Sunday, 25 March 2018

NAFAS (2016)


FILM : NAFAS (2016)
COUNTRY : IRAN
GENRE : FANTASY !!! DRAMA
DIRECTOR : NARGES ABYAR

                 സിനിമകളെ ഓരോരുത്തരും വിലയിരുത്തുന്നത് ഓരോ രീതിയിലാണ്. അവരവരുടെ രുചിഭേദങ്ങൾക്കനുസരിച്ചു  സിനിമയെ വിലയിരുത്തുമ്പോൾ അതിന് നിരൂപണത്തിന്റെ ലേബൽ നൽകാനുമാവില്ല. വ്യക്തിപരമായ മാനദണ്ഡങ്ങളുടെ അളവുകോലുകളിൽ ചിട്ടപ്പെടുത്തിയ ഒരു ആസ്വാദനകുറിപ്പിന്റെ മേലങ്കിയാണ് അത്തരം എഴുത്തുകൾക്ക് കൂടുതൽ ചേരുക. സിനിമയുടെ സാങ്കേതികമായ രൂപഭംഗിയേയും, ആഖ്യാനത്തിന്റെയും-തിരക്കഥയുടെയും കെട്ടുറപ്പിനേയുമെല്ലാം ഓരത്തു നിർത്തി, സിനിമയെന്ന ദൃശ്യാനുഭവം മനസ്സിലും, ചിന്തകളിലും കോറിയിടുന്ന അടയാളങ്ങളാണ് സാധാരണ പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങളെ സൃഷ്ടിക്കുന്നത് എന്നതാണ് സത്യം.
     എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ഒരു ഇറാനിയൻ സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. "നഫസ് എന്നാൽ ശ്വാസം എന്നാണ് അർത്ഥം. ജീവിത പരാധീനതകൾക്കൊപ്പം കൂനിന്മേൽ കുരുപോലെ ഗഫൂറിനെ അലട്ടുന്ന പ്രശ്നമാണ് ആസ്ത്മ. അക്ഷരങ്ങളുടെയും, ആഗ്രഹങ്ങളുടെയും, ഫാന്റസികളുടെയും സാങ്കൽപ്പിക ലോകങ്ങളിൽ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ബഹാർ എന്ന അയാളുടെ മകളുടെ ആഗ്രഹം ആസ്ത്മ ഡോകടറാവുകയെന്നതാണ്. ആഗ്രഹങ്ങൾ നെയ്‌തെടുക്കുന്ന സാങ്കൽപ്പിക ലോകങ്ങളുടെ വിശാലതകളെ ഇഷ്ടപ്പെടുന്ന ബഹാറിന്റെ യാഥാർത്യങ്ങളിലെ അസ്വാതന്ത്ര്യങ്ങളിലും, മാറി-മാറി വരുന്ന ഭരണകൂടങ്ങളും,  രാഷ്ട്രീയ സാഹചര്യങ്ങളും വീർപ്പുമുട്ടിക്കുന്ന ജനതയുടെ വിങ്ങലുകളിലും ഈ സിനിമയുടെ പേര് തെളിയുന്നതായ് നമുക്ക് കാണാം. ഇറാനിലെ 70-കളിലെയും, 80-കളിലെയും രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നഫസ്‌ ആ കാലഘട്ടത്തിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ ചിത്രങ്ങളെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. പ്രായത്തിൽ കവിഞ്ഞ അറിവുകളുമായി തന്റേതായ ലോകത്ത്‌ നിശ്വസിക്കാനും, ചിറകുവിടർത്താനും ആഗ്രഹിക്കുന്ന ബഹാറിന്റെ ചിറകുകളരിയുന്ന നോട്ടങ്ങളും, വാക്കുകളും പിന്നോട്ടാഞ്ഞു നിൽക്കുന്ന സമൂഹമനസ്സിന്റേതു തന്നെയായിരുന്നു. ഒരു യുദ്ധവിരുദ്ധ സിനിമ എന്ന രീതിയിലും നഫസ് അസ്തിത്വമാർജ്ജിക്കുന്നുണ്ട്. ബഹാറിന്റെ കളിവഞ്ചി ആദ്യമായി ഒഴുകുന്ന കാഴ്ച സിനിമയിലെ ഏറ്റവും മനോഹരവും, അതുപോലെ വേദനാജനകവുമാവുന്നു.
      കുട്ടികളുടെ അഭിനയം വിശിഷ്യാ ബഹാറിന്റെ പ്രകടനം അതിഗംഭീരം എന്ന് തന്നെ പറയാം. സിനിമയിൽ പലതവണ കേൾക്കാവുന്ന "ഷോലെ"-യിലെ ഗാനവും നമ്മെ രസിപ്പിക്കുന്നു. ഈ സിനിമയുടെ മർമ്മരങ്ങളെ ശ്രവിക്കാനായി എന്നു തന്നെയാണ് എന്റെ വിശ്വാസം. ഈ സിനിമയുടെ നിശ്വാസങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾക്കുമാവും എന്നാണ് എന്റെ പ്രതീക്ഷ.


Friday, 16 March 2018

THE CANDIDATE (2008)



FILM : THE CANDIDATE (2008)
GENRE : THRILLER
COUNTRY : DENMARK
DIRECTOR : KASPER BARFOED

           അച്ഛന്റെ മരണത്തിനിടയാക്കിയ കാറപകടത്തെക്കുറിച്ചു ജോനാസിന് ചില സംശയങ്ങളുണ്ട്. വക്കീലായിരുന്ന അച്ഛനോട് ഒരു കുറ്റവാളിക്ക് കടുത്ത ദേഷ്യമുണ്ടാവാനുള്ള കാരണവും അതിനെ ബലപ്പെടുത്തുന്നു. ഉറക്കംകെടുത്തി കൊണ്ടിരിക്കുന്ന ഈ സംശയങ്ങൾക്കുള്ള ഉത്തരം തേടുന്ന ജോനാസിനെയും ആരോ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണ്. അച്ഛനെ ഇല്ലാതാക്കിയവർ തന്നെയാകുമോ ജോനാസിനെ വേട്ടയാടുന്നത്. ജോനാസിനും അറിയേണ്ടത് ആ യാഥാർത്യമാണ്. തന്നെ വരിഞ്ഞു മുറുക്കിയിട്ടുള്ള കുരുക്ക് അഴിക്കാനുള്ള നെട്ടോട്ടത്തിൽ പല സത്യങ്ങളും അയാൾ തിരിച്ചറിയുകയാണ്.
        പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്നൊന്നും പറയാനുള്ളതില്ല ഈ സിനിമ. ചില ട്വിസ്റ്റുകൾ നന്നായിരുന്നു. ചില പാളിച്ചകൾ ആദ്യകാഴ്ചയിൽ തന്നെ പ്രേക്ഷകന് മനസിലാകുന്ന വിധത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. എന്നിരുന്നാലും ഒരു തവണ കണ്ടിരിക്കാം ഈ ഡാനിഷ് ത്രില്ലർ.


Monday, 12 March 2018

KILLING WORDS (2003)



FILM : KILLING WORDS (2003)
GENRE : PSYCHOLOGICAL THRILLER
COUNTRY : SPAIN
DIRECTOR : LAURA MANA

        കൂടുതലും ഡ്രാമ ജോണറിലുള്ള സിനിമകളെകുറിച്ചാണ് പോസ്റ്റുകളിടാറുള്ളത്. അതിൽ നിന്നൊരു ചെയ്ഞ്ച് എന്ന നിലയിൽ ഇന്നത്തെ സജഷൻ ഒരു ത്രില്ലർ തന്നെയാക്കാം. സ്പാനിഷ് സിനിമയായ "കില്ലിംഗ് വേർഡ്‌സിനെ" സൈക്കോളജിക്കൽ ത്രില്ലർ എന്ന് വിളിക്കുന്നതാവും ഉചിതം. കാരണം വാക്കുകളും, മനസ്സും നയിക്കുന്ന ഒരു കളി തന്നെയാണ് ഈ സിനിമ. സത്യവും, അസത്യങ്ങളും, ഭീതിയും, മരണവും, വെറുപ്പും, നിസ്സഹായതയും, പരിഹാസ്യവും, അധികാരവും, പ്രതികരവുമെല്ലാം പൊടിയുന്ന വാക്കുകൾ തന്നെയാണ് ഈ സിനിമയുടെ ചാലക ശക്തി.
         സൈക്യാട്രിസ്റ്റായ മുൻഭാര്യയെ തട്ടിക്കൊണ്ടു പോയി ബന്ധനസ്ഥയാക്കുകയാണ് ഫിലോസഫി പ്രൊഫസറായ RAMON. ഒരു സീരിയൽ കില്ലറുടെ ചേഷ്ടകളിലൂടെ ഇരയുടെ മരണ ഭീതിയെ ആസ്വദിക്കാൻ ഒരുങ്ങുകയാണയാൾ. ആദ്യ രംഗം മുതൽ അവസാന സീൻ വരെ പ്രേക്ഷകന്റെ നിഗമനങ്ങളെ ഉഴുതു മറിച്ചാണ് ഈ സിനിമ പ്രേക്ഷകനെ രസിപ്പിക്കുന്നത്. ഇര ഒരു മനഃശാസ്ത്ര വിദഗ്ദ്ധയാണെന്നത് വാക്കുകൾ കൊണ്ടും, മനസ്സ് കൊണ്ടുമുള്ള ദ്വന്ദയുദ്ധത്തെ മികവുറ്റതാക്കുന്നു. RAMON എന്ന കഥാപാത്രം കൈകാര്യം ചെയ്ത കെവിൻ സ്‌പേസിയെപ്പോലുള്ള നടന്റെ പ്രകടനം ഉഗ്രനായിരുന്നു. ഒരു സൈക്കോപാത്തിന്റെ വിശേഷണങ്ങളെ ആവാഹിക്കുന്ന ആൾ തന്നെ ഞൊടിയിട കൊണ്ട് തന്റെ സൂക്ഷ്മാഭിനയത്തിലൂടെ അതിനെ മായ്ച്ചു കളയുന്നുമുണ്ട്. സിനിമയൊരു ത്രില്ലറായതിനാൽ സിനിമയുടെ കൂടുതൽ വിവരണത്തിലേക്കു കടന്നു ത്രില്ല് കളയുന്നില്ല....
          ഹോളിവുഡ് റീമേക്ക് വന്നിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മസ്റ്റ് വാച് തന്നെയാണ് കില്ലിംഗ് വേർഡ്സ്.


Saturday, 10 March 2018

SONGS FROM THE SOUTHERN SEAS (2008)



FILM : SONGS FROM THE SOUTHERN SEAS (2008)
GENRE : DRAMA !!! COMEDY
COUNTRY : KAZAKHSTAN
DIRECTOR : MARAT SARULU

        കസാഖ്സ്ഥാനിലെ പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിലൊന്നിലെ രണ്ടു കുടുംബങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ സിനിമ. റഷ്യൻ വംശജരായ ഒരു കുടുംബവും, കസാഖ് വംശജരായ കുടുംബവും അയൽക്കാരായാണ് കഴിയുന്നത്. റഷ്യൻ വംശജരായ ഇവാന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വന്നെത്തുകയാണ്. എന്നാൽ, പുതുതായി പിറന്ന കുഞ്ഞിന് തന്റെ നിറമില്ലെന്ന കാരണത്താൽ സംശയിക്കുകയാണ് ഇവാൻ. സിനിമയുടെ തുടർന്നുള്ള  ഗതി നിർണ്ണയിക്കുന്നതും ഈ സംശയം തന്നെയാണ്....
         പ്രത്യക്ഷത്തിൽ ഒരു ലൈറ്റ് കോമഡിയായി തോന്നുമെങ്കിലും, പല വിഷയങ്ങളെയും സിനിമയുടെ ലളിതമായ ഒഴുക്കിലേക്ക് ചേർത്ത് വെയ്ക്കുന്നുണ്ട് സംവിധായകൻ. കുടുംബം, പരസ്പര വിശ്വാസം, വംശീയത, സംസ്കാരം, സാംസ്‌കാരിക അസ്തിത്വം എന്നിവയൊക്കെ സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും ഉൾക്കൊള്ളാനാവുന്നു. കാലം തീർക്കുന്ന കൈവഴികളിലൂടെ ലയിച്ചും, ലോപിച്ചും, ഉൾച്ചേർന്നും രൂപപ്പെട്ട സാംസ്‌കാരിക സ്വത്വങ്ങളെ വിശാലതയുടെ തലത്തിൽ വിശകലനം ചെയ്യുകയും, ഹൃദയത്തിലേറ്റുകയും ചെയ്യേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തലും സിനിമയുടെ ദൗത്യമാകുന്നു. സിനിമയുടെ പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട ഗ്രാമീണത തുളുമ്പി നിന്ന സംഗീതവും സിനിമയ്ക്ക് മാറ്റുകൂട്ടി. സെൻട്രൽ ഏഷ്യൻ സിനിമകളിലെ സ്ഥിരം കാഴ്ചകളെ അധികം കാണാൻ കഴിയില്ലെങ്കിലും, ആ പ്രാദേശികതയുടെ മിടിപ്പുകൾ തന്നെയാണ് ഈ സിനിമയുടേതും...      


Tuesday, 13 February 2018

WHITE SUN (2016)


FILM : WHITE SUN (2016)
COUNTRY : NEPAL
GENRE : DRAMA
DIRECTOR : DEEPAK RAUNIYAR
          കാമ്പുള്ള സിനിമകൾ അധികം ഇറങ്ങാത്ത രാജ്യമാണ് നേപ്പാൾ എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഈ അടുത്ത കാലത്തു ഇറങ്ങിയ ചില സിനിമകൾ മികച്ച നിലവാരം പുലർത്തി അത്തരത്തിലുള്ള ആരോപണങ്ങൾക്ക് അപവാദമാകുന്നു.  മിൻ ഭാമിന്റെ KALO POTHI യെപ്പോലെ നേപ്പാളിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളെ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് വൈറ്റ് സൺ. ഇന്ന് പരിചയപ്പെടുത്തുന്നതും ദീപക് റൗണിയാർ സംവിധാനം ചെയ്ത ഈ സിനിമയെയാണ്.
             നേപ്പാളിലെ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഒരു കാലഘട്ടത്തിന്റെ അനിശ്ചിതാവസ്ഥയിലാണ് സിനിമ ഇടം കണ്ടെത്തുന്നത്. പിതാവിന്റെ മരണ വാർത്തയറിഞ്ഞു  വർഷങ്ങൾക്കു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയാണ് ചന്ദ്ര. ഗ്രാമ മുഖ്യനായിരുന്ന പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് കുടുംബാംഗങ്ങളും, നാട്ടുകാരും. മാവോയിസ്റ്റ് പോരാളിയായിരുന്ന ചന്ദ്രയും, രാഷ്ട്രീയമായി എതിർചേരിയിലായിരുന്ന സഹോദരനും ഉള്ളിൽ സൂക്ഷിക്കുന്ന വിരുദ്ധ നിലപാടുകൾ പരസ്പരം ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോൾ സാഹചര്യങ്ങൾ സങ്കീർണമാകുന്നു.
            രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. പോരാട്ടങ്ങളിലൂടെ തുടച്ചുനീക്കാൻ ആഗ്രഹിച്ച സാമൂഹിക അസമത്വങ്ങൾ ലവലേശം പിൻവലിയാത്ത സാമൂഹിക മനസ്സിനും, യഥാർത്യങ്ങൾക്കും  ഇടയിലേക്ക് തന്നെയാണ് ചന്ദ്ര തിരിച്ചെത്തുന്നത്. അസമത്വങ്ങളുടെ നിരയിൽ നിന്ന് സ്ഥാനഭ്രംശമില്ലാതെ സ്ത്രീകളും, ജാതീയ മനസ്സുകളാൽ  വഴിയടയുന്ന മനുഷ്യരും മാഞ്ഞുപോവാതെ തെളിഞ്ഞു നിൽക്കുന്ന ജീവിത യാഥാർത്യങ്ങൾ കാണുമ്പോൾ, ആയുധമേന്തി ബലപ്പെടുത്തിയ പ്രത്യയശാസ്ത്രം സമ്മാനിച്ച സുന്ദരമായ സ്വപ്നങ്ങളെ അയാൾ ഓർത്തിട്ടുണ്ടാകണം. അധികാരങ്ങളും, സ്ഥാനമാനങ്ങളും കൈയാളപ്പെടുമ്പോൾ ഐഡിയോളജികളുടെ അതിരുകൾ ദുർബലമാവുകയും, വ്യതിരിക്തത നഷ്ടപ്പെട്ട് വാഗ്ദാനങ്ങളെ കൈയൊഴിയുന്ന നിലനിൽപ്പിന്റെ  ഒത്തുതീർപ്പു രാഷ്ട്രീയങ്ങളായി നിലപാടുകൾ മാറുന്ന സത്യത്തെ വിളിച്ചു പറയാനും സിനിമ ശ്രമിക്കുന്നു.
          ആചാരങ്ങളുടെയും, സംസ്കാരങ്ങളുടെയും സാമൂഹിക പൈതൃകങ്ങളെ മുറുകെ പിടിക്കുന്ന പഴയ തലമുറയും, യുദ്ധത്തിന്റെ നേരനുഭവങ്ങളും, ഉണങ്ങാത്ത മുറിവുകളും കൈമുതലായുള്ള യുവതലമുറയും, നാളെയുടെ പതാകവാഹകരായ കുട്ടികളെയും വ്യക്തമായി സ്‌പേസ് നൽകി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. സിനിമയുടെ അവസാന ദൃശ്യം, വരുംനാളുകളെക്കുറിച്ചുള്ള പുരോഗമനാത്മകമായ പ്രതീക്ഷകളെയാണ് വരച്ചിടുന്നതെന്നത് പകൽ പോലെ വ്യക്തം.
           കുട്ടികളുടെ പ്രകടനമാണ് സിനിമയെ മികവുറ്റതാക്കുന്ന മറ്റൊരു ഘടകം. നിരവധി അന്താരാഷ്ട്ര മേളകളിൽ സാന്നിദ്ധ്യമറിയിച്ച ഈ സിനിമ കരസ്ഥമാക്കിയ അംഗീകാരങ്ങൾ അർഹിച്ചവയാണെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.

Saturday, 10 February 2018

TOUCH OF THE LIGHT {2012}


FILM : TOUCH OF THE LIGHT {2012}
GENRE : DRAMA !!! ROMANCE
COUNTRY : TAIWAN
DIRECTOR : CHANG-JUNG-CHI
   വെളിച്ചമില്ലാത്തവരുടെ ലോകത്തു ഓരോ ചുവടുവെപ്പിനും അസാധാരണമായ ധൈര്യം ആവശ്യമാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹങ്ങളെ ചേർത്ത് പിടിച്ചു സ്വജീവിതം അടയാളപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ ഏവർക്കും ഊർജ്ജദായകമാണ്.
         ടച്ചിങ് ഓഫ് ദി ലൈറ്റ് എന്ന ഈ തായ്‌വാനീസ് സിനിമ അന്ധനായ ഒരു പിയാനോ വിദ്യാർഥിയുടെ കഥ പറയുന്നു. വിരലുകളിൽ സംഗീതത്തിന്റെ മാന്ത്രികത കുടികൊള്ളുന്ന സിയാങ് എന്ന കഥാപാത്രമായി വേഷമിട്ടിരിക്കുന്നതു്  യാഥാർത്ഥ  സിയാങ് തന്നെയാണ്. മുനവെച്ച വാക്കുകൾ മനസ്സിന് പോറലേൽപ്പിക്കുമ്പോഴും, പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിക്കാനുള്ള വീര്യം അവനെ ഉപേക്ഷിക്കുന്നില്ല്ല. തന്റെ ചെറിയ സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയാണ് സിയാങ്ങിന്റെ മനോവീര്യത്തെ അണയാതെ നിർത്തുന്നത്. സിനിമയ്ക്ക് പ്രണയത്തിന്റെ സൗരഭ്യം പകരുക എന്നതു മാത്രമായിരുന്നില്ല സുന്ദരിയായ നായികാ കഥാപാത്രത്തിന്റെ റോൾ. സിയാങ്ങിനെ പോലെ  സ്വപ്നങ്ങളുടെ ചിറകിലേറി ഒരിക്കെലെങ്കിലും പറന്നുയരാൻ കൊതിക്കുന്ന നായികയും പ്രേക്ഷകന് പ്രചോദനമാകുന്നു.
       വളരെ ലളിതമായ രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഈ സിനിമ നല്ല നിമിഷങ്ങളുമായി പ്രേക്ഷകനെ സന്തോഷിപ്പിക്കും. സിനിമയുടെ സംഗീതവും സിയാങ്ങിന്റേതാണ്.

Monday, 5 February 2018

WHEN DAY BREAKS (2012)



FILM : WHEN DAY BREAKS (2012)
GENRE : DRAMA
COUNTRY : SERBIA
DIRECTOR : GORAN PASKALJEVIC

           രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരതകളെയും, യാഥാർത്യങ്ങളെയും അധികരിച്ചു സിനിമാഭാഷ്യമൊരുക്കിയ അനവധി സൃഷ്ടികളുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും യുദ്ധം ബാക്കിവെച്ച ഏടുകളെയും, മറവിയിലാണ്ടു പോയ ദിനങ്ങളേയും ഓർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് വെൻ ഡേ ബ്രേയ്‌ക്ക്‌സ്.
      മ്യൂസിക് പ്രൊഫസറായിട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു സ്വസ്ഥജീവിതം നയിക്കാനൊരുങ്ങുന്ന "മിഷ" എന്നയാളെ തേടി ഒരു കത്ത് വരുകയാണ്. കത്തിലെ ഉള്ളടക്കം അയാളെ അസ്വസ്ഥനാക്കാൻ തക്കവണ്ണമുള്ള സത്യങ്ങളിലേക്കാണ് വഴികാണിക്കുന്നത്. അയാളുടെ ഭൂതകാലത്തിലേക്ക്, വേരുകളിലേക്ക് യാത്ര തുടങ്ങുകയാണയാൾ. കാലങ്ങളും, തലമുറകളുമെല്ലാം  കണ്ണിചേർക്കപ്പെടുന്ന സംഗീതത്തിന്റെ മാസ്മരികതകളെ അനുഭവിച്ചറിയാൻ, "സംഗീതമുള്ള കാലത്തോളം നമ്മൾ നിലനിൽക്കും" എന്ന വരികൾക്കപ്പുറം വിവരണങ്ങൾ ആവശ്യമായി വരുന്നില്ല. പക്ഷപാതിത്വങ്ങളുടേയും, ക്രൂരതകളുടേയും തുടർച്ചകളെ, ചരിത്രത്തിന്റെ അടരുകളിൽ നിന്നും ഒന്നും ഉൾകൊള്ളാത്ത മനുഷ്യമനസ്സിന്റെ കാപട്യങ്ങളായി പറഞ്ഞുവെയ്ക്കുന്നു സംവിധായകൻ.
    മികച്ച സംഗീതവും, നല്ല അഭിനയവും, സിനിമയുടെ മൂഡിനൊപ്പം നിൽക്കുന്ന സിനിമാട്ടോഗ്രഫിയും ഈ സിനിമയെ ഒരു നല്ല അനുഭവമാക്കുന്നു.