Monday 24 September 2018

രണ്ടു സെർബിയൻ സിനിമകൾ

രണ്ടു സെർബിയൻ സിനിമകൾ 

       
   സെർബിയ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന പേര് എമിർ കസ്തുറിക്കയുടേതാണ്. ജിപ്സി താളത്തിന്റെ കോലാഹലങ്ങളിൽ മുങ്ങി, രാഷ്ട്രീയവും, യാഥാർഥ്യങ്ങളും ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയിൽ സാന്നിധ്യമറിയിക്കുന്ന ആഘോഷ നിമിഷങ്ങളെ സമ്മാനിക്കുന്ന കസ്തൂറിക്കൻ  സിനിമകൾ എന്നും രസിപ്പിച്ചിട്ടേയുള്ളൂ. അത്രയൊന്നും വരില്ലെങ്കിലും, ഇന്ന് പരിചയപ്പെടുത്തുന്ന രണ്ടു സിനിമകളും രസകരമായ സിനിമാ അനുഭവമാകുമെന്നതിൽ സംശയമില്ല. ചില ചരിത്രസത്യങ്ങൾക്ക് പൊടിപ്പും, തൊങ്ങലും വച്ച് സിനിമാറ്റിക് ആയി അവതരിപ്പിച്ച ഈ സിനിമകളെ ഡ്രാമ, കോമഡി, സ്പോർട്സ്, ബയോഗ്രഫി എന്നീ ജോണറുകളിൽ ഉൾപ്പെടുത്താമെന്നു തോന്നുന്നു.

ഇനി സിനിമകളെ കുറിച്ച് 


FILM : MONTEVIDEO – TASTE OF A DREAM (2010)
DIRECTOR : DRAGAN BJELOGRLIC
                      1930-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. അതായത് ആദ്യ ഫുട്ബാൾ ലോകക്കപ്പ് നടന്ന വർഷം. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു കൂട്ടം യുവാക്കളുടെയും, ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു പറ്റം ആളുകളുടെയും സ്വപ്നത്തിലേക്കുള്ള യാത്രയുടെ കഥയാണ് ഈ സിനിമ. ആദ്യ ലോകക്കപ്പിൽ പങ്കെടുക്കാനും, അതിനുള്ള ടീമിനെ ഒരുക്കാനും, അവരെ അയക്കാനുള്ള ഭീമമായ പണം കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് സിനിമയുടെ ഫ്രെയിമുകളിൽ നിറയുന്നത്. മോഷ, തിർക്കേ എന്നീ കളിക്കാരുടെ സൗഹൃദത്തിലേക്കും, പിണക്കങ്ങളിലേക്കും, പ്രണയങ്ങളിലേക്കുമെല്ലാം സിനിമ വഴിമാറുന്നുണ്ടെങ്കിലും പഴയ കാലത്തിന്റെ കെട്ടും-മട്ടും ഗരിമയോടെ തെളിഞ്ഞ തെരുവുകളിൽ മുഴങ്ങിയ സംഗീതത്തിന്റെ മാസ്മരികതയിൽ പ്രേക്ഷകൻ താളം പിടിക്കുമ്പോഴും ഈ സിനിമയുടെ ഹൃദയഭാഗത്തു നിൽക്കുന്നത് ഫുട്ബാൾ എന്ന മനോഹരമായ ഗെയിം തന്നെയാകുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആസ്വപ്നത്തിലേക്കുള്ള പ്രയാണത്തിലെ ഇടർച്ചകളും, പ്രതിബന്ധങ്ങളും സിനിമയിലെ രസകരമായ  നിമിഷങ്ങൾക്കിടയിൽ നമുക്ക് വേറിട്ട് കാണാം.
 
FILM : SEE YOU IN MONTEVIDEO (2014)
DIRECTOR : DRAGAN BJELOGRLIC
                     ഒരു സീക്വൽ എന്ന രീതിയിൽ ഇറങ്ങിയ ഈ സിനിമ പ്രതീക്ഷിച്ചപോലെ ലോകക്കപ്പിനായി  പോയ ടീമിന്റെ ഉറുഗ്വായിലെ ദിനങ്ങളെയാണ് ഒപ്പിയെടുക്കുന്നത് . ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ സിനിമ ആദ്യ ലോകകപ്പിലെ യൂഗോസ്ലാവിയയുടെ സ്വപ്നക്കുതിപ്പിനെയാണ് തിരശീലയിൽ പകർത്തുന്നത്. ഫുട്ബാളിൽ മാത്രം ഊന്നി നിൽക്കാതെ ഒന്നാം ഭാഗത്തിലേതു പോലെ രണ്ടാം ഭാഗവും മോഷെ , തിർക്കേ എന്നിവരുടെ പ്രശ്നങ്ങളെ അഡ്ഡ്രസ്സ്‌ ചെയ്യുന്നുണ്ട്. മോഷയുടെ വ്യക്തിപരമായ സംഘർഷങ്ങളും, തീർക്കേയുടെ  പ്രണയവുമെല്ലാം ഈ ഭാഗത്തിലും സിനിമയ്ക്ക് നിറം പകരുന്ന സാന്നിധ്യങ്ങളാകുന്നു. രണ്ടു ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്  സ്റ്റോഞ്ഞേ എന്ന ബാലൻ. ഷൂ പോളീഷുകാരനായ അവന്റെ നരേഷനിലാണ് സിനിമ നമ്മുടെ മുന്നിലേക്കെത്തുന്നതും. ഫുട്ബാൾ എന്ന മനോഹരമായ ഗെയിമിനെ  കച്ചവടവൽക്കരിക്കാനുള്ള  ശ്രമങ്ങളെ ആ കാലഘട്ടത്തിന്റെ സാഹചര്യത്തിലും വരച്ചുകാട്ടാൻ ബോധപൂർവ്വമായി സിനിമ ശ്രമിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തേക്കാൾ മികച്ചുനിന്നതു രണ്ടാം ഭാഗമാണെന്നു പറയാം.
                   ചരിത്ര വസ്തുതകളെയും, വ്യക്തികളെയും അധികരിച്ചു ഒരുക്കിയ ഈ സിനിമയിലെ ഹിസ്റ്റോറിക്കൽ അക്യൂറസിയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും, ഫുട്ബാൾ ആരാധകരായ സിനിമാ സ്നേഹികൾക്ക് ഈ സിനിമകൾ മസ്റ്റ് വാച്ച് തന്നെയാണ്.  

      


Monday 17 September 2018

GHADI (2013)

FILM : GHADI (2013)
COUNTRY : LEBANON
GENRE : DRAMA !!! COMEDY
DIRECTOR : AMIN DORA
               ലോകത്തെ വിസ്മയിപ്പിച്ച പല മഹാന്മാരും ജന്മനാ വൈകല്യങ്ങൾ ഉള്ളവരായിരുന്നു. അവരുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അൾട്രസൗണ്ട് സ്കാനിങ് ഉൾപ്പെടെയുള്ള സങ്കേതങ്ങളുണ്ടായിരുന്നെങ്കിൽ ഈ മഹാന്മാരെല്ലാം ഈ മണ്ണിൽ പിറക്കുമായിരുന്നോ?.. സിനിമയിലെ ഒരു കഥാപാത്രം LEBA-യോട് ചോദിക്കുന്ന ഈ ചോദ്യം നമ്മെയും ചിന്തിപ്പിക്കുന്നതാണ്. GHADI എന്ന ലെബനീസ് സിനിമയേക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഈ ചിന്തയാണ് കടന്നു വരുന്നത്.
            സംഗീതാധ്യാപകനായ ലെബയുടെ മൂന്നാമത്തെ കുട്ടിയാണ് GHADI. ഭിന്നശേഷിക്കാരനായ അവന്റെ കുസൃതികൾ അയല്പക്കക്കാർ ശല്യമായാണ് കരുതുന്നത്. അവനെ കുടുംബത്തിൽ നിന്നകറ്റാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക്, മകനോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ ബലത്തിൽ സമർത്ഥമായി തടയിടുകയാണ് ലെബ. തമാശ കലർന്ന നിമിഷങ്ങളിലൂടെ മുന്നേറുന്ന ഈ സിനിമ  ഹൃദയ സ്പർശിയായ അനുഭവമാകുന്നു. സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും, സൗഹൃദത്തിന്റെയും, സന്തോഷത്തിന്റെയും ഇളം തെന്നലായി ആ "കുഞ്ഞു മാലാഖ" മാറുമ്പോൾ സിനിമയുടെ സന്ദേശം, ഒരു മഞ്ഞുതുള്ളിയുടെ കുളിർമയേകി നമ്മെ തഴുകുന്നു.

Saturday 15 September 2018

SAHSIYET (2018)


SAHSIYET (2018)
GENRE : TV SERIES !!! INVESTIGATION!!! MYSTERY !!!THRILLER
COUNTRY : TURKEY
DIRECTOR : ONUR SAYLAK
              ഞാൻ ഏറ്റവും കൂടുതൽ പരിചപ്പെടുത്തിയിട്ടുള്ളത് തുർക്കി സിനിമകളെയായിരിക്കും. അവയിൽ കൂടുതലും ഡ്രാമ ജോണറിൽ ഉൾപ്പെടുന്നവയായിരുന്നു. ഇന്ന് പതിവിനു വിപരീതമായി ഒരു TV സീരിസിനെയാണ് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. 2018-ൽ സംപ്രേഷണം ചെയ്ത SAHSIYET എന്ന ഈ ടർക്കിഷ് സീരീസ് എന്തുകൊണ്ടും മികച്ചു നിൽക്കുന്ന അനുഭവമാണ്. അത്യുഗ്രൻ ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലർ എന്നു വിശേഷിപ്പിക്കാം. മിസ്റ്ററി ആയതുകൊണ്ട്  കഥയിലേക്ക് കൂടുതലായി കടന്നു ത്രില്ല് കളയുന്നില്ല. ചെറിയ ചില സൂചനകൾ മാത്രം നൽകാമെന്ന് കരുതുന്നു.
          വിന്റർസ്ലീപ് എന്ന വിഖ്യാത തുർക്കി സിനിമയിൽ പ്രധാന റോൾ കൈകാര്യം ചെയ്ത HALUK BILGINER തന്നെയാണ് ഇവിടെയും ലീഡ് റോളിൽ. അദ്ദേഹത്തിന്റെ കഥാപാത്രം തന്നെയാണ് ഇവിടെയും തകർത്തു വാരുന്നത്. അഭിനയവും, സംഗീതവും , ടെക്നിക്കൽ വശങ്ങളുമടക്കം എല്ലാം മികച്ചു നിന്ന ഈ സീരീസ് കുറ്റാന്വേഷണ സീരീസുകളുടെ ആരാധകർക്ക് ഒരു മസ്റ്റ് വാച്ചാണ്. ഓർമ്മകളാണ് നമ്മെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഓർമ്മയുടെ അനുഗ്രഹം തന്നെ കൈവിടുകയാണെന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് ആഗ ബെയോഗ്ലൂ എന്ന വൃദ്ധൻ. ഏകാന്തമായ വിശ്രമ ജീവിതത്തെ നിറം പിടിപ്പിച്ചിരുന്ന ഓർമകളും വിട്ടൊഴിയുകയാണെന്ന അറിവ്  അയാളെ അസ്വസ്ഥനാക്കുന്നു. കാരണം, തിരിച്ചു കിട്ടാത്ത വിധം മാഞ്ഞു പോയേക്കാവുന്ന ആ ഓർമ്മകളിൽ രക്തം വീഴ്ത്തി തന്നെ തീർക്കേണ്ട ചില കണക്കുകൾ കൂടി ബാക്കിയുണ്ടായിരുന്നു. മറവിയുടെ മടിത്തട്ടിലേക്ക് ചായുന്നതിനു മുൻപ് അയാൾക്ക് അത് ചെയ്തു തീർക്കേണ്ടതായുണ്ട്. അയാൾക്ക് അയാളുടേതായ കാരണങ്ങളുണ്ട് ,അതിനു പിന്നിൽ ഒരു നാടിന്റെ ഭൂതകാലവുമുണ്ട്...... അൽഷൈമേഴ്‌സ് ആൻഡ് ക്രൈം എന്നീ ഉഗ്രൻ കോമ്പിനേഷൻ തന്നെയാണ് ഈ സീരീസിനെയും വ്യത്യസ്തമാക്കുന്നത്.. ബാക്കി നിങ്ങൾ കണ്ടറിയൂ.......  

Sunday 9 September 2018

WOLF AND SHEEP (2016)


FILM : WOLF AND SHEEP (2016)
COUNTRY : AFGHANISTAN
GENRE : DRAMA
DIRECTOR : SHAHARBANOO SADAT
                ആസ്വദിക്കുക എന്നതിനൊപ്പം ഒരു വിദ്യാർത്ഥിയുടെ ജിജ്ഞാസയേയും കൂടെക്കൂട്ടിയാണ് പലപ്പോഴും സിനിമകൾ കാണാറുള്ളത്. കാരണം, കാഴ്ചകൾക്കൊപ്പം ലഭിക്കുന്ന സാംസ്കാരികവും, ചരിത്രപരവുമായ അറിവുകളെ ഒരു പുസ്തകവായനയിലെന്ന പോലെ ഓർമ്മയിൽ സൂക്ഷിക്കേണ്ടതുണ്ട്. ചില കാഴ്ചകളും, അനുഭവങ്ങളും ചില പ്രാദേശികതകൾക്കു മാത്രം നല്കാനാവുന്നവയാണ്. അനുപമമായ ആ സംസ്‌കാരികാംശങ്ങളെ കേവലമായ കാഴ്ചകളായി അവഗണിക്കാനുമാവില്ല. ഇത്തരത്തിൽ എല്ലാ നിലയ്ക്കും വേറിട്ട് നിൽക്കുന്ന "വൂൾഫ് ആൻഡ് ഷീപ്പ്" എന്ന അഫ്ഗാൻ സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്.
                ഷഹർബാനൂ സാദത് എന്ന യുവ സംവിധായികയുടെ ആത്മാംശം കലർന്ന ആദ്യസിനിമ അഫ്ഗാനിലെ മലനിരകളിൽ ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നു. ആ നാടിനു പുറത്തുള്ളവർക്ക് ഈ കാഴ്ചകൾ, വ്യത്യസ്തമായ ഒരു കൾച്ചറിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായി തോന്നുന്നവിധം റിയലിസ്റ്റിക്കായി തന്നെ ഗ്രാമീണ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ. മലനിരകളിൽ ആടുമേച്ചും, ഒഴിവുവേളകളിൽ ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കുട്ടികളാണ് സിനിമയുടെ ആകർഷണം. ഗ്രാമീണ ജീവിതത്തിന്റെയും, അത് പിന്തുടർന്നു പോരുന്ന സംസ്കൃതിയുടെയും അംശങ്ങളെ ഫ്രെയിമുകളിൽ ഉൾക്കൊള്ളിക്കാൻ സംവിധായിക മടിക്കുന്നില്ല. അന്ധവിശ്വാസങ്ങളുടെയും, പ്രാദേശിക ഐതിഹ്യങ്ങളുടെയും കലവറയായ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ സർ-റിയലായ കാഴ്ചകളിലേയ്ക്കും സിനിമയ്ക്ക് ചുവടുവയ്‌ക്കേണ്ടി വരുന്നു.
                സാമൂഹ്യ ജീവിതത്തിലെ ആൺ-പെൺ വേർതിരിവുകളെ  മികച്ച രീതിയിൽ ദൃശ്യവൽക്കരിക്കുന്നു വൂൾഫ് ആൻഡ് ഷീപ്പ്. കുട്ടികളുടെ കൂട്ടങ്ങളിലും, വിനോദങ്ങളിലും മുതിർന്നവരുടെ ആഗ്രഹങ്ങളിലും, ആകുലതകളിലുമെല്ലാം അത് തെളിഞ്ഞു കാണാമായിരുന്നു. സിനിമയുടെ തുടക്കമെന്ന പോലെ ഒടുക്കവും പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊപ്പമല്ല. നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന വേറിട്ട കാഴ്ചകൾ തന്നെയാണ് ഈ സിനിമയുടെ സവിശേഷതയും.....

Saturday 1 September 2018

SEAWARDS JOURNEY (2003)


FILM : SEAWARDS JOURNEY (2003)
GENRE : COMEDY
COUNTRY : URUGUAY
DIRECTOR : GUILLERMO CASANOVA

                വിരലിലെണ്ണാവുന്ന ഉറുഗ്വായൻ സിനിമകളെ കാണാനായിട്ടുള്ളൂ. ആ കൂട്ടത്തിലേക്ക് ഇന്നൊരെണ്ണം കൂടിയായി. ഗില്ലർമോ കാസനോവയുടെ "സീവാർഡ്‌സ് ജേർണി". ഒരു സിനിമയ്ക്ക് വേണ്ട കഥ ഇതിലുണ്ടോ എന്ന സംശയത്തെ മുമ്പ് കണ്ടിട്ടുള്ള പലതരം സിനിമാക്കാഴ്ചകളുടെ വെളിച്ചത്തിൽ തല്ലിയുടച്ചു തന്നെയാവാം ഈ സിനിമയെ പരിചയപ്പെടുത്തൽ.
    ഇതൊരു യാത്രയാണ്. ഉറുഗ്വായിലെ ഉൾഗ്രാമങ്ങളിലൊന്നിൽ നിന്ന് ആദ്യമായ് കടൽ കാണാൻ ചിലയാളുകൾ നടത്തുന്ന യാത്ര. നേതാവായ റോഡ്രിഗസിന്റെ ട്രക്കിൽ നാല് സഹയാത്രികർക്കൊപ്പം അപരിചിതനായ ഒരാൾ കൂടിയെത്തുന്നു. തമാശ നിറഞ്ഞ യാത്രയിലെ അവരുടെ സംഭാഷണങ്ങളിൽ ഗ്രാമീണ മനസ്സുകളെ കണ്ടുമുട്ടാനാവുന്നു. ചെറിയ കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തി ജീവിതം ആഘോഷിക്കുന്ന ഈ ഗ്രാമീണ മനസ്സുകൾ, ഒരിക്കലും മടുക്കാത്ത "കടൽ" എന്ന വിസ്മയത്തെ എങ്ങനെ സ്വീകരിക്കുമെന്ന് സിനിമ കണ്ടു തന്നെ അറിയൂ.......