Tuesday, 13 February 2018

WHITE SUN (2016)


FILM : WHITE SUN (2016)
COUNTRY : NEPAL
GENRE : DRAMA
DIRECTOR : DEEPAK RAUNIYAR
          കാമ്പുള്ള സിനിമകൾ അധികം ഇറങ്ങാത്ത രാജ്യമാണ് നേപ്പാൾ എന്നാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഈ അടുത്ത കാലത്തു ഇറങ്ങിയ ചില സിനിമകൾ മികച്ച നിലവാരം പുലർത്തി അത്തരത്തിലുള്ള ആരോപണങ്ങൾക്ക് അപവാദമാകുന്നു.  മിൻ ഭാമിന്റെ KALO POTHI യെപ്പോലെ നേപ്പാളിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിസരങ്ങളെ മികച്ച രീതിയിൽ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് വൈറ്റ് സൺ. ഇന്ന് പരിചയപ്പെടുത്തുന്നതും ദീപക് റൗണിയാർ സംവിധാനം ചെയ്ത ഈ സിനിമയെയാണ്.
             നേപ്പാളിലെ ആഭ്യന്തര യുദ്ധത്തിന് ശേഷമുള്ള ഒരു കാലഘട്ടത്തിന്റെ അനിശ്ചിതാവസ്ഥയിലാണ് സിനിമ ഇടം കണ്ടെത്തുന്നത്. പിതാവിന്റെ മരണ വാർത്തയറിഞ്ഞു  വർഷങ്ങൾക്കു ശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയാണ് ചന്ദ്ര. ഗ്രാമ മുഖ്യനായിരുന്ന പിതാവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള തയ്യാറെടുപ്പുകളിലാണ് കുടുംബാംഗങ്ങളും, നാട്ടുകാരും. മാവോയിസ്റ്റ് പോരാളിയായിരുന്ന ചന്ദ്രയും, രാഷ്ട്രീയമായി എതിർചേരിയിലായിരുന്ന സഹോദരനും ഉള്ളിൽ സൂക്ഷിക്കുന്ന വിരുദ്ധ നിലപാടുകൾ പരസ്പരം ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോൾ സാഹചര്യങ്ങൾ സങ്കീർണമാകുന്നു.
            രാഷ്ട്രീയവും, സാമൂഹികവുമായ വിഷയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കാൻ സിനിമയ്ക്കാവുന്നുണ്ട്. പോരാട്ടങ്ങളിലൂടെ തുടച്ചുനീക്കാൻ ആഗ്രഹിച്ച സാമൂഹിക അസമത്വങ്ങൾ ലവലേശം പിൻവലിയാത്ത സാമൂഹിക മനസ്സിനും, യഥാർത്യങ്ങൾക്കും  ഇടയിലേക്ക് തന്നെയാണ് ചന്ദ്ര തിരിച്ചെത്തുന്നത്. അസമത്വങ്ങളുടെ നിരയിൽ നിന്ന് സ്ഥാനഭ്രംശമില്ലാതെ സ്ത്രീകളും, ജാതീയ മനസ്സുകളാൽ  വഴിയടയുന്ന മനുഷ്യരും മാഞ്ഞുപോവാതെ തെളിഞ്ഞു നിൽക്കുന്ന ജീവിത യാഥാർത്യങ്ങൾ കാണുമ്പോൾ, ആയുധമേന്തി ബലപ്പെടുത്തിയ പ്രത്യയശാസ്ത്രം സമ്മാനിച്ച സുന്ദരമായ സ്വപ്നങ്ങളെ അയാൾ ഓർത്തിട്ടുണ്ടാകണം. അധികാരങ്ങളും, സ്ഥാനമാനങ്ങളും കൈയാളപ്പെടുമ്പോൾ ഐഡിയോളജികളുടെ അതിരുകൾ ദുർബലമാവുകയും, വ്യതിരിക്തത നഷ്ടപ്പെട്ട് വാഗ്ദാനങ്ങളെ കൈയൊഴിയുന്ന നിലനിൽപ്പിന്റെ  ഒത്തുതീർപ്പു രാഷ്ട്രീയങ്ങളായി നിലപാടുകൾ മാറുന്ന സത്യത്തെ വിളിച്ചു പറയാനും സിനിമ ശ്രമിക്കുന്നു.
          ആചാരങ്ങളുടെയും, സംസ്കാരങ്ങളുടെയും സാമൂഹിക പൈതൃകങ്ങളെ മുറുകെ പിടിക്കുന്ന പഴയ തലമുറയും, യുദ്ധത്തിന്റെ നേരനുഭവങ്ങളും, ഉണങ്ങാത്ത മുറിവുകളും കൈമുതലായുള്ള യുവതലമുറയും, നാളെയുടെ പതാകവാഹകരായ കുട്ടികളെയും വ്യക്തമായി സ്‌പേസ് നൽകി അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. സിനിമയുടെ അവസാന ദൃശ്യം, വരുംനാളുകളെക്കുറിച്ചുള്ള പുരോഗമനാത്മകമായ പ്രതീക്ഷകളെയാണ് വരച്ചിടുന്നതെന്നത് പകൽ പോലെ വ്യക്തം.
           കുട്ടികളുടെ പ്രകടനമാണ് സിനിമയെ മികവുറ്റതാക്കുന്ന മറ്റൊരു ഘടകം. നിരവധി അന്താരാഷ്ട്ര മേളകളിൽ സാന്നിദ്ധ്യമറിയിച്ച ഈ സിനിമ കരസ്ഥമാക്കിയ അംഗീകാരങ്ങൾ അർഹിച്ചവയാണെന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.

Saturday, 10 February 2018

TOUCH OF THE LIGHT {2012}


FILM : TOUCH OF THE LIGHT {2012}
GENRE : DRAMA !!! ROMANCE
COUNTRY : TAIWAN
DIRECTOR : CHANG-JUNG-CHI
   വെളിച്ചമില്ലാത്തവരുടെ ലോകത്തു ഓരോ ചുവടുവെപ്പിനും അസാധാരണമായ ധൈര്യം ആവശ്യമാണ്. ആത്മവിശ്വാസത്തോടെ ആഗ്രഹങ്ങളെ ചേർത്ത് പിടിച്ചു സ്വജീവിതം അടയാളപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ ഏവർക്കും ഊർജ്ജദായകമാണ്.
         ടച്ചിങ് ഓഫ് ദി ലൈറ്റ് എന്ന ഈ തായ്‌വാനീസ് സിനിമ അന്ധനായ ഒരു പിയാനോ വിദ്യാർഥിയുടെ കഥ പറയുന്നു. വിരലുകളിൽ സംഗീതത്തിന്റെ മാന്ത്രികത കുടികൊള്ളുന്ന സിയാങ് എന്ന കഥാപാത്രമായി വേഷമിട്ടിരിക്കുന്നതു്  യാഥാർത്ഥ  സിയാങ് തന്നെയാണ്. മുനവെച്ച വാക്കുകൾ മനസ്സിന് പോറലേൽപ്പിക്കുമ്പോഴും, പരിമിതികളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിക്കാനുള്ള വീര്യം അവനെ ഉപേക്ഷിക്കുന്നില്ല്ല. തന്റെ ചെറിയ സ്വപ്നങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെയാണ് സിയാങ്ങിന്റെ മനോവീര്യത്തെ അണയാതെ നിർത്തുന്നത്. സിനിമയ്ക്ക് പ്രണയത്തിന്റെ സൗരഭ്യം പകരുക എന്നതു മാത്രമായിരുന്നില്ല സുന്ദരിയായ നായികാ കഥാപാത്രത്തിന്റെ റോൾ. സിയാങ്ങിനെ പോലെ  സ്വപ്നങ്ങളുടെ ചിറകിലേറി ഒരിക്കെലെങ്കിലും പറന്നുയരാൻ കൊതിക്കുന്ന നായികയും പ്രേക്ഷകന് പ്രചോദനമാകുന്നു.
       വളരെ ലളിതമായ രീതിയിൽ മുന്നോട്ടു നീങ്ങുന്ന ഈ സിനിമ നല്ല നിമിഷങ്ങളുമായി പ്രേക്ഷകനെ സന്തോഷിപ്പിക്കും. സിനിമയുടെ സംഗീതവും സിയാങ്ങിന്റേതാണ്.

Monday, 5 February 2018

WHEN DAY BREAKS (2012)



FILM : WHEN DAY BREAKS (2012)
GENRE : DRAMA
COUNTRY : SERBIA
DIRECTOR : GORAN PASKALJEVIC

           രണ്ടാം ലോക മഹായുദ്ധത്തിന്റെ ക്രൂരതകളെയും, യാഥാർത്യങ്ങളെയും അധികരിച്ചു സിനിമാഭാഷ്യമൊരുക്കിയ അനവധി സൃഷ്ടികളുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും യുദ്ധം ബാക്കിവെച്ച ഏടുകളെയും, മറവിയിലാണ്ടു പോയ ദിനങ്ങളേയും ഓർമ്മിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് വെൻ ഡേ ബ്രേയ്‌ക്ക്‌സ്.
      മ്യൂസിക് പ്രൊഫസറായിട്ടുള്ള ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു സ്വസ്ഥജീവിതം നയിക്കാനൊരുങ്ങുന്ന "മിഷ" എന്നയാളെ തേടി ഒരു കത്ത് വരുകയാണ്. കത്തിലെ ഉള്ളടക്കം അയാളെ അസ്വസ്ഥനാക്കാൻ തക്കവണ്ണമുള്ള സത്യങ്ങളിലേക്കാണ് വഴികാണിക്കുന്നത്. അയാളുടെ ഭൂതകാലത്തിലേക്ക്, വേരുകളിലേക്ക് യാത്ര തുടങ്ങുകയാണയാൾ. കാലങ്ങളും, തലമുറകളുമെല്ലാം  കണ്ണിചേർക്കപ്പെടുന്ന സംഗീതത്തിന്റെ മാസ്മരികതകളെ അനുഭവിച്ചറിയാൻ, "സംഗീതമുള്ള കാലത്തോളം നമ്മൾ നിലനിൽക്കും" എന്ന വരികൾക്കപ്പുറം വിവരണങ്ങൾ ആവശ്യമായി വരുന്നില്ല. പക്ഷപാതിത്വങ്ങളുടേയും, ക്രൂരതകളുടേയും തുടർച്ചകളെ, ചരിത്രത്തിന്റെ അടരുകളിൽ നിന്നും ഒന്നും ഉൾകൊള്ളാത്ത മനുഷ്യമനസ്സിന്റെ കാപട്യങ്ങളായി പറഞ്ഞുവെയ്ക്കുന്നു സംവിധായകൻ.
    മികച്ച സംഗീതവും, നല്ല അഭിനയവും, സിനിമയുടെ മൂഡിനൊപ്പം നിൽക്കുന്ന സിനിമാട്ടോഗ്രഫിയും ഈ സിനിമയെ ഒരു നല്ല അനുഭവമാക്കുന്നു.


Sunday, 28 January 2018

STORY OF PAO (2006)

FILM : STORY OF PAO (2006)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : NGO QUANG HAI
                   സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇത് PAO-യുടെ കഥയാണ്. PAO-യുടെ  ജീവിതാനുഭവങ്ങളെ മധ്യത്തിൽ നിർത്തി കഥപറയുന്ന ഈ സിനിമയിൽ, അവളുടെ  കണ്ണുകളിലൂടെ മറ്റു കഥാപാത്രങ്ങളിലേക്കും ക്യാമറ പതിയുന്നു. പ്രകൃതി മനോഹരമായ വിയറ്റ്നാമീസ് ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമയ്ക്കുള്ളത്. ഗ്രാമീണ ജീവിതങ്ങളെയും, വിയട്നാമിന്റെ സാംസ്‌കാരിക പൈതൃകങ്ങളേയും കണ്ടുമുട്ടാവുന്ന ജീവിത ചിത്രങ്ങൾക്കിടയിൽ വിഷമിച്ചു നിൽക്കുന്ന PAO-യെ നമുക്ക് കാണാം. പെറ്റമ്മയ്ക്കും, പോറ്റമ്മയ്ക്കും ഇടയിൽ ജീവിത യാഥാർത്യങ്ങളുടെയും,  മനഃസംഘർഷങ്ങളുടെയും വിഷമതകൾ മറികടക്കാൻ പാടുപെടുന്ന അവൾ, മനസ്സുകൊണ്ടും, ശരീരം കൊണ്ടും പിന്നിടുന്ന പാതകൾക്കൊടുവിൽ സ്വയം നവീകരിക്കപ്പെടുന്നുണ്ട്. പലപ്പോഴും സിനിമകൾക്ക് വിരാമമാകുന്നത് ഉത്തരങ്ങളിലോ, ശുഭപര്യവസാനങ്ങളിലോ കഥ ഉടക്കുന്നതിനാൽ ആവണമെന്നില്ല. ജീവിതത്തെയും, സ്നേഹത്തെയുമെല്ലാം വ്യത്യസ്ത തലങ്ങളിൽ ഉൾക്കൊള്ളാൻ പാകത്തിൽ പരുവപ്പെടുന്ന മനസ്സിന്റെ സ്വച്ഛതയിലും സിനിമകളും, കഥകളും വിടപറയാറുണ്ട്. അനുഭവങ്ങൾ പുതുക്കിയെടുക്കുന്ന മനസ്സും ചിന്തകളും പേറുന്ന PAO-യ്‌ക്കൊപ്പമാണ് ഈ സിനിമ നമ്മുടെ കാഴ്ചകളിൽ നിന്ന് ഒളിക്കുന്നത്.
            സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, ശ്രാവ്യസുഖദായകമായ  പശ്ചാത്തല സംഗീതവും സിനിമയെ നല്ല അനുഭവമാക്കുന്നു. എനിക്ക് ഇത്തരം സിനിമകൾ കാണുന്നത് മനസ്സിന് സുഖമേകുന്ന കാര്യമാണ്... നിങ്ങൾക്കോ?.... കണ്ടിട്ട് പറയൂ.....

Thursday, 25 January 2018

FISH AND CAT (2013)



FILM : FISH AND CAT (2013)
GENRE : DRAMA !!! THRILLER
COUNTRY : IRAN
DIRECTOR : SHAHRAM MOKRI

            റിയലിസ്റ്റിക് ഡ്രാമകൾ ലളിതമായി അവതരിപ്പിച്ചു ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനം കവർന്നവയാണ് ഇറാനിയൻ സിനിമകൾ. എന്നാൽ ഇന്ന് ഞാൻ സജ്ജസ്റ്റു ചെയ്യുന്ന ഇറാനിയൻ സിനിമ ഈ മാതൃകയോ, ശൈലിയോ തെളിഞ്ഞു കാണാത്ത വിധം വ്യത്യസ്തമാണ്. ഈ സിനിമ കണ്ടിട്ടുള്ള ഏതൊരു പ്രേക്ഷകനും "വേറിട്ട അനുഭവം" എന്ന വിശേഷണത്തെ സാക്ഷ്യപ്പെടുത്തുമെന്നത് നൂറു ശതമാനം ഉറപ്പുമാണ്.
          ഷാഹ്‌റാം മൊക്രിയുടെ ഫിഷ് ആൻഡ് ക്യാറ്റ് എനിക്ക് ഒരു സാങ്കേതിക വിസ്മയമായാണ് തോന്നിയത്. 135 മിനിട്ടുള്ള ഈ സിനിമ ഒരു സിംഗിൾ ഷോട്ട് പോലെയാണ് എടുത്തിട്ടുള്ളത്. ജനവാസമില്ലാത്തതും, കാടുപോലെ തോന്നിക്കുന്നതുമായ ഒരു ഉൾപ്രദേശത്തു തടാകത്തിന്റെ തീരത്തു പട്ടം പറത്തൽ ഉത്സവത്തിനു വന്നിട്ടുള്ള വിദ്യാർത്ഥികളും, അതിനു സമീപത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകന് ലഭിക്കുന്ന ചില സൂചനകൾ സിനിമയ്ക്ക് ഒരു ഹൊറർ മൂഡ് നൽകുന്നുണ്ട്. സിനിമയിലെ ഏറ്റവും കൺഫ്യുസിംഗായ കാര്യം ആവർത്തിച്ചു വരുന്ന ഷോട്ടുകളാണ്. ഒരു കാര്യം തന്നെ മറ്റൊരു കഥാപാത്രത്തിന്റെ ആംഗിളിൽ ലൂപ്പ് ചെയ്യപ്പെടുമ്പോൾ സമയത്തെക്കുറിച്ചുള്ള ചില ആശയക്കുഴപ്പങ്ങൾ പ്രേക്ഷകന് സമ്മാനിക്കും. ചില സൂചനകൾ പ്രേക്ഷകനായ് സംവിധായകൻ അവശേഷിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ നിഗൂഢതയെ വെളിച്ചത്തു നിർത്താൻ അവ മതിയാകുന്നില്ല. ഒന്നിനു പുറകെ മറ്റൊന്നായി ആവർത്തിച്ചു വരുന്ന ലൂപ്പിങ് ഷോട്ടുകൾക്കിടയിലും പ്രേക്ഷകന്റെ ആകാംഷയെ ഊതിക്കെടുത്താതെ മുന്നേറാൻ സിനിമയ്ക്കാവുന്നു.
      ഒരു പ്രത്യേക കളർടോണിലാണ് സിനിമയെടുത്തിരിക്കുന്നത്. പശ്ചാത്തല സംഗീതം സിനിമയുടെ സ്വഭാവത്തിന് ഉതകുന്ന രീതിയിലാണ് കംപോസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലും ഇമ്പ്ലാൻറ് ചെയ്തിരിക്കുന്ന മിസ്റ്ററിയുടെ അംശം സിനിമയ്ക്ക് അപ്രവചനീയതയുടെ സൗന്ദര്യമേകുന്നു. അത് തന്നെയാണ് ഈ സിനിമയുടെ വിജയ രഹസ്യവും.
        ഈ സിനിമയെ ഒരു ടെക്നിക്കൽ ബ്രില്യൻസ് എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എല്ലാവർക്കും രസിക്കുന്ന സിനിമയല്ല ഫിഷ് ആൻഡ് ക്യാറ്റ് എന്നാണ് എന്റെ തോന്നൽ. മുഴുവൻ കണ്ടു തീർക്കാനുള്ള ക്ഷമയുണ്ടെങ്കിൽ, മികച്ച  ഒരു സിനിമാനുഭവം തന്നെയാകും ഫിഷ് ആൻഡ് ക്യാറ്റ്.


Monday, 22 January 2018

I WON’T COME BACK (2014)



FILM : I WON’T COME BACK (2014)
GENRE : DRAMA
COUNTRY : RUSSIA !! ESTONIA !! KAZAKHSTAN
DIRECTORS : ILMAR RAAG, DMITRY SHELEG

            അനാഥത്വത്തിന്റെ നോവ് പ്രേക്ഷകനിലേക്ക് പടർത്തുന്ന മനോഹരമായ ഒരു ദൃശ്യാനുഭവം. സ്നേഹത്തിനായി കൊതിക്കുന്ന, സ്നേഹിക്കപ്പെടുകയെന്ന അമൂല്യതയെ ആശിക്കുന്ന ക്രിസ്റ്റീനയുടെ വിതുമ്പൽ പ്രേക്ഷകനെയും ഈറനണിയിക്കുന്നു. സ്നേഹത്തെ തിരിച്ചറിയാനാവാത്ത വിധം സ്നേഹശൂന്യമായ ഒരു ബാല്യത്തെയാണ് ANYA-യുടെ വാക്കും പ്രവർത്തിയും വിളിച്ചു പറയുന്നത്. I WON'T COME BACK എന്ന റഷ്യൻ സിനിമയെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഒരു റോഡ് മൂവിയുടെ രൂപത്തിൽ മനസ്സലിയിപ്പിക്കുന്ന സിനിമാനുഭവം നൽകാൻ ILMAR RAAG, DMITRY SHELEG എന്നീ സംവിധായകർക്കു സാധിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.
     പഠനത്തിൽ മികച്ചു നിൽക്കുന്ന ANYA-യിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അവളുടെ മുഖത്ത് നിഴലിക്കുന്ന അസംതൃപ്തിയെ ചൂഷണം ചെയ്യുന്ന ചുറ്റുപാടിലൂടെയാണ് അവൾ കടന്നു പോകുന്നത്. നിർഭാഗ്യങ്ങളുടെ ക്രൂരമായ രംഗപ്രവേശനങ്ങൾ, നിലയുറപ്പിക്കാനാവാത്ത വിധത്തിൽ അവളെ പറിച്ചെറിയുകയാണ്. ഈ ഓട്ടത്തിനിടയിലെ ഇടത്താവളങ്ങളിലൊന്നിലാണ് ക്രിസ്റ്റീനയെ ANYA കണ്ടുമുട്ടുന്നത്. അനാഥത്വത്തിന്റെ ഐക്യപ്പെടലിൽ അവർക്കിടയിൽ തളിരിടുന്ന നിർമ്മലമായ സ്നേഹബന്ധത്തിന് സാക്ഷിയാകുവാനാണ് സിനിമ നമ്മെ ക്ഷണിക്കുന്നത്. ക്രിസ്റ്റീനയുടെ കേട്ടറിവുകളിലെ മുത്തശ്ശിയെ തേടി കസാഖ്സ്ഥാനിലേക്കു യാത്ര തുടങ്ങുന്ന ഇരുവരിലും കഥാപാത്രങ്ങളും, അവയുടെ വൈകാരികമായ സൂക്ഷ്മതലങ്ങളും ഭദ്രമായിരുന്നു. യാത്രയുടെ സൗന്ദര്യം എന്നതിലുപരി യാത്രികരെക്കുറിച്ചുള്ള ചിന്തകളാണ് ഈ സിനിമ പ്രേക്ഷകമനസ്സിന് കൂട്ടായി നൽകുന്നത്.
     സിനിമയിലെ  അവസാന രംഗങ്ങൾ മനോഹരമാകുന്നത് ഫ്രെയിമുകളുടെ സൗന്ദര്യം മൂലമല്ല, പ്രേക്ഷക ഹൃദയത്തിന്റെ മിടിപ്പുകൾക്കൊപ്പം സിനിമയുടെ ഹൃദയവും തുടിക്കുന്നത്തിലുള്ള ആനന്ദം മൂലമാണ്. 


Sunday, 21 January 2018

EASTERN DRIFT (2010)



FILM : EASTERN DRIFT (2010)
GENRE : THRILLER !!! DRAMA
COUNTRY : LITHUANIA
DIRECTOR : SHARUNAS BARTAS

                         ലിത്വാനിയൻ സംവിധായകനായ ഷരുണാസ് ബാർത്താസിന്റെ ഒരു സിനിമ കാണാനുള്ള ആഗ്രഹത്തിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ EASTERN DRIFT എന്ന സിനിമ കാണാൻ തീരുമാനിച്ചത്. ത്രില്ലർ ഡ്രാമ എന്നു പറയാവുന്ന ഈ സിനിമ ഒരു ഡ്രഗ് ഡീലറുടെ കഥ പറയുന്നു. വ്യത്യസ്തമായ ദേശങ്ങളിൽ, അയാളുടെ ജീവിതത്തിന്റെ ഭാഗമാകാൻ കൊതിക്കുന്ന രണ്ടു കാമുകിമാരും കഥയുടെ ജീവനാഡിയാകുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്ത് സ്വസ്ഥമായ ജീവിതം എന്നൊന്നില്ല. ഇവിടെയും നായകൻ തന്റെ ശത്രുക്കൾക്കു മുന്നേ ഓടുകയാണ്. സിനിമയുടെ ഉള്ളടക്കത്തിൽ പുതുമയില്ലെങ്കിലും സംവിധായകന്റെ ശൈലിയും, സിനിമയുടെ പശ്ചാത്തലവും സിനിമയ്ക്ക് പ്രത്യേകമായ ഒരു ഫ്ലേവർ നൽകുന്നു. സംവിധായകൻ തന്നെയാണ് പ്രധാന കഥാപാത്രമായി വരുന്നത്. വളരെ റഫ് ആയ കഥാപാത്രം പ്രേക്ഷകനുമായി ഇമോഷണലി കണക്ട് ചെയ്യേണ്ടയിടങ്ങളിൽ പാളിപ്പോവുന്നുണ്ട്. ബോധപൂർവ്വമായിരിക്കാമെങ്കിലും, രണ്ടു സ്ത്രീ കഥാപാത്രങ്ങളും വളരെ ദുർബലമായി തോന്നി. ഒരു GETAWAY മൂവിയുടെ സ്വഭാവം കാത്തുസൂക്ഷിക്കുന്ന സിനിമ ക്ളൈമാക്സിനെ സമീപിക്കുമ്പോഴും പ്രേക്ഷകനിൽ നിന്ന് അകലം പാലിച്ചു നിൽക്കുന്നു എന്നത് പോരായ്മയാണ്. എന്റെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെങ്കിലും, എന്നിലെ പ്രേക്ഷകനെ രസിപ്പിച്ച ചില ഘടകങ്ങൾ സിനിമയിലുണ്ട്. അതുതന്നെയാണ് ഈ കുറിപ്പിടാനുള്ള കാരണവും.......