE TEACHER (2016)


FILM : THE TEACHER (2016)
COUNTRY : SLOVAKIA
GENRE : DRAMA
DIRECTOR : JAN HREBEJK
              സമൂഹത്തിന്റെ "MICROCOSM" ആയി പരിഗണിക്കാവുന്ന ഒന്നു  തന്നെയാണ് സ്‌കൂൾ. വൈവിധ്യങ്ങളും, അധികാര സ്ഥാനങ്ങളും ഉൾകൊള്ളുന്ന ഇടമെന്ന നിലയിൽ, നിലകൊള്ളുന്ന കാലഘട്ടത്തിന്റെ ഐഡിയോളജികളുടെ നിഴലുകൾ പതിയുന്ന സമൂഹ മാതൃക തന്നെയാകുന്നു സ്‌കൂൾ. 1983-ലെ സ്ലോവാക്യയിലെ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഏകാധിപത്യ ഭരണ സംവിധാനങ്ങളുടെ രീതികളെയാണ് ഈ സിനിമ ഓർമ്മയിലെത്തിക്കുന്നത്. പുതുതായി സ്‌കൂളിലെത്തുന്ന ടീച്ചർ കുട്ടികളെ പരിചയപ്പെടുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളുടെ ജോലികൾ കൂടി ചോദിച്ചറിയുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലങ്ങളെ അറിഞ്ഞു അവരെ മെച്ചപ്പെടുത്തുകയല്ല അതിന്റെ ലക്ഷ്യം. മറിച്ച്, സ്വാർത്ഥമായ ഉദ്ദേശ്യങ്ങളോടെയാണ് ടീച്ചർ ഇത് ചെയ്യുന്നത്. സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് പോലും നിയന്ത്രിക്കാൻ ഭയമുള്ള വിധത്തിൽ പാർട്ടിയിൽ പിടിപാടുള്ള ഈ ടീച്ചറുടെ ഇടപെടലുകൾ ആ ക്ലാസ്സിനെയും, കുട്ടികളെയും, അവരുടെ കുടുംബങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നത് ആ കാലഘട്ടത്തിന്റെ സാമൂഹികാവസ്ഥയോട് ചേർത്ത് വച്ച് ജനറലൈസ് ചെയ്യാവുന്ന ഒന്ന് തന്നെയാകുന്നു. സറ്റയറിക്കലായ ഈ സിനിമയുടെ ഉദ്ദേശ്യവും അത് തന്നെയാവണം..
          നോൺ ലീനിയർ ഘടനയാണ് സിനിമയ്ക്കുള്ളത്. രക്ഷിതാക്കളുടെ ഒരു മീറ്റിങ്ങിൽ നടക്കുന്ന വാദഗതികളുടെയും, അഭിപ്രായങ്ങളുടെയും ഇടയിൽ നിന്ന് ഫ്‌ളാഷ് ബാക്കുകളിലേയ്ക്ക് പോയി വ്യക്തത വരുത്തുന്ന രീതിയാണ് സിനിമ കൈകൊണ്ടിട്ടുള്ളത്. ഏതൊരു ഏകാധിപത്യ ഭരണ സംവിധാനത്തിന്റെയും പ്രായോഗികതയുടെ അടയാളം അഴിമതിയും, സ്വജന പക്ഷപാതവും നിറഞ്ഞതാണെന്നും, സ്വാതന്ത്ര്യത്തിനു വിലങ്ങിട്ടു കൊണ്ടും ജനങ്ങളെ ഭീതിയിൽ ഒതുക്കി നിർത്തിയും, അനീതികളെ നിഷ്കളങ്കതയോടെയും, പ്രച്ഛന്നതയോടെയും ആവിഷ്‌ക്കരിച്ചും തന്നെയാണ് അത്തരം കാലഘട്ടങ്ങൾ കടന്നു പോയിട്ടുള്ളത് എന്നും 83-ലെ സ്ലോവാക്യൻ കമ്മ്യൂണിസ്റ്റു ഭരണകാലത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ വരച്ചിടാൻ ശ്രമിക്കുന്നു ദി ടീച്ചർ. വ്യക്തിപരമായ അനുഭവങ്ങളോ, ആശയ വിരുദ്ധതയുടെ താല്പര്യങ്ങളോ ഈ സിനിമയുടെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും,  ടോട്ടാലിറ്റേറിയൻ മനോഘടന ആവേശിച്ച ഏതൊരു ഭരണക്രമവും സൃഷ്ടിക്കുന്ന സമൂഹത്തിന്റെ ആശങ്കകൾ തന്നെയാണ് സിനിമ കോറിയിടുന്നത് എന്നതാണ് ഉണ്മ.

Sunday 14 April 2019

MY MASTERPIECE (2018)


FILM : MY MASTERPIECE (2018)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : GASTON DUPRAT
               പേര് സൂചിപ്പിക്കുന്ന പോലെ ഈ സിനിമ കലയെക്കുറിച്ചും, കലാകാരനെക്കുറിച്ചും, കലയുടെ വിപണന സാധ്യതകളെക്കുറിച്ചും, സൗഹൃദത്തെ കുറിച്ചുമെല്ലാം പ്രേക്ഷകനോട് സംവദിക്കുന്നു. ഈ  സിനിമ പകരുന്ന കാഴ്ചകളിൽ മനസ്സിൽ തങ്ങിനിൽക്കുന്നത് പ്രധാന കഥാപാത്രങ്ങളുടെ സൗഹൃദം തന്നെയാണ്. സമൂഹത്തിന്റെ പതിവുകളോട് സമരസപ്പെടുവാൻ കഴിയാത്ത ചിത്രകാരനായ റെൻസോയും, അയാളുമായി സുദൃഢവും , സുദീർഘവുമായ സൗഹൃദം സൂക്ഷിക്കുന്ന ആർട് ട്രെയ്‌ഡറായ അർടുറോയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ആർക്കും ഒത്തുപോവാനാവാത്ത വിധത്തിലുള്ള വിചിത്രമായ പെരുമാറ്റങ്ങളുമായി കഴിയുന്ന റെൻസോ ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. അയാളുടെ ചിത്രങ്ങളുടെ വിപണിമൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും, എപ്പോഴും വെറുപ്പിക്കുന്ന പെരുമാറ്റത്തിനിടയിലും സുഹൃത്തിലെ പ്രതിഭയെ തള്ളിപ്പറയാതെ ക്ഷമയോടെ ചേർത്ത് നിർത്താൻ ശ്രമിക്കുന്നുണ്ട് അർടുറോ. ഒരു അപകടത്തിൽ പെട്ട് റെൻസോ കിടപ്പിലാകുന്നതോടെ അവരുടെ സൗഹൃദത്തിന്റെ ആഴവും, സിനിമയുടെ സൗന്ദര്യവും പ്രേക്ഷകന് കാണാനാവുന്നു.
                കല-സമൂഹം എന്നിവയെ ചേർത്തും പിരിച്ചും പലതരത്തിലുള്ള രചനകളും, സംവാദങ്ങളും കാലങ്ങളായി സജീവതയോടെ നിൽക്കുന്നു. തന്റെ ശിഷ്യനാവാൻ വരുന്ന ഉത്സാഹിയായ ചെറുപ്പക്കാരനോട് കലയ്ക്കപ്പുറം  മറ്റൊന്നുമറിയാത്തവന് മാത്രം പറ്റിയ ഒന്നാണ് ഇതെന്നും, സമൂഹത്തിനു ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യൂ എന്ന് റെൻസോ  ഉപദേശിക്കുന്നുണ്ട്. മറ്റൊരിടത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒരു കലാകാരനെന്ന നിലയിൽ ഞാൻ സമൂഹത്തിനു നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കി പണം ചോദിക്കരുത് എന്നും റെൻസോ പറയുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ കലയിലും, കലാകാരനിലും കണ്ടുമുട്ടാമെന്നിരിക്കെ ഇവയെല്ലാം സമ്മേളിക്കുന്ന സമൂഹവും വൈരുദ്ധ്യങ്ങളുടെ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്നതാണ് യാഥാർത്യം. കലയും കച്ചവടവും കൈകോർക്കുന്ന ഇടങ്ങളിലെ വിപണന തന്ത്ര-കുതന്ത്രങ്ങൾക്കിടയിൽ സമൂഹ മനസ്സിന്റെ വിചിത്രമായ രൂപഭേദങ്ങളെ കണ്ടുമുട്ടാം. യാഥാർത്യങ്ങളുടെ പകർപ്പുകളല്ല കലാസൃഷ്ടികൾ. വെറുംകാഴ്ചകൾ കൊണ്ട് അവയെ ഉൾക്കൊള്ളാനുമാവില്ല. ഭാവനയും, ഉൾക്കാഴ്ചയുമെല്ലാം ചേർന്ന് സൃഷ്ടിക്കപ്പെടുന്ന കാലാതീതമായ കലാസൃഷ്ടികൾ സംവദിക്കുന്ന ആശയങ്ങളെ ഉൾക്കൊള്ളണമെങ്കിൽ നോട്ടങ്ങൾക്കപ്പുറം മനസ്സും-ചിന്തയും കൂടി ഇഴുകിച്ചേരേണ്ടതുണ്ട്.
              മെയിൻ റോളുകൾ കൈകാര്യം ചെയ്തവരുടെ മികച്ച പ്രകടനവും, അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം തുളുമ്പുന്ന രംഗങ്ങളും സിനിമയുടെ പ്ലസ് പോയിന്റുകളാണ്. ഉത്കൃഷ്ട കലാസൃഷ്ടി എന്നൊന്നും പറയാനാവില്ലെങ്കിലും മികച്ച അനുഭവം തന്നെയാകുന്നു MY MASTERPIECE.

Tuesday 9 April 2019

WINAYPACHA (2017)


FILM : WINAYPACHA (2017)
GENRE : DRAMA
COUNTRY : PERU
DIRECTOR : OSCAR CATACORA
              ചില സിനിമകൾ കാണാനും, അവയെ ഓർത്തിരിക്കാനും കാരണമാകുന്ന ചില സവിശേഷതകൾ ഉണ്ടാവും. പുതുമയുള്ള അപൂർവ്വങ്ങളായ കാഴ്ചകളും, പുതു അറിവുകളും പകരുന്നതും, ഇല്ലാതായിക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ അടുത്തറിയാനും അവസരമൊരുക്കുന്ന സിനിമകളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒന്നാണ് ഇന്ന് പരിചയപ്പെടുത്തുന്ന പെറുവിയൻ സിനിമ. ലാറ്റിനമേരിക്കയിലെ ആൻഡീസ്‌ പർവ്വത നിരകളോട് ചേർന്ന് ജീവിക്കുന്ന ജനസമൂഹത്തിന്റെ ഭാഷയായ AYMARA-യിൽ പൂർണ്ണമായും ചിത്രീകരിച്ച സിനിമ എന്നതും ഈ സിനിമയുടെ പ്രത്യേകതയാകുന്നു.
             ആൻഡീസിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു കഴിയുന്ന വിൽക--ഫങ്ക്സി എന്നീ വൃദ്ധ ദമ്പതികളുടെ ജീവിതമാണ് സിനിമയിലുള്ളത്. ശാരീരിക വിഷമതകൾക്കിടയിലും തങ്ങളുടെ വളർത്തു മൃഗങ്ങളെ പരിപാലിച്ചു കഴിയുന്ന അവരുടെ വേദന തിരിച്ചു വരാത്ത മകനെക്കുറിച്ചാണ്. അവനെ കുറിച്ച് കണ്ട സ്വപ്നങ്ങളെപ്പറ്റി  പലതവണ വാചാലയാകുന്ന വൃദ്ധയുടെ വാക്കുകളിൽ നിന്നും ഒറ്റപ്പെടലിന്റെ വേദനയെ തീവ്രമാക്കുന്ന അവഗണനയുടെ സാന്നിധ്യമറിയാം. വിൽകയ്ക്ക് വേണ്ടി പരമ്പരാഗത രീതിയിലുള്ള PONCHO (ബ്ലാങ്കെറ്റ്) നെയ്യാൻ ശ്രമിക്കുന്ന ഫങ്ക്സി പ്രതിനിധീകരിക്കുന്നത് സംസ്കാരത്തെ മുറുകെ പിടിക്കുന്ന പഴയ തലമുറയെ തന്നെയാണ്. കഥാപാത്രങ്ങളായി വൃദ്ധ ദമ്പതികളെ ഉൾപ്പെടുത്തിയതും, ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീട്ടുജോലികളും, ദൈനംദിന കാര്യങ്ങളും ചെയ്യുന്നത് ദുഷ്‌കരമായ അവരുടെ സംഭാഷണങ്ങളിൽ യുവതലമുറയെന്ന വാക്കിനെ ആവർത്തിച്ചു കൊണ്ടുവരുന്നതും സംവിധായകന്റെ ബോധപൂർവ്വമായ ശ്രമം തന്നെയാവണം. ഭാഷയെ തള്ളിപ്പറയുന്ന യുവതയെക്കുറിച്ചു വിൽക ആശങ്കപ്പെടുന്നുമുണ്ട്. മുൻതലമുറകളെയും, സാംസ്‌കാരിക പാരമ്പര്യങ്ങളെയും അറുത്തുമാറ്റാൻ വ്യഗ്രത കാണിക്കുന്ന പുതുതലമുറയെ തന്നെയാണ് വാക്കുകളിൽ മാത്രം സാന്നിധ്യമാകുന്ന  മകൻ കഥാപാത്രത്തിലൂടെ സിനിമ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സമൂഹങ്ങളുടെ ജീവിതങ്ങളേയും, തങ്ങളുടെ ഇന്നലേകളെക്കുറിച്ചും വിസ്മരിച്ചവരുടെ മനസ്സിലേക്ക് വെളിച്ചം വിതറുവാൻ കൂടിയാവണം WINAYPACHA ലക്ഷ്യമിടുന്നത്.

Friday 5 April 2019

RAMEN SHOP (2018)


FILM : RAMEN SHOP (2018)
COUNTRY : SINGAPORE
GENRE : DRAMA
DIRECTOR : ERIC KHOO
             ഭക്ഷണ വിഭവങ്ങൾക്ക് പ്രാധാന്യമുള്ള സിനിമകൾ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്. ഹോട്ടലിന്റെ പശ്ചാത്തലത്തിലുള്ളതോ, ഷെഫുകളുടെ ജീവിതമോ വിഷയമാകുന്ന സിനിമകളിലാണ് അത്തരമൊന്നു കാണാറുള്ളത്. ഇന്ന് പരിചയപ്പെടുത്തുന്ന സിനിമയും ഈ ഗണത്തിൽപെടുന്ന ഒരു കൊച്ചു സിനിമയാണ്. അച്ഛനും, അമ്മയും നഷ്ട്ടപ്പെട്ട യുവാവായ ഷെഫ് ജപ്പാനിൽ നിന്നും സിംഗപ്പൂരിലേക്ക് യാത്രയാവുകയാണ്. പുതിയ ഭക്ഷണ വിഭവങ്ങളെയും, രുചിക്കൂട്ടുകളെയും അറിയുന്നതിനൊപ്പം , തന്റെ ഇന്നലെകളിലേക്കും കുടുംബ ബന്ധങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കുമാണ് അവന്റെ യാത്ര. പുതിയ രുചി ഭേദങ്ങളും, ഊട്ടിയുറപ്പിക്കപ്പെടുന്ന ബന്ധങ്ങളും, പുതിയ സന്തോഷങ്ങളുമായി മനം നിറയ്ക്കുന്നു ഈ കൊച്ചു സിനിമ.

Saturday 16 March 2019

HEIDI (2015)


FILM : HEIDI (2015)
GENRE : FAMILY DRAMA
COUNTRY : SWITZERLAND
DIRECTOR : ALAIN GSPONER
            ചിലയാളുകൾക്കു ചുറ്റും നന്മയുടെയും, സന്തോഷത്തിന്റെയും ഒരാവരണമുണ്ടാകും. അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് അത് പ്രസരിക്കുകയും ചെയ്യും.  കുട്ടികളുടെ കാര്യവും  അങ്ങനെയാണ്. അവരുടെ നിഷ്ക്കളങ്കതയിലേക്ക് നോക്കുമ്പോൾ  നമ്മളിൽ നിന്ന് നഷ്ടപ്പെട്ടുപോയ നന്മകളെ തിരിച്ചറിയാനും നമുക്കാവും. സന്തോഷം  ഭൗതികമായ സമൃദ്ധിയാലാണ് നിലകൊള്ളുന്നതെന്നത് പൊള്ളയായ യാഥാർത്യമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നത് അനുഭവങ്ങളിലൂടെയാണ്. അത്തരം അനുഭവങ്ങളെ കണ്ടുമുട്ടുന്ന യാത്ര തന്നെയല്ലേ ജീവിതം.
             HEIDI  നിഷ്ക്കളങ്കതയുടെ മറ്റൊരു പേരാണ്. ഇഷ്ടപെടാതിരിക്കാനാവാത്ത വിധം സുന്ദരമാണ് അവളുടെ ചെയ്തികൾ. കണ്ണിനും, മനസ്സിനും കുളിർമയേകി ആൽപ്സിന്റെ വശ്യമായ താഴ്‌വരയിൽ തുള്ളിച്ചാടി നടക്കുന്ന ഹെയ്‌ദിയുടെ കുസൃതികളാണ് ഈ സിനിമ. അവൾക്കൊപ്പം നടക്കുമ്പോൾ ഗൃഹാതുരതയും, വൈകാരികതയും, വാത്സല്യവും, സ്നേഹവും, നന്മയുമെല്ലാം നമ്മെ തലോടുന്നതായി അനുഭവപ്പെടും. അച്ഛനും അമ്മയും നഷ്ടപ്പെട്ട ഹെയ്ദിക്ക് മലനിരകളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ദേഷ്യക്കാരനായ മുത്തശ്ശനൊപ്പം കഴിയേണ്ടി വരുന്നു. ആടിനെ മേച്ചും പുതിയ സൗഹൃദങ്ങൾ തീർത്തും രസിച്ചു നടക്കുന്ന അവളെ അമ്മയുടെ ബന്ധു അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് മാറ്റുകയാണ്. കൊട്ടാരം പോലെയുള്ള ഒരു വീട്ടിൽ സമപ്രായക്കാരിയും, ഭിന്നശേഷിക്കാരിയുമായ കുട്ടിക്ക് കൂട്ടായെത്തുന്ന അവളുടെ സാംസ്‌കാരിക അന്തരങ്ങൾ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നു. പുതിയ വീട്ടിൽ ഹെയ്ദി സന്തോഷവതിയാണോ?....... എല്ലാ സൗകര്യങ്ങൾക്കുമിടയിൽ ജീവിക്കുമ്പോഴും, വന്യതയുടെ ഇളംവെയിലേറ്റ് പൂക്കളുടെ സൗരഭ്യം നുകർന്ന്, പുൽമേടുകളിൽ ഓടിനടന്നിരുന്ന നിമിഷങ്ങളെ ഓർത്തു അവൾ സങ്കടപ്പെടുമോ?....... അവളുടെ പുതിയ കൂട്ടുകാരിയെ ഉപേക്ഷിക്കുവാൻ അവൾക്കാകുമോ?...... ഇക്കാര്യങ്ങളൊക്കെ മനസ്സ് നിറയ്ക്കുന്ന ഈ സിനിമ കണ്ടുതന്നെ മനസ്സിലാക്കുന്നതാവും നല്ലത്.
            ഒട്ടേറെ സിനിമകൾക്കും, സീരീസുകൾക്കും ജീവനേകിയ HEIDI എന്ന  നോവലിന്റെ ഏറ്റവും മികച്ച അവതരണങ്ങളിൽ ഒന്നായാണ് ഇതിനെ പരിഗണിക്കുന്നത്. ബ്രൂണോ ഗാൻസിനെ പോലെയുള്ള പ്രതിഭകളുടെ സാന്നിദ്ധ്യവും, ആൽപ്സിന്റെ സൗന്ദര്യം ആവാഹിച്ച ദൃശ്യങ്ങളും, നിർമ്മലമായ സംഗീതവുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാക്കി ഈ സിനിമയെ മാറ്റുന്നു.

             

Thursday 14 March 2019

NO DATE, NO SIGNATURE (2018)


FILM : NO DATE, NO SIGNATURE (2018)
COUNTRY : IRAN
GENRE : DRAMA
DIRECTOR : VAHID JALILVAND
       മനുഷ്യന്റെ മനസ്സിനെക്കുറിച്ചാണ് സിനിമ ഓർമ്മിപ്പിച്ചത്. അതിന്റെ നിഗൂഢതകളെ കുറിച്ചാണ് ചിന്തിപ്പിച്ചതും. ജീവിതത്തിന്റെ സങ്കീർണ്ണതകളെ അതിസങ്കീർണ്ണതകളിലേക്ക് വലിച്ചിഴച്ചു ജീവിതത്തെ കീഴ്‌മേൽ മറിച്ചിടാനുള്ള അതിന്റെ ശേഷിയെക്കുറിച്ചാണ് ഈ സിനിമ ആശങ്കപെടുത്തുന്നത്. NO DATE NO SIGNATURE എന്ന ഉഗ്രൻ ക്യാരക്ടർ സ്റ്റഡിയെ പറ്റിയാണ് ഇത്രയും പറഞ്ഞത്. അസ്ഗർ ഫർഹാദിയുടെ സിനിമകൾ പകരുന്ന അനുഭവങ്ങൾക്ക് സമാനമായ അനുഭവമാണ് 2018 -ൽ ഇറങ്ങിയ ഡ്രാമ GENRE-ലുള്ള ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത്.
      ലീഗൽ മെഡിസിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് Dr നരിമാൻ. അയാളുടെ വാഹനം ഒരു ബൈക്കുമായി ചെറിയ തോതിൽ ആക്സിഡന്റാവുന്നു. ദമ്പതികളും രണ്ടു കുഞ്ഞുങ്ങളുമടങ്ങിയ ബൈക്ക് യാത്രികർക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ അവിടെ വച്ചുതന്നെ ഒത്തുതീർപ്പാക്കുകയാണ്. ദിവസങ്ങൾക്കു ശേഷം ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന എട്ടു വയസ്സുകാരന്റെ മുഖവും , പേരും നരിമാന്റെ കണ്ണിലും, മനസ്സിലും ഉടക്കുന്നിടത്ത്  സിനിമ പ്രേക്ഷകന്റെ ചിന്തകളിലും പിടി മുറുക്കുന്നു.
       ജീവിത പരിസരങ്ങളിലെ സാഹചര്യങ്ങളെയും , സൂക്ഷ്മതകളെയും സമർത്ഥമായി സിനിമാ ഭാഷയിലേക്ക് പടർത്തി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഇറാനിയൻ ശൈലിയുടെ തുടർച്ച തന്നെയാണ് ഈ സിനിമയിലും കാണാനാവുന്നത്. നിയമത്തിന്റെ കാർക്കശ്യങ്ങൾ, സാമ്പത്തിക-സാമൂഹിക അന്തരങ്ങൾ, എന്നിവയും പ്രബലതയോടെ എഴുന്ന് നിൽക്കുന്ന സിനിമ, മനസ്സിന്റെ പ്രേരണകളിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും സങ്കീർണ്ണതകളുടെ കോലാഹലങ്ങളിലേക്ക് വഴിനടത്തുമെന്ന് കാണിച്ചു തരുന്നു. അധികാര ബോധങ്ങളും, ഈഗോകളും, ദേഷ്യവും, ധർമ്മസങ്കടങ്ങളും, കുറ്റബോധവും, അപകർഷതയുമെല്ലാം മനസ്സിനെ പലതായി പകുത്തെടുക്കുന്ന യാഥാർത്യങ്ങൾ തന്നെയാണ് കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.അഭിനേതാക്കളെല്ലാം അഭിനയിച്ചു വിസ്മയിപ്പിച്ച സിനിമ ക്യാരക്ടർ സ്റ്റഡികൾ ഇഷ്ടപ്പെടുന്ന എന്നിലെ പ്രേക്ഷകനെ ഏറെ  തൃപ്തിപ്പെടുത്തിയെന്നു പറയാം. ഇറാനിയൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് NO DATE NO SIGNATURE  എന്നാണ് എന്റെ തോന്നൽ.......

Saturday 23 February 2019

JIN (2013)

FILM : JIN (2013)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : REHA ERDEM
               JIN എന്നാൽ കുർദ്ദിഷ് ഭാഷയിൽ "ജീവിതം" എന്നും ടർക്കിഷ് ഭാഷയിൽ "സ്ത്രീ" എന്നുമാണത്രെ അർഥം. ഇതിൽ ഏതു അർഥവും സിനിമയുടെ ഉള്ളടക്കത്തോട് ചേർന്ന് നിൽക്കും. JIN ഒരു പതിനേഴുകാരിയുടെ കഥയാണ്. അങ്ങനെ ലളിതവൽക്കരിക്കാൻ കഴിയാത്തവിധം സ്വത്വ പ്രാതിനിത്യവും, രാഷ്ട്രീയ മാനങ്ങളും അവളുടെ ഭൂതകാലത്തിനും , സമകാലിക ജീവിത സാഹചര്യത്തിനുമുണ്ടെന്ന് സിനിമയിലൂടെ തിരിച്ചറിയേണ്ടതാണ്. കുർദ്ദിഷ് കഥാപാത്രവും, വെടിയൊച്ചകളും പ്രേക്ഷകനിൽ നിറയ്ക്കുന്ന മുൻവിധികളുടെ പശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ പ്രയാണം. കുർദ്ദിഷ് ഗറില്ലാ പോരാളിയായിരുന്ന ജിൻ അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലേക്കിറങ്ങുകയാണ്. പുതിയ വേഷത്തിൽ, കാടിന്റെ വന്യതയെ കൈയൊഴിഞ്ഞു കൊണ്ട് പ്രതീക്ഷകളുമായി മനുഷ്യർക്കിടയിലേക്കിറങ്ങുന്ന അവൾക്ക് സുരക്ഷിതത്വമല്ല കൂട്ടാവുന്നത്. ചൂഷണങ്ങളുടെയും, അവഗണനയുടെയും, അധികാര ഭീകരതകളുടെയും പതിവുകളെ തന്നെയാണ് പുതു വേഷത്തിലും അവൾക്ക് എതിരിടേണ്ടി വരുന്നത്. കൈവിട്ട വേഷങ്ങളിലേക്കും, പഴയ അഭയങ്ങളിലേക്കും അവൾ തിരിഞ്ഞു നടക്കുമ്പോഴും "നിശബ്ദതയെന്ന" പ്രതീക്ഷയെയാണ് അവളെപ്പോലെ പ്രേക്ഷകനും ആഗ്രഹിക്കുന്നത് എന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ നിലപാട്.
              നഷ്ടങ്ങളും, നിരാശയും, വേദനയുമെല്ലാം ഇരുപക്ഷത്തിന്റേയുമായി അവതരിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായിരിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും, വന്യമൃഗങ്ങളും അവൾക്ക് കൂടുതൽ സുരക്ഷിതത്വമേകുന്ന കാഴ്ചകളും വെറുതെയായിരുന്നില്ല. തന്റെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാതെ, വെറുപ്പിന്റെ വലയങ്ങൾ വീണ്ടും സൃഷ്ടിക്കാതെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് തന്നെയാവണം അവൾ നോക്കുന്നത്. പൊടുന്നനെ മുറിഞ് പശ്ചാത്തല സംഗീതം നിശബ്ദതയെ പുൽകുമ്പോൾ അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്യുന്ന വെടിയൊച്ചകൾക്കിടയിൽ  കാടിന്റെ പച്ചപ്പാർന്ന വന്യതയിൽ  കിടക്കുന്ന അവളുടെ കണ്ണിലെ പ്രതീക്ഷകൾ യാഥാർത്യമാവുമെന്നു തന്നെ പ്രതീക്ഷിക്കാം.

Monday 11 February 2019

PHARAMAKON (2012)


FILM : PHARAMAKON (2012)
COUNTRY : ALBANIA
GENRE : DRAMA
DIRECTOR : JONI SHANAJ
                പ്രധാന കഥാപാത്രം ഒരു ഫാർമസിസ്റ്റാണെന്നതിനപ്പുറം PHARMAKON എന്ന വാക്കിന് പ്രസക്തിയുണ്ടെന്ന് സിനിമയ്ക്ക് ശേഷമാണ് മനസ്സിലാക്കാനായത്. PHARMAKON എന്ന വാക്കിൽ അന്തർലീനമായ ഫിലോസഫിയുടെ തലം സിനിമയുമായി ചേരുമ്പോൾ മാത്രം പ്രകാശമാനമാകുന്ന അർഥതലങ്ങളെ ഉൾക്കൊള്ളുന്ന രംഗങ്ങളും സിനിമയിലുണ്ട്. അത്തരം വിശകലനങ്ങളുടെ പിന്തുണയിൽ സിനിമയുടെ പ്രമേയം ആഴം കണ്ടെത്തുന്നുമുണ്ട്.
              2012-ലെ അൽബേനിയൻ ഓസ്‌ക്കാർ എൻട്രിയായിരുന്ന PHARMAKON, കഥാപാത്രങ്ങളെ സൂക്ഷ്മ തലങ്ങളിൽ  അനാവരണം ചെയ്യുന്ന സിനിമയാണ്. കാൻസർ വിദഗ്ധനും, ആശുപത്രി ഉടമയുമായ SOKRAT എന്നയാളും, അയാളുടെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന BRANCO എന്ന മകനും തമ്മിലുള്ള  അന്തർ സംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പിതാവിന്റെ ആശുപത്രിയിൽ ജോലിചെയ്യുന്ന സുന്ദരിയായ സാറയുമായി പിതാവിന് ബന്ധമുണ്ടെന്ന സംശയത്തിനിടയിലും  അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയാണ് ബ്രാൻകോ. പരസ്പരം അറിയുന്ന ഈ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യ മനസ്സിന്റെ അടിസ്ഥാന സ്വഭാവങ്ങളിലേക്ക് ചൂഴ്‌ന്നു നോക്കുകയാണ് സിനിമ. അധീശത്വം, അഴിമതി, ഏകാന്തത, ലൈംഗികത എന്നിവയെല്ലാം  ആ സംഘർഷത്തിനൊപ്പം തെളിഞ്ഞു കാണുന്ന യാഥാർത്യങ്ങളാകുന്നു. അവർക്കിടയിലുള്ള പിരിമുറുക്കങ്ങളെ സജീവതയോടെ നിർത്തുന്ന ചോദനകളിലും മനസ്സിന്റെ ദൗർബല്യങ്ങൾക്കൊപ്പം, സാഹചര്യങ്ങളുടെ ശേഷിപ്പുകളായവയെയും കാണാം. ഇൻഡോർ-ഔട്ട്ഡോർ രംഗങ്ങളിലെല്ലാം ദൃശ്യമാകുന്ന വിജനത സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഏകാന്തതയോട് ചേർത്ത് വായിക്കാമെന്നു തോന്നി. മൃഗശാലയെ ഏറെ ഇഷ്ട്ടപെടുന്ന ബ്രാൻകോയും, കൂട്ടിലടച്ച കിളിയെ അവനു സമ്മാനിക്കുന്ന പിതാവും അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും സൂചനകളായി വ്യാഖ്യാനിക്കാൻ തക്കവണ്ണം വ്യക്തമായിരുന്നു. അവന്റെ ആശ്രയങ്ങളുടെ ഉടമത്വം പേറുന്ന പിതാവിന്റെ സ്വരങ്ങൾ അത്തരമൊരു സൂചനയെ ബലപ്പെടുത്തുന്നത് തന്നെയാണെന്ന് തോന്നി.
                 സിനിമയിലെ ആദ്യ രംഗം ഞെട്ടലുളവാക്കുന്നതാണ്. ആദ്യ രംഗവും, അവസാന രംഗവും എങ്ങനെ കണക്ട് ചെയ്യാമെന്ന ചിന്തയാണ് മനസ്സിൽ ബാക്കി നിൽക്കുന്നത്. അതിനുത്തരം അവയ്ക്കിടയിൽ നിന്ന് തന്നെ തേടേണ്ടതുണ്ട്. സിനിമയുടെ പ്രമേയവും, ഗതിയും, ദൈർഘ്യവും എല്ലാത്തരം പ്രേക്ഷകനും  ആസ്വദിക്കാവുന്ന സിനിമ എന്നതിൽ നിന്ന് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. പതിഞ്ഞ താളത്തിലുള്ള  ക്യാരക്ടർ സ്റ്റഡികളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം ... അല്ലാത്തവർ അകലം പാലിക്കുന്നതാണ് ബുദ്ധി.

Saturday 9 February 2019

THE PURITY OF VENGEANCE (2018)

FILM : THE PURITY OF VENGEANCE (2018)
GENRE : MYSTERY !!! THRILLER
COUNTRY : DENMARK
DIRECTOR : CHRISTOFFER BOE
              ഡിപ്പാർട്ട്മെന്റ് Q സീരീസിലെ നാലാം ഭാഗമാണ് ഇന്ന് സജസ്റ്റ് ചെയ്യുന്ന സിനിമ. മുൻഭാഗങ്ങളിലേതു പോലെ ഇത്തവണയും ഒരു മിസ്റ്ററി ത്രില്ലർ തന്നെയാണ് നമുക്ക് മുൻപിലെത്തുന്നത്. ഒരു അപ്പാർട്മെന്റിൽ ഡൈനിങ് ടേബിളിനു ചുറ്റും പരസ്പരം നോക്കി നിൽക്കുന്ന രീതിയിൽ കാണപ്പെടുന്ന 12 വർഷത്തോളം പഴക്കം ചെന്ന മൂന്നു ശവങ്ങളും, ഒരു ഒഴിഞ്ഞ കസേരയുമാണ് പ്രേക്ഷകരെയും, കേസന്വേഷകരായ കാളിനെയും , അസ്സദിനെയും ഉദ്വേഗഭരിതരാക്കുന്നത്. Q ഡിപ്പാർട്മെന്റിനെ വിട്ടുപോകാൻ തീരുമാനിച്ച അസ്സദിന്റെ അവസാനത്തെ ആഴ്ച അയാൾ വിശ്രമത്തിനു മാറ്റിവെയ്ക്കാനും ആഗ്രഹിക്കുന്നില്ല. വർത്തമാന-ഭൂതകാല സംഭവങ്ങളെ ചേർത്തുവെച്ചും, വിശകലനം ചെയ്തും മിസ്റ്ററിയിലേക്കുള്ള പാത തെളിച്ചെടുക്കുന്ന അന്വേഷണങ്ങളെ ഒരു കൊലയാളിയിലേക്ക് ഒതുക്കാതെ , അതിനെ ചുറ്റിയുള്ള കാരണങ്ങളിലേക്കും, അതിന്റെ വ്യാപ്തിയിലേക്കും സിനിമ സഞ്ചരിക്കുന്നു. ധാരാളം മിസ്റ്ററി ത്രില്ലറുകൾ കണ്ടു ശീലിച്ചവർക്ക് ഒരു പക്ഷെ എളുപ്പം ചികഞ്ഞെടുക്കാവുന്ന സസ്പെൻസാണ് കൊലയാളിയുടെ ഐഡന്റിറ്റിയെങ്കിലും, അതിനപ്പുറം പ്രേക്ഷകനെ എൻഗേജ് ചെയ്യാനുള്ള ഉള്ളടക്കം സിനിമയ്ക്കുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടു തന്നെ ധൈര്യമായി കാണാം ......


Tuesday 29 January 2019

IMMORTAL (2015)


FILM : IMMORTAL (2015)
COUNTRY : IRAN
GENRE : DRAMA
DIRECTOR : HADI MOHAGHEGH
              ജീവിതത്തിനും മരണത്തിനുമിടയിലുള്ള ബിന്ദു മുറിച്ചു കടക്കാനാണ് അയാസ് എന്ന വൃദ്ധൻ ആഗ്രഹിക്കുന്നത്. ജീവനും, ഓർമ്മകളും പിന്നിൽ ഉപേക്ഷിക്കാൻ പ്രയാസപ്പെടുന്ന വിധത്തിൽ ജീവിതം അയാളോടെന്തു ചെയ്തു എന്ന സന്ദേഹമാണ് ആദ്യം നമുക്കുണ്ടാവുക. ആത്മപീഡകൾ ജീവിതത്തോടും, വിധികളോടുമുള്ള പ്രതിഷേധങ്ങളായി അയാൾ ദിനംപ്രതി ഏറ്റുപിടിക്കുമ്പോൾ അസ്വസ്ഥമാകുന്നത് പ്രേക്ഷകമനസ്സു കൂടിയാണ്. മരണത്തെ പുൽകാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം ജീവിതത്തെയാണ് ഓർമ്മയിലെത്തിക്കുന്നത്. അനശ്വരതയുടെ വിരിമാറിൽ ചാഞ്ഞുറങ്ങി കാലത്തെ രണ്ടായി മുറിച്ചുകൊണ്ട് അയാൾ പകവീട്ടാൻ ആഗ്രഹിക്കുന്നത് അയാളോട് തന്നെയായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
                  അയാസിനെ പരിചരിക്കേണ്ട ബാധ്യത, അവശേഷിക്കുന്ന ഏക കുടുംബാംഗമെന്ന നിലയിൽ ഇബ്രാഹിമിലാണ് വന്നുചേരുന്നത്. ജീവിതം തുടങ്ങാനിരിക്കുന്ന ഇബ്രാഹിം, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന അയാസ് എന്നീ വൈരുദ്ധ്യങ്ങളെ ഒരു മേൽക്കൂരയ്ക്കുള്ളിൽ നിർത്തി മരണത്തിന്റെ സംഗീതമാകുന്ന ഈച്ചയുടെ മർമ്മരം പിന്നണിയിൽ ഇടയ്ക്കിടെ അകമ്പടിയായി ചേർത്ത് ദൃശ്യങ്ങൾകൊണ്ട് സംവദിക്കുന്ന വിസ്മയമാണ് ഇമ്മോർട്ടൽ. നഷ്ടബോധങ്ങളുടെയും, കുറ്റബോധങ്ങളുടെയും ഭാരം താങ്ങാനാവാതെ തളർന്നു പോകുന്ന അയാൾ ജീവിതത്തിൽ നിന്നുള്ള വിടുതിയ്ക്കായുള്ള ശ്രമങ്ങളെ ഉപേക്ഷിക്കുന്നില്ല. ഭാര്യയുടെ റെക്കോർഡ് ചെയ്ത ശബ്ദം ഏൽപ്പിക്കുന്ന വേദനകളെ ആവർത്തിച്ചു ഉണർത്തുന്ന അയാളോളം സഹതാപം, അയാളുടെ ശ്രമങ്ങളെ തടയാൻ കഷ്ടപ്പെടുന്ന ഇബ്രാഹിമിനും അവകാശപ്പെടാം. അഗ്നി ഭുജിക്കുന്ന ഉണങ്ങിയ പുൽമേടുകളിലൂടെ ജീവിത തൃഷ്ണകളുമായി നടന്നു നീങ്ങുന്ന ഇബ്രാഹിം ഒരു യാദൃശ്ചിക കാഴ്ചയല്ലെന്നു തന്നെയാണ് കരുതുന്നത്. ആശുപത്രി കിടക്കയിലായ വൃദ്ധനായ അയാസിനു കാവലായി വിഷണ്ണ ഭാവത്തിൽ ചാരിയിരിക്കുന്ന യുവാവായ ഇബ്രാഹിമിനു പിറകിലായി അവ്യക്തമായി നടന്നു നീങ്ങുന്ന കുഞ്ഞും വെറും കാഴ്ചയല്ലെന്നു കരുതാനാണ് മനസ്സ് പറയുന്നത്. ആദ്യരംഗത്തിൽ പീഡനമേൽക്കുന്ന ഉറുമ്പുകൾ വീണ്ടുമവതരിക്കുന്ന ദൃശ്യം ഏറ്റവും അസ്വസ്തതയേകുന്ന തരത്തിൽ കർമ്മങ്ങളെയും, കർമ്മഫലങ്ങളെയും കുറിച്ചുള്ള ചിന്തകളെയാണ് എന്നിൽ നിറച്ചത്. ചേതനയറ്റ ശരീരം പോലെ ജീവച്ഛവമായി കഴിയുന്ന അയാൾക്ക്‌ മുൻപേ സ്‌ക്രീനിലെത്തുന്ന വാലാട്ടികൊണ്ടിരിക്കുന്ന പല്ലിയുമെല്ലാം ദൃശ്യഭാഷയുടെ സൂക്ഷ്മമായ സൗന്ദര്യത്തെ കാണിച്ചു തരുന്നു.
           ഭാര്യയില്ലാത്ത ജീവിതം ഒരുതരത്തിൽ അയാൾക്ക്‌ മരണതുല്യമാണ്. അവളുടെ സാമീപ്യത്തിലേക്കുള്ള യാത്ര തന്നെയാവണം അയാളുടെ മരണാഭിനിവേശത്തിന്റെ ശക്തി. അതിനായി അയാൾ എതിരിടുന്ന വേദനകൾ അനശ്വരതയുടെ കിരണങ്ങളെ കണ്ടുമുട്ടുമ്പോഴാവണം അയാളുടെ ജീവിതം അർത്ഥവത്തായതും.
                 2015-ൽ IFFK-യിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഉദിച്ച ചിന്തകളും, വാക്കുകളുമാണ് മുകളിൽ കുറിച്ചത്. ആദ്യകാഴ്ചയുടെ അനുഭവം ആവർത്തിക്കപ്പെട്ടില്ലെങ്കിലും ഒരു വിങ്ങലായി അവശേഷിക്കാൻ ഇത്തവണയും സിനിമയ്ക്കായി എന്ന് തന്നെ പറയാം. ദൃശ്യഭാഷയാണ് സിനിമയുടെ ശക്തിയും, സൗന്ദര്യവും, ശബ്ദവും. വാക്കുകളെ കവച്ചുവെയ്ക്കുന്ന തരത്തിൽ ദൃശ്യങ്ങൾ മികച്ചു നിൽക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇമ്മോർട്ടൽ അത്യുഗ്രൻ അനുഭവം തന്നെയാകും. ഓരോ കാഴ്ചയും, ഓരോ പ്രേക്ഷകനും വേറിട്ട രീതിയിൽ വായിച്ചെടുക്കാൻ വിധം ദൃശ്യബിംബങ്ങൾ നിറഞ്ഞ ഈ സിനിമയുടെ വേറിട്ട വായനകൾക്കായി കാത്തിരിക്കുന്നു.  


Sunday 27 January 2019

HASTA LA VISTA (2011)

FILM : HASTA LA VISTA (2011)
COUNTRY : BELGIUM
GENRE : DRAMA !!! COMEDY
DIRECTOR : GEOFFREY ENTHOVEN
             ആഗ്രഹങ്ങളാണ് നിരാശകൾക്ക് കാരണമെന്ന് ബുദ്ധൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്. പലപ്പോഴും, ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് യാഥാർത്യം. ഒരോരുത്തരുടെയും ഇഷ്ടങ്ങളും, സ്വപ്നങ്ങളും ന്യായീകരിക്കപ്പെടുന്നത് അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ്. അപേക്ഷികതകളുടെ വൈവിധ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ വിഷമതകൾക്കിടയിൽ സന്തോഷത്തിന്റെ സൂക്ഷ്മ കണങ്ങളെ തേടുന്ന മനോഹാരിത തന്നെയല്ലേ ജീവിതം,
           HASTA LA VISTA മൂന്ന് ഭിന്നശേഷിക്കാരായ സുഹൃത്തുക്കളുടെ കഥയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ അവരുടെ ആഗ്രഹങ്ങൾ സക്ഷാത്കരിക്കാനുള്ള യാത്രയാണ് സിനിമയുടെ ഉള്ളടക്കം. യുവത്വത്തിൽ വിരാജിക്കുന്ന മൂവരും കന്യകരെന്ന ലേബലിനെ കൈയ്യൊഴിയാൻ വെമ്പുന്നവരാണ്. അത്തരമൊരു ആശയെ പൊതിഞ്ഞു കൊണ്ട്  യാത്രയെന്ന സ്വാഭാവികതയെ തുറന്നു വെച്ച് മാതാപിതാക്കളെ കബളിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നെങ്കിലും, അവരുടെ യാത്ര മുടങ്ങുകയാണ്. മുന്നോട്ടുവെച്ച കാലുകൾ പിന്നോട്ടില്ലെന്ന അവരുടെ നിശ്ചയദാർഢ്യം ഒരു വേറിട്ട റോഡ് മൂവിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വിഷമതകളും, സന്തോഷങ്ങളും, തിരിച്ചറിവുകളുമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ തന്നെയാണ് യാത്ര അനുഭവിപ്പിക്കുന്നത്. ആഗ്രഹങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ രുചി തന്നെയാണ് അവർ തിരിച്ചറിയുന്നതും......   

Saturday 26 January 2019

DOLE (2000)


FILM : DOLE (2000)
COUNTRY : GABON
GENRE : CRIME !!! DRAMA
DIRECTOR : IMUNGA IVANGA
             ദാരിദ്ര്യത്തോടൊപ്പം ചേർന്ന് വരുന്ന ഒന്നാണ് കുറ്റകൃത്യങ്ങൾ. ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തി ജനറലൈസ് ചെയ്യാവുന്ന ഒരു കാര്യവുമാണത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിലെ സാമൂഹികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതും, സാമ്പത്തിക അരക്ഷിതാവസ്ഥകളുടെ സൂചകങ്ങളായി ഉൾപ്പെടുത്തുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളാണ്.
           പലതവണ കണ്ടിട്ടുള്ള കാഴ്ചകളെയാണ്  ഉൾകൊള്ളുന്നതെങ്കിലും DOLE (2000)യുടെ  പുതുമയായി തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രാജ്യത്തിൽ നിന്നുള്ള സിനിമ എന്നതായിരുന്നു. DOLE എന്ന പേര് സൂചിപ്പിക്കുന്നത് ഒരു സ്ക്രാച്ച് വിൻ ലോട്ടറിയെയാണ്. ചെറിയ പിടിച്ചുപറികളുമായി  ജീവിക്കുന്ന നാല് യുവാക്കളുടെ കഥയാണ് ടോലെ. ഓരോരുത്തർക്കും അവരുടേതായ സ്വപ്നങ്ങളുമുണ്ട്. നാട്ടിൽ ആവേശം വിതച്ചുകൊണ്ടിരിക്കുന്ന ലോട്ടറി കേന്ദ്രത്തിന്മേലാണ് അവരുടെ കണ്ണ്. സ്വപനങ്ങളിലേക്കുള്ള പ്രയാണത്തിന് അവരുടെ ചിന്തകളിൽ വേറെ പോംവഴികൾ ഇല്ലാതെയാവുമ്പോൾ അവരെന്തു ചെയ്യും?....
            തമാശയും, കുസൃതികളുമായി നടക്കുന്ന ഈ നാൽവർ സംഘത്തിലെ പ്രധാനിയാണ് മൗഗ്ലർ . സ്‌കൂൾ പഠനം, പ്രണയം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ മൗഗ്ലറിന്റെ സാഹചര്യങ്ങളിലൂടെ സിനിമയുടെ ഒഴുക്കിനൊപ്പം സമാന്തരമായി അവതരിപ്പിക്കുന്നു ഡോലെ. കുറവുകൾ ധാരാളം കണ്ടെത്താമെങ്കിലും ആഫ്രിക്കൻ സിനിമയെന്നത് വേറിട്ട സിനിമകളെ തേടുന്നവർക്ക് പുതുമ തന്നെയാണ്.

Saturday 19 January 2019

EL NINO (2014)


FILM : EL NINO (2014)
COUNTRY : SPAIN
GENRE : CRIME !!! THRILLER
DIRECTOR : DANIEL MONZON
             "എൽ നിനോ" എന്ന പദം കടലുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. ഇവിടെ നിനോ നായകനാണ്.  കടലും, ബോട്ടുകളും, വേഗതയും അവൻറെ ഇഷ്ടങ്ങളും. ഒന്നിനെയും ഭയപ്പെടാത്ത, ഒന്നിനും വിധേയമാകാത്ത അവൻറെ ജീവിതത്തിന്റെ താളങ്ങളെ ഉലച്ചു കളയുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ കാണാനാവുക.          
                   ആഫ്രിക്കയ്ക്കും,  യൂറോപ്പിനും ഇടയിലുള്ള ജിബ്രാൾട്ടർ കടലിടുക്കിലെ മയക്കുമരുന്നു കടത്തിന്റെ കഥയാണിത്. ഒരറ്റത്ത് അധികാരികളുടെ കണ്ണ് വെട്ടിച്ച് സമർത്ഥമായി മയക്കുമരുന്നു കടത്തുന്ന  മാഫിയയും, മറുഭാഗത്ത് അവരെ പിടികൂടാനായി പ്രയത്നിക്കുന്ന പോലീസും. നിനോയും കൂട്ടരും ഇതിൻറെ ഭാഗമാകുന്നതോടെ തിരിഞ്ഞുനടത്തം അസാധ്യമാകുന്ന സംഭവങ്ങളിലേക്ക് അത്. കടലിൻറെ വശ്യതയും, കടലിലും, കരയിലും ഒരുക്കിയ മികവുറ്റ ചേസിംഗ് രംഗങ്ങളും സിനിമയിലെ മികവുകളാകുന്നു. രണ്ടേകാൽ മണിക്കൂർ ഉള്ള സിനിമയുടെ ദൈർഘ്യം ഒന്നുകൂടി കുറച്ചാൽ നന്നാകുമായിരുന്നു എന്ന് തോന്നി.  കുറവുകൾ ഉണ്ടെങ്കിലും ഈ ക്രൈം ആക്ഷൻ ത്രില്ലർ ഇഷ്ടമാകാതിരിക്കാൻ വഴിയില്ല.

Wednesday 9 January 2019

VIRGIN MOUNTAIN (2015)


FILM : VIRGIN MOUNTAIN (2015)
COUNTRY : ICELAND
GENRE : DRAMA
DIRECTOR : DAGUR KARI
        ഫ്യൂസി  ഒരു കുളിർമ്മ തന്നെയാണ്. മരവിക്കുന്ന തണുപ്പ് അരിച്ചിറങ്ങുന്ന ഐസ്ലന്റിന്റെ പശ്ചാത്തലത്തിൽ ഫ്യൂസി എന്ന ഭീമാകാരനായ, എന്നാൽ നന്മയുടെ ഇളം ചൂട് പരത്തുന്ന കഥാപാത്രത്തിന്റെ സ്വകാര്യതകളെയും, ചിന്തകളെയും, ചെയ്തികളെയും എതിരിടാവുന്ന മനോഹരമായ അനുഭവമാണ് വിർജിൻ മൗണ്ടൈൻ.
             ഈ സിനിമയെ വേണമെങ്കിൽ ഒരു ക്യാരക്ടർ സ്റ്റഡിയെന്നു വിശേഷിപ്പിക്കാം. കാരണം ഫ്യൂസി എന്ന കഥാപാത്രത്തെ ആ നിലയ്ക്ക് ഡെവലപ്പ് ചെയ്ത് നമ്മുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. സാമൂഹികമായ ഇടപെടുലകൾക്ക് അധികം മുതിരാത്ത, എക്സ്പ്രസ്സീവല്ലാത്ത, പൊണ്ണത്തടിയനായ, മടിയനെന്നു തോന്നിപ്പിക്കുന്ന, അവിവാഹിതനായ ഫ്യൂസി, എന്ന പ്രേക്ഷക ജഡ്‌ജുമെന്റുകളെ സിനിമയുടെ പ്രയാണം ചോദ്യം ചെയ്യുന്നുണ്ട്. പരിഹസിക്കുന്നവരും, ഉപദ്രവിക്കുന്നവരും, ചതിക്കുന്നവരും, അടുക്കുന്നവരുമെല്ലാം ഫ്യൂസിയെന്ന വ്യക്തിത്വത്തിന്റെ നന്മകളെ വെളിവാക്കുന്ന കേവല സാന്നിധ്യങ്ങളാകുന്ന തരത്തിൽ പ്രേക്ഷക മനസ്സിൽ കവിഞ്ഞു നിൽക്കാൻ ഫ്യൂസിയുടെ കഥാപാത്രത്തിനാവുന്നു. മാതൃകകളിൽ നിന്ന് വേറിട്ട് നിലകൊള്ളുന്നവരോടുള്ള പൊതുബോധത്തിന്റെ മുൻവിധികളെപ്പോലും  നിഷ്കളങ്കതയുടെ ഹൃദ്യമായ സ്പർശത്താൽ നിഷ്പ്രഭമാക്കുന്നുണ്ട് ഫ്യൂസി. അതെ, ഫ്യൂസി ഒരു കുളിർമ്മ തന്നെയാണ്. നന്മയറ്റ മനസ്സുകളുടെ തണുത്തുറഞ്ഞ ചിന്തകളിലേക്ക് നന്മയിൽ കുതിർന്ന ജീവിതത്തിന്റെ ചൂട് പകരുന്നു, ഫ്യൂസിയെന്ന കഥാപാത്രവും, ഈ സിനിമയും.

Tuesday 8 January 2019

THE PIGEON (2018)


FILM : THE PIGEON (2018)
GENRE : DRAMA
COUNTRY : TURKEY
DIRECTOR: BANU SIVACI
         പറവ എന്ന സിനിമ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഈ സിനിമ പകരുന്ന കാഴ്ചകളിൽ പുതുമ തോന്നിയില്ല. എങ്കിലും 78 മിനുട്ടിൽ യൂസുഫിനൊപ്പം നടക്കുന്നത് ബോറടിയായും അനുഭവപ്പെട്ടില്ല. യൂസുഫിന്റെ ലോകം വീടിന്റെ മുകളിലുള്ള ഇടമാണ്. തന്റെ പ്രാവുകളോട് സല്ലപിച്ചും, അവയെ പരിചരിച്ചും മറ്റൊന്നും ചെയ്യാതെ അലസനായി നടക്കുന്ന യൂസുഫിന്റെ കഥയാണ് THE PIGEON പങ്കുവെയ്ക്കുന്നത്. തന്റെ ചെറിയ ആഗ്രഹങ്ങളിലേക്ക് ഒതുങ്ങി നില്ക്കാൻ ശ്രമിക്കുന്ന, വിധേയത്വത്തിന്റെ കെട്ടുകളെ അറുത്തുമാറ്റാൻ കഴിവില്ലാത്ത യൂസുഫിന്റെ സാവധാനത്തിലുള്ള പരിണാമമാണ് സിനിയിൽ ദർശിക്കാനാവുന്നത്. സഹോദരന്റെ കുത്തുവാക്കുകൾ കാരണം അയാളുടെ സുഹൃത്തിന്റെ ഷോപ്പിൽ  ജോലി ചെയ്യാൻ നിർബന്ധിതനാകുന്ന അവൻ നേരിടുന്ന അനുഭവങ്ങൾ തന്നെയാണ് അവനെ വരിഞ്ഞു നിൽക്കുന്ന ദുർബലതയെ മായ്‌ച്ചു കളയുന്നതും. ഉഗ്രൻ അനുഭവം എന്നൊന്നും പറയാനാവില്ലെങ്കിലും, ആസ്വാദനം അപേക്ഷികമെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. സിനിമയിലെ ആദ്യ ഷോട്ടും, അവസാന ഷോട്ടും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും......  


Monday 7 January 2019

STRAY DOGS (2004)


FILM : STRAY DOGS (2004)
COUNTRY : IRAN
GENRE : DRAMA
DIRECTOR : MARZIEH MAKHMALBAF
            അഫ്ഗാൻ പശ്ചാത്തലത്തിൽ രണ്ടു കുട്ടികളുടെ അരക്ഷിതാവസ്ഥകൾക്കൊപ്പം യുദ്ധാനന്തര സാമൂഹിക ചിത്രങ്ങളിലേക്കും ക്യാമറ തിരിക്കുകയാണ് STRAY DOGS. പിതാവും, മാതാവും ജയിലിലായ അവസ്ഥയിൽ സഹദ്, ഗോൽ ഗോതായ് എന്നിവർക്ക് തെരുവ് തന്നെയാകുന്നു അഭയം. ജയിലിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങാനുള്ള (നൈറ്റ് പ്രിസണേർസ്) അവസരവും നിഷേധിക്കപ്പെടുന്നതോടെ അരക്ഷിതമായ ബാല്യങ്ങൾക്കൊപ്പം അതിജീവനത്തിന്റെ തീവ്രതകളോട് പൊരുതേണ്ടതായും വരുന്നു. അവർക്കു കൂട്ടായ് ആകെയുള്ളത് ഒരു നായയാണ്. പിതാവിനെ ഇടയ്ക്കിടയ്ക്ക് ജയിൽ സന്ദർശിക്കുന്ന അവരുടെ ശ്രമങ്ങൾക്ക് പിന്നിൽ ഒരു ലക്ഷ്യവുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം തങ്ങാനുള്ള  പോംവഴി ജയിലിലെത്തുകയെന്നതു മാത്രമാകുന്നതോടെ അതിനുള്ള ശ്രമങ്ങളിലുമാണവർ.
        ദാരിദ്ര്യവും, ഭദ്രമല്ലാത്ത സാമൂഹിക ജീവിത പരിസരങ്ങളും, നീതി അകന്നു നിൽക്കുന്ന നിയമങ്ങളും, നിസ്സഹായതകളുടെയും ആത്മരോഷങ്ങളുടെയും വേദനകളുമെല്ലാം സിനിമയുടെ സുന്ദരമല്ലാത്ത ഉണ്മകൾക്കിടയിൽ സാന്നിധ്യമാവുന്നുണ്ട്. റഷ്യയും, അമേരിക്കയുമെല്ലാം കുട്ടികളുടെ വാക്കുകളിൽ ഇടംപിടിക്കുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനകൾ തന്നെയാകുന്നു. പ്രധാന കഥാപാത്രങ്ങളായി നിറഞ്ഞു നിന്ന രണ്ടു പേരുടെയും പ്രകടനം മികച്ചു നിന്നു. ഈ സിനിമ എല്ലാവർക്കും ആസ്വാദ്യകരമാകുമോ  എന്ന് ചോദിച്ചാൽ, മുകളിൽ കുറിച്ച കാര്യങ്ങൾക്കൊപ്പം "മക്മൽബഫ്" എന്ന് കൂടി ചേർത്ത് നോക്കൂ എന്നാണ് ഉത്തരം.

Saturday 5 January 2019

SOUR APPLES (2016)


FILM : SOUR APPLES (2016)
COUNTRY : TURKEY
GENRE : DRAMA !!! COMEDY
DIRECTOR : YILMAZ ERDOGAN
              " ആ നാട് രണ്ടു കാര്യങ്ങൾക്കാണ്‌ പ്രശസ്തമായിരുന്നത്, ഒന്ന് മേയറുടെ സുന്ദരികളായ  മൂന്ന് പെണ്മക്കൾ, മറ്റൊന്ന് മേയറുടെ വിശാലമായ ആപ്പിൾ തോട്ടം". ഭൂതകാലത്തെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന മുവാസ്സസ്സിന്റെ വാക്കുകളാണ് ഈ കുറിച്ചത്. അവളാകട്ടെ, മേയറുടെ ഇളയ മകളും.
               മനസ്സിനെ റിഫ്രഷ് ചെയ്യുന്നവയാണ് ഫീൽഗുഡ് സിനിമകൾ. അതിനൊപ്പം ഗ്രാമീണത, തുർക്കി എന്നീ ടാഗുകൾ കൂടിയാകുമ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല എന്നാണ് തോന്നിയത്. ഗൗരവ പ്രകൃതക്കാരനായ പിതാവും, ചഞ്ചലചിത്തരായ മക്കളും സമ്മാനിക്കുന്ന സുന്ദരങ്ങളായ നിമിഷങ്ങളാണ് സിനിമയെ ആസ്വാദ്യകരമാക്കുന്നത്. ഗ്രാമീണതയുടെ രീതികളും, നാടിന്റെ  ആചാരങ്ങളും, മൂന്നു പേരുടെയും സ്വപ്നങ്ങളും, അവരെ കൊതിക്കുന്ന യുവാക്കളും, പ്രണയവും, നിരാശയും, തമാശകളും നിറയുന്ന ദൃശ്യാനുഭവമാകുന്നു SOUR APPLES. ദൃശ്യഭംഗിയുടെ പെരുമ കാക്കുന്നതിൽ മറ്റു തുർക്കി സിനിമകളെപ്പോലെ ഇതും വിട്ടുവീഴ്ച ചെയ്യുന്നില്ല. കാഴ്ചകളോട് ഉരുമ്മി നിൽക്കുന്ന  സംഗീതം പൊഴിക്കുന്ന സിനിമയുടെ അവസാനവും ഫീൽഗുഡ് എന്ന വാക്കിനെ കൈയൊഴിയുന്നില്ല.
              സിനിമയുടെ പോസ്റ്റർ കണ്ടപ്പോഴും, സിനിമ കണ്ടപ്പോഴും മനസ്സിലേക്കെത്തിയ മറ്റൊരു സിനിമയാണ് MUCIZE. രണ്ടിനെ കുറിച്ചും പറയാനുള്ളത് ഒന്നു തന്നെയാണ് " ലളിതം, മനോഹരം ".