Saturday 23 February 2019

JIN (2013)

FILM : JIN (2013)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : REHA ERDEM
               JIN എന്നാൽ കുർദ്ദിഷ് ഭാഷയിൽ "ജീവിതം" എന്നും ടർക്കിഷ് ഭാഷയിൽ "സ്ത്രീ" എന്നുമാണത്രെ അർഥം. ഇതിൽ ഏതു അർഥവും സിനിമയുടെ ഉള്ളടക്കത്തോട് ചേർന്ന് നിൽക്കും. JIN ഒരു പതിനേഴുകാരിയുടെ കഥയാണ്. അങ്ങനെ ലളിതവൽക്കരിക്കാൻ കഴിയാത്തവിധം സ്വത്വ പ്രാതിനിത്യവും, രാഷ്ട്രീയ മാനങ്ങളും അവളുടെ ഭൂതകാലത്തിനും , സമകാലിക ജീവിത സാഹചര്യത്തിനുമുണ്ടെന്ന് സിനിമയിലൂടെ തിരിച്ചറിയേണ്ടതാണ്. കുർദ്ദിഷ് കഥാപാത്രവും, വെടിയൊച്ചകളും പ്രേക്ഷകനിൽ നിറയ്ക്കുന്ന മുൻവിധികളുടെ പശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ പ്രയാണം. കുർദ്ദിഷ് ഗറില്ലാ പോരാളിയായിരുന്ന ജിൻ അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലേക്കിറങ്ങുകയാണ്. പുതിയ വേഷത്തിൽ, കാടിന്റെ വന്യതയെ കൈയൊഴിഞ്ഞു കൊണ്ട് പ്രതീക്ഷകളുമായി മനുഷ്യർക്കിടയിലേക്കിറങ്ങുന്ന അവൾക്ക് സുരക്ഷിതത്വമല്ല കൂട്ടാവുന്നത്. ചൂഷണങ്ങളുടെയും, അവഗണനയുടെയും, അധികാര ഭീകരതകളുടെയും പതിവുകളെ തന്നെയാണ് പുതു വേഷത്തിലും അവൾക്ക് എതിരിടേണ്ടി വരുന്നത്. കൈവിട്ട വേഷങ്ങളിലേക്കും, പഴയ അഭയങ്ങളിലേക്കും അവൾ തിരിഞ്ഞു നടക്കുമ്പോഴും "നിശബ്ദതയെന്ന" പ്രതീക്ഷയെയാണ് അവളെപ്പോലെ പ്രേക്ഷകനും ആഗ്രഹിക്കുന്നത് എന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ നിലപാട്.
              നഷ്ടങ്ങളും, നിരാശയും, വേദനയുമെല്ലാം ഇരുപക്ഷത്തിന്റേയുമായി അവതരിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായിരിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും, വന്യമൃഗങ്ങളും അവൾക്ക് കൂടുതൽ സുരക്ഷിതത്വമേകുന്ന കാഴ്ചകളും വെറുതെയായിരുന്നില്ല. തന്റെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാതെ, വെറുപ്പിന്റെ വലയങ്ങൾ വീണ്ടും സൃഷ്ടിക്കാതെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് തന്നെയാവണം അവൾ നോക്കുന്നത്. പൊടുന്നനെ മുറിഞ് പശ്ചാത്തല സംഗീതം നിശബ്ദതയെ പുൽകുമ്പോൾ അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്യുന്ന വെടിയൊച്ചകൾക്കിടയിൽ  കാടിന്റെ പച്ചപ്പാർന്ന വന്യതയിൽ  കിടക്കുന്ന അവളുടെ കണ്ണിലെ പ്രതീക്ഷകൾ യാഥാർത്യമാവുമെന്നു തന്നെ പ്രതീക്ഷിക്കാം.

Monday 11 February 2019

PHARAMAKON (2012)


FILM : PHARAMAKON (2012)
COUNTRY : ALBANIA
GENRE : DRAMA
DIRECTOR : JONI SHANAJ
                പ്രധാന കഥാപാത്രം ഒരു ഫാർമസിസ്റ്റാണെന്നതിനപ്പുറം PHARMAKON എന്ന വാക്കിന് പ്രസക്തിയുണ്ടെന്ന് സിനിമയ്ക്ക് ശേഷമാണ് മനസ്സിലാക്കാനായത്. PHARMAKON എന്ന വാക്കിൽ അന്തർലീനമായ ഫിലോസഫിയുടെ തലം സിനിമയുമായി ചേരുമ്പോൾ മാത്രം പ്രകാശമാനമാകുന്ന അർഥതലങ്ങളെ ഉൾക്കൊള്ളുന്ന രംഗങ്ങളും സിനിമയിലുണ്ട്. അത്തരം വിശകലനങ്ങളുടെ പിന്തുണയിൽ സിനിമയുടെ പ്രമേയം ആഴം കണ്ടെത്തുന്നുമുണ്ട്.
              2012-ലെ അൽബേനിയൻ ഓസ്‌ക്കാർ എൻട്രിയായിരുന്ന PHARMAKON, കഥാപാത്രങ്ങളെ സൂക്ഷ്മ തലങ്ങളിൽ  അനാവരണം ചെയ്യുന്ന സിനിമയാണ്. കാൻസർ വിദഗ്ധനും, ആശുപത്രി ഉടമയുമായ SOKRAT എന്നയാളും, അയാളുടെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന BRANCO എന്ന മകനും തമ്മിലുള്ള  അന്തർ സംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പിതാവിന്റെ ആശുപത്രിയിൽ ജോലിചെയ്യുന്ന സുന്ദരിയായ സാറയുമായി പിതാവിന് ബന്ധമുണ്ടെന്ന സംശയത്തിനിടയിലും  അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയാണ് ബ്രാൻകോ. പരസ്പരം അറിയുന്ന ഈ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യ മനസ്സിന്റെ അടിസ്ഥാന സ്വഭാവങ്ങളിലേക്ക് ചൂഴ്‌ന്നു നോക്കുകയാണ് സിനിമ. അധീശത്വം, അഴിമതി, ഏകാന്തത, ലൈംഗികത എന്നിവയെല്ലാം  ആ സംഘർഷത്തിനൊപ്പം തെളിഞ്ഞു കാണുന്ന യാഥാർത്യങ്ങളാകുന്നു. അവർക്കിടയിലുള്ള പിരിമുറുക്കങ്ങളെ സജീവതയോടെ നിർത്തുന്ന ചോദനകളിലും മനസ്സിന്റെ ദൗർബല്യങ്ങൾക്കൊപ്പം, സാഹചര്യങ്ങളുടെ ശേഷിപ്പുകളായവയെയും കാണാം. ഇൻഡോർ-ഔട്ട്ഡോർ രംഗങ്ങളിലെല്ലാം ദൃശ്യമാകുന്ന വിജനത സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഏകാന്തതയോട് ചേർത്ത് വായിക്കാമെന്നു തോന്നി. മൃഗശാലയെ ഏറെ ഇഷ്ട്ടപെടുന്ന ബ്രാൻകോയും, കൂട്ടിലടച്ച കിളിയെ അവനു സമ്മാനിക്കുന്ന പിതാവും അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും സൂചനകളായി വ്യാഖ്യാനിക്കാൻ തക്കവണ്ണം വ്യക്തമായിരുന്നു. അവന്റെ ആശ്രയങ്ങളുടെ ഉടമത്വം പേറുന്ന പിതാവിന്റെ സ്വരങ്ങൾ അത്തരമൊരു സൂചനയെ ബലപ്പെടുത്തുന്നത് തന്നെയാണെന്ന് തോന്നി.
                 സിനിമയിലെ ആദ്യ രംഗം ഞെട്ടലുളവാക്കുന്നതാണ്. ആദ്യ രംഗവും, അവസാന രംഗവും എങ്ങനെ കണക്ട് ചെയ്യാമെന്ന ചിന്തയാണ് മനസ്സിൽ ബാക്കി നിൽക്കുന്നത്. അതിനുത്തരം അവയ്ക്കിടയിൽ നിന്ന് തന്നെ തേടേണ്ടതുണ്ട്. സിനിമയുടെ പ്രമേയവും, ഗതിയും, ദൈർഘ്യവും എല്ലാത്തരം പ്രേക്ഷകനും  ആസ്വദിക്കാവുന്ന സിനിമ എന്നതിൽ നിന്ന് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. പതിഞ്ഞ താളത്തിലുള്ള  ക്യാരക്ടർ സ്റ്റഡികളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം ... അല്ലാത്തവർ അകലം പാലിക്കുന്നതാണ് ബുദ്ധി.

Saturday 9 February 2019

THE PURITY OF VENGEANCE (2018)

FILM : THE PURITY OF VENGEANCE (2018)
GENRE : MYSTERY !!! THRILLER
COUNTRY : DENMARK
DIRECTOR : CHRISTOFFER BOE
              ഡിപ്പാർട്ട്മെന്റ് Q സീരീസിലെ നാലാം ഭാഗമാണ് ഇന്ന് സജസ്റ്റ് ചെയ്യുന്ന സിനിമ. മുൻഭാഗങ്ങളിലേതു പോലെ ഇത്തവണയും ഒരു മിസ്റ്ററി ത്രില്ലർ തന്നെയാണ് നമുക്ക് മുൻപിലെത്തുന്നത്. ഒരു അപ്പാർട്മെന്റിൽ ഡൈനിങ് ടേബിളിനു ചുറ്റും പരസ്പരം നോക്കി നിൽക്കുന്ന രീതിയിൽ കാണപ്പെടുന്ന 12 വർഷത്തോളം പഴക്കം ചെന്ന മൂന്നു ശവങ്ങളും, ഒരു ഒഴിഞ്ഞ കസേരയുമാണ് പ്രേക്ഷകരെയും, കേസന്വേഷകരായ കാളിനെയും , അസ്സദിനെയും ഉദ്വേഗഭരിതരാക്കുന്നത്. Q ഡിപ്പാർട്മെന്റിനെ വിട്ടുപോകാൻ തീരുമാനിച്ച അസ്സദിന്റെ അവസാനത്തെ ആഴ്ച അയാൾ വിശ്രമത്തിനു മാറ്റിവെയ്ക്കാനും ആഗ്രഹിക്കുന്നില്ല. വർത്തമാന-ഭൂതകാല സംഭവങ്ങളെ ചേർത്തുവെച്ചും, വിശകലനം ചെയ്തും മിസ്റ്ററിയിലേക്കുള്ള പാത തെളിച്ചെടുക്കുന്ന അന്വേഷണങ്ങളെ ഒരു കൊലയാളിയിലേക്ക് ഒതുക്കാതെ , അതിനെ ചുറ്റിയുള്ള കാരണങ്ങളിലേക്കും, അതിന്റെ വ്യാപ്തിയിലേക്കും സിനിമ സഞ്ചരിക്കുന്നു. ധാരാളം മിസ്റ്ററി ത്രില്ലറുകൾ കണ്ടു ശീലിച്ചവർക്ക് ഒരു പക്ഷെ എളുപ്പം ചികഞ്ഞെടുക്കാവുന്ന സസ്പെൻസാണ് കൊലയാളിയുടെ ഐഡന്റിറ്റിയെങ്കിലും, അതിനപ്പുറം പ്രേക്ഷകനെ എൻഗേജ് ചെയ്യാനുള്ള ഉള്ളടക്കം സിനിമയ്ക്കുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടു തന്നെ ധൈര്യമായി കാണാം ......