Wednesday, 13 September 2017

HYENAS (1992)



FILM : HYENAS (1992)
GENRE : DRAMA
COUNTRY : SENEGAL
DIRECTOR : DJIBRIL DIOP MAMBETY
                  ഓരോ സിനിമയും ഒരു വിഷ്വൽ ഡോക്യുമെന്റാണെന്ന് തോന്നാറുണ്ട്. ഒരു കാലഘട്ടത്തെയോ, സംസ്കാരത്തിന്റെ അടയാളങ്ങളെയോ, ജീവിത പരിച്ഛേദങ്ങളേയോ വരുംകാലങ്ങൾക്ക് ഗൃഹാതുരതയോടെയും, വിസ്മയത്തോടെയും കണ്ടാസ്വദിക്കാവുന്ന ദൃശ്യങ്ങളാണ് ഓരോ സിനിമയും സൂക്ഷിക്കുന്നത്. ആഖ്യാനത്തിലോ, ഉള്ളടക്കത്തിലോ ഉള്ള മേന്മകളുടേയോ / പാളിച്ചകളുടെയോ അകമ്പടിയിൽ സിനിമ പരാജയമോ, വിജയമോ രുചിച്ചാലും മുകളിൽ സൂചിപ്പിച്ച ധർമ്മത്തെ അറിഞ്ഞോ, അറിയാതെയോ സിനിമകൾ അനുവർത്തിക്കുന്നുണ്ട്. ഇത്തരം ചിന്തകൾ കുറിക്കാനുണ്ടായ കാരണം ഇന്നലെ കാണാനിടയായ HYENAS എന്ന സെനഗൽ സിനിമയാണ്. ആഫ്രിക്കൻ സിനിമകളിലെ കാഴ്ചകളെല്ലാം നമുക്ക് പുതുമയുള്ളതും, അന്യവുമാണ്. ആഫ്രിക്കൻ പ്രാദേശികതയുടെ താളത്തിലും, പാരമ്പര്യങ്ങളിലും കഥയും , കഥാപാത്രങ്ങളും ഇടം കണ്ടെത്തുമ്പോൾ കാഴ്ചക്കാരനെ കാത്തിരിക്കുന്നത് തികച്ചും വേറിട്ട സിനിമാ അനുഭവം തന്നെയാണ്.
      സ്വിസ്സ് സാഹിത്യകാരനായ FRIEDRICH DURRENMATT-ന്റെ നാടകത്തെ ആഫ്രിക്കൻ സാഹചര്യങ്ങളിലേക്കു അഡാപ്റ്റ് ചെയതാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ദാരിദ്ര്യത്തിൽ മുങ്ങിനിൽക്കുന്ന ഒരു ഉൾനാടൻ ആഫ്രിക്കൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിനു പ്രതീക്ഷയുടെ കിരണങ്ങളേകിയാണ്, വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയ RAMATU എന്ന സ്ത്രീ തിരിച്ചെത്തുന്നത്. കോടീശ്വരിയായാണ് ജന്മനാട്ടിലേക്കുള്ള അവരുടെ മടക്കം. നാടിന്റെ ഉയർച്ചയ്ക്കായ് അവരെ ഉപയോഗപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുമ്പോൾ, RAMATU അവർക്കുവേണ്ടി ഒരു വമ്പൻ ഓഫർ മുന്നോട്ടുവയ്ക്കുന്നു. RAMATU-വിന്റെ വാഗ്ദാനമെന്ത്? ..... നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കും?...... സിനിമയുടെ മർമ്മത്തിൽ കൊള്ളുന്ന ഇത്തരം ചോദ്യങ്ങൾക്ക് സിനിമയിൽ നിന്നു തന്നെ നിങ്ങൾ ഉത്തരം കണ്ടെത്തുമല്ലോ.......
      കഥാപാത്രങ്ങളും, സാഹചര്യങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും ഗ്രാമീണ മനസ്സിനെ സ്ഫുരിക്കുന്നതായ് തോന്നി. ഇല്ലായ്മകൾക്കിടയിലും അരുതായ്മകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ അവർക്കാവുന്നതു ഗ്രാമീണതയുടെ നന്മ കാരണമാവാം. സിനിമയുടെ അവസാന ദൃശ്യങ്ങൾ അതുവരെ നാം കാണുന്ന കാഴ്ച്ചകളെ മറ്റൊരു തലത്തിൽ കൂടി വിലയിരുത്താനുള്ള സൂചനയാകുന്നു. നഗരവൽക്കരണത്തിന്റെ അടയാളങ്ങൾ ഗ്രാമീണതയ്ക്കു മുകളിൽ രേഖപ്പെടുമ്പോൾ ഇല്ലാതാവുന്നത് നന്മ നിറഞ്ഞ പൊതുബോധങ്ങളുമാണെന്ന തിരിച്ചറിവും സിനിമ പകരുന്നു. നിലപാടുകൾ ജീർണ്ണതയെ പിൻപറ്റുന്ന മനസ്സുകളെ സൃഷ്ടിക്കുന്ന പണാധിനിവേശത്തിന്റെ (നഗരവൽക്കരണത്തിന്റെ) അപകടങ്ങളെ ചൂണ്ടിക്കാണിക്കുന്നു HYENAS.
               പശ്ചാത്തല സംഗീതം മികച്ചു നിന്ന ഈ സിനിമ ആഫ്രിക്കൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വസ്തുതയും അതാണെന്നാണ് എന്റെ തോന്നൽ. 

Monday, 4 September 2017

THE BLACK HEN (2015)


FILM : THE BLACK HEN (2015)
GENRE : DRAMA
COUNTRY : NEPAL
DIRECTOR : MIN BAHADHUR BHAM
                   കുട്ടികളെ മുൻനിർത്തി കഥ മുന്നോട്ടു കൊണ്ടുപോകുന്ന സിനിമകൾ വളരെ ആസ്വാദ്യകരമായി  തോന്നുമെങ്കിലും,   അതിന്റെ  മറപിടിച്ച്‌ സംവിധായകർ പലപ്പോഴും കോംപ്ലക്സ് ആയ വിഷയങ്ങളെ ഉൾച്ചേർത്തു അവതരിപ്പിക്കുന്നതാണ് കാണാറുള്ളത്. രാഷ്ട്രീയ അസ്ഥിരതകളിലും, സാമൂഹിക സംഘർഷങ്ങളിലും ഇരയാകുന്നവരുടെ മുൻനിരയിൽ മാഞ്ഞുപോയ ചിരികൾ മാത്രം ശേഷിക്കുന്ന ബാല്യങ്ങളെ തന്നെയാണ് കാണാനാവുക എന്നതും ഉണ്മയാണ്. നേപ്പാളീസ് സംവിധായകനായ മിൻ ബഹാദൂർ ഭാമിന്റെ കന്നി സിനിമയായ KALO POTHI യും കുട്ടികളെയാണ് കേന്ദ്രകഥാപാത്രങ്ങളാക്കുന്നത്. നേപ്പാളിലെ  മാവോയിസ്റ്റു സംഘർഷങ്ങളുടെ കാലത്തെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയാണ് KALO POTHI .
           സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ "കോഴി" ഈ സിനിമയിലെ പ്രധാന സാന്നിദ്ധ്യങ്ങളിലൊന്നാണ്. സുഹൃത്തുക്കളായ   പ്രകാശിനും, കിരണിനും പ്രിയങ്കരമായിട്ടുള്ള കോഴിയെ പ്രകാശിന്റെ പിതാവ് അവനറിയാതെ വിൽക്കുന്നു. മറ്റൊരു ഗ്രാമത്തിലെ അപരിചിതനായ വൃദ്ധനു വിൽക്കുന്ന കോഴിയെ കണ്ടെത്താനും, സ്വന്തമാക്കാനുമുള്ള കുട്ടികളുടെ ശ്രമങ്ങളാണ് സിനിമയുടെ  തുടർന്നുള്ള രംഗങ്ങളാകുന്നത്.
              സിനിമയുടെ പ്ലോട്ട് വളരെ ലളിതമായി തോന്നുമെങ്കിലും, ഇതിനു സമാന്തരമായി ഗൗരവമാർന്ന വിഷയങ്ങളെ ഏച്ചുകെട്ടലില്ലാതെ പറയാൻ സംവിധായകനു സാധിച്ചിരിക്കുന്നു. മാവോയിസ്ററ് സാന്നിധ്യം പ്രബലമായ ഗ്രാമാന്തരീക്ഷങ്ങളെയും, രാഷ്ട്രീയ വേർതിരിവുകളുടെ രക്ത രൂക്ഷിതമായ  ആശയവിനിമയങ്ങളും കുട്ടികളെ മുൻനിർത്തി  വ്യക്തമാക്കുന്നു ഈ സിനിമ. ഗ്രാമീണ ജീവിതങ്ങളുടെ സ്വത്വം തുടിച്ചു നിൽക്കുന്ന സാമൂഹിക അന്തരീക്ഷത്തിലെ  ജാതീയമായ  ഉച്ച-നീചത്വങ്ങളെ പരാമർശിക്കാനും സിനിമ മറക്കുന്നില്ല. പ്രകാശിന്റെ സ്വപ്നമെന്ന രീതിയിൽ കടന്നു വരുന്ന ദൃശ്യബിംബങ്ങളെ തദ്ദേശീയമായ മനസ്സിനെയും, സാമൂഹിക ചിത്രങ്ങളേയും അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതായി തോന്നി. "മതങ്ങൾക്കും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും ഇടയിലൂടെ സ്തബ്ധനായി നടന്നു നീങ്ങുന്ന ഗ്രാമീണ ബാലൻ" എന്ന ദൃശ്യം സിനിമയുടെ ഉള്ളു ചികയാനും, സിനിമയ്ക്ക് ശേഷവും ചിന്തിക്കാനുമുള്ള "വിഷ്വൽ ക്ലൂ" ആയി  കരുതാൻ  മാത്രമേ ഈ അവസരത്തിൽ എനിക്ക് സാധിക്കുന്നുള്ളൂ..

Friday, 26 May 2017

LAMB (2015)



FILM : LAMB (2015)
COUNTRY : ETHIOPIA
GENRE : DRAMA
DIRECTOR : YARED ZELEKE

                        ഹോളിവുഡിന് പുറത്തുള്ള വിദേശ ഭാഷാ സിനിമകളിലെ മികച്ചവയെ കണ്ടെത്തുകയെന്നത് ദുഷ്ക്കരമായ കാര്യമാണ്. അവയിൽ തന്നെ കണ്ടിട്ടുള്ള സിനിമകളെ "നല്ലത്" എന്ന രീതിയിൽ പരിചയപ്പെടുത്തുമ്പോൾ അഭിരുചിയുടെ അപേക്ഷികതയെ പരിഗണിക്കേണ്ടിയും വരും. കാരണം പലർക്കും പല ജോണറുകളായിരിക്കും പ്രിയങ്കരമായത്. എന്നിരുന്നാലും ദേശ-ഭാഷാ സാംസ്കാരിക സ്വത്വങ്ങളെ ബലികൊടുക്കാതെ ആ നാടിൻറെ മിടിപ്പുകൾക്കൊപ്പം നിൽക്കുന്ന സിനിമകളെ തന്നെയായിരിക്കും വിദേശഭാഷാ സിനിമകൾ കാണുന്ന ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുക എന്ന ചിന്തയിലാണ് സിനിമകളെ പരിചയപ്പെടുത്താറുള്ളത്. ഈ ശ്രമവും അത്തരത്തിലുള്ളതാണ്.
       2015-ൽ പുറത്തിറങ്ങിയ LAMB എന്ന എത്യോപ്യൻ സിനിമയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മാതാവിന്റെ അകാല വിയോഗത്തെ തുടർന്ന് EPHRAIM എന്ന കുട്ടിയെ പിതാവ് ബന്ധു വീട്ടിലാക്കുകയാണ്. അവന്റെ അരുമയായ ആടിനെയും കൂട്ടിയാണ് അവൻ ബന്ധു വീട്ടിലെത്തുന്നത്. പുതിയ വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുകയാണ് EPHRAIM. തന്റെ ആടിനെ ബലിനൽകാൻ പുതിയ വീട്ടുകാർ തീരുമാനിച്ചിരിക്കുന്ന വിവരമറിയുന്ന അവൻ ആടിനെ രക്ഷിക്കാനും, അവിടെ നിന്ന് രക്ഷപ്പെടാനുമുള്ള വഴികൾ തേടുകയാണ്.
         ആഫ്രിക്കൻ രാജ്യങ്ങളിലെ സാമൂഹിക അവസ്ഥകളെ പ്രതിഫലിപ്പിച്ചു കൊണ്ട് തന്നെയാണ് ഈ സിനിമയും മുന്നിലെത്തുന്നത്. പട്ടിണിയുടെയും, ദാരിദ്ര്യത്തിന്റെയും ദൈന്യതയെ ഈ സിനിമയിലെ ഫ്രെയിമുകളിലും സംഭാഷണങ്ങളിലും കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല. രോഗിയായ കുട്ടിയുമായ് ഡോക്ടറെ കാണുന്ന സ്ത്രീയോട് മരുന്നല്ല, ആഹാരമാണ് കഴിക്കേണ്ടത് എന്ന് പറയുന്നിടത്തു വിശപ്പിന്റെ രാഷ്ട്രീയം കടന്നു വരുന്നു.  മാറ്റങ്ങളും, ഇല്ലായ്മകളിൽ നിന്നുള്ള മോചനവും സ്വപ്നം കാണുന്ന TSION എന്ന റിബലിസ്റ്റിക്കായ യുവതിയെ നാളെയുടെ പ്രതീക്ഷയായോ, വിദ്യാഭ്യാസം നേടുന്ന യുവതയുടെ പുരോഗമന ചിന്തയായോ വ്യാഖ്യാനിക്കാം. അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയെയും ephraim-നെയും, മറ്റു തെരുവ് ബാല്യങ്ങളെയും മുൻനിർത്തി വായിച്ചെടുക്കാം. മതചിഹ്നങ്ങളും, മതം വെളിപ്പെടുത്തപ്പെടുന്ന പരാമർശങ്ങളും ബോധപൂർവ്വം ആയതിനാൽ പ്രസ്തുത രാജ്യങ്ങളിലെ സാമൂഹ്യഘടനയെ കുറിച്ച് ചില കാര്യങ്ങൾ കൂടി പറയാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
      സിനിമയുടെ അത്യാധുനിക സങ്കേതങ്ങളെ ആശ്രയിക്കാതെ ജീവിതപരിസരങ്ങളെ പച്ചയായി തുറന്നുകാട്ടുകയെന്നതാണ് ആഫ്രിക്കൻ സിനിമകളിൽ കൂടുതലും കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്റെ നിറം കെട്ട ഫ്രെയിമുകളാണ് സിനിമയിൽ നിറയുക. എന്നാൽ, പ്രമേയപരമായി ആഫ്രിക്കയുടെ ശാപങ്ങളെ സ്പർശിക്കുന്നവയാണെങ്കിലും പച്ചപ്പ്‌ നിറഞ്ഞ കുന്നിൻ ചെരിവുകളും, കാടുകളും, പുൽമേടുകളും ഈ സിനിമയെ വേറിട്ട് നിർത്തുന്നു. എവിടെയൊക്കെയോ ഒരു ഫീൽഗുഡ് സിനിമ പോലെ തോന്നിപ്പിക്കാനും സിനിമയ്ക്കാവുന്നുണ്ട്. ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ ഈ കുറിപ്പ് ഇവിടെ നിർത്തട്ടെ........


Saturday, 20 May 2017

KAILI BLUES (2015)



FILM : KAILI BLUES (2015)
GENRE : DRAMA
COUNTRY : CHINA
DIRECTOR : GAN BI

              ചില സിനിമകൾ അനുഭവിപ്പിക്കുന്ന ഒരു ഫ്രഷ്‌നസ്സ് ഉണ്ട്. കാഴ്ചയിലും, അവതരണത്തിലും മുന്നനുഭവങ്ങളെ അന്യവൽക്കരിച്ചു കൊണ്ട് പ്രേക്ഷകന് പുതുമയുടെ ഗന്ധം പകരുന്ന സിനിമകളെയാണ് ഞാൻ ഉദേശിച്ചത്‌. ചൈനീസ് സിനിമയായ KAILI BLUES-നെ ഈ ഗണത്തിൽ ഉൾപ്പെടുത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മിസ്റ്ററി-ഡ്രാമ എന്ന ലേബൽ സിനിമയ്ക്കുണ്ടെങ്കിലും ഈ സിനിമയിലെ നിഗൂഢത മിസ്റ്ററി സിനിമകളുടെ പ്രതീക്ഷിത ഘടനയെ പിൻപറ്റുന്നുമില്ല.
       KAILI BLUES പ്രധാനമായും ചെൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ ആകെത്തുകയാണ്. ചെൻ എന്നയാളുടെ ഭൂതകാലം നമുക്ക് പരിചിതമല്ല. സഹോദരന്റെ പുത്രനെ തേടിയിറങ്ങുന്ന അയാളുടെ യാത്രയും, അനുഭവങ്ങളുമാണ് സിനിമയിലെ ഫ്രെയിമുകളാവുന്നത്. ഈ രീതിയിൽ സിനിമയുടെ പ്രമേയത്തെ ലളിതമായി പറഞ്ഞൊതുക്കാമെങ്കിലും, യാഥാർത്യങ്ങളുടേയും സ്വപ്നങ്ങളുടെയും, കാലത്തിന്റെയും, സമയത്തിന്റെയുമെല്ലാം ഇടകലർന്നുള്ള രംഗപ്രവേശനങ്ങൾ പ്രേക്ഷക യുക്തിയെ സംശയങ്ങളുടെയും, ചിന്തകളുടെയും തണലിലിരുത്തുന്നു. ഭൂതവും, വർത്തമാനവും, ഭാവിയുമെല്ലാം യാഥാർത്യവുമായി കലരുമ്പോൾ പ്രേക്ഷകൻ ആശയക്കുഴപ്പത്തിലാവുക തന്നെ ചെയ്യുന്നു. സംഭാഷണങ്ങളുടെ കുറവും , വോയ്‌സ് ഓവർ പോലെ കേൾക്കാവുന്ന നായക കഥാപാത്രത്തിന്റെ കാവ്യശകലങ്ങളും ഈ സിനിമയ്ക്ക് ഒരു ഫിലോസഫിക്കൽ തലം ചമയ്ക്കുന്നു.
         ഗ്രാമീണത തുളുമ്പുന്ന ചൈനീസ് ഉൾനാടൻ ഗ്രാമങ്ങളുടെ പശ്ചാത്തലമാണ് സിനിമയുടെ ദൃശ്യഭംഗിക്ക്‌ താങ്ങാവുന്നത്. സിനിമയുടെ എടുത്തു പറയാവുന്ന മികവ് സിനിമാട്ടോഗ്രഫിയാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ ഒപ്പിയെടുത്തതാണ് മികവെന്ന തെറ്റിദ്ധാരണ വേണ്ട. ചെൻ-ന്റെ യാത്രയെ പിന്തുടരുന്ന ദൈർഘ്യമേറിയതും സിംഗിൾ ഷോട്ട് പോലെ തോന്നിക്കുന്നതുമായ ഭാഗം പ്രത്യേകം കൈയ്യടി അർഹിക്കുന്നു. ഗ്രാമീണ പശ്ചാത്തലങ്ങളിലെ സിനിമകൾ എല്ലായ്പ്പോഴും പ്രാദേശിക സംസ്കൃതിയോടും, മിത്തുകളോടും ചേർന്നു നിൽക്കുന്നവയായതിനാൽ ഈ സിനിമയുടെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ നമുക്കാവുമോ എന്ന സന്ദേഹം ചെറുതായുണ്ട്. വളരെ റിലാക്സ്ഡ് മൂഡിൽ മാത്രം കാണാവുന്ന ഒന്നാണ് ഈ സിനിമ. ത്രില്ലടിപ്പിക്കുന്ന ഒന്നും തന്നെ ഈ സിനിമയിലില്ല. പുതുമ തേടുന്നവർക്ക് പുതുമയോളം ത്രില്ല് മറ്റെന്തു നൽകും എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ട് നിർത്തുന്നു........


Monday, 8 May 2017

THE LAST EXECUTIONER (2014)



FILM : THE LAST EXECUTIONER (2014)
GENRE : BIOGRAPHY !!! DRAMA
COUNTRY : THAILAND
DIRECTOR : TOM WALLER

                        "BIOPIC" എന്ന് വിളിക്കാവുന്ന സിനിമകളിൽ പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ സ്വഭാവം കടന്നുവരാറുണ്ട്.  ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സംഭവവികാസങ്ങൾ പുനരവതരിപ്പിക്കപ്പെടുമ്പോൾ സിനിമയുടെ സൗന്ദര്യത്തെ കൂട്ടിച്ചേർക്കാൻ പല സംവിധായകരും പരാജയപ്പെടുന്നതാണ് ഇതിനു കാരണം. ചരിത്രത്തെ സിനിമാറ്റിക്കലാക്കുമ്പോൾ യാഥാർത്യങ്ങൾക്ക് കോട്ടം സംഭവിക്കാതിരിക്കാനുള്ള ബദ്ധശ്രദ്ധയും സംവിധായകൻ  വച്ചുപുലർത്തേണ്ടി വരുന്നു.
      BIOPIC-കളെ കുറിച്ച് ഇത്രയൊക്കെ പറയുമ്പോഴും മുകളിൽ സൂചിപ്പിച്ച സിനിമയുടെ പേര് നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്ന ചില ചിത്രങ്ങളുണ്ട്. മരണത്തിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറ്റവാളിയുടേയും, നിർവികാരതയോടെ ജീവനെടുക്കുന്ന ആരാച്ചാരുടെയും മുഖങ്ങളാകുമത്. അസഹനീയവും, അസ്വസ്ഥജനകവുമായ നിലവിളികൾക്കിടയിൽ നീതി നടത്തിപ്പിന്റെ ചുമതലകളെ ആശ്ലേഷിക്കേണ്ടി വരുന്നവരുടെ മനസ്സിലേക്ക് നമ്മൾ ഇറങ്ങിച്ചെല്ലാറുമില്ല. തായ്‌ലൻഡ് എന്ന രാജ്യത്തിൻറെ ചരിത്രത്തിലെ വധശിക്ഷ നടപ്പാക്കുന്ന FIRING EXECUTION SQUAD-ലെ അവസാനത്തെ ആരാച്ചാരായിരുന്ന CHAVORET JARUBOON-ന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് THE LAST EXECUTIONER.
     കൈകളിൽ ഗിറ്റാറുമായ് നിൽക്കുന്ന ഗായകനിൽ നിന്ന് വിരലുകളാൽ മരണത്തിന്റെ സംഗീതം പൊഴിക്കാവുന്ന തോക്കുമായി ചരിത്രത്തിലേക്ക് നടന്നു കയറിയ CHAVORET JARUBOON-ന്റെ ജീവിതത്തിലെ സംഭവവികാസങ്ങളുടെ ഒരു ഡോക്യുമെന്റായി ഒതുങ്ങുന്നില്ല ഈ സിനിമ. 35 വർഷത്തെ സേവനത്തിൽ ആരാച്ചാരായിരുന്ന 19 വർഷത്തിൽ നടപ്പിലാക്കിയ 55 വധശിക്ഷകൾക്കപ്പുറം സത്യസന്ധനായ ജോലിക്കാരൻ, ഭർത്താവ്, പിതാവ്, സംഗീതജ്ഞൻ, വിശ്വാസി എന്നീ വ്യക്തിതലങ്ങളെ വ്യക്തമായി സ്പർശിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
      കർമ്മഫലങ്ങളെ മുറുകെപ്പിടിക്കുന്ന വിശ്വാസധാരകൾക്ക് വിധേയപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ വിശ്വാസിയുടെ വേഷമണിഞ്ഞു നിൽക്കുന്ന അയാളുടെ കൈയ്യിലേക്ക് തോക്കെത്തുമ്പോൾ "ഡ്യൂട്ടി" എന്ന പരിചയെ മുൻനിർത്തിയാണ് അയാൾ  മനസാക്ഷിയെ പ്രതിരോധിക്കുന്നത്. ഉള്ളുകൊണ്ട് കലാകാരനായ അയാളുടെ ജീവിതം ഗതിമാറി ഒഴുകുന്നത് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങളുടെ പ്രേരണയാലാണ്. ഒരു EXECUTIONER എന്നതിനപ്പുറം അയാളിലെ വ്യക്തിത്വത്തെ സിനിമ അടയാളപ്പെടുത്തുമ്പോൾ ഈ ബയോപിക് ഒരു ക്യാരക്റ്റർ സ്റ്റഡിയുടെ രൂപവും ആർജ്ജിക്കുന്നു. "താങ്കൾ വധശിക്ഷ നടപ്പാക്കിയവരിൽ ആരെങ്കിലും നിരപരാധികളായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?" എന്ന ചോദ്യത്തിന്, "ഞാൻ നിൽക്കുന്നത് വെള്ളച്ചാട്ടത്തിന്റെ അവസാനത്തിലാണ്, ആദ്യഭാഗത്തല്ല" എന്ന മറുപടിയിൽ അയാളുടെ ആത്മാർത്ഥത കാണാമെങ്കിലും അയാളുടെ മനസ്സിനെ കണ്ടെത്താനാവില്ല. അയാളുടെ മനഃസംഘർഷങ്ങളെ പ്രതീകവത്കരിക്കുന്ന കഥാപാത്രത്തെ അയാളോടൊപ്പം നിലനിർത്തിക്കൊണ്ട് സംവിധായകൻ സിനിമയുടെ ഫോക്കസ് ഉറപ്പിക്കുന്നു.
         THE LAST EXECUTIONER തീർച്ചയായും ഒരു ആരാച്ചാരുടെ കഥയാണ്. പക്ഷെ, അയാൾ അതുമാത്രമായിരുന്നില്ല എന്ന് പറയാൻ ശ്രമിക്കുന്നതിലൂടെയാണ് ഈ സിനിമ നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.


Sunday, 9 April 2017

DIVINE INTERVENTION (2002)



FILM : DIVINE INTERVENTION (2002)
GENRE : DRAMA !!! ROMANCE
COUNTRY : PALESTINE
DIRECTOR : ELIA SULEIMAN 

                          ചില സിനിമകളിലൂടെയാണ് ചില സംവിധായകരെ അറിയുന്നത്. ആ സിനിമ പകരുന്ന അനുഭവം പലപ്പോഴും അയാളുടെ മറ്റുസിനിമകൾ തേടിപ്പോകാൻ പ്രേരണയാവുകയും ചെയ്യാറുണ്ട്. DIVINE INTERVENTION എന്ന പലസ്തീൻ സിനിമ അത്തരത്തിൽ ELIA SULEIMAN എന്ന സംവിധായകനെയാണ് എനിക്ക് പരിചയപ്പെടുത്തിയത്. ആഖ്യാനത്തിൽ അദ്ദേഹം പുലർത്തിയിരിക്കുന്ന വേറിട്ട ശൈലി അദ്ദേഹത്തിന്റെ മറ്റു സിനിമകളിലും കാണാനാകുമോ എന്നറിയില്ല. എങ്കിലും, DIVINE INTERVENTION പലരും പലരീതിയിൽ പറഞ്ഞ കാര്യത്തെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചതിന്റെ മനോഹാരിത പകരുന്ന സിനിമ കാഴ്ച്ച തന്നെയാകുന്നു.
       ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന്റെ വ്യത്യസ്തമായ അവതരണമാണ് ഈ സിനിമയുടെ പ്രത്യേകത. സർ-റിയൽ ബ്ലാക്ക് കോമഡി എന്ന് പറയാവുന്ന നിമിഷങ്ങൾ സിനിമയുടെ പല ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്നു. അറബ് ഇസ്രായേല്യർ വസിക്കുന്ന നസ്രേത്തിനും, പലസ്തീൻ പ്രദേശമായ രാമള്ളയ്ക്കും ഇടയിലുള്ള ചെക്ക്പോസ്റ്റും, ഇരു പ്രദേശങ്ങളിലെയും പ്രതിനിധികളടങ്ങിയ പ്രണയവും, അധിനിവേശത്തിന്റെ ദുരിതങ്ങൾ ബാക്കിയാക്കുന്ന നിരാശയും, ആവർത്തന വിരസതയുടെയുടെയും, കാത്തിരിപ്പിന്റെയും ഉൽപ്പന്നമായ നിസ്സംഗതയുമെല്ലാം സിനിമയുടെ രംഗങ്ങൾ കൈയ്യടക്കുന്ന ചേരുവകളാകുന്നു.
     വ്യക്തമായ ഒരു തുടർച്ചയില്ലാത്ത വിധം വിവിധ രംഗങ്ങളെ മിക്സ് ചെയ്ത് പല ആശയങ്ങളെ പ്രേക്ഷകന് പകരുക എന്ന യുക്തിയാണ് സംവിധായകൻ അനുവർത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ അതിരുകൽപ്പിക്കുന്ന "പ്രണയത്തെ" , പ്രതികൂല സാഹചര്യത്തിലും ലളിതമായ പ്രണയ പ്രകടനങ്ങളിലൂടെ തീക്ഷണമായ് ജ്വലിപ്പിച്ചു നിർത്താൻ സംവിധായകനു കഴിയുന്നു. പ്രതീകങ്ങളും, രൂപകങ്ങളും ആവോളം പരന്നു കിടക്കുന്ന സിനിമയിലെ ഓരോ കാഴ്ച്ചയും സിനിമയ്ക്കു പശ്ചാത്തലമാകുന്ന പ്രദേശങ്ങളിലെ സമകാലിക യാഥാർത്യങ്ങളെ അറിയുന്നവർക്ക് എളുപ്പത്തിൽ ഗ്രഹിക്കാവുന്നവയാണ്.
        സിനിമയിലെ ഒരു ഭാഗത്ത് AR RAHMAN-ന്റെ ബോംബെ തീം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിരിക്കുന്നു. സംവിധായകന്റെ ഇതര സിനിമകൾ കാണാൻ ആഗ്രഹം ജനിപ്പിച്ച ഈ സിനിമ ആഖ്യാനത്തിലെ വ്യത്യസ്തതയാൽ നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റുമെന്നാണ് എന്റെ പ്രതീക്ഷ.


Tuesday, 4 April 2017

THREE SEASONS (1999)



FILM : THREE SEASONS (1999)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : TONY BUI

                 വിയറ്റ്നാമീസ്-അമേരിക്കൻ സംയുക്ത സംരംഭം എന്ന നിലയിലുള്ള ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത് മനോഹരമായ പോസ്റ്ററും, ബേസിക് പ്ലോട്ടുമാണ്. എങ്കിലും, എന്റെ പ്രതീക്ഷയിൽ നിന്ന് വ്യത്യസ്തമായി വിയട്നാമിന്റെ ഭൂതകാലത്തെയും, വർത്തമാനകാലത്തെയും, വരാനിരിക്കുന്ന കാലത്തെയും കുറിച്ചുള്ള സൂചനകൾ തുളുമ്പുന്ന ദൃശ്യങ്ങളാൽ സമ്പന്നമായ ഒരു സിനിമയായാണ് ത്രീ സീസൺസ് അനുഭവപ്പെട്ടത്.
    പഴമയുടെയും, തനിമയുടെയും കളങ്കമില്ലാത്ത സൗരഭ്യവും, നടപ്പുകാലത്തിന്റെ യാഥാർത്യങ്ങളും, ആധുനികതയുടെ കെട്ടുകാഴ്ച്ചകൾക്കൊപ്പം ഓടിയെത്താൻ കൊതിക്കുന്ന മനസ്സുകളും ഭാഗമാകുന്ന വിയറ്റ്നാമീസ് നഗരത്തിന്റെ പശ്ചാത്തലത്തിൽ പല ജീവിതങ്ങളെ ഇടകലർത്തി അവതരിപ്പിക്കുന്നു THREE SEASONS. വെളുത്ത താമരകൾ നിറഞ്ഞ കുളത്തിന്റെ മധ്യത്തിലുള്ള വീട്ടിൽ ഏകാന്തജീവിതം നയിക്കുന്ന കവിയും, കുളത്തിലെ താമര മൊട്ടുകൾ നഗരത്തിലെത്തിച്ചു വിറ്റഴിക്കുന്ന യുവതിയും, അനാഥത്വത്തിന്റെയും, ഇല്ലായ്മകളുടെയും ഭാരം പേറി തെരുവിൽ അലയുന്ന ബാലനും, ശരീരം വിറ്റിട്ടാണെങ്കിലും സമ്പന്ന ജീവിതം നയിക്കണമെന്ന ചിന്തകളിൽ അഭിരമിക്കുന്ന യുവതിയും, ജീവിതത്തിന്റെ വേഗതയ്‌ക്കൊപ്പം സൈക്കിൾ റിക്ഷയുമായ് കിതച്ചോടുന്ന നല്ല ചിന്തകളും, നല്ല മനസ്സും കൈമുതലായുള്ള യുവാവും സിനിമയിലെ നിമിഷങ്ങളെ കാർന്നു തിന്നാനുള്ള വെറും സാന്നിദ്ധ്യങ്ങളല്ല.
          ദാരിദ്ര്യത്തിന്റെ നെടുവീർപ്പുകൾക്കൊപ്പം പാശ്ചാത്യവൽക്കരണത്തിന്റെ ചടുലമായ മാറ്റങ്ങളെ  ദൃശ്യങ്ങളിലൂടെയും, വാക്കുകളിലൂടെയും ചൂണ്ടിക്കാണിക്കുന്നു സംവിധായകൻ. ചുട്ടുപഴുത്ത വേനലിൽ കരിമ്പിൻ ജ്യൂസ് നുകരുന്നവർക്ക് പിറകിൽ കാണാനാവുന്ന COCO-COLAയുടെ വമ്പൻ ബോർഡിനു പ്രേക്ഷകനോട് പലതും സംവദിക്കാനുണ്ട്. പ്ലാസ്റ്റിക് പൂക്കളുമായ് നീങ്ങുന്നവർക്കിടയിൽ വിറ്റഴിക്കാനാവാത്ത താമരമൊട്ടുകളുമായ് നിൽക്കുന്ന യുവതിയും സംവിധായകൻ ബോധപൂർവ്വം ഒരുക്കിയ സന്ദർഭമായി തോന്നി. തനിമയെ വിട്ടൊഴിയുന്ന സമൂഹമനസ്സിനെ അടയാളപ്പെടുത്തിയ ഇത്തരം കാഴ്ചകളിലൂടെയാണ് ഈ സിനിമ ശബ്ദിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ മകളെ തേടിയെത്തിയിരിക്കുന്ന അമേരിക്കൻ പട്ടാളക്കാരൻ തിരുത്തലിന്റെ പ്രതീകമായ് നിലകൊള്ളുന്നു. തിരിച്ചറിവിന്റെയോ, ലക്ഷ്യപ്രാപ്തിയുടെയോ ഇടങ്ങളിലേക്ക് കഥാപാത്രങ്ങളെ നയിച്ചുകൊണ്ടാണ് സംവിധായകൻ ഈ ദൃശ്യാനുഭവത്തിന് തിരശ്ശീലയിടുന്നത്.