Saturday, 1 November 2014

WHEN WE LEAVE (2010)



FILM  : WHEN WE LEAVE (2010)
COUNTRY : GERMANY
GENRE  : DRAMA
DIRECTOR : FEO ALADAG

        പെണ്ണിനെ അടക്കി ഭരിക്കുന്നതും, അവളുടെ ചെറിയ സ്വപ്‌നങ്ങൾക്കുപോലും  കടിഞ്ഞാണിടുന്നതും ആണത്തമാണെന്ന  വികലമായ സാമൂഹിക ബോധം ആവേശിച്ച സമൂഹത്തിലെ ധീരയായ ഒരു യുവതിയുടെ ചെറുത്തു നിൽപ്പും , അത് ആനയിക്കുന്ന ജീവിത അനുഭവങ്ങളുമാണ് 2010-ൽ  പുറത്തിറങ്ങിയ WHEN WE LEAVE എന്ന ജർമ്മൻ സിനിമ തുറന്നു കാണിക്കുന്നത്. ഡ്രാമ വിഭാഗത്തിലുള്ള ഒരു മികച്ച സിനിമയ്ക്ക്‌ വേണ്ട എല്ലാ ചേരുവകളും സംഗമിക്കുന്ന കാഴ്ചയാകുന്നു ഈ സിനിമ. ഓസ്ട്രിയൻ സംവിധായികയായ FEO ALADAG  സംവിധാനം നിർവ്വഹിച്ച ഈ സിനിമയ്ക്ക്‌ പാശ്ചാത്തലമാകുന്നത്  ജർമ്മനിയിലെയ്ക്ക് കുടിയേറിയ തുർക്കി വംശജരായ ഒരു കുടുംബത്തിന്റെ കഥയാണ്.
                   ഭർത്താവിന്റെ ക്രൂരമായ പെരുമാറ്റങ്ങൾ മൂലം മകനോടൊപ്പം ബർലിനിലെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയെത്തുകയാണ് 25-കാരിയായ  ഉമായ്‌ . വിവാഹമോചനം എന്ന ഒറ്റ പോംവഴിയെക്കുറിച്ച് ചിന്തിക്കുന്ന അവളെ തിരികെ ഭർതൃഗൃഹത്തിലെയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളിലാണ് അവളുടെ കുടുംബം. അനാവശ്യമായ സാംസ്കാരിക ശാഠയങ്ങളെ പിന്തുടരാനും , അംഗീകരിക്കാനും മടിക്കുന്ന ഉമായ്‌യെ  വരവേൽക്കുന്നത് ഒറ്റപ്പെടലിന്റെയും , അവഗണനയുടെയും   വേദനയാർന്ന ദിനങ്ങളാണ്. ഈ വേദനകളാണ് നമ്മെയും നൊമ്പരപ്പെടുത്തുന്നത്.
               ഒരു സ്ത്രീപക്ഷ  സിനിമ എന്ന പേരിൽ മാറ്റി നിർത്താൻ പറ്റാത്ത വിധം മനുഷ്യാവകാശങ്ങളെയും, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മയെയും സിനിമ വ്യക്തമായി അടയാളപ്പെടുത്തുന്നു. ഗാർഹിക പീഡനം  സാധാരണ സംഭവം മാത്രമാകുന്ന അകത്തളങ്ങളിൽ ചെറുത്തു നിൽപ്പിന്റെ നേരിയ ശബ്ദം തീർക്കുന്ന ഉമായ്‌-ക്കൊപ്പം സ്വന്തം കുടുംബം പോലും ചേർന്ന് നിൽക്കാത്ത വിധം വികൃതമാണ് പല പരമ്പരാഗത ചട്ടക്കൂടുകളും എന്ന യാഥാർത്യത്തെ  വെറുപ്പോടെ നോക്കി നിൽക്കാനേ നമുക്കാവൂ.  കുടുംബത്തിന്റെ അഭിമാനവും, അപമാനവും നിർണ്ണയിക്കുന്നത് സാംസ്കാരിക ചങ്ങലകൾ ഒരുക്കുന്ന സാമൂഹിക ചിത്രങ്ങളാണെന്ന് ഈ സിനിമ വിളിച്ചു പറയുന്നു. 
           തന്റെ ലാളനകളിൽ വളർന്ന  സഹോദരങ്ങൾ പോലും ക്രൂരമായ ശാരീരിക-മാനസിക  ആഘാതങ്ങൾ ഏൽപ്പിക്കുമ്പോൾ അവൾ തളരാത്തത് "എന്തുകൊണ്ട്?" എന്നതിന് ഉത്തരം തേടേണ്ടാത്ത വിധം സ്പഷ്ടമാണ് ആണ്‍കോയ്മയുടെ  ഇത്തരം സാമൂഹിക  കാഴ്ചപ്പാടുകൾ.  തന്റെ ദാമ്പത്യത്തിലെ അനിവാര്യവും, സ്വാഭാവികവുമായ ഒരു വിള്ളൽ തനിക്കും കുടുംബത്തിനും ഇടയിലേക്ക്  പടർന്നു കയറുന്നത്  അസഹനീയമായാണ് ഉമായ്‌-ക്ക് അനുഭവപ്പെടുന്നത്. ഈ സിനിമ അവതരിപ്പിച്ച വിരുദ്ധങ്ങളായ സാംസ്കാരികതകളെ തുലനം ചെയ്തു നോക്കാൻ ഈ സിനിമയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായി സാധ്യമല്ലെങ്കിലും , സിനിമയുടെ കഥാതന്തുവിനെ ബലപ്പെടുത്തുന്ന തരത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്ന സാംസ്കാരിക-സാമൂഹിക അംശങ്ങൾ പുനർനിർമ്മിക്കപ്പെടേണ്ടവ  തന്നെയാണ്.
                HEAD-ON  എന്ന FATIH AKIN സിനിമയിലൂടെ പ്രശസ്തിയാർജ്ജിച്ച  SIBEL KIKELLI-യുടെ പ്രകടനം ഈ സിനിമയെ കൂടുതൽ മികച്ചതാക്കി എന്ന് പറയാതിരിക്കാനാവില്ല. അത്ര ശക്തമായാണ് ഈ കഥാപാത്രത്തിന് അവർ ജീവനേകിയിട്ടുള്ളത്. ദുഖവും, ഏകാന്തതയും, വേദനയും ചിതറിക്കിടക്കുന്ന ഫ്രൈമുകൾക്കിടയിൽ  എവിടെയോ മിന്നിമറഞ്ഞ പ്രണയാതുരമായ ക്ഷണിക നിമിഷങ്ങളും  അതിന്റെ എല്ലാ സൌന്ദര്യത്തോടേയും പ്രതിഫലിപ്പിക്കാൻ നായികയ്ക്ക് കഴിഞ്ഞു. ശ്രദ്ധ പതിയേണ്ട ഒരു വിഷയത്തെ സംവിധാന മികവിലൂടെ മികച്ച ഒരു സിനിമാ അനുഭവമാക്കിയ സംവിധായിക സിനിമയുടെ ശക്തിയെ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.
             ആവേശമോ, നിഗൂഡതയോ എത്തിനോക്കാത്ത ഈ സിനിമ മനുഷ്യർ സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളെയാണ്  നമുക്കായ്  കാഴ്ചവെയ്ക്കുന്നത്. ശക്തമായ ഒരു  സിനിമയ്ക്കായി (ഡ്രാമ) ദാഹിക്കുന്നുവെങ്കിൽ , ഇത് തീർച്ചയായും നിങ്ങൾക്കുള്ളതാണ്.......


No comments:

Post a Comment