Saturday, 13 February 2016

ISMAEL (2013)



FILM : ISMAEL (2013)
COUNTRY : SPAIN
GENRE : DRAMA
DIRECTOR : MARCELO PINEYRO

                   സ്പാനിഷ് ചിത്രമായ "ISMAEL" ഒരു ഫാമിലി ഇമോഷണൽ ഡ്രാമയാണ്. 8-വയസ്സുകാരനായ ഇസ്മായിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ പിതാവിനെ തേടി മറ്റൊരു നഗരത്തിലേക്ക് തനിച്ച് യാത്ര ചെയ്യുന്നു. മുത്തശ്ശിക്കും, യഥാർത്ഥ പിതാവിനും അമ്പരപ്പ് സമ്മാനിക്കുന്ന അവനെ പിന്തുടർന്ന് അമ്മയും, വളർത്തച്ഛനും കൂടിയെത്തുമ്പോൾ ഭൂതകാല സംഭവങ്ങളെയും, അവയുടെ ആപേക്ഷികമായ ശരി തെറ്റുകളെയും നമുക്കും പരിചയിക്കാനാകുന്നു. തിരുത്തുവാനും , വീണ്ടെടുക്കുവാനും കഴിയാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നത് ജീവിതം ആവശ്യപ്പെടുന്ന ധീരമായ തീരുമാനങ്ങളുടെ അഭാവമാണെന്ന് ഈ സിനിമ ഓർമ്മിപ്പിക്കുന്നു. പിതൃ-പുത്ര ബന്ധം എന്നതിനപ്പുറം കുടുംബ ബന്ധങ്ങളിൽ നിലനിർത്തേണ്ട നന്മകളെയും , നിമിഷങ്ങളേയും ചൂണ്ടിക്കാണിക്കുന്നു "ISMAEL". വംശീയമായ ചിന്തകൾക്കെതിരെ പ്രതിരോധം തീർക്കുവാനും സിനിമയിലെ സന്ദർഭങ്ങളെ ഉപയോഗിച്ചിരിക്കുന്നു. വംശവെറിയിൽ കുരുത്ത ശബ്ദങ്ങളെ വാചികമായി പ്രതിരോധിക്കുന്ന നേർക്കാഴ്ചയും  സിനിമയുടെ സൗന്ദര്യമാകുന്നു.
                  കണ്ടു പരിചയിച്ചിട്ടുള്ള തീം ആണെങ്കിലും ലാളിത്യവും, സാംസ്കാരിക പശ്ചാത്തലമേകുന്ന പുതുമയും ഈ സിനിമയെ ഒരു തവണ കണ്ടിരിക്കാവുന്നതാക്കുന്നു. 


Sunday, 7 February 2016

THE FENCER (2015)



FILM : THE FENCER (2015)
COUNTRY : ESTONIA !!! FINLAND
GENRE : DRAMA !!! HISTORY !!! SPORT
DIRECTOR : KLAUS HARO

                        ചിലരുടെ ജീവചരിത്രത്തിൽ  നിന്ന് നാടിന്റെ ചരിത്രത്തെ  ഇഴ പിരിച്ചെടുക്കാൻ   സാധിക്കില്ല. ENDER NELIS-ന്റെ ജീവിതവും  അത്തരത്തിലുള്ളതായിരുന്നു. കാരണം, രാജ്യം കടന്നുപോയ ചരിത്ര യാഥാർത്ഥ്യങ്ങളാണ് അയാളുടെ ജീവിതത്തിന്റെ വിധിയെഴുതിയത്. നമ്മളുടെ  വിധി നമ്മളുടെ  തീരുമാനങ്ങളാകുന്നത് വ്യക്തി സ്വാതന്ത്ര്യം ചങ്ങലകളിൽ കുരുങ്ങാത്ത ഇടങ്ങളിൽ മാത്രമാണ്.
           ESTONIA-യിലെ സോവ്യറ്റ് അധിനിവേശത്തിന്റെ കാലഘട്ടത്തിലെ ഒരു FENCER-ടെ കഥയാണ് ഈ സിനിമ പറയുന്നത്. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ സിനിമയിൽ നിറയുന്നത് രാഷ്ട്രീയത്തിന്റെ നിറവും , നിശബ്ദതയുമാണ്. ജനങ്ങളുടെ വിനോദങ്ങൾ പോലും നിർണ്ണയിക്കുകയും, നിയന്ത്രിക്കപ്പെടുകയും ചെയ്യപ്പെടുന്ന സ്വേച്ഛാധിപത്യ  പരീക്ഷണ ശാലകളേയാണ്  ഈ സിനിമയിൽ  ദർശിക്കാനായത്.  ഉദ്വേഗഭരിതമോ, ആകാംഷയുളവാക്കുന്നതോ ആയ നിമിഷങ്ങളുടെ അഭാവത്തിലും  പതിഞ്ഞ താളത്തിലുള്ള ഈ സിനിമ നല്ല കാഴ്ചയാകുന്നത് അവതരണത്തിലെ ലാളിത്യവും, സത്യസന്ധതയും കാരണമായിരിക്കാം. അഭിനയവും, സിനിമാറ്റോഗ്രഫിയും  മികച്ചു നിന്ന നല്ല ഒരു സിനിമ.


Saturday, 6 February 2016

SOMEWHERE IN PALILULA (2012)



FILM : SOMEWHERE IN PALILULA (2012)
COUNTRY : ROMANIA
GENRE : DARK  COMEDY !!! DRAMA
DIRECTOR: SILVIU PURCARETE

                   സാമ്പ്രദായിക ആഖ്യാന രീതികളെ തള്ളി പുതിയ ദൃശ്യലോകം ചമയ്ക്കുന്ന സിനിമകളെ പ്രേക്ഷക സമൂഹം ശ്രദ്ധയോടെയാണ് സമീപിക്കാറുള്ളത്. ഇത്തരം സിനിമകൾ ചിലർക്ക് അപൂർവ്വമായ വിഷ്വൽ ട്രീറ്റ് ആകുമ്പോൾ മറ്റുപലർക്കും UTTER NONSENSE  ആയിട്ടാണ് അനുഭവപ്പെടുക. ആസ്വാദനത്തിലെ  അന്തരങ്ങൾ സൃഷ്ടിക്കുന്ന വിരുദ്ധമായ ഇത്തരം അഭിപ്രായങ്ങൾ ഇവ്വിധത്തിലുള്ള സിനിമകളെ സേഫ് സോണുകളിൽ നിന്ന് അരികുകളിലേയ്ക്ക് നീക്കി നിർത്തുന്നു. എങ്കിലും, കാഴ്ചാനുഭവങ്ങളുടെ അപൂർവ്വതകളിൽ മതിമറക്കാൻ കഴിയുന്നത്‌ പലപ്പോഴും ഇങ്ങനെയുള്ള സിനിമകൾ തമ്പടിക്കുന്ന അരികുകളിലേയ്ക്ക്  നീങ്ങിയിരിക്കുമ്പോഴാണ്.
              1960-കളിലെ ഒരു സാങ്കല്പിക പ്രദേശത്തിന്റെ പശ്ചാത്തലമാണ് SOMEWHERE IN PALILULA എന്ന റൊമാനിയൻ സിനിമയിലുള്ളത്. "സെറാഫിൻ"  എന്ന യുവ ഡോക്ടർ PALILULA-യെന്ന  വിചിത്ര ദേശത്ത് എത്തിച്ചേരുകയാണ്. ഒരു കുട്ടിപോലും ഇല്ലാത്ത സ്ഥലത്തെത്തുന്ന പീഡിയാട്രീഷനായ സെറാഫിൻ കാണുന്നതും, അറിയുന്നതുമായ  വിസ്മയങ്ങളിലൂടെ സർ-റിയലിസ്ടിക്കായ  ഒരു ലോകത്ത് 2 മണിക്കൂറിലധികം പ്രേക്ഷകനും ചെലവഴിക്കാനാകുന്നു. സിനിമയുടെ ചരിത്രപശ്ചാത്തലം 60-കളിലെ റൊമാനിയൻ രാഷ്ട്രീയ-സാമൂഹിക ചിത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഡാർക്ക് കോമഡി എന്ന് വിളിക്കാവുന്ന ഈ സിനിമയിലെ ദൃശ്യങ്ങളിൽ കുടികൊള്ളുന്ന പ്രതീക-രൂപക  ചിഹ്നങ്ങളെ പൂർണ്ണാർഥത്തിൽ വിശകലനം ചെയ്യാൻ ചരിത്രാവബോധത്തെ കൂട്ടുപിടിക്കേണ്ടി വരും. എന്നിരുന്നാലും, അവയിലെ ഹാസ്യത്മകതകളെ നുണയാൻ പ്രബുദ്ധതയുടെ താങ്ങ് വേണ്ടതുമില്ല. ആശയപരമായി സിനിമയെ മുഴുവനായി ഗ്രഹിക്കാനായില്ലെങ്കിലും സറ്റയറിക്കലായി സിനിമ വെളിപ്പെടുത്തുന്ന പലതും ചരിത്രമായ ദിനങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാനാവുന്നു.  എമിർ കസ്തൂരിക്കയുടെ  സിനിമകളിൽ കണ്ടുവരാറുള്ള ഊർജ്ജവും , കോലാഹലങ്ങളും നിറയുന്ന ഈ സിനിമ എല്ലാവരേയും ലക്ഷ്യം വെയ്ക്കുന്ന ദൃശ്യാനുഭവമല്ല എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.


Sunday, 31 January 2016

DHEEPAN (2015)



FILM : DHEEPAN (2015)
COUNTRY : FRANCE ( TAMIL/FRENCH)
GENRE : CRIME !!! DRAMA
DIRECTOR : JACQUES AUDIARD

               പ്രത്യേക തമിഴ് ദേശം എന്ന ആവശ്യവുമായി പോരാടിയ ദശകങ്ങൾ സമ്മാനിച്ച ഭീകരതയുടെ ഒടുങ്ങാത്ത അഗ്നിനാളങ്ങളും പുകച്ചുരുളുകളുമായാണ് ഈ സിനിമ നമ്മെ വരവേൽക്കുന്നത്. വംശീയമായ കുരുതിനിലങ്ങൾ തീർത്ത ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ അതിജീവനത്തിന്റെ സാധ്യതകൾക്കായ് ഒരുമിക്കേണ്ടി വരുന്ന മൂന്ന് അപരിചിതരുടെ കഥയാണ് DHEEPAN. തമിഴ് പോരാളിയായ ദീപനും, ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട യാലിനി എന്ന യുവതിക്കും, ഇളയാൾ എന്ന ഒൻപതുകാരിക്കും രാഷ്ട്രീയാഭയത്തിന്റെ നേരിയ വെളിച്ചത്തിൽ  "കുടുംബം"  എന്ന കള്ളവാക്കിൽ ഫ്രാൻസിന്റെ മണ്ണിലെത്താനാവുന്നു. ഭൂതകാലമേൽപ്പിച്ച  ആഴത്തിലുള്ള വടുക്കളുമായി അവർ നിലനിൽപ്പിന്റെ മറ്റൊരു പോരാട്ടഭൂമിയിൽ എങ്ങനെ മുന്നോട്ടു പോവുന്നു എന്നതാണ് സിനിമയുടെ തുടർ ചിത്രങ്ങൾ പറയുന്നത്.
                                അഭയാർഥി ജീവിതങ്ങളെക്കുറിച്ചുള്ള സിനിമകളിൽ ദർശിക്കാവുന്ന വിവേചനങ്ങൾ, ദുരിതങ്ങൾ, CULTURAL CONFLICTS എന്നീ സ്ഥിരം കാഴ്ചകളെ അവഗണിച്ച് മൂന്നു പേരെയും പിന്തുടരുന്ന PSYCHOLOGICAL TRAUMA-യെ നേർപ്പിക്കുകയും, പൊലിപ്പിക്കുകയും  ചെയ്യുന്നു ഈ സിനിമ. യുദ്ധാനന്തര മനോനിലകളെ സമാശ്വസിപ്പിക്കുന്ന പശ്ചാത്തങ്ങളിലേക്കല്ല  കഥാപാത്രങ്ങളെ പറിച്ചു നട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കുടിയേറ്റക്കാരും, കുറ്റവാളികളും  ധാരാളമുള്ള ഇടങ്ങളിൽ സിനിമയെ തടഞ്ഞു നിർത്തുക വഴി രാഷ്ട്രീയ വായനയുടെ സാധ്യതകളെ മറ്റു തലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ബോധപൂർവ്വം സംവിധായകൻ ശ്രമിച്ചിരിക്കുന്നു. നേതാവിന്റെയും, ആൾബലത്തിന്റെയും സർവ്വനാശത്തോടൊപ്പം മൃതിയടയുന്ന ഒന്നല്ല ഐഡിയോളജി. അതിനാൽ തന്നെ ഇരമനസ്സുകളുടെ അടിത്തട്ടിൽ അമരത്വം പൂകി നിലകൊള്ളുന്ന IDEOLOGY-കളെ  നാളെകളുടെ ഭീഷണികളായി സൂചിപ്പിക്കാനും സിനിമ വിട്ടു പോകുന്നില്ല. ഭീതി പാകുന്ന വെടിയൊച്ചകൾക്കും, ആക്രമണങ്ങൾക്കും ഇടയിൽ നല്ല ദിനങ്ങളെന്ന സ്വപ്നവുമായ്  നടന്നു തീർത്ത വേദനകളെ ഉള്ളിലൊതുക്കി അതിജീവനത്തിന്റെ ദുഷ്കരമായ  വഴികളിലൂടെ ഭൂതകാല സ്വത്വത്തിന്റെ ശേഷിപ്പുകളെ തീവ്രതയോടെ പരസ്യപ്പെടുത്തി പുതുസ്വത്വത്തിന്റെയും ജീവിതത്തിന്റെയും പ്രതീക്ഷയിലേക്ക് നടന്നു കയറുന്നു DHEEPAN.
               സിനിമയിലെ കേന്ദ്ര കഥാപാത്രമായ ദീപനെ അവതരിപ്പിക്കുന്ന മുൻ LTTE പോരാളിയും, ശ്രീലങ്കൻ തമിഴ് എഴുത്തുകാരനുമായ ANTONYHASAN JESUTHASAN-ന്റെ  യഥാർത്ഥ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് ബന്ധമുണ്ട് എന്നത് ശ്രദ്ധേയമാണ്. കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാംദോർ പുരസ്കാരം കരസ്ഥമാക്കിയ ഈ സിനിമ , യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹം ചർച്ചയായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ  രാഷ്ട്രീയമായി കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.


Tuesday, 26 January 2016

SCHNEIDER VS. BAX (2015)



FILM : SCHNEIDER VS. BAX (2015)
COUNTRY : NETHERLANDS
GENRE : CRIME !!! THRILLER
DIRECTOR : ALEX VAN WARMERDAM

                    ഉള്ളടക്കത്തെക്കുറിച്ച്  കുറിക്കുന്ന ഓരോ വാക്കും ഒരു ക്രൈം ത്രില്ലർ  സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നതാണ് എന്റെ പക്ഷം. എങ്കിലും, കണ്ണുകളുടെ പരിധിക്കപ്പുറത്തുള്ള  ഒരു മങ്ങിയ കാഴ്ച കണക്കെ ബേസിക് പ്ലോട്ടിനെ ഒന്ന് സ്പർശിക്കാതെ കടന്നു പോവാനും കഴിയില്ല. സ്നേഹനിധിയായ കുടുംബനാഥനായ SCHNEIDER-ക്ക് തന്റെ ജന്മദിനത്തിൽ രാവിലെ ഒരു ഫോൺകാൾ ലഭിക്കുന്നു. വിളിച്ചയാളുടെ നിർബന്ധത്തിനു വഴങ്ങി SCHNEIDER ഏറ്റെടുക്കുന്ന ജോലി അതിസങ്കീർണ്ണമാകുന്നിടത്ത് സിനിമയുടെ ത്രിൽ നമ്മളും കണ്ടെത്തുന്നു. സിനിമാ ചിത്രീകരണത്തിനായ് തെരഞ്ഞെടുത്ത ചതുപ്പ് പശ്ചാത്തലവും, അവതരണത്തിലെ വ്യത്യസ്തതയുമാണ് ധാരാളം കുറവുകൾക്കിടയിലും  എന്നെ  പിടിച്ചിരുത്തിയത്. സ്റ്റോറി, സ്ക്രിപ്റ്റ് എന്നിവ വളരെ ദുർബലമായി തോന്നി. ഇത്തരം സിനിമകളിൽ സംഭാഷണങ്ങൾക്ക് പ്രാധാന്യം കുറവാണെങ്കിലും, സിനിമയുടെ ഗതിയെ കൂടുതൽ ഉദ്വേഗഭരിതമാക്കി മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെട്ടുറപ്പുള്ള കഥയ്ക്കും, മികച്ച സ്ക്രിപ്ടിനും  കഴിയുമായിരുന്നു എന്ന സങ്കടം  ബാക്കിയാകുന്നു. പോരായ്മകൾ ധാരാളം ചൂണ്ടിക്കാണിക്കാമെങ്കിലും  വേറിട്ട ദൃശ്യാനുഭവമാകുന്നു ഈ ഡച്ച് ക്രൈം ത്രില്ലർ.


Saturday, 23 January 2016

LIKE FATHER, LIKE SON (2013), OUR LITTLE SISTER (2015)

                   ബന്ധങ്ങളുടെ  തീക്ഷ്ണതയും, സൗന്ദര്യവും, നൈർമല്യവും അനുഭവിക്കാനാവുന്ന രണ്ടു സിനിമകളെയാണ്  ഇന്ന് പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് സംവിധായകനായ HIRAKAZU KOREEDA-യുടെ LIKE FATHER LIKE SON (2013), OUR LITTLE SISTER (2015) എന്നീ സിനിമകൾ വ്യത്യസ്തങ്ങളായ കഥാപരിസരങ്ങളിലൂടെ മനുഷ്യ ബന്ധങ്ങളുടെ മനോഹാരിതയെ വരച്ചുകാട്ടുന്നു.
 FILM : LIKE FATHER, LIKE SON (2013)
                  6 വയസ്സുകാരനായ തങ്ങളുടെ മകനുമായി ബന്ധപ്പെട്ട ഒരു രഹസ്യം അവനെ പ്രസവിച്ച ആശുപത്രിയുടെ അധികൃതരിൽ നിന്നും മനസ്സിലാക്കുന്ന ദമ്പതികളുടെ തുടർന്നുള്ള ജീവിത ചിത്രങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രായോഗികതയിലൂന്നി ഭൌതിക നേട്ടങ്ങൾക്ക്‌ പിന്നാലെ കിതച്ചു പായുന്ന മനുഷ്യൻ തിരിച്ചറിയേണ്ടതും, സ്വയം ചോദിക്കേണ്ടതുമായ ചോദ്യങ്ങൾ സിനിമയിൽ  പലയിടത്തും തലയുയർത്തുന്നത് കാണാം. രക്ത ബന്ധങ്ങളും, ജീവിത ബന്ധങ്ങളും സിനിമയിൽ തീർക്കുന്ന സങ്കീർണ്ണമായ കെട്ടുപാടുകൾ വൈകാരിക തീക്ഷ്ണതയേകുന്ന സംഭാഷണങ്ങളും, ദൃശ്യങ്ങളുമായി തെളിഞ്ഞു കാണാം.സിനിമയുടെ അവസാന ഭാഗത്ത്‌ 2 വഴികളിലൂടെ സഞ്ചരിച്ച് അച്ഛനും, മകനും സമ്മേളിക്കുമ്പോൾ "MISSION ACCOMPLISHED" എന്ന് അച്ഛൻ തേങ്ങലോടെ പറയുമ്പോൾ നമ്മുടെ മനസ്സും ആർദ്രതയെ പുൽകുന്നു. രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ഇത്. കാരണം, ജീവിതത്തിൽ നിങ്ങൾക്ക് മാത്രം ചെയ്യാവുന്ന വേഷങ്ങളെ ജീവിതപ്പാച്ചിലിനിടയിൽ കാണാതെ പോകരുത് എന്ന പാഠമേകുന്നു ഈ സുന്ദര സിനിമ.
FILM : OUR LITTLE SISTER (2015)
               തന്റെ മുൻ സിനിമയെപ്പോലെ കുടുംബ ബന്ധങ്ങളെയാണ്   ഇത്തവണയും KOREEDA കൈവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ പിതാവിന്റെ മരണവാർത്തയറിഞ്ഞ് മരണാനന്തര ചടങ്ങിൽ സംബന്ധിക്കുകയാണ് 3 സഹോദരിമാർ. അവിടെ വച്ച് തങ്ങളുടെ അർദ്ധസഹോദരിയെ കണ്ടുമുട്ടുന്ന അവർ 13 കാരിയായ അവളെ അവരോടൊപ്പം കഴിയാൻ ക്ഷണിക്കുന്നു. പെൺകുട്ടിയുടെ വരവ് അവരുടെ ജീവിതത്തെ എങ്ങനെ പ്രകാശമാനമാക്കുന്നു എന്നതാണ് സിനിമ നമ്മളോട് പങ്കുവെയ്ക്കുന്നത്. ഓരോ നാടും അതിന്റെ മൂല്യങ്ങളെ സംരക്ഷിച്ചു പോരുന്നത് അവയെ സാംസ്കാരികമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടിയാണെന്ന് ഈ സിനിമയും അടിവരയിടുന്നു. നമ്മുടെ മനസ്സ് കൊതിക്കുന്ന വഴികളിലൂടെ സിനിമ നടക്കുന്നതിനു കാരണം നന്മയുടെ കിരണം സിനിമയിൽ നിന്ന് നമ്മിലേക്ക്‌ പതിക്കുന്നത് മൂലമാവാം. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്ന് പറയാനാവില്ലെങ്കിലും  കണ്ടിരിക്കാവുന്ന നല്ല സിനിമ എന്ന് തീർച്ചയായും പറയാം.
                  ഫാമിലി ഇമോഷണൽ ഡ്രാമകളെന്നു വിളിക്കാവുന്ന ഈ രണ്ടു സിനിമകളും പരസ്പരം താരതമ്യം ചെയ്യുകയാണെങ്കിൽ LIKE FATHER LIKE SON  ഒരു പടി മുന്നിൽ നിൽക്കും. കഥ, സ്ക്രിപ്റ്റ്, ഇമോഷണൽ ഡെപ്ത്, ക്യാരക്ടർ  ഐഡന്റിറ്റി  എന്നിവയിൽ കൂടുതൽ മികവ് പുലർത്താൻ ഈ സിനിമയ്ക്കാവുന്നു. വൈകാരികതയുടെ മാനങ്ങളെ ബന്ധങ്ങളുടെ  തണലിൽ വിശകലനം ചെയ്യുന്ന ഈ സിനിമ പകരുന്ന തിരിച്ചറിവുകൾ കാലഘട്ടത്തിന്റെ ആവശ്യമാകുന്നു. OUR LITTLE SISTER (2015) മനസ്സിനും, കണ്ണിനും ആശ്വാസമേകുന്ന ലാളിത്യമാർന്ന നല്ല കാഴ്ച്ചയാകുന്നു

Monday, 11 January 2016

LITTLE BIG MASTER (2015)



FILM : LITTLE BIG MASTER (2015)
COUNTRY : HONG KONG
GENRE :  DRAMA
DIRECTOR : ADRIAN KWAN

                         "A GREAT TEACHER INSPIRES " എന്നത് എത്രമാത്രം  അർഥവത്താണെന്ന് വ്യക്തമാക്കുന്ന സിനിമയാണ് LITTLE BIG MASTER. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, അധ്യാപനത്തിന്റെ മഹത്വവും, നന്മയുടെ വെളിച്ചവും മനസ്സിലേക്ക് കോരിയിടുന്നു ഈ  കുഞ്ഞു സിനിമ. കേവലം 5 കുട്ടികൾ മാത്രമുള്ളതും, അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതുമായ കിന്റർ ഗാർട്ടനിൽ  തുച്ചമായ ശമ്പളത്തിന് ഹെഡ് മിസ്ട്രസ്സ് ആയി ജോലിക്കെത്തുകയാണ്  LUI. അക്ഷരക്കൂട്ടങ്ങൾക്കപ്പുറം അറിവിന്റെയും, സ്വപ്നങ്ങളുടെയും സുന്ദര നിമിഷങ്ങളിലേയ്ക്ക്  കുട്ടികളെ നയിക്കാനും  അവർക്കാവുന്നു. ദാരിദ്ര്യവും, നിശ്ചയദാർഡ്യവും, സ്വപ്നങ്ങളുമെല്ലാം സിനിമയിലെ ഉൾക്കാഴ്ച നൽകുന്ന സാന്നിധ്യങ്ങളാകുന്നു. കുട്ടികളുടെ മികവുറ്റ പ്രകടനങ്ങളും സംഭാഷണങ്ങളും കാഴ്ചക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. "വിദ്യാഭ്യാസം" കച്ചവടവൽക്കരിക്കപ്പെട്ട  ഇക്കാലത്ത് നമുക്ക് നഷ്ടമാകുന്നത് ഹൃദയം കൊണ്ട് അറിവ് പകരുകയും, ജീവിതം കൊണ്ട് വഴികാട്ടുകയും ചെയ്യുന്ന ഗുരുനാഥൻമാരെയാണ് എന്ന തിരിച്ചറിവ് ഈ സിനിമ സമ്മാനിക്കുന്നു. മനസ്സിനെ സ്പർശിക്കുന്നതും, പ്രചോദനമേകുന്നതുമായ ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി  നിർമിച്ചതാണെന്ന അറിവ് കൂടുതൽ സന്തോഷം നൽകുന്നു.