Sunday 28 December 2014

EARTH AND ASHES (2004)



FILM : EARTH AND ASHES (2004)
GENRE : DRAMA
COUNTRY : AFGANISTAN
DIRECTOR : ATIQ RAHIMI

         ATIQ RAHIMI തന്റെ നോവലിന് സിനിമാഭാഷ്യം തീർത്തപ്പോൾ നമുക്ക് ലഭിച്ചത്  അഫ്ഗാനിസ്താന്റെ ആകുലതകളെ പകരുന്ന ശക്തമായ ഒരു സിനിമയാണ്. എല്ലാം തകർന്നടിഞ്ഞ അഫ്ഗാനിലെ മരുസമാനമായ പ്രദേശത്തിന്റെ എല്ലാ അസഹാനീയതകളും അവിടങ്ങളിലെ ജീവിതങ്ങളിലും നിഴലിക്കുന്നതിന്റെ നേർക്കാഴ്ചയാകുന്നു EARTH AND ASHES.
          വൃദ്ധനായ "ദസ്തഗിർ" , ഗ്രാമത്തെ നിലംപരിശാക്കിയ ഉഗ്ര സ്ഫോടനത്തിൽ ബധിരനാക്കപ്പെട്ട പേരമകൻ "യാസീൻ" എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമ, മകനെ അന്വേഷിച്ചിറങ്ങിയ ദസ്തഗിന്റെ കഥ പറയുന്നു. ഉറ്റവർ മരണപ്പെട്ട വിവരം മകനെ അറിയിക്കുന്നതിനായി അവൻ ജോലി ചെയ്യുന്ന ഖനിയിലേയ്ക്ക് പോകാൻ വാഹനത്തിനായി പേരമകനോടൊപ്പം  കാത്തിരിക്കുകയാണ് അയാൾ. അവരുടെ കാത്തിരിപ്പിനിടയിൽ അവർ കണ്ടുമുട്ടുന്നവരും, ദസ്തഗിറിന്റെ തന്നെ ചിന്തകളുമാണ് സിനിമയിലേയ്ക്ക് ഉൾക്കാഴ്ച നൽകുന്നത്.
         റിയാലിസ്റ്റിക്കും , സർറിയലിസ്റ്റിക്കുമായ ഇമേജുകളിലൂടെ യുദ്ധത്തിനേയും, അഫ്ഗാൻ  ജീവിത സാഹചര്യങ്ങളെയും  അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സിനിമയിൽ ധാരാളം കാണാം. കൈകളിലോ, സ്വന്തം കഴുത്തിലോ ചോര പുരളുന്ന ലളിത നിയമങ്ങളുടെ പ്രായോഗികത തെളിയിക്കപ്പെടുന്ന വേട്ട നിലങ്ങളിൽ മൃതിയറ്റു പോയവർ ഭാഗ്യവാൻമാരാകുന്ന ദയനീയതയെയാണ് ഈ സിനിമ ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവരെല്ലാം മൂകരാണെന്ന് തെറ്റിദ്ധരിക്കുന്ന ബധിരനായ കുട്ടിയും അവന്റെ സംശയങ്ങളും ആർക്കു നേരെയാണ് വിരൽ ചൂണ്ടുന്നത് എന്ന ചിന്ത നമ്മിൽ ബാക്കിയാകുന്നു. നമ്മുടെ ശബ്ദങ്ങളെയും നാം കുഴിവെട്ടി മൂടിയോ?... എന്ന സന്ദേഹവും നമുക്കൊപ്പം ചേരുന്നു.
            കഥാപാത്രങ്ങളുടെ  കുറവും, സംഭാഷങ്ങളുടെ ചടുലതയില്ലായ്മയും  കാരണം ചിലർക്കെങ്കിലും ഈ സിനിമ അരുചി തോന്നിപ്പിക്കും എന്ന ഓർമ്മപ്പെടുത്തലോടെ , എവിടെയോ വായിച്ച ആരുടെയോ വാക്കുകൾ ഓർമ്മയിൽ നിന്നും കടമെടുത്ത് നിങ്ങളുടെ ചിന്തകളിലേയ്ക്ക് സമർപ്പിക്കുന്നു.....
                         " കറുത്ത കാലങ്ങളിൽ ഗാനങ്ങൾ ഉണ്ടാകുമോ?...
       കറുത്ത കാലങ്ങളിൽ ഗാനങ്ങളുണ്ടാകും , കറുത്ത കാലങ്ങളെക്കുറിച്ച്......"


Saturday 27 December 2014

THE TEACHER’S DIARY (2014)



FILM : THE TEACHER’S DIARY (2014)
GENRE : ROMANTIC DRAMA
COUNTRY : THAILAND
DIRECTOR : NITHIWAT THARATHORN

           ഈ വർഷത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള  ഓസ്കാർ അവാർഡിനായി സമർപ്പിക്കപ്പെട്ടത് എന്ന ഉറപ്പിന്മേൽ കണ്ടു തുടങ്ങിയ  തായ് സിനിമയായ THE TEACHER'S DIARY മനം കവർന്ന പ്രണയാനുഭവമായി. പ്രണയ സിനിമകളുടെ  സ്ഥിരം പ്ലോട്ടിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ കഥപറച്ചിൽ രീതി അവലംബിച്ചതാണ് ഈ സിനിമയുടെ മാധുര്യം വർദ്ദിപ്പിച്ചത്‌.
                      THAILAND-ലെ വളരെ വിദൂരമായ ഒരു നദിയോര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന FLOATING HOUSE BOAT SCHOOL-ൽ ടീച്ചേഴ്സ് ആയി എത്തുന്ന നായകന്റെയും, നായികയുടെയും ഹൃദയവിചാരങ്ങളാണ് സിനിമയുടെ നട്ടെല്ലാവുന്നത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അവിടെയെത്തുകയാണ് അവർ. ആദ്യമെത്തുന്ന നായികയെ(ANN) രണ്ടാമതെത്തുന്ന SONG, അവൾ അവശേഷിപ്പിച്ച ഡയറിയിലൂടെ ഹൃദയത്തിലേറ്റുകയാണ്. SONG കുറിച്ചുവെയ്ക്കുന്ന വരികളിലൂടെ നായികയും പ്രണയത്തിന്റെ ഓളങ്ങളിലെയ്ക്ക് തെന്നി വീഴുന്നതായി കാണാം. എന്നാൽ രണ്ടു പേരുടെയും വ്യക്തിജീവിതങ്ങളിലെ സമാന്തരമായ ബന്ധങ്ങളും, സാഹചര്യങ്ങളും സിനിമയുയർത്തുന്ന അകാംഷയ്ക്കു ബലമേകുന്നു. കഥാഗതിയെ വഴിതിരിച്ചു വിടാനുള്ള ശ്രമമെന്ന രീതിയിൽ അവതരിച്ച രംഗങ്ങൾ സ്ഥിരം ചേരുവകളായി വന്നടിയുന്ന നാടകീയത വമിക്കുന്ന അംശങ്ങളായി അനുഭവപ്പെടുന്നു.
           FLOATING HOUSE BOAT SCHOOL-ലെ ടീച്ചർ കേവലമൊരു ടീച്ചർ മാത്രമല്ല എന്നതുപോലെ , ഈ സിനിമയും ഒരു റൊമാന്റിക് ഡ്രാമ എന്നതിനപ്പറത്തേയ്ക്ക് വളരുന്നു. സ്കൂളിലെ കുട്ടികളോടോത്തുള്ള  അവരുടെ നിമിഷങ്ങൾ തമാശയും, സന്തോഷവും, വികാര തീവ്രതയും  സ്ഫുരിക്കുന്ന നിമിഷങ്ങളയി മാറുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ അനിവാര്യതയാകുന്ന ഗ്രാമീണത സിനിമയെ നയനാനന്ദകരമായ അനുഭവമാക്കുമെന്നതിൽ സംശയമില്ല.
              പ്രണയ സിനിമകൾ ആവർത്തന വിരസതയേകും എന്ന് പറയാറുണ്ടെങ്കിലും, പ്രണയം തളിർത്തു പൂവിടുന്നത്  എനിക്ക് മടുക്കാത്ത കാഴ്ചയായത് കൊണ്ടാവാം , ഈ സിനിമയും നന്നേ ബോധിച്ചത്. നിങ്ങളിലും ഈ സിനിമ പ്രണയ മർമ്മരം തീർക്കുമെന്ന ഉറപ്പോടെ നിർത്തുന്നു.   


Friday 26 December 2014

TANGERINES (2013)



FILM : TANGERINES (2013)
COUNTRY : GEORGIA-ESTONIA
GENRE : WAR DRAMA
DIRECTOR : ZAZA URUSHADZE

             യുദ്ധവിരുദ്ധത പ്രമേയമായുള്ള അതിമനോഹരമായ ജോർജ്ജിയൻ-എസ്തോണിയൻ സിനിമയാണ് TANGERINES. മനുഷ്യക്കുരുതികളുടെ ചോരച്ചാലുകൾ ബാക്കിയാക്കുന്ന യുദ്ധങ്ങളുടെ അർഥമില്ലായ്മയെ മാനവികതയുടെ വെളിച്ചത്തിൽ ദൃശ്യമാക്കുന്നു ഈ സിനിമ. അബ്കാസിയൻ  അതിർത്തിയിലുള്ള എസ്തോണിയൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ ദൃശ്യാനുഭവം ചമയ്ക്കാൻ സംവിധായകൻ തെരഞ്ഞെടുത്തിട്ടുള്ളത്.
          ജോർജ്ജിയ-അബ്കാസിയ യുദ്ധം ഈ ഗ്രാമത്തിലെ താമസക്കാരെയെല്ലാം കടപുഴക്കിയിരിക്കുന്നു. ഓറഞ്ച് തോട്ടത്തിന്റെ ഉടമയായ  "മാർഗസ്" , അയാളെ സഹായിക്കുന്ന വൃദ്ധനായ  "ഇവോ"  എന്നിവർ മാത്രം അവശേഷിച്ച ഗ്രാമവും, ഈ യുദ്ധം അവിടെ ഒരുക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ 86 മിനുട്ടിനെ സമ്പന്നമാക്കുന്നത്. ഉയിർപ്പിന് നാന്ദിയാവേണ്ട മണ്ണിന്റെ വിരിമാറിലേയ്ക്ക് നിണമണിഞ്ഞ്‌ ചേതനയറ്റ ഉടലുകൾ പതിക്കുന്ന ഭീകരത നമ്മെ കാത്തിരിക്കുന്നു. അബ്കാസിയക്കാരും, ജോർജ്ജിയക്കാരും , ചെച്നിയക്കാരും ആയുധമേന്തി മുന്നിൽ നിന്നപ്പോഴെല്ലാം    ഇവോയുടെ മുഖത്ത് നിഴലിച്ച ചോദ്യം നമ്മുടെ ഹൃദയങ്ങളിലും മന്ത്രിക്കുമെന്ന് തീർച്ച. ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തിയാൽ തിരിച്ചറിയാവുന്ന അന്തസ്സാര ശൂന്യമായ അവകാശവാദങ്ങളിലാണ് യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം AHMED , NIKKO എന്നിവരിലൂടെ നമുക്കും അനുഭവിക്കാനാവുന്നു. ദേശ-സാംസ്കാരിക പുറന്തോലുകൾ പൊഴിച്ച് മനുഷ്യത്വത്തിന്റെ സൗന്ദര്യത്തിലേയ്ക്ക് ഇവർ നടന്നടുക്കുന്നതും ഹൃദ്യമായ കാഴ്ചയായിരുന്നു.
              യുദ്ധങ്ങൾ വെറുക്കപ്പെടേണ്ടതും , അവസാനിപ്പിക്കേണ്ടതുമാണെന്ന  സത്യങ്ങൾക്ക് മുകളിലും  ശവക്കൂമ്പാരങ്ങൾ നിറയുമ്പോൾ, "യുദ്ധം കുടികൊള്ളുന്നത് നമ്മുടെയുള്ളിൽ തന്നെയാണെന്ന്" സംശയിച്ചു പോകുന്നു. അശാന്തിയുടെയും, ദുരിതങ്ങളുടെയും ദിനങ്ങൾ മാത്രം കരുതിവെയ്ക്കുന്ന യുദ്ധങ്ങളെ പറിച്ചെറിയാൻ നമുക്കാവട്ടെ.....


Wednesday 24 December 2014

DRY SEASON (2006)



FILM : DRY SEASON (2006)
COUNTRY : CHAD
GENRE : DRAMA
DIRECTOR : MAHAMAT SALEH HAROUN

            ജീവിതക്കാഴ്ചകളുടെ വൈവിധ്യമാർന്ന സിനിമാ ഭാഷ്യങ്ങൾ തേടി ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലെയ്ക്ക് ചേക്കേറിയപ്പോഴെല്ലാം ആഫ്രിക്ക സമ്മാനിച്ചത്‌ വേറിട്ട കാഴ്ചകളായിരുന്നു. DRY SEASON എന്ന  "ചാഡ്" സിനിമയും അത്തരത്തിൽ വ്യത്യസ്തത തേടുന്ന സിനിമാപ്രേമിക്ക്‌ , ലാളിത്യത്തിന്റെ ഫ്രൈമുകളിൽ  തീർത്ത ശക്തമായ സിനിമാ കാഴ്ചയാകുന്നു.
          നാൽപ്പത് വർഷത്തോളം നീണ്ടു നിന്ന ചാഡിലെ ആഭ്യന്തര യുദ്ധത്തിലെ കുറ്റവാളികൾക്ക്  പൊതുമാപ്പ് നൽകുന്ന വാർത്തയുടെ അസ്വസ്ഥത നുരയുന്ന GUMAR ABACHA-യുടെയും , പേരമകൻ ATHIM-ന്റെയും മുഖങ്ങളിൽ വൈരത്തിന്റെ ആഴത്തിലുള്ള വേരുകൾ നമ്മൾ കാണുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്. വംശങ്ങളും, ഗോത്രങ്ങളും, പ്രതികാരങ്ങളും സിരകളിൽ കുടികൊള്ളുന്ന  ആഫ്രിക്കൻ മനസ്സ് തന്നെയാണ് അബാച്ചയുടേത്. തന്റെ മകന്റെ ഘാതകനെ വകവരുത്തുന്നതിനായി ആയുധവും, ആജ്ഞയും നൽകുകയാണ് അയാൾ.
                 പ്രതികാര ചിന്തയുടെ ഒരിക്കലും അണയാത്ത കനലിനെ ATHIM-ന്റെ മുഖം സിനിമയിലുടനീളം വ്യക്തമാക്കുന്നു. "നസ്സാര" എന്ന ശത്രുവിനെ എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടും , അയാളുടെ സ്വകാര്യമായ അതിരുകളിലേയ്ക്ക് പോലും നുഴഞ്ഞുകയറിയിട്ടും,   വൈരത്തിന്റെ കൊടുംചൂടിൽ തിളച്ചു മറിയുന്ന ATHIM പിതൃഘാതകനെ  വധിക്കാൻ കാത്തുനിൽക്കുന്നതെന്തിന്?...... ഈ ചിന്ത തന്നെയാവും കാഴ്ച്ചകാരനെ  സിനിമയിലുടനീളം ഭരിക്കുന്നത്‌.
               പ്രതികാര വാഞ്ചയിൽ കെട്ടിയുയർത്തിയ , ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ATHIM-ന്റെ പ്രകൃതം സിനിമയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നു. നസ്സാരയുടെ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക നിമിഷങ്ങൾക്കിടയിലും ATHIM എടുക്കുന്ന നിലപാടുകൾ,  സിനിമയെ ശക്തമായ പ്രമേയത്തിലൂന്നിയ  കാഴ്ചയാക്കുന്നു. ATHIM, NASSARA, AICHA(നസ്സാരയുടെ ഭാര്യ) എന്നീ പ്രധാന കഥാപാത്രങ്ങളെ പോലെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു.
        ലളിതമെന്ന് ഉപരിപ്ലവമായ കാഴ്ചയിൽ വിധിയെഴുതാമെങ്കിലും സിനിമയുടെ തീവ്രതയിൽ വെള്ളം ചേർക്കാതെ അവസാന ഫ്രൈയിം വരെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന വ്യക്തവും , ശക്തവുമായ കലാസൃഷ്ടിയാകുന്നു ഈ സിനിമ. വെറുപ്പിന്റെ തുടർച്ചകൾ സൃഷ്ട്ടിക്കുന്ന ജീവിതത്തിന്റെ ഇടർച്ചകളെ ഓർമ്മപ്പെടുത്തുന്നു DRY SEASON. 


Tuesday 23 December 2014

COMING HOME (2014)



FILM : COMING HOME (2014)
COUNTRY : CHINA
GENRE : DRAMA
DIRECTOR : YIMOU ZHANG

                ചൈനീസ് കൾച്ചറൽ റെവല്യൂഷന്റെയും   അതിനു ശേഷമുള്ള വർഷങ്ങളുടെയും പശ്ചാത്തലത്തിൽ , സ്നേഹം വറ്റാത്ത ദാമ്പ്യത്യത്തിന്റെ അതിമനോഹരവും, വൈകാരികതയെ  തലോടുന്നതുമായ കഥ പറയുന്നു YIMOU ZHANG-ന്റെ COMING HOME. വീട്ടിലേയ്ക്ക് ഒരു കാൽപ്പാടകലെ നിൽക്കുമ്പോഴും ഓർമ്മകളുടെ താളുകളിലേയ്ക്ക് അനന്തമായ വീഥികൾ താണ്ടേണ്ടി വരുന്ന നിസ്സഹായതയെപ്പോലും സ്നേഹത്തിന്റെ ഉറവയാൽ എതിരിടുന്ന കാഴ്ചയാകുന്നു ഈ സിനിമ. വെട്ടിമാറ്റപ്പെട്ട മുഖങ്ങളേയും , മാഞ്ഞുപോയ  അക്ഷരങ്ങളെയും വീണ്ടെടുക്കേണ്ടി വരുന്ന തിരിച്ചു വരവ് വൈകാരിക തീവ്രമാകുന്നത് അവർക്കിടയിൽ ഉയർത്തപ്പെട്ട മതിൽ  കവർന്നെടുത്ത  വർഷങ്ങളെക്കുറിച്ച്  ഓർക്കുമ്പോഴാണ്. പ്രായത്തിന്റെയും , പ്രണയത്തിന്റെയും, മറവിയുടെയും വീര്യം കൂടിക്കൊണ്ടിരിക്കുമ്പോൾ കൂടിച്ചേരലിന്റെയും , വീണ്ടെടുക്കലിന്റെയും, കാത്തിരിപ്പിന്റെയും അനന്തതയിലേയ്ക്ക് സിനിമ കണ്‍ചിമ്മുന്നു. നോവിന്റെ ചരിത്രം സ്വന്തമായുള്ള സ്നേഹത്തിന്റെ മനോഹര നിമിഷങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പ് ബാക്കിയാവുന്നു. 


Friday 19 December 2014

WINTER SLEEP (2014)



FILM : WINTER SLEEP (2014)
GENRE : DRAMA (196 Min)
COUNTRY : TURKEY
DIRECTOR : NURI BLIGE CEYLAN

                  കാൻ ചലച്ചിത്ര മേളയിലെ വിഖ്യാതമായ "പാം  ദോർ " പുരസ്കാരത്തിനർഹമായ  സിനിമയാണ് WINTER SLEEP. മികവുറ്റ അനവധി സിനിമകൾ നമുക്ക് സമ്മാനിച്ച NURI BILGE CEYLAN-ന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ദൃശ്യാനുഭവം. 196 മിനുട്ടിന്റെ ദൈർഘ്യമുള്ള മന്ദഗതിയിലുള്ള  കാഴ്ചകളിൽ പ്രേക്ഷകനെ പിടിച്ചു നിർത്താൻ  കഴിയുന്നത്‌ ഈ സിനിമയുടെ കലാപരമായ ഔന്നത്യം മൂലമാണ്.
             ഈ സിനിമയുടെ ചട്ടക്കൂട് തീർക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്, അതിന് ബലമേകുന്നത് AMBIGUITY നിറഞ്ഞ അവരുടെ സംവാദങ്ങളുമാണ്. അനറ്റോളിയയിലെ മഞ്ഞു പുതയുന്ന ഗ്രാമങ്ങളിലൊന്നിലെ പ്രകൃതിദത്തം എന്ന് തോന്നിപ്പിക്കുന്നതും, പാറകളിൽ നിർമ്മിച്ചതുമായ   ഹോട്ടലിന്റെ അകത്തളങ്ങളിലാണ് കഥാപാത്രങ്ങൾക്കൊപ്പം നമ്മളും കൂട്ടിരിക്കേണ്ടി വരുന്നത്. ബൗദ്ധികമായി ഉയർന്നവനെന്ന് തോന്നിപ്പിക്കുന്ന ഹോട്ടൽ ഉടമസ്ഥനായ പഴയകാല നാടകനടൻ  അയാദിൻ , സുന്ദരിയും, ചെറുപ്പക്കാരിയുമായ അയാളുടെ ഭാര്യ  നിഹാൽ , വിവാഹമോചിതയായി വന്നെത്തിയ സഹോദരി നെക്ക്ല  എന്നിവരെയാണ് നമ്മുടെ കണ്ണുകളും കാതുകളും സൂക്ഷമമായി പിന്തുടരേണ്ടത്. ദാമ്പത്യ-കുടുംബ-സഹജീവി ബന്ധങ്ങളിലെ സ്വത്വ സംഘർഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു ഈ സിനിമ.സ്വത്വത്തെ തേടാനും, അസ്തിത്വത്തെ പ്രീതിപ്പെടുത്താനുമുളള ബോധപൂർവ്വമായ ശ്രമങ്ങളായി കഥാപാത്രങ്ങളുടെ പല ചെയ്തികളെയും വായിക്കാം. MORALITY, CONSCIENCE, IGNORANCE, HONESTY എന്നീ വാക്കുകൾ  ഇടതടവില്ലാതെ ഉരുവിടുന്ന അയാദിൻ എന്ന കഥാപാത്രത്തിൽ നിഴലിക്കുന്ന AMBIGUITY ഈ വാക്കുകളിലേയ്ക്കും പടർന്നു കയറുന്നതായി അനുഭവപ്പെടുന്നു. സിനിമയിലെവിടെയോ മാഞ്ഞുപോകുന്ന സഹോദരി ആഖ്യാനത്തിലെ അനിവാര്യമായ സാന്നിദ്ധ്യമായി അനുഭവപ്പെടുന്നു.
              ഇസ്മായിൽ എന്ന വാടകക്കാരനുമായി ഉണ്ടാകുന്ന പ്രശ്നങ്ങളും,  അത്  സൃഷ്ടിക്കുന്ന സാഹചര്യങ്ങളും യഥാർത്ഥത്തിൽ സ്വത്വ സംഘർഷങ്ങളെ ദൃശ്യ ഭാഷയിൽ വ്യക്തമാക്കാനായി ഒരുക്കിയെടുത്തവയായി  തോന്നി. മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന കുതിരയും, പിടയുന്ന മുയലും അപഗ്രഥനത്തിന്റെ  തട്ടിൽ കഥാപാത്ര അസ്ത്വിത്വങ്ങളെയോ , ആന്തരിക സംഘർഷങ്ങളെയോ സൂചിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അധീശത്വവും, വിധേയത്വവും, സ്വാതന്ത്ര്യ വാഞ്ചകളും മനസ്സിന്റെ ആലയങ്ങളായി മാറുന്നു. ബാഹ്യമായി നിലകൊള്ളുന്ന സ്വത്വത്തിന്റെ പ്രകടനങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആന്തരിക സംഘർഷങ്ങളുടെ ഏറ്റുമുട്ടലുകളിലേയ്ക്ക് വെളിച്ചം തൂകാനും ഈ സിനിമയ്ക്ക്‌ സാധിക്കുന്നു.
             വശ്യ സുന്ദരമായ ഫ്രൈമുകൾക്ക് പഞ്ഞമില്ലാത്ത മറ്റു CEYLAN സിനിമകളെ പോലെ സിനെമാറ്റോഗ്രഫി പലപ്പോഴും BREATH TAKING EXPERIENCE പകരുന്നു. തിരക്കഥയുടെ മേന്മ തന്നെയാണ് മൂന്നു മണിക്കൂറും പതിനാറു മിനുട്ടും പിന്നിടുന്ന ഈ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നത്. കാസ്റ്റിംഗ് വളരെ മികച്ചതായി തോന്നി. വളരെ സൂക്ഷ്മ തലത്തിലുള്ള EXPRESSIONS പോലും നിയന്ത്രണ വിധേയമാക്കി അയാദിൻ എന്ന കഥാപാത്രത്തിന്റെ എല്ലാ സവിശേഷതകളേയും വ്യക്തമായി  പ്രതിഫലിപ്പിക്കുന്ന പ്രകടനമാണ് അയാദിൻ എന്ന റോൾ കൈകാര്യം ചെയ്ത HALUK BILGINER-ൽ നിന്നുമുണ്ടായത്. CEYLAN-ന്റെ ആഖ്യാന ശൈലിയുടെ ആരാധകർക്ക് മിഴിവുറ്റ ദൃശ്യ വിരുന്നാകുന്നു അദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ WINTER SLEEP.
                 മനോവിശ്ലേഷണത്തിന്റെ പുതു വീഥികളിൽ വെളിച്ചം വിതറി നമ്മെ നയിക്കുന്ന ഈ സിനിമ , ഒരു ശക്തമായ CHARACTER STUDY എന്ന നിലയിലും വേറിട്ട ഇടം കണ്ടെത്തുന്നു. തളച്ചിടാനോ, വരച്ചിടാനോ കഴിയാത്ത വിധം ഗഹനമേറിയ മനുഷ്യ മനസ്സിന്റെ വൈജാത്യങ്ങളെ വിശകലനം ചെയ്യുന്ന ഉത്കൃഷ്ഠ ഗ്രന്ഥങ്ങൾ വായിക്കുന്ന അനുഭവമാണ് ഈ സിനിമയും പകരുന്നത്. എല്ലാ അർഥത്തിലും ഒരു "മാസ്റ്റർപീസ്" എന്ന വിശേഷണം അർഹിക്കുന്ന  ദൃശ്യ വിസ്മയമാണ് WINTER SLEEP.  


Thursday 18 December 2014

IFFK-2014 അനുഭവങ്ങൾ

IFFK-2014 അനുഭവങ്ങൾ

ഞാനും , ചലച്ചിത്ര മേളയും 

           ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എന്നെ കൂടുതൽ REFINE ചെയ്ത നിമിഷങ്ങളായിരുന്നു IFFK-2014 ലെ അനുഭവങ്ങളും കാഴ്ചകളും. സ്ക്രീനിലെ ദൃശ്യ വിസ്മയങ്ങൾക്കൊപ്പം  , പരിസരങ്ങളിലെ ഊർജ്ജ്വസ്സലമായ ശബ്ദ മുഖരിതമായ അന്തരീക്ഷവും മായാത്ത ചിത്രങ്ങളായി മനസ്സിൽ ബാക്കിയായി. വീണ്ടും വന്നണയാൻ  കൊതിപ്പിക്കുന്ന ഉത്സവമായി ചലച്ചിത്ര മേളകൾ മാറുന്നതിന്റെ കാരണങ്ങളെ അനുഭവിക്കാനായതിനെ ലളിതമായി കുറിച്ചിടുകയാണ്  ഈ വരികളിൽ.

വ്യക്തികൾ , ചിന്തകൾ, ആശയങ്ങൾ , പ്രതിഷേധങ്ങൾ 

     നല്ല സിനിമകളെ നെഞ്ചിലേറ്റുന്ന ക്ലാസ് പ്രേക്ഷകർക്കിടയിൽ ഇരുന്ന് മികച്ച സൃഷ്ടികൾ ആസ്വദിക്കുകയെന്ന അമൂല്യതയാണ് മേള സമ്മാനിക്കുന്നത്. ആഖ്യാനങ്ങളും, പ്രമേയങ്ങളും, സർഗ്ഗധനരായ സിനിമാ പ്രേമികളും ചിന്തകളിൽ തീർത്ത ആശയധാരകളുടെ കുത്തൊഴുക്കിൽ മതിമറന്ന് ഉല്ലസിക്കാനായി എന്നതാണ് സന്തോഷദായകമായ കാര്യം. മേളയുടെ പരിസരങ്ങളിൽ കണ്ടു മുട്ടിയ വ്യക്തികളും, പലരുമായും നടത്തിയ സംഭാഷണങ്ങൾ പകർന്ന പുതിയ അറിവുകളും, പ്രതിഷേധങ്ങളുടെ ദുർബലമാവാത്ത വാക്ധോരണികളും ഈ മേളയുടെ സുവനീറുകളായി  എന്റെ ഓർമ്മകളിൽ നിറയും. പെറ്റമ്മ പോലെ പ്രിയപ്പെട്ട മലയാളത്തിൽ സബ് ടൈറ്റിൽ  വേണമെന്ന മുദ്രാവാക്യങ്ങൾക്കിടയിൽ ഞാൻ കണ്ടു മുട്ടിയവരിൽ  , IFFK-യിലെ സിനിമാ സെലക്ഷനെ പ്രകീർത്തിച്ച ജർമ്മൻ വനിതയും, ബോളിവുഡിലെ അന്തസ്സാര ശൂന്യമായ കാഴ്ച്ചകളിൽ നിന്നും കണ്ണെടുത്ത്‌ IFFK പോലുള്ള മേളകളിലേയ്ക്ക് പ്രതീക്ഷയോടെ കണ്ണ്‍ പായിക്കുന്ന ഒറിയ ഫിലിം  എഡിറ്ററും ഓർമ്മയിലെത്തി. മനസ്സിലാകുന്ന ഭാഷ മസ്തിഷ്കത്തിലേക്കും , മാതൃഭാഷ ഹൃദയത്തിലേയ്ക്കും തുളച്ചു കയറുമെങ്കിലും , ഭാഷ-ദേശ അതിർ വരമ്പുകളില്ലാത്ത ഉത്സവമായി IFFK നില നിൽക്കട്ടെ എന്നതാണ് എന്റെ പക്ഷം.

     സിനിമകൾക്കിടയിലുള്ള ഇടവേളകളിലും , ഒരു വേദിയിൽ  നിന്ന് മറ്റൊന്നിലേയ്ക്കുള്ള  പരക്കം പാച്ചിലിനിടയിലും , അരാജകത തുളുമ്പി നിൽക്കുന്ന കുടിയനായ വെളുത്ത തലമുടിക്കാരനെ കണ്ടു. ആൾക്കൂട്ടത്തിലേയ്ക്ക് അലിഞ്ഞു ചേരുന്ന അയാളുടെ യാചനകളിൽ സർഗ്ഗാത്മകതയുടെ പഴയ വേരുകൾ കണ്ടെടുക്കാം. ഹിമാലയ സാനുക്കളിൽ നിന്നും കൊണ്ടു  വന്ന മാലയും , പുകയാൻ കാത്തു നിൽക്കുന്ന സിഗരറ്റിനും  , കവർന്നെടുക്കാനാവാത്ത സർഗ്ഗാത്മകത എന്നോ അവശേഷിപ്പിച്ച കവിതകൾക്കും പകരം ലഹരിയുടെ മടിത്തട്ടിലേയ്ക്ക് മയങ്ങി വീഴാനുള്ള പണത്തിനായുള്ള യാചനകൾ , ഞാനും അയാളും വീണ്ടും സംബന്ധിക്കുന്ന വേളയിലും കാണാമെന്നായിരുന്നു അനുഭവസ്ഥരുടെ മൊഴികൾ.
                തറയിൽ ഇരിക്കുന്നവർക്ക് അസൂയ ഉണ്ടാക്കുന്ന വിധത്തിൽ , ശീതളിമയുടെ സുഖത്തിൽ  കസേര സ്വന്തമാക്കാനുള്ള  ആഗ്രഹത്തിൽ അക്ഷമനായി ക്യൂ നിൽക്കുമ്പോൾ എന്റെ  സമീപസ്ഥനോട് ഞാൻ ചോദിച്ച കേവലമായൊരു ചോദ്യത്തിന് കിട്ടിയ മറുപടി , മേള കൊതിക്കുന്ന സിനിമാ ആസ്വാദനത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു.  മികച്ച സിനിമയേതെന്ന എന്റെ ചോദ്യത്തിന് പകരം ലഭിച്ചത്  ആഖ്യാനത്തിലെയും , പ്രമേയത്തിലെയും, ബഹുത്വം പോലെ ആസ്വാദനത്തിലുമുള്ള PLURALITY-യെ കുറിച്ചായിരുന്നു. പഴയ മേളകളുടെ അനുഭവങ്ങൾ നിവർത്തി വെച്ച് "മികച്ചത്" എന്നതിന്റെ  ആപേക്ഷികതയെ തുടക്കകാരനായ എന്നെ ബോധ്യപ്പെടുത്തും വിധം സുദീർഘമായ ചർച്ചയിലെക്കാണ് ആ ചോദ്യം നടന്നു കയറിയത്.
       മനസ്സിൽ സിനിമാ സ്വപ്നങ്ങളുമായി വന്ന സിനിമാ വിദ്യാർത്ഥികളും , യുവാക്കളും ഈ മേളയെ എങ്ങനെ നോക്കിക്കാണുന്നു  എന്നതാണ് മറ്റൊരു കാര്യം. വിഷ്വൽ നരേഷനും , തിരക്കഥയുടെ കെട്ടുറപ്പും , ആവർത്തന വിരസതകളും , പ്രമേയത്തിലെ പുതുമകളും അവരുടെ  ചർച്ചകളിൽ നിറയുമ്പോൾ നാളെയുടെ സിനിമ കാഴ്ചകളെക്കുറിച്ച് ചെറിയ പ്രതീക്ഷകൾ ഉണർന്നു.  ലൈക്കുകൾക്ക് വേണ്ടിയുള്ള കേവല ശ്രമങ്ങളായി മാറുന്ന ഷോർട്ട് ഫിലിം എന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച് വേവലാതിപ്പെടുന്നവരും , മിനുട്ടുകൾ കൊണ്ട് നമ്മിലേയ്ക്ക് ആശയങ്ങളെ തൊടുത്തുവിടുന്ന ലഘു ചിത്രങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുന്നവരും നല്ല നിമിഷങ്ങളേകി.
                      തീയെറ്ററിനുള്ളിലെ  നിശബ്ദതയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉയരുന്ന കയ്യടികൾ സിനിമയിലെ ARTISTIC ELEMENTS-നുള്ള നിസ്സീമമായ അനുമോദനങ്ങളായിരുന്നു . സ്ഥാപനവൽക്കരിക്കപ്പെട്ട  പലതിനും എതിരിടങ്ങളിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നവരുടെ വാക്കുകളാലും, പ്രവർത്തികളാലും സമരമുഖരിതമായിരുന്നു  തീയേറ്റർ  പരിസരങ്ങൾ. ചുംബന സമരവും, നിൽപ്പ് സമരവും, തെരുവ് നാടകങ്ങളും , നാടൻ പാട്ടുകളും, ഒറ്റപ്പെട്ട എതിർപ്പുകളും തീർത്ത പ്രതിഷേധ ജ്വാലകളുടെ ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

സിനിമകൾ- ഞാൻ കണ്ടവയിൽ , എന്നെ ആകർഷിച്ചവ   

          മൂന്നു ദിവസങ്ങളിലായി കണ്ട 11 സിനിമകളിൽ നിന്നും  കലാപരമായും , ആസ്വാദനപരമായും  ഇഷ്ടപ്പെട്ടവയെ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമം
THE LONGEST DISTANCE (VENEZUELA)

       ബന്ധങ്ങളെയും,  നന്മയെയും , നമ്മൾ തെരഞ്ഞെടുക്കുന്ന വിധിയെയും ഓർമ്മിപ്പിച്ച മനോഹരമായ സിനിമ. അംബരചുംബികൾ നിറഞ്ഞ കാരക്കാസ് പട്ടണവും, ഹരിതാഭ വഴിയുന്ന  വെനീസ്വലൻ ഭൂപ്രകൃതിയും പ്രമേയത്തോട് ചേർന്ന് നിൽക്കുന്ന ശക്തമായ സാന്നിധ്യമാകുന്നു. എല്ലാവരും ആയുധം കരുതേണ്ട തരത്തിൽ അപകടം നിറഞ്ഞ പട്ടണത്തിൽ  മോഷ്ടാക്കളുടെ വെടിയേറ്റ്‌ മാതാവ് മരിക്കുന്നതിനെ തുടർന്ന് , ഒരിക്കലും കണ്ടിട്ടില്ലാത്ത അകന്നു കഴിയുന്ന മുത്തശ്ശിയെ തേടി പേരമകൻ നടത്തുന്ന യാത്രയും , അവരുടെ സംഗമം സൃഷ്ടിക്കുന്ന മനോഹര നിമിഷങ്ങളുമാണ്  സിനിമയുടെ ഉള്ളടക്കം. അതി നാടകീയതയുടെ ആധിക്ക്യമില്ലാതെ  തന്നെ നമ്മുടെ ഹൃദയത്തെ സ്പർശിക്കാൻ ഈ സിനെമയ്ക്കാവുന്നു.  ദുരന്തങ്ങളും, സന്തോഷങ്ങളും , തെറ്റിദ്ധാരണകളും കുഴഞ്ഞു മറിയുന്ന ഈ സിനിമ തെരഞ്ഞെടുക്കപ്പെടുന്ന വിധികളെയും, ബന്ധങ്ങളുടെ നൈർമല്യതയെയും , കൊതിപ്പിക്കുന്ന പ്രകൃതി മനോഹാരിതയെയും മനസ്സിൽ അവശേഷിപ്പിക്കുന്നു.

                   
CORN ISLAND (GEORGIA)

   പ്രകൃതിയോട് സമരസപ്പെട്ടും  , പോരാടിയും ജീവിതത്തിന്റെ പാകപ്പെടലിനായി കാത്തിരിക്കുന്ന വൃദ്ധന്റെയും കൊച്ചുമകളുടെയും  കഥ. ജോർജിയ-അബ്കാസിയ എന്നിവയെ വേർത്തിരിക്കുന്ന നദിയിൽ രൂപീകൃതമാകുന്ന ദ്വീപിൽ ചോളം കൃഷി ചെയ്ത് ജീവിതം കരുപിടിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് സിനിമയിൽ. പ്രകൃതിയുടെ താളത്തിനൊപ്പം ജീവിതത്തിലെ സ്വാഭാവികമായ അനിവാര്യതകളും തലയുയർത്തുന്നതോടെ  സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു. വേറിട്ട കാഴ്ചകളുടെ അവസരമൊരുക്കുന്നു CORN ISLAND.   
 TIMBUKTU (MAURITIANIA)

     MAURITIANIAN  സംവിധായകനായ സിസ്സാക്കോയുടെ TIMBUKTU ജിഹാദി തീവ്രവാദികളുടെ പിടിയിലമരുന്ന ഗ്രാമത്തിന്റെ കഥ പറയുന്നു. ഗ്രാമ നിവാസികളുടെ സ്വച്ഛമായ ജീവിതത്തിലേയ്ക്ക് ഉരുക്കു മുഷ്ട്ടികളുമായി വന്നെത്തി അസ്വാതന്ത്ര്യത്തിന്റെ വിലങ്ങുകൾ അണിയിച്ച് മുന്നേറുന്ന ജിഹാദികൾക്കൊപ്പം , മതത്തിന്റെ യഥാർത്ഥമായ നന്മ നിറഞ്ഞ, സഹിഷ്ണുതയുടെ പ്രതീകങ്ങളെയും അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്. വിനോദങ്ങൾക്കു പോലും നിരോധനമേർപ്പെടുത്തിയ തീവ്രവാദികൾക്കുള്ള കുട്ടികളുടെ മറുപടി തീയേറ്ററിനുള്ളിൽ കയ്യടികൾ തീർത്തു. വ്യത്യസ്തമായ സാംസ്കാരിക-ദേശ പശ്ചാത്തലത്തിൽ ശക്തമായ ഒരു വിഷയത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്തകൾ ബാക്കിയാക്കിയ മികച്ച കാഴ്ചയാകുന്നു TIMBUKTU.

DANCING ARABS (ISRAEL)

         ഇസ്രായേലിലെ അറബ് വംശജരുടെ ഐഡന്റിറ്റിയെകുറിച്ചുള്ള സൂചനകൾ നൽകുന്ന ഈ സിനിമ, ഇയാദ് എന്ന അറബ് യുവാവിന്റെയും സഹപാഠിയായ ജൂത പെണ്‍കുട്ടിയുടെയും പ്രണയത്തിന്റെയും, മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ജോനാതൻ എന്ന ജൂത യുവാവുമായുള്ള ഇയാദിന്റെ സൗഹൃദത്തിന്റെയും കഥ പറയുന്നു. അറബ്-മുസ്ലിം സ്വത്വത്തിന്റെ ഒത്തുതീർപ്പുകളിലൂടെ മുന്നേറുന്ന ഈ സിനിമയും ഇതര പശ്ചിമേഷ്യൻ സിനിമകളിലേതു  പോലെ രാഷ്ട്രീയം പറയുന്നുണ്ട്. മൃദുവെന്ന് തോന്നുമെങ്കിലും രാഷ്ട്രീയത്തിന്റെ ശക്തമായ പ്രതീകങ്ങൾ വാരി വിതറിയ ഇമേജുകൾ തന്നെയാണ് ഈ സിനിമയിലും കാണാവുന്നത്‌.
THEY ARE THE DOGS (MOROCCO)

         മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മൊറോക്കൻ സിനിമയായ THEY ARE THE DOGS അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഡോക്യുമെന്ററി  സ്റ്റൈലിലുള്ള റിയലിസ്റ്റിക്  സിനിമയാണ്. 30 വർഷത്തിനു ശേഷം ജയിൽ മോചിതനായെത്തുന്ന ഒരാൾ അഭ്യന്തര വിപ്ലവത്തിൽ കലങ്ങി മറിയുന്ന CASALBLANCA-യിലെ തെരുവുകളിൽ തന്റെ കുടുംബത്തെ അന്വേഷിക്കുകയാണ്. അയാൾക്കൊപ്പം TV റിപ്പോർട്ടറും , ക്യാമറയും പിന്തുടരുമ്പോൾ റിയലിസ്റ്റിക്കായ തെരുവ് കാഴ്ചകൾ നമുക്കും അനുഭവവേദ്യമാകുന്നു. പ്രധാന കഥാപാത്രമായി അഭിനയിച്ചയാളുടെ തകർപ്പൻ പ്രകടനമാണ് ഈ സിനിമയെ തോളിലേറ്റുന്നത്.

89 (INDIA)

   മിസ്‌റ്ററി  ത്രില്ലറുകളുടെ ആരാധകർക്കായി ഒരുക്കിയിട്ടുള്ള ബംഗാളി ത്രില്ലെർ ആണ് 89. ഒരു ഡാർക്ക് മൂഡ്‌ ത്രില്ലെർ രീതിയിൽ കൈകാര്യം ചെയ്തിട്ടുള്ള ഈ സിനിമ സൈക്യാട്രിസ്റ്റായ നായിക ജയിലിൽ കഴിയുന്ന ഒരു സീരിയൽ കില്ലറെ കണ്ടെത്തി അയാളുമായി സംഭാഷണങ്ങളിൽ എർപ്പെടുന്നതോടെ താളം കണ്ടെത്തുന്നു. കൊലപാതകിയെ കാണാൻ ശ്രമിക്കുന്നതിന്റെ കാരണവും, അവരുടെ സംഭാഷണങ്ങളിലെ    മിസ്‌റ്ററിയുമാണ്‌ സിനിമയെ ഉദ്വേഗജനകമാക്കുന്നത്. NON LINEAR രീതിയിൽ പുരോഗമിക്കുന്ന ആദ്യ ഭാഗങ്ങളും, LINEAR രീതി കൈവരിക്കുന്ന അവസാന ഭാഗങ്ങളും , ബാക്ക്ഗ്രൌണ്ട്‌ മ്യൂസിക്കും സിനിമയുടെ GENRE-നെ ന്യായീകരിക്കുന്നു. ക്ലൈമാക്സ് കിടിലമൊന്നുമല്ലെങ്കിലും , കഥയുടെ കെട്ടുറപ്പിൽ പ്രശ്നങ്ങളുണ്ടെങ്കിലും  ത്രില്ലെർ അനുഭവമേകുന്ന സിനിമ തന്നെയാണ് 89.

ഈ കുറിപ്പിന് വിരാമമിടുന്നതിന് മുമ്പ് പറയാനുള്ളത്

    വെറും 3 ദിവസത്തെ ആയുസ്സ് മാത്രമുണ്ടായ എന്റെ  മേള അനുഭവങ്ങളെയാണ്‌ മുമ്പേ കുറിച്ച വരികളിലൂടെ പകരാൻ ശ്രമിച്ചത്. ഇന്ത്യയിലെ മികച്ച മേളകളിൽ ഒന്നിന്റെ സംഘാടനം പാളിച്ചകൾ നിറഞ്ഞതായിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനായ നിമിഷങ്ങളിൽ എന്റെ യുവത്വത്തിന്റെ ഊർജ്ജ്വസ്വലതയെ  ആശ്രയിക്കേണ്ടിയും വന്നു. എല്ലാവർക്കും സ്വസ്ഥമായി സിനിമകൾ ആസ്വദിക്കാവുന്ന രീതിയിൽ മികവുറ്റ സംഘാടനം അടുത്ത തവണ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയോടെ, നല്ല സിനിമകൾക്ക്‌ തീയേറ്റർ പോലും ലഭ്യമാക്കാനാവാത്ത നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് ചലച്ചിത്ര മേളയിലെ വൻ ജനപങ്കാളിത്തവും  ഉണ്ടാകുന്നതെന്ന വിരോധാഭാസത്തിലുള്ള അത്ഭുതത്തോടെ , അടുത്ത തവണയും മേളയ്ക്ക് പോകണമെന്ന ആഗ്രഹത്തോടെ നിർത്തുന്നു.

     ഷഹീർ ചോലശ്ശേരി 














Wednesday 17 December 2014

MISS VIOLENCE (2013)



FILM : MISS VIOLENCE (2013)
GENRE : DRAMA
COUNTRY : GREECE
DIRECTOR : ALEXANDROS AVRANAS

                    ഭൗതികതയിലൂന്നിയ ജീവിതങ്ങൾ ഒരുക്കുന്ന ഭീതിയുളവാക്കുന്ന  കുടുംബ ചിത്രങ്ങളും , തിന്മയുടെ തിരിച്ചറിയാനാവാത്ത പ്രച്ഛന്നതയും തെളിയുന്ന ഈ സിനിമ  നമ്മിൽ അസ്വസ്ഥതയും ,  ചിന്തകളിൽ അസഹനീയമായ  പുകയും സൃഷ്ടിക്കുന്നു. ഗ്രീസിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്നതെങ്കിലും , എല്ലായിടത്തും കണ്ടേക്കാവുന്ന  അക മനസ്സിനെ  പിടിച്ചുലയ്ക്കുന്ന കുടുംബ യാഥാർത്ഥ്യങ്ങളേയാണ് MISS VIOLENCE  അനുഭവിപ്പിക്കുന്നത്.
              സന്തോഷം തുടിച്ചു നിൽക്കുന്ന ദിനത്തിൽ, 11-മത്തെ ജന്മദിനാഘോഷത്തിന്റെ മധുരം നുകർന്നും, പങ്കു വെച്ചും മരണത്തെ തെരഞ്ഞെടുക്കുന്ന ANGELIKI-യെന്ന പെണ്‍കുട്ടിയിൽ തുടങ്ങുന്ന ദുരൂഹതയുടെ ചുരുളുകളാണ്  "മിസ്സ്‌ വയലൻസ്" ഒരുക്കിയിട്ടുള്ളത്. അവളുടെ ആത്മഹത്യയുടെ കാരണങ്ങളെ നമ്മൾ പരതുമ്പോഴും , നമുക്ക് മുന്നിൽ നിറയുന്ന കുടുംബത്തിന്റെ പ്രത്യേകതരം  മാനസിക ഘടനകൾ ഉൾക്കൊള്ളാനോ, അപഗ്രഥിക്കാനോ കഴിയാത്ത വിധം സങ്കീർണ്ണമാകുന്നു. ദൃശ്യഭാഷയും , സംഭാഷണങ്ങളും നിഗൂഡതയിലേയ്ക്ക് വെളിച്ചം വീശുമ്പോഴും കാഴ്ചയുടെ "സത്യത്തെ" ഉറപ്പിക്കാൻ നമുക്കാവുന്നില്ല.     
           കുടുംബത്തിൽ സംഭവിക്കുന്ന  ദുരന്തത്തിൽ നിന്നും കുടുംബാംഗങ്ങളെ കരകയറ്റാനുള്ള പിതാവിന്റെ ശ്രമങ്ങളും, വെൽഫയർ ഓഫീസർമാരുടെ ഇടപെടലുകളും സിനിമ അവശേഷിപ്പിക്കുന്ന HAUNTING EXPERIENCE-നെ ബലപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു. വീടുനുള്ളിലെ  തുറന്ന ലോകം , താഴിട്ടു പൂട്ടിയ ആവരണത്തിനുള്ളിലാണെന്ന തിരിച്ചറിവ് പകരുന്നവയായിരുന്നു കഥാപാത്രങ്ങളുടെ വിചിത്ര പെരുമാറ്റങ്ങൾ. ഓരോരുത്തരും വാക്കിലും , നോക്കിലും തീർക്കുന്ന വരകൾ കൂട്ടിയോജിപ്പിക്കാനാവും  നമ്മുടെ ശ്രമം. എങ്കിലും, നിശബ്ദത  നിഗൂഡതയുടെയും , അസ്വസ്ഥതയുടെയും സാന്നിദ്ധ്യമായി അലോസരപ്പെടുത്തുന്നു.
            ഉള്ളുലയ്ക്കുന്ന സത്യത്തിലേയ്ക്കുള്ള  വഴികൾ ദുരൂഹമായിരുന്നതിനാൽ , മൃത്യുഹേതുവിൽ അവിശ്വസനീയത തോന്നിയില്ലെങ്കിലും , വിക്ഷുബ്ദമായ മനസ്സിനെ എന്നിൽ ബാക്കിയാക്കിയാണ് മിസ്സ്‌ വയലൻസ് അവസാനിച്ചത്‌. തീക്ഷണമായ പ്രമേയങ്ങളും, അനുപമമായ ആഖ്യാനങ്ങളും ഇഷ്ടപ്പെടുന്നവരുടെ കണ്ണുകൾ ഗ്രീക്ക് സിനിമകളെയും പിന്തുടരാൻ ഈ സിനിമയും കാരണമാകുമെന്ന് തീർച്ച. അധമത്വവും , മൂല്യ ശോഷണങ്ങളും പെരുകുന്ന ലോകത്തിൽ സാധാരണമായേക്കാവുന്ന വികലമായ സാമൂഹിക ചിത്രങ്ങളിലേയ്ക്കുള്ള ചൂണ്ടുവിരലാകുന്നു ഈ അസുലഭ ദൃശ്യാനുഭവം.

Tuesday 16 December 2014

FAN CHAN (2003)



FILM : FAN CHAN (2003)
COUNTRY : THAILAND
GENRE : COMEDY-DRAMA
            ബാല്യകാലത്തിന്റെ  അതിമനോഹരങ്ങളായ ഓർമ്മകളെ  ആവാഹിക്കുന്ന അനുഭവമാണ് THAILAND സിനിമയായ FAN CHAN (2003). ഗൃഹാതുരതയുടെ പഴകിയ താളുകൾ മനം നിറയ്ക്കുകയും, നിഷ്കളങ്കതയുടെ ശോഭ ചൊരിയുകയും ചെയ്യുന്ന നല്ല ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാകുന്നു MY GIRL (FAN CHAN).
       ഓർമ്മകളുടെ താഴ്വരകളിലെ ഏറ്റവും മനോഹരങ്ങളായ പൂന്തോപ്പുകൾ ബാല്യത്തിന്റെ കുസൃതികളാൽ പുഷ്പിതമായിരിക്കും എന്നത് തന്നെയാണ് ഈ സിനിമയും പറയുന്നത്. COMING OF AGE എന്ന പേരിൽ തരം തിരിക്കാവുന്ന ഈ സിനിമ, JEAB എന്ന   യുവാവിന്റെ ഓർമ്മകളുടെ ചലിക്കുന്ന ചിത്രങ്ങളായാണ് അവതരിക്കപ്പെടുന്നത്. കളിക്കൂട്ടുകാരിയായിരുന്ന  NOI NAH-യുടെ   വിവാഹ വാർത്ത‍യറിയുന്ന  JEAB പിന്നിട്ട സുദിനങ്ങളെ നമുക്കായി ഓർത്തെടുക്കുന്നു.
              നിറങ്ങളും, കളിയും, ഇണക്കങ്ങളും-പിണക്കങ്ങളും , സ്കൂൾ ജീവിതവും , പ്രകൃതിയും നിറയുന്ന ബാല്യത്തിന്റെ ഓർമ്മചിത്രങ്ങൾ കാഴ്ച്ചക്കാരനെയും  "വർത്തമാനത്തിൽ" നിലകൊള്ളാൻ  അനുവദിക്കാത്ത വിധം മധുരമൂറുന്നവയായിരുന്നു. ആധുനികതയുടെ പിടിമുറുകാത്ത  തലമുറയുടെ കുട്ടിക്കാലത്തെ വ്യക്തമായി അടയാളപ്പെടുത്താനാവുന്ന തരത്തിൽ   സ്ക്രീൻ കയ്യേറിയ  കളികളും , ഗാനങ്ങളും കുളിർമ്മയേകുന്ന തിരിച്ചുപോക്കാവുന്നു.
                അതി മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമായ ഗ്രാമീണതയെ ക്യാമറ  ഗിമ്മിക്കുകളുടെ അകമ്പടിയില്ലാതെ തന്നെ ഒപ്പിയെടുക്കാൻ സാധിച്ചിരിക്കുന്നു. യുവത്വത്തിന്റെ കൂട്ടായ്മയിൽ (6 YOUNG DIRECTORS) ഉദയം കൊണ്ട  ഈ സിനിമ വളരെ  REFRESHING  ആയി അനുഭവപ്പെടുന്നു.
                സിനിമയിലെ കഥാപാത്രങ്ങളായി തകർത്തഭിനയിച്ച  കുട്ടികൾ അഭിനന്ദനമർഹിക്കുന്നു. ജാക്ക് എന്ന തടിയൻ പ്രത്യേക പരാമർശം അർഹിക്കുന്ന വിധത്തിൽ തന്റെ  ആകാരം പോലെ കഥാപാത്രമായും നിറഞ്ഞു നിന്നു. സംഗീതവും, ഗാനങ്ങളും സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിന്റെ ജീവവായുവാകുന്ന തീവ്രത ഉൾക്കൊള്ളുന്നവയായി    തോന്നി.
         കോമഡി-ഡ്രാമ എന്ന് പറയാമെങ്കിലും , കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങൾ അന്യമല്ലാത്ത ഈ സിനിമ, നമ്മെ ഓർമ്മകളിലെ നൊസ്റ്റാൾജിയകളുടെ തുരുത്തുകളിലെയ്ക്ക്  കൈപിടിച്ച് നടത്തുന്നു.