Saturday, 14 October 2017

TULPAN (2008)



FILM : TULPAN (2008)
GENRE ; COMEDY !!! DRAMA
COUNTRY : KAZAKHSTAN
DIRECTOR  : SERGEY DVORTSEVOY

              ചില ഭൂപ്രദേശങ്ങൾ കാണുമ്പോൾ അവിടെ വസിക്കുന്നവരുടെ അഡാപ്റ്റബിലിറ്റിയെക്കുറിച്ചു ഓർത്തുപോവാറുണ്ട്. വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലും ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമങ്ങളുമായി പ്രകൃതിയോട് മല്ലടിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമ കാണിച്ചു തരുന്നത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ കാഴ്ചകളടങ്ങിയ സിനിമകളിൽ മുൻപും കണ്ടിട്ടുള്ള സാംസ്‌കാരിക വൈവിധ്യങ്ങളാണ് ഈ സിനിമയിലും കാണാനായത്, എങ്കിലും ചില കാഴ്ചകൾ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നു  വിശേഷിപ്പിക്കേണ്ടവ തന്നെയായിരുന്നു.
           ജീവിതം ദുസ്സഹമായ പുൽമേടുകളിൽ ആടുകളെ മേച്ചുകൊണ്ടു ഒരിടത്തും നിലയുറപ്പിക്കാതെ ജീവിക്കുന്ന "നൊമാഡുകളുടെ" ജീവിതമാണ് ഈ സിനിമ. കപ്പൽ യാത്രികനായിരുന്ന ASA എന്ന യുവാവ് സഹോദരിയുടെ കുടുംബത്തിനൊപ്പം പുതിയ ജീവിത സ്വപ്നങ്ങളുമായി താമസിക്കാനെത്തുകയാണ്. സ്വന്തമായി ആട്ടിൻകൂട്ടവും, കൂരയുമെന്ന അയാളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയെന്നത് വിവാഹമാണ്. പ്രദേശത്തെ ഏക പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ASA.
     വിജനമായ, വരണ്ട, പൊടിക്കാറ്റ് വീശുന്ന ഭൂപ്രദേശങ്ങളിലെ നൊമാഡുകളുടെ  വേറിട്ട ജീവിത രീതികളെ അടുത്തറിയാൻ TULPAN സഹായിക്കുന്നു. ആടുകളെ പരിശോദിക്കാനെത്തുന്ന മൃഗഡോകറ്ററുടെ കഥാപാത്രം കുറച്ചു നിമിഷങ്ങൾ മാത്രമേയുളളൂയെങ്കിലും വളരെ ഹാസ്യാത്മകമായി. കുട്ടികളായി അഭിനയിച്ചവർ മനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയിൽ കാണാവുന്ന വാഹനങ്ങൾ പോലും ദുസ്സഹമായ ആ ജീവിതത്തിന്റെ  ചേരുവകളായി നമുക്ക് തോന്നും. സിനിമയിലെ ചില ദൃശ്യങ്ങൾ എത്രമാത്രം "റിയൽ" ആയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടറിയുക തന്നെ വേണം. സിനിമയിൽ എന്നെ ഏറ്റവുമധികം സ്പർശിച്ചത് ASA യും , സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ്.
      TULPAN എന്ന പേരിനോട് തോന്നിയ കൗതുകവും സിനിമ കാണാൻ പ്രേരിപ്പിച്ച കാര്യങ്ങളിലൊന്നാണ്. TULPAN  ഈ സിനിമയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നത് നിങ്ങൾ കണ്ടുമനസ്സിലാക്കുന്നതാണ് ഉത്തമം. വ്യത്യസ്തമായ ഒരു ജീവിതരീതിയുടെ, സംസ്കാരത്തിന്റെ നേർക്കാഴ്ച്ചയെന്ന രീതിയിൽ അപൂർവ്വമായ സിനിമാനുഭവങ്ങളാണ് ഇത്തരം കാഴ്ചകൾ.


Thursday, 12 October 2017

LUMUMBA (2000)



FILM : LUMUMBA (2000)
GENRE : POLITICAL DRAMA
COUNTRY : HAITI
DIRECTOR : RAOUL PECK

             പൊളിറ്റിക്കൽ ഡ്രാമകളും മറ്റും കാണുമ്പോൾ മുൻവിധികൾ മനസ്സിലേക്ക് ചേക്കേറുന്ന പതിവുണ്ട്. ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളെ റിയാലിറ്റിയിൽ നിന്ന് അടർത്തി മാറ്റാതെ  അവതരിപ്പിക്കപ്പെട്ട LUMUMBA എന്ന ഹെയ്തി സിനിമ എല്ലാ നിലയ്ക്കും എനിക്ക് വിസ്മയമാണ് സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ അതിപ്രശസ്തരായ ആഫ്രിക്കൻ നേതാക്കളിൽ ഒരാളായ "പാട്രീസ് എമാരി ലുമുംബ" എന്ന കോംഗോ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഏടുകൾ ഫ്രെയിമുകളിലേക്ക് പകർത്തിയ ഈ സിനിമ, കോംഗോ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെയും, അതിലുപരി സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങളിലും കൗശലങ്ങളിലും ഞെരിഞ്ഞമരുന്ന ആഫ്രിക്കൻ യാഥാർഥ്യങ്ങളെയും തുറന്നു കാട്ടുന്നു.  
        ബെൽജിയൻ കോളനിയായിരുന്ന കോംഗോയെ സ്വതന്ത്രയാക്കാനുള്ള പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്ന ലുമുംബ തന്നെയായിരുന്നു ആ രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യത്തിലും, പൂർണ്ണ സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിച്ച അയാളുടെ നിലപാടുകളും, വാക്കുകളും പലർക്കും അസ്വസ്ഥത ഉളവാക്കി എന്നതാണ് സത്യം. സാമ്രാജ്യത്ത താൽപര്യങ്ങൾ ഉടക്കിനിന്ന ഖനികളാലും, മറ്റു പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വമ്പൻ ശക്തികളുടെ കുടിലതകൾക്കു മുന്നിൽ പരാജയം രുചിച്ച ആ പോരാളിയോടൊപ്പം തകർന്നടിഞ്ഞത് ആ രാജ്യത്തിൻറെ സ്വപ്‌നങ്ങൾ തന്നെയായിരുന്നു എന്ന് കാലമാണ് സാക്ഷ്യപ്പെടുത്തിയത്.
      ബയോഗ്രഫികളിൽ കാണപ്പെടാറുള്ള പോലെ വ്യക്തിത്വത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാനായില്ല. നിലപാടുകളിലെ കാർക്കശ്യവുമായി രാജ്യത്തെ നയിച്ച ലുമുംബയുടെ ചില എടുത്തുചാട്ടങ്ങൾ തന്നെയാണ് സ്വന്തം ജനതയുടെ തോക്കിന്റെ മറുവശത്ത് അയാളെ നിർത്തിയത്. ആരുടെയൊക്കെയോ സ്വാർത്ഥതകളാൽ നിയന്ത്രിക്കപ്പെട്ട നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങളുടെ ആകെത്തുകയായി ആ രാജ്യം പടുകുഴിയിൽ വീഴുകയായിരുന്നു.
       ബൃഹത്തായ ഒരു കാലഘട്ടത്തെ അവതരിപ്പിക്കാതെ സ്വാതന്ത്ര്യത്തിനു മുമ്പും, ശേഷവുമുള്ള ചെറിയ ഒരു കാലത്തിലാണ് സിനിമ നിലയുറപ്പിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ ശൈലിയുടെ പുറകെ പോകാതെ ആഫ്രിക്കൻ ശൈലിയിൽ തന്നെ ഈ സിനിമ അണിയിച്ചൊരുക്കിയത് വളരെ നന്നായതായ് തോന്നി. ഓരോ സംഭവങ്ങളും വിശ്വാസയോഗ്യമായ രീതിയിൽ കാലഘട്ടത്തോടും, കഥാപാത്രങ്ങളോടും നീതിപുലർത്തി അവതരിപ്പിച്ചതായാണ് തോന്നിയത്. ഒരു ചരിത്ര വിദ്യാർത്ഥിയിൽ ആകാംഷയുണർത്തും വിധം മൂർച്ചയുള്ളവയായിരുന്നു സംഭാഷണങ്ങൾ. സിനിമയുടെ അവസാന ഭാഗങ്ങൾ വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീർത്തത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലെ ക്രൂരത നിറഞ്ഞ രാത്രികളിലൊന്നിനെ ഭീകരത ചോരാതെ തന്നെ കാണാനായതാണ് അതിനുള്ള കാരണം. ലുമുംബ എന്ന ടൈറ്റിൽ റോൾ ഉൾപ്പെടെ എല്ലാവരും മികച്ച അഭിനയമാണ് പടത്തിലുടനീളം കാഴ്ചവെച്ചത്.
     അവശേഷിക്കുന്നവനും, വിജയിച്ചവനും രചിക്കുന്ന ചരിത്രത്താളുകളിൽ യഥാർത്ഥ പോരാളികൾക്ക് നീതിയുണ്ടാവില്ല, എന്നാൽ കാലം അതിനൊക്കെ മറുചരിതമെഴുതി നീതി വിളയിക്കുമെന്ന് തന്നെയാണ് ഇന്നോളമുള്ള ചരിത്രം വിളിച്ചുപറയുന്നത്.


Tuesday, 10 October 2017

TRAIN DRIVER’S DIARY (2016)



FILM : TRAIN DRIVER’S DIARY (2016)
GENRE : COMEDY
COUNTRY: SERBIA
DIRECTOR: MILOS RODOVIC

            കോമഡി സിനിമ  എന്ന നിലയിലാണ് ഈ സിനിമ കാണാനിരുന്നത്. എന്നാൽ, ആദ്യരംഗങ്ങൾ തന്നെ ബ്ലാക്ക് കോമഡിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയായിരുന്നു. ജീവിതവും, മരണവുമെല്ലാം തെളിഞ്ഞു നിൽക്കുന്ന ഗൗരവമേറിയ തലങ്ങളെ ഹാസ്യം വിതറി അവതരിപ്പിച്ചിരിക്കുന്നു ട്രെയിൻ ഡ്രൈവേർസ് ഡയറി. ബോധപൂർവ്വമല്ലെങ്കിലും  ആത്മഹത്യകൾ ഉൾപ്പെടെയുള്ള മരണങ്ങൾക്ക് ദൃക്‌സാക്ഷിയും, പങ്കാളിയുമെല്ലാം ആകേണ്ടി വരുന്ന ട്രെയിൻ ഡ്രൈവറുടെ മാനസിക സംഘർഷങ്ങളെ വേറിട്ടരീതിയിൽ വരച്ചുകാണിക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ.
       തലമുറകളിലൂടെ തുടരുന്ന ഈ ദുര്യോഗം നിർവ്വികാരതയുടെ രൂപത്തിൽ പ്രധാന കഥാപാത്രമായ "ഇലിയയുടെ" ജീവിതത്തിൽ അടയാളങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്. വൈകിയ വേളയിലാണെങ്കിലും ഇലിയയുടെ ജീവിതത്തിന്റെ ട്രാക്കിലേക്ക് അപ്രതീക്ഷിതമായി കയറി നിൽക്കുന്ന "സിമ" എന്ന ബാലനിലൂടെ അയാളുടെ ജീവിതത്തിന്റെയും, അയാൾ കൈയ്യാളിയിരുന്ന ജോലിയുടെയും ഉള്ളറകളിലേക്ക് സിനിമ ഓടിക്കയറുന്നു. ആസ്വാദ്യകരമല്ലാത്ത ഒരു വിഷയത്തെ വിരസതയെ അകറ്റിനിർത്തി അവതരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ഗൗരവമാർന്ന ആശയങ്ങൾ ഈ സിനിമയുടെ ട്രാക്കിൽ പലയിടത്തും ചിതറിക്കിടക്കുന്നുണ്ടെങ്കിലും, സിനിമയ്ക്കു ചുറ്റും മാനുഷികതയുടെ ഒരു വലയം തീർക്കാനായതാണ് ഈ സിനിമയെ പ്രിയങ്കരമാക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ല സിനിമാപ്രേമിക്ക് ഉറപ്പായും ഇഷ്ട്ടപ്പെടുന്ന കാഴ്ചയാണ് TRAIN DRIVERS' DIARY. 


Sunday, 1 October 2017

VODKA LEMON (2003)



FILM : VODKA LEMON (2003)
GENRE : DRAMA !!! COMEDY
COUNTRY : ARMENIA
DIRECTOR : HINER SALEEM

       ദുഖവും, നിരാശയും കലർന്ന മനസ്സും ഭാവവുമാണ് ഗ്രാമനിവാസികൾക്കെല്ലാം. ഓരോ ദിവസത്തെയും നിലനിൽപ്പിനുള്ള ശ്രമങ്ങളിലാണ് ഓരോരുത്തരും. ബാഹ്യലോകത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുപുതഞ്ഞ ഗ്രാമത്തിലെ കുർദ്ദുകളുടെ കഥയാണ് HINER SALEEM-ന്റെ VODKA LEMON പറയുന്നത്. അതിമനോഹരമായ സിനിമാറ്റോഗ്രാഫിയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായ് ഈ സിനിമ പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റുന്നു.
         സാമ്പത്തികമായി തകർന്ന ഗ്രാമനിവാസികളെല്ലാം അതിജീവനത്തിനായ് വീട്ടുസാധനങ്ങൾ പോലും വിൽക്കുകയാണ്. നഷ്ടങ്ങളുടെയും, ഇല്ലായ്മകളുടെയും വേദനകളാണ് കഥാപാത്രങ്ങളുടെ കൂട്ടാളികളെങ്കിലും, നമ്മെ ചിരിപ്പിക്കാൻ സിനിമ മറന്നു പോകുന്നില്ല. പ്രായമേറിയവർ കൂടുതലുള്ള ഗ്രാമത്തിലെ ആളുകളുടെ ദിനചര്യകളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകനും അവരോടൊപ്പം കൂടാനാവുന്നു. വിഷ്വലി റിച്ച് എന്നതിലുപരി കൾച്ചറലി റിച്ച് എന്ന നിലയിലാണ് എനിക്ക് ഈ സിനിമ കൂടുതൽ ആസ്വദിക്കാനായത്. സിനിമയിൽ ദൃശ്യമായ രാഷ്ട്രീയ സൂചനകളെ എങ്ങനെ വിലയിരുത്തുമെന്നത് സിനിമ ബാക്കിവെയ്ക്കുന്ന ചിന്തകളാണ്.  ചുമരുകളിൽ തൂങ്ങിക്കിടക്കുന്ന ചരിത്രങ്ങളേയും, ചരിത്രപുരുഷന്മാരെയും യാദൃശ്ചികതയായ്‌ അവഗണിക്കാനാവില്ല എന്നത് തന്നെയാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്.
     പറയത്തക്ക കഥയൊന്നുമില്ലെങ്കിലും, നൊമ്പരങ്ങളെ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന കഥാപാത്രങ്ങളും, അവരുടെ സംഭാഷണങ്ങളും മഞ്ഞുപെയ്യുന്ന, മഞ്ഞുപുതഞ്ഞ മലയോരങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്. കണ്ണിനു കുളിർമ്മയേകുന്ന ഈ അർമേനിയൻ സിനിമയുടെ അവസാന രംഗവും മികവുറ്റതാണ്. വിദേശ സിനിമകൾ കാണാനിഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വോഡ്ക ലെമൺ.



Saturday, 30 September 2017

LA YUMA (2009)



FILM : LA YUMA (2009)
COUNTRY : NICARAGUA
GENRE : DRAMA
DIRECTOR : FLORENCE JAUGEY

            ദരിദ്രമായ ചേരികളും, നിരാശരായ യുവത്വങ്ങളും പല ലാറ്റിനമേരിക്കൻ സിനിമകളിലേയും സ്ഥിരം ചേരുവകളാണെന്നു തോന്നാറുണ്ട്. ഒരു പക്ഷെ യാഥാർത്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ കെട്ടുകാഴ്ച്ചകളേയും, നുണകളെയും എഴുന്നള്ളിക്കാത്തതുമാവാം ഈ സ്ഥിര സാന്നിധ്യത്തിന്റെ കാരണം. എന്തായാലും, LA YUMA എന്ന നിക്കരാഗ്വൻ സിനിമയുടെ പശ്ചാത്തലവും ഈ പറഞ്ഞതിൽ നിന്ന് വിഭിന്നമല്ല.
          LA YUMA, "യുമ" എന്ന വനിതാ ബോക്സറുടെ കഥയാണ്. ഒരു സ്പോർട്സ് മൂവിയുടെ സ്വഭാവം കൈവരിക്കാത്ത രീതിയിൽ ഈ സിനിമയുടെ ഊന്നൽ മറ്റു പലതിലുമാണ്. കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവിൽ നിന്നും, സുരക്ഷിതമല്ലാത്ത ഗൃഹാന്തരീക്ഷത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന അവളുടെ പ്രതീക്ഷയാണ് ബോക്സിങ്. യുമയുടെ നഷ്ടങ്ങളിലേക്കും, നേട്ടങ്ങളിലേക്കും തിരിയുന്ന ക്യാമറക്കണ്ണുകളിലൂടെ പരിചിതമല്ലാത്ത ഒരു നാടിന്റെ ജീവിതസ്പന്ദനങ്ങൾ അടുത്തറിയാനും പ്രേക്ഷകന് സാധിക്കുന്നു. വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും കാണുന്നത് നഷ്ടമാവില്ലെന്നാണ് ഞാൻ കരുതുന്നത്.


Friday, 29 September 2017

AJAMI (2009)



FILM : AJAMI (2009)
GENRE : CRIME DRAMA
COUNTRY : ISRAEL
DIRECTORS : SCANADAR COPTI , YARON SHANI

               അറബ് ഇസ്രായേല്യർ വസിക്കുന്ന AJAMI-യുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഒരുഗ്രൻ ക്രൈം ഡ്രാമയെന്ന് ഈ സിനിമയെ വിളിക്കാം. ആദ്യ സീനുകൾ കൊണ്ട് തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് തള്ളിയിടാൻ കഴിയുന്ന തരത്തിലുള്ള അവതരണം. ആകർഷണീയമായ കഥപറച്ചിൽ, തന്മയത്വമുള്ള കഥാപാത്രങ്ങൾ, റിയാലിസ്റ്റിക്കായ അവതരണം. ഈ സിനിമ കാണാൻ ഈ മികവുകൾ തന്നെ ധാരാളം. യുവ സംവിധായകരുടെ ആദ്യ സംരംഭം എന്ന നിലയിൽ വളരെ മികച്ചു നിൽക്കുന്നു AJAMI. അഞ്ചു സെഗ്‌മെന്റുകളായി കഥ പറയുന്ന സിനിമ ഒരു നോൺലീനിയർ ആഖ്യാനശൈലിയാണ് സ്വീകരിക്കുന്നത്. സംഭവങ്ങളുടെ ക്രോണോളജിയെ മാറ്റിമറിച്ചു കൊണ്ട് ഒരു കൺഫ്യുഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവസാനമാകുമ്പോഴേക്കും പ്രേക്ഷകന് തന്നെ ചേർത്തുവെയ്ക്കാനാവുന്നു എന്നതും ഈ സിനിമയുടെ മേന്മയാകുന്നു.
              ഐഡന്റിറ്റിയുടെയും, സംസ്കാരത്തിന്റെയും ഒരു കോൺഫ്ലിക്ട് പല അവസരങ്ങളിലും തെളിയുന്നുണ്ട്. വയലൻസും, അരക്ഷിതാവസ്ഥയും നിറഞ്ഞ ചുറ്റുപാടുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, അവയിലെ  പങ്കാളികളിൽ ഒതുങ്ങാതെ അവരുടെ കുടുംബങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാം. നിലനിൽപ്പും, പ്രതീക്ഷയും, നിരാശയും, ട്രാജഡിയുമെല്ലാം കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തുന്ന സിനിമ കാണിച്ചു തരുന്ന ജീവിത ചിത്രങ്ങൾ റിയാലിറ്റിയുടെ പകർപ്പുകൾ തന്നെയാണെന്ന സത്യം ഞെട്ടലുളവാക്കുന്നു. കഥാപാത്രങ്ങളെ സംബന്ധിച്ച ഡീറ്റൈലുകളെ പ്രേക്ഷകർ പലപ്പോഴും ഊഹിച്ചെടുക്കേണ്ടി വരുന്നു. അഭിനയം നന്നായി എന്നാണു തോന്നിയത്. അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പ്രദേശത്തെയും, അവിടത്തെ യാഥാർഥ്യങ്ങളെയും തീക്ഷ്‌ണതയോടെ കാഴ്ചക്കാരനിലേക്കു പകർന്നു നൽകുന്നതിൽ ഈ സിനിമ വിജയം വരിച്ചു എന്ന് തന്നെ പറയാം.


Monday, 18 September 2017

THE LONGEST DISTANCE (2013)


FILM : THE LONGEST DISTANCE (2013)
GENRE : DRAMA
COUNTRY : VENEZUELA
DIRECTOR : CLAUDIA PINTO
            

       കാഴ്ചകൾ കൊണ്ടും , അവതരണം കൊണ്ടും പ്രേക്ഷക മനസ്സ് കവരുന്ന വെനീസ്വലൻ സിനിമയായ THE LONGEST DISTANCE  ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ലാറ്റിനമേരിക്കൻ  ഭൂപ്രകൃതിയുടെ സൗന്ദര്യം നുകർന്ന് കൊണ്ടുള്ള ഒരു മണിക്കൂർ 52 മിനുട്ടുള്ള "സിനിമാ യാത്രയിൽ"  മനുഷ്യ ബന്ധങ്ങളുടെ  സൗന്ദര്യത്തെയും, നന്മയെയും, ജീവിത-മരണങ്ങളെയും, തിരിച്ചറിവുകളെയും, തെരെഞ്ഞെടുപ്പുകളെയുമെല്ലാം പ്രേക്ഷകന് കാണാനാവുന്നു. ജീവിതമെന്ന യാത്രയിലെ മനോഹരമായ നിമിഷങ്ങളെ ഓർമിപ്പിക്കുന്നതോടൊപ്പം, നഷ്ടങ്ങളും, നൊമ്പരങ്ങളും ഒഴിവാക്കാനാവാത്ത സഹചാരികളാണെന്ന യാഥാർത്യവും സിനിമയിലെ കാഴ്ചകളിൽ തെളിയുന്നു.

          അംബരചുംബികളായ കെട്ടിടങ്ങളും, അപകടങ്ങളും നിറഞ്ഞ കാരക്കാസ് പട്ടണത്തിൽ നിന്നും മുത്തശ്ശിയെ തേടി ലൂക്കാസ് എന്ന കുട്ടി യാത്ര ചെയ്യുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത, പരസ്പരമറിയാത്ത ഇരുവരുടെയും സംഗമം  വഴിതെളിയിക്കുന്ന കുളിർമ്മയേകുന്ന നിമിഷങ്ങളാണ് സിനിമയുടെ ഉള്ളടക്കം. കൊതിപ്പിക്കുന്ന പ്രകൃതിയും , യാത്രകളും സിനിമയുടെ ആത്മാവാണെങ്കിലും, അതിനെല്ലാം ഹേതുവാകുന്ന സാഹചര്യങ്ങളിലേക്ക് പ്രേക്ഷകനെയും ഒപ്പം നടത്താൻ സിനിമയ്ക്കാവുന്നുണ്ട്. ദുരന്തങ്ങളും, സന്തോഷവും, തെറ്റിദ്ധാരണകളുമെല്ലാം  കുഴഞ്ഞു മറിയുന്ന സിനിമ,  ജീവിതത്തിലെ തെരെഞ്ഞെടുപ്പുകളെയും, ബന്ധങ്ങളിലെ നിർമ്മലതകളേയും കുറിച്ചുള്ള ചിന്തകൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. "I AM GLAD TO KNOW THAT WE CAN CHANGE" എന്ന വാചകം കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നത്, വൈകിയെത്തുന്ന തിരിച്ചറിവുകൾ കാരണം  നഷ്ടമാകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചുള്ള  സൂചനകളായി നമുക്ക് വായിച്ചെടുക്കാം..

          നാടകീയതകളിലേക്ക് കയറൂരി വിടാമായിരുന്ന ഒരു കാര്യത്തെ, തീവ്രത ചോരാതെ ഒഴുക്കോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്കായിട്ടുണ്ട്. പ്രകൃതി ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന സിനിമയിലെ സിനിമാറ്റോഗ്രാഫിയുടെ മികവിനൊപ്പം സ്ഥാനം പിടിക്കുന്ന ഒന്നാവുന്നു പശ്ചാത്തല സംഗീതം. നിശബ്ദത ഭേദിച്ച് കടന്നു വന്ന ഓരോ ശബ്ദവും സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാവുന്നു. വാക്കുകൾക്കപ്പുറം സംവേദനം ചെയ്യപ്പെടേണ്ട ഇമോഷനുകളെ കഥാപാത്രങ്ങളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരനായത് അഭിനേതാക്കളുടെ മികവ് കാരണമായിരുന്നു. എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ  സിനിമയായിരുന്നു THE LONGEST DISTANCE. നല്ല ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ മനോഹര സിനിമ കാണാതെ പോകരുത്....