Thursday 15 November 2018

REFUGIADO (2014)


FILM : REFUGIADO (2014)
COUNTRY : ARGENTINA
GENRE : DRAMA
DIRECTOR : DIEGO LERMAN
          കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം നേടിയ സിനിമയെന്ന നിലയിലാണ് റെഫ്യൂജിയാദോ എന്ന സിനിമയെക്കുറിച്ചു കേട്ടിട്ടുള്ളത്. ഗാർഹിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മാതാവിന്റെയും, ഏഴുവയസ്സുകാരനായ മകന്റെയും പ്രശ്നങ്ങളെയാണ്  സിനിമ  വിഷയമാക്കുന്നത്. വളരെ ആനന്ദകരമായ ഒരു ചടങ്ങിൽ നിന്ന് ഗൗരവവും, അസ്വസ്ഥജനകവുമായ ഒരു വിഷയത്തിലേക്കാണ് സിനിമയെ സംവിധായകൻ വഴിതിരിച്ചു വിടുന്നത്. ഭർത്താവിന്റെ അക്രമങ്ങളിൽ നിന്ന് സുരക്ഷയുടെ തണലുതേടി അലയുന്ന ലൗറയും ,  മത്യാസും ഒരു പ്രദേശത്തിന്റെ ഒറ്റപ്പെട്ട കാഴ്ചയല്ലെന്നതാണ് സിനിമയുടെ പ്രസക്തി. സിനിമ അഡ്രസ്സ് ചെയ്യുന്ന വിഷയത്തെ ലൗറയുടെയും, മത്യാസിന്റെയും വീക്ഷണങ്ങളിലേക്ക് ഒഴുക്കി വിടാൻ ശ്രമിച്ചിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉൾകൊള്ളാൻ  മത്യാസിനു ആദ്യം കഴിയുന്നില്ലെങ്കിലും, അതിനൊപ്പം വളരുന്ന അവന്റെ ചിന്തകളെ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ചില നിമിഷങ്ങളെ വൈകാരികവും, ഉദ്വേഗജനകവുമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനം കാണാവുന്ന നല്ല  ഒരു സിനിമാനുഭവമാകുന്നു റെഫ്യൂജിയാദോ.

Tuesday 13 November 2018

THE OLD MAN (2012)

FILM : THE OLD MAN (2012)
COUNTRY : KAZAKHSTAN
GENRE : DRAMA
DIRECTOR : ERMEK TURSUNOV
                 ചില ഭൂപ്രകൃതികൾ ചിലയിടങ്ങളിലെ സിനിമകളിലെ അവിഭാജ്യ ഘടകങ്ങളായി തോന്നാറുണ്ട്. അവിടങ്ങളിലെ ജീവിതത്തിലും, സംസ്കാരത്തിലും അവ ചെലുത്തുന്ന സ്വാധീനമാണ് ഇങ്ങനെയൊരു സാന്നിധ്യത്തിന്  കാരണം. ദി ഓൾഡ് മാൻ (2012) എന്ന കസാഖ് സിനിമയും ഈ ഒരു ചിന്തയെ ബലപ്പെടുത്തുകയാണ് ചെയ്തത്. ഹെമിങ്വേയുടെ വിഖ്യാതമായ "കിഴവനും കടലും" കടലും എന്ന കൃതിയുടെ വേറിട്ട അഡാപ്റ്റേഷൻ എന്ന തരത്തിലും സിനിമ ശ്രദ്ധയാകർഷിക്കുന്നു.
       ഫുട്ബാൾ ഏറെ ഇഷ്ട്ടപ്പെടുന്ന കാസിം എന്ന വൃദ്ധനാണ് ഇതിലെ പ്രധാന കഥാപാത്രം. ഒരു സർവൈവൽ ഡ്രാമ എന്ന തലത്തിലും വീക്ഷിക്കാവുന്ന ഒന്നാണ് ദി ഓൾഡ് മാൻ. ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരിലറിയപ്പെടുന്ന തന്റെ ചെമ്മരിയാടുകൾക്കൊപ്പം പുറപ്പെടുന്ന അയാളെ വെട്ടിലാക്കുന്നത് രൂക്ഷമായ കാലാവസ്ഥയും, ആടുകളെ ലക്ഷ്യമിടുന്ന ചെന്നായകളുമാണ്. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധവും, കുടുംബ ബന്ധങ്ങളും, ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമെല്ലാം കാസിമിലൂടെ സിനിമ കൈമാറുന്നു. മനോഹരമായ ദൃശ്യങ്ങളും, വേറിട്ടു കേൾക്കാവുന്ന പശ്ചാത്തല സംഗീതവുമെല്ലാം സിനിമയുടെ സവിശേഷതകളാകുന്നു. എർമാക് ടാർസനോവ്  KELIN എന്ന സിനിമയിലൂടെ ആരംഭിച്ച TRILOGY യിലെ രണ്ടാമത്തെ സിനിമയാണ് ദി ഓൾഡ് മാൻ.  ഈ സിനിമ ഒരു വിരസമായ അനുഭവമാകില്ലെന്ന ഉറപ്പോടെ നിർത്തുന്നു.


Saturday 10 November 2018

THE VANISHED ELEPHANT (2014)


FILM : THE VANISHED ELEPHANT (2014)
COUNTRY : PERU
GENRE : MYSTERY
DIRECTOR : JAVIER FUENTES LEON
               പ്രേക്ഷകനെ കുഴക്കുന്ന ചോദ്യങ്ങളെ മുൻനിർത്തിയാണ് മിസ്റ്ററി ജോണറിലുള്ള സിനിമകൾ മുന്നോട്ടു നീങ്ങാറുള്ളത്. പെറുവിയൻ സിനിമയായ ദി വാനിഷ്ഡ് എലഫന്റും ആ കാര്യത്തിൽ വ്യത്യസ്തമല്ല. തന്നെ പ്രശസ്തനാക്കിയ ക്രൈം നോവൽ സീരീസിനും, അതിലെ പ്രധാന കഥാപാത്രത്തിനും അന്ത്യം കുറിക്കാനുള്ള തീരുമാനത്തിലാണ് എഡോ സെലസ്റ്റെ എന്ന ക്രൈം നോവലിസ്റ്റ്. അവസാന അധ്യായം എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ അസ്വസ്ഥനുമാണയാൾ. അയാളുടെ കഥാപാത്രത്തെ  അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫർ  നടത്തിയ ഫോട്ടോ പ്രദർശനത്തിലെ മോഡലിനെ കണ്ടപ്പോൾ തന്റെ മനസ്സിലെ രൂപം തന്നെയെന്ന തിരിച്ചറിവിൽ  അയാൾ അത്ഭുതപ്പെടുകയാണ്. ഏഴു വർഷമായി കാണാനില്ലാത്ത ഭാര്യ ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തിലാണയാൾ ജീവിക്കുന്നത്. അയാളെ കാണാനെത്തുന്ന സ്ത്രീ അയാൾക്ക്‌ നേരെ നീട്ടുന്ന കവറിലെ ഫോട്ടോകൾ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നതും, അയാൾ തേടുന്ന ഉത്തരങ്ങളിലേക്കുള്ള സൂചനകളാണെന്നതും തിരിച്ചറിയുന്നതോടെ  എഡോ സെലസ്റ്റെ അന്വേഷണമാരംഭിക്കുകയാണ്. പല സൂചനകളെയും ചേർത്ത് വച്ച് തന്നെ ചുറ്റി നിൽക്കുന്ന നിഗൂഢതകൾക്കു ഉത്തരം കണ്ടെത്താനുള്ള എഡോ സെലസ്റ്റയുടെ ശ്രമങ്ങളാണ് പ്രേക്ഷകനെ ഈ സിനിമയോട് ചേർത്ത് നിർത്തുന്നത്.
       മിസ്റ്ററിയായതിനാൽ ഇതിനപ്പുറം ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല. വളരെ കൺഫ്യുസിങ് ആയ രീതിയിൽ വികസിക്കുന്ന ഈ സിനിമ പ്രേക്ഷകന്റെ സൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്നു. സിനിമയ്ക്കു ശേഷവും ഈ നിഗൂഢതയിലെ വിടവുകൾ തീർക്കാൻ പ്രേക്ഷകർ ശ്രമിക്കുമെന്ന് തന്നെയാണ് തോന്നുന്നത്. സിനിമയിലെ PUZZLE പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞോ എന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് അതിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

A MAN OF INTEGRITY (2017)


FILM : A MAN OF INTEGRITY (2017)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF
              "ഒന്നുകിൽ അടിച്ചമർത്തുന്നവനാവുക, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് ജീവിക്കുക". അഴിമതിയും, അനീതിയും മാത്രം നിലനിൽക്കുന്ന സമൂഹത്തെ ഈ വാചകത്തിൽ വ്യക്തമായി കാണാം. സത്യസന്ധത ഒരു അനാവശ്യവും, കുറ്റവുമാകുന്ന സിസ്റ്റത്തിൽ നീതി അനീതിയ്ക്ക് കീഴ്‌പെട്ട് നിൽക്കുന്നത് അത്ഭുതമല്ല. ആദർശങ്ങൾക്ക് നിലനില്പില്ലാത്ത വ്യവസ്ഥിതിയിൽ അതിനെ ചേർത്തുപിടിക്കുന്നത് ബുദ്ധിയുമല്ല. ഈ വിധത്തിലുള്ള തിരിച്ചറിവുകൾ കഥാപാത്രങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ വിചാരണ ചെയ്യുന്നത് സിസ്റ്റത്തെ തന്നെയാണ്. ആദർശങ്ങളെ കൈയൊഴിയുന്ന നായകനെ സൃഷ്ടിക്കേണ്ടി വരുന്ന തരത്തിൽ വികൃതമാണ് വ്യവസ്ഥിതിയെന്ന് ഉറക്കെവിളിച്ചു പറയുന്നു A MAN OF INTEGRITY.
            അലങ്കാര മത്സ്യകൃഷി നടത്തുന്ന റെസ, സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ, ഏകമകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ ഇറാനിയൻ സമൂഹത്തിന്റെ ജീർണ്ണതകളെ തുറന്നു കാട്ടുന്നു റാസലോഫ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസ്സ് ബ്ലോക്ക് ചെയ്തും, വ്യാജരേഖയൊരുക്കി കള്ളക്കേസുണ്ടാക്കിയും, പരാതികളെ അട്ടിമറിച്ചും പണവും, അധികാരവുമുള്ളവർ REZA എന്ന ആദർശവനായ സാധാരണക്കാരനെ കുരുക്കുകയാണ്. അയാളുടെ നിസ്സഹായാവസ്ഥ അഴിമതി ഗ്രസിച്ച വ്യവസ്ഥിതിയിലെ സാധാരണക്കാരന്റേത് തന്നെയാകുന്നു. നീതിക്കു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങളെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതോടെ, ദുഷിച്ച വ്യവസ്ഥിതിയുടെ പ്രായോഗിക രീതികളിലൂടെ തിരിച്ചടിക്കാൻ അയാൾ നിർബന്ധിതനാവുന്നു.
          സമൂഹ വ്യവസ്ഥിതിയുടെ രീതികൾക്ക് വഴങ്ങി നിസ്സഹായതയോടെ ജീവിക്കുന്നവരെ തന്നെ അതിന്റെ ജീർണ്ണതയുടെ പ്രയോക്താക്കളായി ഉപയോഗപ്പെടുത്തുന്നു എന്നതും സിനിമ ചൂണ്ടിക്കാണിക്കുന്നു. മതമൗലിക വാദത്തിന്റെ ഇടപെടലുകളെ ചെറിയ തോതിലെങ്കിലും തീവ്രതയോടെ കോറിയിടുന്നുണ്ട് ഈ സിനിമ. തിരുത്തപ്പെടേണ്ട വ്യവസ്ഥിതിയോട് കലഹിക്കുന്നവയാണ് റാസലോഫിന്റെ സിനിമകൾ. "ശരികൾ" മാത്രമുള്ള വ്യവസ്ഥിതി ഉദയം ചെയ്യുന്ന കാലം വരെയും കല കൊണ്ട് കലഹിക്കുന്നവരുമുണ്ടാകും.......

Tuesday 6 November 2018

OBLIVION VERSES (2017)


FILM : OBLIVION VERSES (2017)
GENRE : DRAMA
COUNTRY : CHILE
DIRECTOR : ALIREZA KHATAMI
             ഇറാനിയൻ സംവിധായകനായ ALIREZA KHATAMI ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയെന്നതാണ് OBLIVION VERSES എന്ന സിനിമയുടെ ഒരു പ്രത്യേകത. ഒരു പഴയ മോർച്ചറിയുടെ നടത്തിപ്പുകാരനായ വൃദ്ധനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം പേരുൾപ്പെടെ ഒരു പേരും ഓർമ്മയിൽ നിൽക്കാത്ത, എന്നാൽ മറ്റെല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന അയാളിലും, മറവു ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ജീവിതകഥ പറയുന്ന അന്ധനായ കുഴിവെട്ടുകാരനിലും നിഴലിക്കുന്ന AMBIGUITY തന്നെയാണ് സിനിമയിലുടനീളം കാണാനാവുന്നത്. ഒരു കഥാപാത്രത്തിനും പേരില്ലെന്നതുപോലെ, പ്രാദേശിക പശ്ചാത്തലം ഏതെന്നതും സിനിമ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, സിനിമയിലെ രാഷ്ട്രീയ സൂചനകളെ പല രാജ്യങ്ങളിലെയും സ്വേച്ഛാധിപത്യ ഭൂതകാലങ്ങളോട് കൂട്ടിവായിക്കാം. വിപ്ലവകാരികളുടെയും, പ്രതിഷേധക്കാരുടെയും മൃതദേഹങ്ങളെ ഒളിപ്പിക്കാനുള്ള ഇടമാക്കി മോർച്ചറിയെ മാറ്റുന്ന രഹസ്യ പോലീസിന്റെ പാതിരാ റൈഡും, സംഭാഷണങ്ങളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും ചുരണ്ടിയെടുക്കാവുന്ന രാഷ്ട്രീയാവസ്ഥകളെ കുറിക്കുന്ന ഭീതികളും പോയകാലങ്ങളെ കുറിച്ചും, ഇന്നും നിലകൊള്ളുന്ന ഒറ്റപ്പെട്ട യാഥാർത്യങ്ങളെ കുറിച്ചുമുള്ള സിനിമയുടെ മർമ്മരങ്ങളാകുന്നു. നന്മയും, ആത്മാർത്ഥതയുമെല്ലാം നിയമവിരുദ്ധവും അസ്വീകാര്യവുമായ വ്യവസ്ഥിതിയുടെ ഇരയായി പുറന്തള്ളപ്പെടുന്ന അയാൾ, മോർച്ചറിയിൽ അവശേഷിക്കുന്ന ഏക മൃതദേഹം അർഹമായ രീതിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
       വളരെ സ്ലോ ആയ ഒരു രീതിയാണ് സിനിമയുടേത്. സംഭാഷണങ്ങൾ കുറവായ ഈ സിനിമയിലെ ഫ്രെയിമുകൾ പലതും സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ട വിധം സിംബോളിക് ആയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. റിയലായ കഥാപാത്രങ്ങൾക്കൊപ്പം അൺറിയൽ  കഥാപാത്രങ്ങളും, സംഭവങ്ങളുമെല്ലാം ഉൾച്ചേർന്നു വരുന്നത് സിനിമയെ പല തലങ്ങളിലേക്ക് വികസിപ്പിക്കാൻ കാരണമാകുന്നു. റേഡിയോയിൽ കേൾക്കുന്ന തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകളും, ആകാശത്തിൽ പറന്നുയരുന്ന ഏകനായ തിമിംഗലവുമെല്ലാം ദുർഗ്രാഹ്യമായ ചിത്രങ്ങളാകുന്നു. തീരത്തു ചത്തൊടുങ്ങുന്ന തിമിംഗലങ്ങളും, അതിജീവിക്കുന്ന തിമിംഗലവും, സ്വന്തക്കാരെ പിരിയാൻ കഴിയാത്ത അവയുടെ പ്രകൃതവുമെല്ലാം ശബ്ദവും, ദൃശ്യങ്ങളുമായി പ്രേക്ഷകനിലേക്കു സൂചനകളായി വന്നുചേരുന്നത്, കുടുംബം നഷ്ടപ്പെട്ട അയാളുടെ ഏകാന്തമായ ജീവിതത്തെ ചിന്തകളിൽ നിറയ്ക്കാനായിരുന്നോ എന്നതാണ് എന്നിലുണർന്ന സംശയം. അബ്ബാസ് കൈരാസ്തോമിയെ ഓർമിപ്പിച്ച ഈ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ചേർന്നതല്ല എന്ന കാര്യം പറയുന്നതിനോടൊപ്പം, ഈ കുറിപ്പിൽ പറഞ്ഞതിനപ്പുറം ആഴം ഈ സിനിമയ്ക്കുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.