Wednesday 22 April 2020

UNTIL THE BIRDS RETURN (2017)


FILM : UNTIL THE BIRDS RETURN (2017)
GENRE : DRAMA
COUNTRY : ALGERIA
DIRECTOR :KARIM MOUSSAOUI
        ഓരോ വ്യക്തിയും പലതരം അനുഭവങ്ങളുടെ സമ്മേളനമാണ്. ഇവ്വിധം വ്യക്തിയുടെയും, സമൂഹങ്ങളുടെയും അനുഭവങ്ങളുടെ കലവറകളെ തൊട്ടറിഞ്ഞു സർഗാത്മകതയുടെ ഇളംചൂടിനാൽ പുനരുജ്ജീവിപ്പിച്ചു കൊണ്ട് തന്നെയാണ് പലരീതിയിൽ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാസൃഷ്ടികൾ സംഭവിച്ചിട്ടുള്ളത്. ഭാഷയും, ദേശവുമെല്ലാം അനുഭവിപ്പിക്കുന്ന ഭേദങ്ങൾ തന്നെയാണ് ആവർത്തിക്കപ്പെടുമ്പോഴും മടുപ്പിക്കാതെ പലതിനേയും ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ പുതു കാഴ്ചകളിൽ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും, വിഹ്വലതകളും, പ്രതീക്ഷകളും മിന്നിമറയുമ്പോൾ തന്നിലേക്ക് തന്നെ പലയാവർത്തി പ്രേക്ഷകൻ നോക്കുന്നത് എല്ലാ ഭാഷാ - ദേശാന്തരങ്ങൾക്കുമപ്പുറം മനുഷ്യാവസ്ഥകളുടെ ഏകമുഖം കാരണമാവാം. ആസ്വാദനങ്ങൾക്കപ്പുറം ചില ഓളം വെട്ടലുകൾ ഏല്പിക്കുന്നുവെന്നതും സിനിമകളെ പ്രസക്തമാക്കുന്ന വസ്തുതയാണുതാനും.
          അൾജീരിയൻ സിനിമയായ UNTIL THE BIRDS RETURN മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളെ മൂന്ന് ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും / അനുഭവങ്ങളും മറ്റൊന്നിൽ നിന്ന് വ്യതിരിക്തതയോടെ വേറിട്ട് നിൽക്കുന്നു. മധ്യവയസ്സ് പിന്നിട്ട ഒരു ബിൽഡർ, വിവാഹിതയാകാൻ പോകുന്ന ഒരു യുവതി, വിവാഹത്തിനായി ഒരുങ്ങുന്ന ഒരു ഡോകടർ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങൾ. മൂന്ന് പേരും നിലകൊള്ളുന്ന വർത്തമാനാവസ്ഥയെ അസ്വസ്ഥമാക്കുന്ന തരത്തിൽ ഭൂതകാലം അവരെ അള്ളിപ്പിടിച്ചിരിക്കുകയാണ്. പരിഹാരങ്ങളിലും, തീരുമാനങ്ങളിലും വേരറ്റു പോവുന്നതിനപ്പുറം മാനങ്ങളടങ്ങിയതാണ് അവരുടെ പ്രശ്നങ്ങൾ. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനും അവരുടെ അകമനസ്സിന്റെ സംഘർഷങ്ങളെ ശ്രവിക്കാം. മൂന്നു ഭാഗങ്ങളായി അവതരിപ്പിച്ചത്തിൽ രണ്ടാമത്തെ ഭാഗം എല്ലാം കൊണ്ടും മികച്ചു നിന്നു എന്ന് പറയാം. എല്ലാ തടസ്സങ്ങളെയും വകഞ്ഞൊഴുകുന്ന ജീവിതത്തിന്റെ സവിശേഷതയെന്നോണം ഓരോ സെഗ്മന്റിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം ചലനാത്മകമായി തന്നെയാണ് സംവിധാനിച്ചിരിക്കുന്നത്.
         ഒരു പുതിയ കഥയുടെ തുടക്കത്തെ സൂചിപ്പിച്ചു കൊണ്ട്, ഇനിയും പറയാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെയാണ് സിനിമ പിൻവാങ്ങുന്നത്. ജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളിൽ എത്രയോ അനുഭവങ്ങൾ ഇനിയും കരയ്ക്കടിയും, അവയിൽ എത്രയെണ്ണത്തിന് സർഗാത്മകതയുടെ ചൂടേൽക്കുമെന്ന് കാത്തിരിക്കാം.......  

I’M A KILLER (2016)


FILM : I’M A KILLER (2016)
COUNTRY : POLAND
GENRE : DRAMA !!! THRILLER
DIRECTOR : MACIEJ PIEPRZYCA
             "BASED ON TRUE EVENTS", സീരിയൽ കില്ലർ, ത്രില്ലർ എന്നീ ലേബലുകൾ കണ്ടു ചാടിവീഴാത്തതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നവയാണെങ്കിലും പ്രേക്ഷകന്റെ മുൻവിധികളെ തൃപ്തിപ്പെടുത്തുമോ എന്നകാര്യത്തിലുള്ള  സംശയമാണ് അത്തരമൊരു അഭിപ്രായത്തിനു കാരണം. 1970 കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ  കൊലചെയ്യുപ്പെടുന്ന  ഒരു സീരിയൽ കില്ലിംഗ് സംഭവത്തിന്റെ സാഹചര്യമാണ് സിനിമയുടേത്. തുടർച്ചയായ കൊലപാതകങ്ങളുൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് പോലീസ്. ഒരു ഉന്നത നേതാവിന്റെ ബന്ധുകൂടി കൊലയ്ക്കിരയാവുന്നതോടെ പോലീസധികാരികൾക്കുമേൽ സമ്മർദ്ദം കൂടുകയാണ്. കുറ്റാന്വേഷണത്തിന്റെ ചുമതല താരതമ്യേന അനുഭവസമ്പത്തു കുറഞ്ഞ JANUSZ നെ ഏൽപ്പിക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
        മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ രീതികളെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങൾ ശക്തമായ രാഷ്ട്രീയ സൂചനകളെന്ന പോലെ ഇന്നും വിട്ടൊഴിയാത്ത യാഥാർത്യമായി തുടരുന്നു എന്നതാണ് സത്യം. നുണകളിലും, അർദ്ധസത്യങ്ങളിലും നിർമ്മിച്ചെടുക്കുന്ന അധികാരങ്ങളും പ്രശസ്തിയും പോലെ ചരിത്രങ്ങളും പലപ്പോഴും ഉറപ്പില്ലാത്ത തൂണുകളിലാണ് എഴുന്നു നിൽക്കുന്നതെന്ന് വിളിച്ചു പറയാനും സിനിമ മറക്കുന്നില്ല. ഉദ്വേഗം നിറഞ്ഞ വഴികളിലൂടെ ഈ സിനിമ പ്രേക്ഷകനെ നടത്തുന്നില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കാവുന്നുണ്ട് എന്ന് തന്നെയാണ് തോന്നിയത്

Friday 17 April 2020

THE FAREWELL (2019)


FILM : THE FAREWELL (2019)
GENRE : DRAMA !!! COMEDY
COUNTRY : CHINA
DIRECTOR : LULU WANG
          
         തിരക്കുകളുടെ ലോകത്ത്‌  കടിഞ്ഞാൺ പൊട്ടിയപോലെ നിയന്ത്രണം വിട്ടോടിയിരുന്ന മനുഷ്യസമൂഹം , അവനവന്റെ കുടുംബങ്ങളിലേയ്ക്, പ്രിയപ്പെട്ടവരിലേയ്ക്ക് കണ്ണും , കാതും തിരിച്ചു നിൽക്കുന്ന ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു ഈ സിനിമ. തിരക്കുകൾ കാരണം എന്ത് നഷ്ടപ്പെടുന്നു, എന്ത് നേടുന്നു എന്നീ ചിന്തകൾക്കുപരി സ്നേഹത്തിന്റെ / ബന്ധങ്ങളുടെ കരുതലുകളിലേയ്ക്ക് ആർദ്രതയോടെ നോക്കിനിൽക്കായി എന്നതാണ് ഈ സിനിമ എന്നോടൊപ്പം ഉപേക്ഷിച്ച അനുഭവം. നിരവധി അന്താരാഷ്ട്ര വേദികളിലടക്കം പുരസ്കാരങ്ങളും, അംഗീകാരങ്ങളും നേടിയ ചൈനീസ് ചിത്രം "ദി  വെൽ" ആണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന സിനിമ.
           മക്കളും അവരുടെ കുടുംബങ്ങളും വിദേശത്തു കഴിയുന്ന ഒരു സ്ത്രീയ്ക്ക് ഗുരുതരമായ "ക്യാൻസർ"  ഡയഗണോസ്‌ ചെയ്യപ്പെടുകയാണ്. വിവരമറിഞ്ഞ മക്കൾ കുടുംബ സമേതം നാട്ടിലെത്തുകയാണ്. മാതാവിനെ അസുഖത്തെ കുറിച്ച് അറിയിക്കാതെ വരുന്നതിനായി പേരക്കുട്ടികളിൽ ഒരാളുടെ വിവാഹം എന്ന നുണയൊരുക്കിയാണ് എല്ലാവരുമൊത്തുചേരുന്നത്. കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന്റെ നിമിഷങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയെല്ലാം സിനിമയ്ക്കുള്ളിൽ മിന്നിമറയുന്നു. സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങളെ പിന്നിടുമ്പോഴും സാംസ്‌കാരിക മൂല്യങ്ങളും, സ്വത്വങ്ങളും ചേർത്തു പിടിക്കേണ്ടതിന്റെ സൂചനകളെ വ്യക്തമാക്കുന്നുണ്ട് സിനിമയിലെ സന്ദർഭങ്ങളും , സംഭാഷണങ്ങളും. ഈസ്റ്റ്-വെസ്റ്റ് എന്നീ സാസ്കാരികതകളെയും വാച്യമായി തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. അമേരിക്കയെന്ന വാക്ക് കേൾക്കുമ്പോഴെല്ലാം പുതു തലമുറയിൽ നിന്നുതിരുന്ന ആകാംഷയും, ആവേശവും നിറഞ്ഞ ചോദ്യങ്ങളും അവയോടുള്ള "ബില്ലിയുടെ" നിസ്സംഗത നിറഞ്ഞ പ്രതികരണങ്ങളും പ്രേക്ഷകർക്കു വായിച്ചെടുക്കാവുന്ന അർഥതലങ്ങളിലേക്ക് തന്നെയാണ് നടന്നു കയറുന്നത്.
          ഏത് പുതുവേഷങ്ങളിലേയ്ക്ക് കുടിയേറിയാലും അതിനുള്ളിൽ നിന്ന് നമ്മെ പുറത്തിടുന്ന സാഹചര്യങ്ങളെ അപ്രതീക്ഷിതമായി ജീവിതം നമുക്ക് നേരെ നീട്ടുമെന്ന്  സിനിമ ദൃശ്യമാക്കുന്നു. അവിടെ തീരുമാനങ്ങളിലേക്ക് നമ്മെ പിടിച്ചു നടത്തുന്നത് നമ്മുടെ യഥാർത്ഥ സാംസ്‌കാരിക അംശങ്ങളായിരിക്കുമെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അമേരിക്കയിൽ താമസമാക്കിയ ബില്ലിയും മുത്തശ്ശിയും തമ്മിലുള്ള ഗാഢബന്ധമാണ് സിനിമയിലെ പ്രധാന കഥാതന്തു. അവരുടെ സംഭാഷണങ്ങളെ മുൻനിർത്തി തലമുറകളുടെ കാഴ്ചപ്പാടുകളും , സാംസ്‌കാരിക അന്തരങ്ങളും പ്രേക്ഷരിലേക്ക് പകരുവാനും സിനിമ ബോധപൂർവ്വം ശ്രമിക്കുന്നതായി തോന്നി.
      ഗൗരവമേറിയ ഒരു സാഹചര്യത്തിന് ചുറ്റുമാണ് സിനിമയും, കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നതെങ്കിലും ദുഃഖാർത്തമായ രീതികളെ പിൻപറ്റാതെ ആസ്വാദ്യകരമായി , മനസ്സു നിറയുന്ന അനുഭവമായി സിനിമയെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.  

Thursday 16 April 2020

MOMMO (2009)


FILM : MOMMO (2009)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : ATALAY TASDIKEN

             ബാല്യവും, ഗ്രാമീണതയും ഏത് പ്രാദേശികതയെ തൊട്ട് നിന്നാലും ഏവർക്കും ഗൃഹാതുരമായ ചെറു തണല്ലെങ്കിലും അത് ഏൽപ്പിക്കും. അകറ്റി നിർത്തലുകളുടെ വേദനകൾ പതുക്കെയെന്നവണ്ണം ആഴം കണ്ടെത്തുമ്പോഴും പരസ്പര സ്നേഹത്തിന്റെ-കരുതലിന്റെ മനോഹാരിതയിൽ അതിജീവനമെന്ന പ്രതീക്ഷയെ ചൂണ്ടി നിൽക്കുകയാണ് അഹമ്മദും ,സഹോദരിയായ അയ്സിയും. മാതാവിന്റെ മരണവും, പിതാവിന്റെ തിരസ്കരണവും, മുത്തശ്ശന്റെ ആവതില്ലായ്മയും നിറം മായ്ക്കുന്ന അവരുടെ ജീവിതത്തിന്റെ ആകുലതകളിൽ നമ്മുടെ കാഴ്ചകൾ തറഞ്ഞു നിൽക്കുമ്പോഴും സിനിമ ഹൃദ്യമാകുന്നത് കൂടപ്പിറപ്പിനോടുള്ള അഹമ്മദിന്റെ ആത്മബന്ധം കാണുമ്പോഴാണ്. ഫീൽഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള ഉള്ളടക്കമല്ലെങ്കിലും ഓർമ്മകളെ പിന്നോട്ടെറിഞ്ഞു ബാല്യത്തിന്റെ അടയാളങ്ങളെന്തെങ്കിലും ഓരോ പ്രേക്ഷകനും മുങ്ങിയെടുക്കുമെന്നുറപ്പ്. എല്ലാ അറുത്തുമാറ്റലുകളും വേദനയേകുമെന്ന യാഥാർത്യത്തിനു മുന്നിൽ കാഴ്ചയകന്ന് നിൽക്കുന്നത് പ്രേക്ഷകനും കൂടിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു "കൊച്ചുസിനിമ".