Thursday, 29 December 2016

LIFE + 1 DAY (2016)


FILM : LIFE + 1 DAY (2016)
GENRE : DRAMA
COUNTRY : IRAN
DIRECTOR : SAEED ROUSTAYI
                   കാണുന്ന എല്ലാ സിനിമകളെക്കുറിച്ചും എഴുതുന്ന പതിവില്ല. കാഴ്ച്ചയ്ക്ക് ശേഷവും മനസ്സിൽ ചില ദൃശ്യങ്ങൾ അവശേഷിപ്പിക്കുന്നവയോ , ചിന്തകളോ/ചോദ്യങ്ങളോ ഉണർത്തുന്നവയോ ആയ വിദേശ സിനിമകളെ പരിചയപ്പെടുത്താറാണ് പതിവ്. മറ്റുള്ളവർ കൂടി കാണണം എന്ന് തോന്നിയ പ്രശസ്തമല്ലാത്ത സിനിമകളും കുറിപ്പുകളിൽ ഇടം പിടിക്കാറുണ്ട്. ഇന്ന് നിങ്ങൾക്കായ് സജസ്റ്റ് ചെയ്യുന്നത് ഈ വർഷം പുറത്തിറങ്ങിയ LIFE + 1 DAY എന്ന ഇറാനിയൻ സിനിമയാണ്. SAEED ROUSTAYI എന്ന യുവ സംവിധായകന്റെ ആദ്യ സിനിമയാണ് ഇത്. വരും കാലങ്ങളിൽ  മികവുറ്റ ദൃശ്യവിരുന്നുകൾ ഈ 28-കാരനിൽ നിന്നും ഉണ്ടാകും എന്ന നിറമുള്ള പ്രതീക്ഷകൾ തന്നെയാണ് ഈ സിനിമയിലൂടെ അദ്ദേഹം നൽകുന്നത്.
               കുടുംബം, സമൂഹം എന്നിവയുടെ ഘടനയും അവയെ രൂപപ്പെടുത്തിയെടുക്കുന്ന പ്രാദേശികമായ സാംസ്കാരിക അംശങ്ങളെയും ഉൾകൊണ്ടാൽ മാത്രമേ ചില കാഴ്ചകളെ ആസ്വദിക്കാനാവൂ. ഈ സിനിമയിലേക്ക് ഉറ്റുനോക്കുന്നതിനു മുമ്പ് ഓർമ്മിക്കേണ്ട കാര്യവും അത് തന്നെയാണ്. ഡ്രാമ ജോണറിലുള്ള ഇറാനിയൻ സിനിമകളുടെ റിയലിസ്റ്റിക് ആഖ്യാന രീതി തന്നെയാണ് LIFE + 1 DAY പിന്തുടരുന്നത്. പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന കുടുംബത്തിലെ ഇളയ മകൾ വിവാഹിതയായി വീടിനോട് വിടപറയാനുള്ള ഒരുക്കത്തിലാണ്. സംഭവിക്കാനിരിക്കുന്ന ഈ യാഥാർത്യത്തെക്കുറിച്ചുള്ള ചിന്തകൾ കുടുംബാംഗങ്ങളുടെ അകമനസ്സിൽ തട്ടി പ്രതിഫലിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെയാണ് സിനിമ ദൃശ്യവൽക്കരിക്കുന്നത്. സാമ്പത്തികവും, സാമൂഹികവുമായ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന കുടുംബത്തിൽ "സുമയ്യയുടെ"   സ്ഥാനം തിരിച്ചറിയാൻ കഴിയുന്ന പ്രേക്ഷകർക്ക് കുടുംബത്തിന്റെ ഭയത്തെ മനസ്സിലാക്കാനും കഴിയുന്നു. ഓരോ കഥാപാത്രങ്ങളുടെയും ഫ്രസ്ട്രേഷനുകൾ  ഈ ഉൾഭയത്തിന്റെ പ്രേരണയാലാണ് ഉടലെടുക്കുന്നത്. സിനിമയുടെ പ്രമേയം  സുമയ്യയോട് ഒട്ടിനിൽക്കുന്നതാണെങ്കിലും ഓരോ കഥാപാത്രത്തെയും വ്യക്തമായി പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു. നരകതുല്യമായ വീട് വിട്ടിറങ്ങാനിരിക്കുമ്പോഴും തന്റെ അഭാവത്തിനപ്പുറവും തന്റെ കുറവ് നിഴലിക്കാതിരിക്കാൻ കുടുംബാംഗങ്ങളെ പരുവപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് സുമയ്യ. അവൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഭയം കൊണ്ട് ലക്ഷ്യമിടുന്നതും അതാണ്. സുമയുടെ വിവാഹത്തെയും, യാത്രയെയും കുറിച്ചുള്ള സത്യങ്ങളിലേക്ക് വെളിച്ചമെത്തുമ്പോൾ , അത് വഴിയൊരുക്കുന്ന ഇന്നർ കോൺഫ്ലിക്റ്റുകൾ മറനീക്കി പുറത്തുവരുന്നു. 
                   പുകയുന്ന കുടുംബാന്തരീക്ഷത്തെയാണ് സിനിമയിൽ ഉടനീളം കാണാനാവുന്നത്. യാഥാർത്യം അതാണെങ്കിലും സുഖമുള്ള നിമിഷങ്ങളെ സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ ചേർക്കാമായിരുന്നു എന്ന് തോന്നി. ഇളയ സഹോദരൻ നവീദുമായുള്ള സുമയ്യയുടെ ബന്ധം സിനിമയിലെ ഊഷ്മളമായ ഫ്രെയിമുകളാക്കാമായിരുന്നു. അതു വഴി അവളുടെ അസാന്നിധ്യത്തിന് നവീദിന്റെ നഷ്ടം എന്ന തീവ്ര വേദനകൂടി അനുഭവിപ്പിക്കാമായിരുന്നു. സംഭാഷണങ്ങൾ ഗതി നിർണ്ണയിക്കുന്ന ഇത്തരം സിനിമകൾ തിരക്കഥയുടെ  ശക്തിയെ ആശ്രയിച്ചു നിലകൊള്ളുന്നവയാണ്. സിനിമയിഷ്ടമായി എന്നത് തിരക്കഥയുടെ വിജയമായി കരുതാം. സിനിമയുടെ തരം  നോക്കി കാണുന്ന ഒരാളെ രസിപ്പിക്കാനും, പിടിച്ചിരുത്താനുള്ള മികവ് ഈ സിനിമയ്ക്കുണ്ട് എന്നാണ് എന്റെ പക്ഷം.

Saturday, 24 December 2016

IFFK-2016 :-- അനുഭവങ്ങളും, കാഴ്ചകളും, ഓർമ്മകളും.

IFFK-2016 :-- അനുഭവങ്ങളും, കാഴ്ചകളും, ഓർമ്മകളും.
മേളയെക്കുറിച്ചു പറയാനുള്ളത് 
                
   
മേളയ്‌ക്കെത്തിയവരുടെയെല്ലാം മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു. ഒരു വർഷം നീണ്ട കാത്തിരിപ്പിന് വിരാമമായതാണ് ചിലരുടെ സന്തോഷത്തിന് കാരണമെങ്കിൽ ആദ്യ ഫെസ്റ്റിവലിന്റെ ആവേശമാണ് പുതുമുഖങ്ങളെ ആവേശിച്ചിട്ടുള്ളത്. സാഹചര്യങ്ങൾ അനുകൂലമാകണേ എന്ന പ്രാർത്ഥനയ്ക്കൊപ്പം വ്യക്തിപരമായ പലകാര്യങ്ങളെയും മുൻകൂട്ടി പ്ലാൻ ചെയ്താണ് ഓരോ സിനിമാപ്രേമിയും ഡിസംബറിനെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന സിനിമാ കാഴ്ചകളെന്ന പോലെ സമാന മനസ്കരോടൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുമാണ് തിരക്കിനിടയിലും ഇവിടേയ്ക്ക് ഓടിയെത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
             എന്റെ മൂന്നാമത്തെ മാത്രം IFFK യായിരുന്നു ഇത്തവണത്തേത്. സെലക്ടീവ് ആയി തന്നെയാണ് ഇത്തവണയും സിനിമകൾ കണ്ടത്. ഡെലിഗേറ്റുകളുടെ എണ്ണം കൂടിയതും, ഒരു തീയേറ്ററിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്താനുള്ള ബുദ്ധിമുട്ടും ചിലസ്ഥലങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനാക്കി. അതുകൊണ്ടു തന്നെ ഒരു ഫെസ്റ്റിവൽ മൂഡ് പൂർണ്ണമായി അനുഭവിക്കാൻ ഇത്തവണ കഴിഞ്ഞില്ല. മുഖ്യധാരാ സിനിമാ കാഴ്ചകളിൽ നിന്ന് വിഭിന്നമായി സാമൂഹിക ഇടപെടലായി കല മാറുന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു IFFK-യിലെ പല സിനിമകളും. ഇത്തരം സിനിമകളുടെ കാഴ്ചക്കാരായി എത്തുന്നവരുടെ  വേഷങ്ങളിലും, ചെയ്തികളും, ഭിന്നതയുടെ  അടയാളങ്ങൾ ദർശിക്കാനായി. അവയിൽ പലതും പ്രകടന പരതയുടെ കോമാളിത്തരങ്ങളാവുന്നുണ്ടെങ്കിലും ചിന്തയിലും ആശയങ്ങളിലും ഇവർ ഒരുമ പുലർത്തുന്നുണ്ടെന്നതാണു പ്രാധാന്യമർഹിക്കുന്ന കാര്യം. തീവ്രദേശീയത അടിച്ചേൽപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം മേളകൾ അവഗണിക്കാനാവാത്തതു തന്നെയാണ്. സ്ക്രീനിലും, പുറത്തുമുള്ള കാഴ്ചകൾ ഒരു ആഗോള പൗരനെന്ന നിലയിൽ നോക്കികാണുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നവ തന്നെയായിരുന്നു.
          യുവത്വത്തിന്റെ സാന്നിദ്ധ്യം ഓരോ മേളയിലും കൂടിവരുന്നതായി തോന്നുന്നു. നവമാധ്യമങ്ങളുടെയും, സിനിമാ ക്ലബ്ബുകളുടെയും ഇടപെടൽ തന്നെയാവണം ഇതിനു കാരണം. സമൂഹത്തിന്റെ സ്വത്വത്തെ സ്വാധീനിക്കുന്നത് എന്ന നിലയിൽ കലയെ പ്രതിഷ്ഠിക്കുമ്പോൾ, നമ്മെ അലോസരപ്പെടുത്തുന്ന സാമൂഹിക യാഥാർത്യങ്ങൾക്കെതിരെ ആശയപരമായി യുവത്വത്തെ സജ്ജമാക്കാൻ സിനിമ പോലുള്ള ദൃശ്യവായനകൾക്ക് വലിയ പങ്കു നിർവ്വഹിക്കാനുണ്ട്. ആ അർഥത്തിൽ യുവത്വത്തിന്റെ ആധിക്യത്തെ സ്വാഗതം ചെയ്യുന്നവരാണ് മുതിർന്ന സിനിമാസ്വാദകർ. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു ഭരണകൂടം പലരീതിയിൽ അതിരു കൽപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പൊതുബോധങ്ങളെ വീണ്ടെടുക്കുന്നതിന് കലയും, കലാകാരനും, ആസ്വാദകരും ഒരുമിക്കേണ്ടതിനെ ആവർത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു ഇത്തവണത്തെ മേളാനുഭവങ്ങൾ.

എന്റെ ഇഷ്ടങ്ങൾ 
                   മുഴുവൻ ദിവസങ്ങളും മേളയുടെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും, ഞാൻ കണ്ട 18 സിനിമകളിലെ ഇഷ്ട സിനിമകളെ ചെറുതായി പരിചയപ്പെടുത്തുന്നു.
CLASH (2016, MOHAMED DIAB, EGYPT, POLITICAL THRILLER)
            മേളയ്ക്ക് മുമ്പേ പലരും പറഞ്ഞു കേട്ട സിനിമയായിരുന്നതിനാൽ വളരെ പ്രതീക്ഷയോടെയാണ് ക്ലാഷ് കണ്ടത്. സമകാലിക ഈജിപ്ഷ്യൻ രാഷ്ട്രീയത്തെ അടയാളപ്പെടുത്താൻ ശ്രമിച്ച ക്ലാഷ് പ്രതീക്ഷ തെറ്റിച്ചില്ല. സ്ഥാനഭ്രംശം ചെയ്യപ്പെട്ട മോർസി സർക്കാരിനു ശേഷമുള്ള ഈജിപ്ഷ്യൻ തെരുവിന്റെ കലാപ കലുഷിത അന്തരീക്ഷത്തിന് നടുവിൽ നിൽക്കുന്ന ഒരു ഫീലാണ് സിനിമ നൽകുന്നത്. പട്ടാളത്തെ പിന്തുണക്കുന്നവരും, മുസ്ലിം ബ്രദർഹുഡ് പ്രവർത്തകരും, പത്രക്കാരും, വിപ്ലവകാരികളും, നിലപാടില്ലാത്തവരുമെല്ലാം അകപ്പെട്ട ഒരു പോലീസ് വാഹനത്തിനുള്ളിലെ സംഭവങ്ങളും, സംഭാഷണങ്ങളും, കലാപത്തിന്റെ പുറംകാഴ്ചകളുമാണ് ഈ സിനിമയെ ഉഗ്രൻ കാഴ്ചയാക്കുന്നത്. രാഷ്ട്രീയ, മത, ലിംഗ, ദേശ ഭിന്നതകളുടെ രൂക്ഷതയെ ആ വാഹനത്തിന്റെ നാല് അതിരുകൾക്കുള്ളിൽ അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും നിലനിൽപ്പിന്റെ അനിവാര്യതയിൽ "മനുഷ്യത്വം" നേർത്ത സാന്നിധ്യമായി വെളിച്ചം കാണുന്നു. രാജ്യത്തിന്റെയും, പൗരന്റെ ജീവിതത്തെയും കീഴ്മേൽ മറിക്കുന്ന പലതിന്റെയും നിരർഥകതയെ ദ്യോതിപ്പിക്കുന്നു ക്ലാഷ്. ഒരു പൊളിറ്റിക്കൽ സിനിമ എന്ന രീതിയിൽ ഇതിന്റെ രാഷ്ട്രീയ നിലപാടുകളെ വിലയിരുത്താൻ ആ രാജ്യത്തിന്റെ രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മ തലത്തിൽ പിന്തുടരേണ്ടതുണ്ട്. അത്തരത്തിൽ സിനിമ വ്യക്തമാക്കുന്നതോ, മറച്ചുപിടിക്കുന്നതോ ആയ രാഷ്ട്രീയ സൂചനകളെക്കൂടി വിലയിരുത്തേണ്ടത് അനിവാര്യവുമാണ്‌. 

COLD OF KALANDAR (2015, TURKEY, MUSTAFA KARA, DRAMA)

                            ഇപ്രാവശ്യത്തെ എന്റെ ആദ്യ കാഴ്ചയായിരുന്നു തുർക്കി സിനിമയായ കോൾഡ് ഓഫ് കലന്ദർ. അതിമനോഹരങ്ങളായ ഫ്രെയിമുകൾ കൊണ്ട് സമ്പന്നമായ ഈ സിനിമ മലഞ്ചെരുവിൽ ഒറ്റപ്പെട്ട് കഴിയുന്ന മെഹ്‌മത്-ന്റെയും കുടുംബത്തിന്റെയും കഥപറയുന്നു. വളരെ സാവധാനത്തിൽ നീങ്ങുന്ന ഈ സിനിമയിൽ പ്രകൃതിയും പല സീസണുകളിലൂടെ ഒരു കഥാപാത്രമായി മാറുന്നു. ഏവരുടെയും പരിഹാസത്തിനും, കുറ്റപ്പെടുത്തലിനും വിധേയമാകുന്ന മെഹ്‌മത് , അയാളെ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കഠിനാദ്ധ്വാനിയായ ഭാര്യ, രണ്ടു ആൺമക്കൾ , വൃദ്ധയായ മാതാവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തോടും, പ്രകൃതിയോടും അതിജീവനത്തിനായി മല്ലിടുന്ന മെഹെമത് നിസ്സഹായാവസ്ഥയ്ക്കിടയിലും പ്രതീക്ഷയുടെ തിരിനാളം മനസ്സിൽ അവശേഷിപ്പിക്കുന്നയാളാണ്. ഭാര്യയുടെ പരാതികളെ അവഗണിക്കാൻ കഴിയാത്ത ദൈന്യത അയാളിൽ നിഴലിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ വെളിച്ചമേന്തി അയാൾ മലകയറികൊണ്ടേയിരിക്കുന്നു. സിനിമയ്ക്കനുസരിച്ചുള്ള സിനിമാറ്റോഗ്രഫി ശ്രദ്ധേയമായി തോന്നി. പലപ്പോഴും അന്വേഷണങ്ങൾക്ക് തടസ്സം നിൽക്കുന്ന പ്രകൃതിയും, സ്വകാര്യ വേദനയും മേഹമെത്തിന്റെ യാത്രകൾക്ക് ശുഭാന്ത്യം കുറിക്കുന്ന മനോഹാരിതയിൽ നമ്മുടെയും മനസ്സു നിറയ്ക്കുന്ന അനുഭവമാകുന്നു കോൾഡ് ഓഫ് കലന്ദർ. 
 
THE CURSED ONES (GHANA, NANA OBRI-YEBOH/CLAUSSES , DRAMA THRILLER)
               ആഫ്രിക്കയെന്നു കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിത്രങ്ങളാണ് THE CURSED ONES സമ്മാനിക്കുന്നത്. മിത്തുകളുടെയും, ആചാരങ്ങളുടെയും, ആഘോഷങ്ങളുടെയും തടവറകളിൽ ഉഴറുന്ന ആഫ്രിക്കൻ ജീവിതത്തെ വ്യക്തമാക്കുന്നു ഈ സിനിമ. ഒരു ആഘോഷം റിപ്പോർട്ട് ചെയ്യാനായി ഉൾഗ്രാമത്തിലെത്തുന്ന റിപ്പോർട്ടറുടെ നരേഷനുകളിലൂടെയും, അന്വേഷണങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയുമാണ് ഈ സിനിമ സഞ്ചരിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും പിടിയിലമർന്ന ജനതയെ ചൂഷണം ചെയ്യുന്ന മതമുൾപ്പെടെയുള്ള അധികാര വ്യവസ്ഥകളുടെ അവിശുദ്ധ ബാന്ധവങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയാതെ വരുമ്പോൾ ആ റിപ്പോർട്ടർക്ക് ഇടപെടാതിരിക്കാൻ കഴിയുന്നില്ല. ആഫ്രിക്കയുടെ പ്രതീക്ഷയും, രക്ഷയും വിദ്യാസമ്പന്നരായ യുവതലമുറയിലാണെന്നു വിളിച്ചു പറയുന്ന സാന്നിധ്യമാകുന്ന യുവ പാസ്റ്റർക്കൊപ്പം അനീതിക്കും, അഴിമതിക്കുമെതിരെ പോരാടുകയാണ് അയാൾ. മിത്തുകളെ പിൻപറ്റി വൈവിധ്യമുള്ള കാഴ്ചകൾ ഒരുക്കുമ്പോഴും തങ്ങളുടെ ജനതയ്ക്ക് മേൽ വിവേകത്തിന്റെ വെളിച്ചം പതിഞ്ഞു തിരിച്ചറിവിന്റെ ഉണർവ്വ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആഫ്രിക്കൻ സംവിധായകർ. അവരുടെ അങ്ങനെയുള്ള ശ്രമങ്ങളിലൊന്നായി ഈ സിനിമയെയും വിശേഷിപ്പിക്കാം.
IT’S ONLY THE END OF THE WORLD (2016, FRANCE, XAVIER DOLAN)
                  കഥാപാത്രങ്ങളുടെ മനോനിലകളെ പ്രതിഫലിപ്പിക്കുന്ന രംഗങ്ങളാലും, സംഭാഷണങ്ങളാലും നിറഞ്ഞ ഈ സിനിമ പലർക്കും ഇഷ്ടമായില്ല എന്ന് തോന്നി. ചിലർ ബഹളമയം, അസഹനീയം എന്നൊക്കെ വിശേഷിപ്പിക്കുന്നതും കേട്ടു. പക്ഷെ എനിക്കിത് മികച്ച സിനിമയായാണ് അനുഭവപ്പെട്ടത്‌. ഏറെക്കാലത്തെ അകൽച്ചയ്ക്കു ശേഷം തന്റെ കുടുംബത്തെ സന്ദർശിക്കുന്ന എഴുത്തുകാരനും, അയാളുടെ സന്ദർശനം സൃഷ്ടിക്കുന്ന വൈകാരിക സംഘർഷങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. അയാളുടെ മടങ്ങി വരവിന്റെ ലക്ഷ്യം പൂർത്തീകരിക്കാനാവാത്ത വിധം സങ്കീർണമാണ് അകൽച്ചയുടെയും, അവഗണനയുടെയും വേദനയനുഭവിച്ച കുടുംബ മനസ്സ്. കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയായതിനാൽ ക്ലോസ്സപ്പ് ഷോട്ടുകൾ ധാരാളം കാണാം. സംഭാഷണങ്ങളെ സൂക്ഷ്മമായി പിന്തുടർന്നാൽ മാത്രമേ സിനിമയ്ക്കൊപ്പം നീങ്ങാനാവൂ. അഭിനേതാക്കളുടെ പ്രകടനങ്ങളും മികച്ചതായിരുന്നു. പ്രേക്ഷകനെ പിടിച്ചിരുത്താൻ പ്രയാസമുള്ള ഒരു വിഷയത്തെ നല്ല രീതിയിൽ ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്നാണ് എന്റെ പക്ഷം.

WAREHOUSED (MEXICO, JACK ZAGHA KABABIE, COMEDY !! DRAMA)

          കഥാപാത്രങ്ങളും സംഭവ വികാസങ്ങളും വളരെകുറവായ ലാളിത്യമാർന്ന ഒരു സിനിമയാണ് WAREHOUSED. സിനിമയുടെ പേരുപോലെ ഒരു വെയർഹൗസിനുള്ളിൽ രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. റിട്ടയർമെന്റിന് അഞ്ചു ദിവസം മാത്രം ശേഷിക്കുന്ന ഒരു മുതിർന്ന ജോലിക്കാരനും, അയാൾക്ക് ശേഷം ചുമതലയേൽക്കാൻ ഒരുങ്ങുന്ന യുവാവുമാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ ജോലിയെക്കുറിച്ചുള്ള യാഥാർത്യവും, സംഭാഷണങ്ങളും പ്രേക്ഷകനെ ചിരിപ്പിക്കുന്നതിനൊപ്പം ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പഴമയിൽ ഉറച്ചു നിൽക്കുന്ന പഴയ തലമുറയും, ഉടച്ചു വാർക്കലുകൾക്കു ചുക്കാൻ പിടിക്കുന്ന പുതുതലമുറയും കഥാപാത്രങ്ങളിൽ നിഴലിക്കുന്ന പ്രതിനിധാനങ്ങളാവുന്നു. ജോലിയോടുള്ള മനോഭാവവും, മനുഷ്യത്വവും കാലത്തിന്റെയോ, തലമുറകളുടെയോ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടവയല്ല എന്ന ഓർമ്മപ്പെടുത്തലും ഈ സിനിമയുടെ ചാരുതയാവുന്നു. രണ്ടുപേരുടെയും ഉജ്ജ്വല അഭിനയമാണ് പുറം കാഴ്ചകൾ വിരളമായ ഈ സിനിമയെ ഒരിക്കൽ പോലും വിരസതയിലേക്ക് തള്ളിയിടാതിരുന്നതിന്റെ കാരണം. വളരെ പതിഞ്ഞ താളത്തിലുള്ളതാണെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ് WAREHOUSED. 

I, DANIEL BLAKE (2016, UK, KEN LOACH, DRAMA)

           കാൻ ഫെസ്റ്റിവലിലെ പാം ദോർ പുരസ്കാരത്തിന്റെ പകിട്ടിലെത്തിയ I, DANIEL BLAKE ചിരിയും, ചിന്തയും, നൊമ്പരവും നൽകുന്ന കാഴ്ചയായി. സർക്കാരിന്റെ നയങ്ങളും, ബ്യുറോക്രസിയുടെ രീതികളും സാധാരണക്കാരുടെ ജീവിതത്തെ ദുഷ്കരമാക്കുന്ന കാഴ്ചയാണ് ഈ സിനിമയിൽ കാണാനായത്. ജോലി ചെയ്യാൻ UNFIT-ആയി വിധിക്കപ്പെട്ട ഡാനിയേൽ തനിക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾക്കായ് അലയുകയാണ്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഓരോ ചിരിയും ചിന്തകളിലേക്കാണ് വഴിനടത്തുന്നത്. അധികാരികളുടെ അനാസ്ഥ കാരണം കഷ്ടതയിലാവുന്ന സ്ത്രീ കഥാപാത്രവും കുട്ടികളും ഡാനിയേലിന്റേത് ഒറ്റപ്പെട്ട സാഹചര്യമല്ല എന്നതിന് നേർസാക്ഷ്യമാകുന്നു. സമാന ദുഖിതരായ അവർക്കിടയിൽ രൂപപ്പെടുന്ന ബന്ധം സിനിമയിലെ നല്ല നിമിഷങ്ങളാകുന്നു. സ്റ്റോറിലെ രംഗവും, സിനിമയിലെ അവസാന ഭാഗങ്ങളുമെല്ലാം പ്രേക്ഷകന്റെ കണ്ണ് നനയിക്കുന്നവയായിരുന്നു. വികസിത-മുതലാളിത്ത മേനിപറച്ചിലുകൾക്കിടയിൽ ചർച്ച ചെയ്യാതെയോ, കാണാതെയോ പോവുന്ന യാഥാർഥ്യങ്ങളെ സമർത്ഥമായി തുറന്നു കാട്ടുന്നു ഈ സിനിമ. സിനിമയ്ക്ക് ശേഷം ഉയർന്ന നിലയ്ക്കാത്ത കൈയ്യടികൾ സിനിമ അർഹിച്ചതു തന്നെയായിരുന്നു.

DAUGHTER (2016, IRAN, REZA MIRKARIMI, DRAMA)

        ഇറാനിയൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെ തോന്നാറുണ്ട്. കുടുംബ ബന്ധങ്ങളിലെയും, സാമൂഹിക പരിസരങ്ങളിലെയും സംഭവങ്ങളെ ലളിതമായ രീതിയിൽ മനോഹരമായി അവതരിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവാണ്. തിരക്കഥയുടെ മികവിലൂടെ കോംപ്ലക്സ് ആയ ഇമോഷൻസിനെപ്പോലും ലളിതമായ അവതരണത്തിലൂടെ ആസ്വാദ്യകരമാക്കുന്ന മാന്ത്രികതയാണ് ഇറാനിയൻ സിനിമകളുടെ മുഖമുദ്ര. ഇത്രയും പറഞ്ഞത് IFFI-ൽ സുവർണ്ണ മയൂരം കരസ്ഥമാക്കിയ ഡോട്ടർ എന്ന ഇറാനിയൻ സിനിമയേക്കുറിച്ചു സൂചിപ്പിക്കുവാനാണ്. യാഥാസ്ഥികതയുടെ പുറന്തോടിനുള്ളിലെ പിതൃ-പുത്രി ബന്ധത്തിന്റെ തലങ്ങളായും, ഒതുക്കപ്പെട്ട സ്ത്രീ സ്വാതന്ത്ര്യമായും സിനിമയുടെ രംഗങ്ങളെ വിശകലനം ചെയ്യാമെന്ന് തോന്നി. കണിശക്കാരനായ പിതാവിന്റെ വരിഞ്ഞു മുറക്കലിൽ നിന്നുമുള്ള ഒഴിഞ്ഞു മാറലാകുന്ന മകളുടെ യാത്ര സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിലൂടെ കഥാപാത്രങ്ങളെ അടുത്തു പരിചയിക്കാൻ നമുക്ക് അവരം ലഭിക്കുന്നു. സിനിമയുടെ പ്രധാന വിഷയമായ സ്വാതന്ത്ര്യത്തെ ഒരു റിലീജിയസ് ലേബലിലല്ല അഡ്ഡ്രസ്സ്‌ ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയുടെ അവസാന ഭാഗങ്ങളിലെ വൈകാരിക രംഗങ്ങളെ തന്മയത്വത്തോടെ  ബാലൻസ് ചെയ്ത് അവതരിപ്പിക്കുന്നതും, പിതാവിന്റെ സങ്കടം മകളുടെയും വേദനയാകുന്നതും സിനിമയുടെ ആശയ വ്യക്തതയെ എവിടെ പ്രതിഷ്ഠിക്കണമെന്ന സന്ദേഹമുണ്ടാക്കാം. ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന് തീർത്തു പറയാവുന്ന സൂചനകളെ സിനിമ മുന്നോട്ടു നിർത്തുന്നില്ല. എങ്കിലും ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായ പുലരികളെക്കുറിച്ചുള്ള പ്രതീക്ഷ മകൾക്കും, നമുക്കും സമ്മാനിക്കാനും സിനിമ മറക്കുന്നില്ല. ഈ IFFK-യിലെ മികച്ച കാഴ്ചകളിൽ ഒന്ന് ഡോട്ടർ ആയിരുന്നു എന്ന് നിസ്സംശയം പറയാം. 

SINK (2016, SOUTH AFRICA, BRETT MICHAEL INNES, DRAMA)

      മനസ്സിനെ അസ്വസ്ഥമാക്കിയ സിനിമയായിരുന്നു SINK. ക്രിസ്-മിഷേല ദമ്പതിമാരുടെ മുന്നിലിരിക്കുന്ന വേലക്കാരിയായ റേച്ചലിന് എടുക്കേണ്ടി വരുന്ന തീരുമാനത്തിന്റെ ഗൗരവം പിന്നീടാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്. റേച്ചലിന്റെ തീരുമാനം മൂന്നു പേരെയും വളരെ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇവരുടെ ജീവിതത്തെ വിഷാദത്തിലാഴ്ത്തുന്ന സംഭവം ഒരു സസ്പെൻസായി അവശേഷിപ്പിക്കാതെ തന്നെയാണ് സിനിമ മുന്നേറുന്നത്. കഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളെ മികച്ച രീതിയിൽ ഇടകലർത്തി കാഴ്ചക്കാരനെയും കഥാപാത്രങ്ങളുടെ വൈകാരിക പ്രക്ഷുബ്ധതയിൽ തളച്ചിടാൻ ഈ സിനിമയ്ക്കാവുന്നു. സിനിമയിലെ പല രംഗങ്ങളെയും പ്രേക്ഷകനിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കുന്നത് പശ്ചാത്തലത്തിൽ മുഴങ്ങുന്ന ശബ്ദങ്ങളാണ്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെ പരിഗണിക്കുമ്പോൾ ഈ സിനിമയുടെ പ്ലോട്ടിന് യൂണിവേഴ്സാലിറ്റി അവകാശപ്പെടാം. തീയേറ്റർ ഒന്നടങ്കം ശ്വാസമടക്കിപിടിച്ചിരുന്നു കണ്ടതിന്റെ കാരണങ്ങളിലൊന്ന് ഇത് നമുക്കിടയിലും സംഭവിക്കാമെന്നത് തന്നെയാവാം. 

GOODBYE BERLIN (2016, GERMANY, FATIH AKIN )
            ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകിയ അനുഭവമായിരുന്നു FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ വംശജനായ TSCHIK എന്ന കുട്ടി ആരെയും  കൂസാത്ത ഒറ്റയാനാണ്. ഇവർ രണ്ടു പേരും ഒരു വേനലവധിയിൽ ആകസ്മികമായി ഒരുമിക്കുകയും ഒരു  യാത്ര പോവുകയും ചെയ്യുന്നു. മോഷ്ടിച്ച കാറിലാണ് യാത്രയെന്നത് അവരുടെ യാത്രയെ കൂടുതൽ സാഹസികമാക്കുന്നു. ഏതൊരു റോഡ് മൂവിയിലേയും  പോലെ യാത്രയിലെ കാഴ്ചകളും, യാത്രാനുഭവങ്ങളുമാണ് ഈ സിനിമയിലെയും ഉള്ളടക്കം. ആവേശത്തിന്റെയും, സന്തോഷത്തിന്റെയും പാതയിലൂടെ കുതിച്  തിരിച്ചറിവിന്റെയും, സ്വയം കണ്ടെത്തലിന്റെയും തീരത്തേക്ക് വേദനയുടെയും വഴി കടന്നാണ് അവരെത്തുന്നത്. വിസ്മയകരമായ ഒരു അവധിക്കാലം അവരുടെ സ്വന്തമാകുമ്പോൾ മനോഹരമായ സിനിമക്കാഴ്ചയാണ് നമുക്ക് ലഭിക്കുന്നത്.

WHEN THE WOODS BLOOM (2016, INDIA, Dr.BIJU)
             ഇപ്രാവശ്യത്തെ മേളയിൽ ഞാൻ കണ്ട ഏക മലയാള സിനിമയായിരുന്നു ബിജുവിന്റെ കാട് പൂക്കുന്ന നേരം. നിറഞ്ഞു കവിഞ്ഞ തീയേറ്ററിലിരുന്ന് കാണാനായ ഈ സിനിമ ചർച്ച ചെയ്യുന്ന പ്രമേയം കേരളത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. എതിർപ്പുകളെയും, ചെറുത്തുനിൽപ്പുകളെയും, ആശയ-അഭിപ്രായ ഭിന്നതകളെയും   രാജ്യദ്രോഹത്തിന്റെ ചാപ്പയടിച്ചു കരിനിയമങ്ങളുടെ ദ്രംഷ്ടകളുപയോഗിച്ചു കീഴ്‌പ്പെടുത്തി ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതയുടെ കാലത്ത്‌ സംഭവിക്കേണ്ട അനിവാര്യതയാകുന്നു കാട് പൂക്കുന്ന നേരം. അവകാശ ധ്വംസനങ്ങളും, വിവേചനങ്ങളും, ചൂഷണങ്ങളും തുടർക്കഥയാകുമ്പോൾ ഉയരുന്ന നിലവിളികളിലെ ഒറ്റപ്പെട്ട മുദ്രാവാക്യങ്ങളെ അടർത്തിയെടുത്ത് രാജ്യസുരക്ഷയുടെ പുകമറ സൃഷ്ടിച്ചു ആയുധങ്ങൾ കൊണ്ട് നിശബ്ദത സൃഷ്ടിക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റിലും കാണാനാവുന്നത്. പരിസ്ഥിതി-ദളിത്-പിന്നോക്ക സമരങ്ങളെയെല്ലാം ജനാധിപത്യ വിരുദ്ധ പോരാട്ടങ്ങളായി ഉയർത്തിക്കാട്ടിയാണ് കാലാകാലങ്ങളിൽ ഭരണകൂടങ്ങൾ പൊതുബോധത്തെ ഹൈജാക്ക് ചെയ്യുന്നത്. ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധത്തിന്റെ തണലിൽ നിന്ന് കൊണ്ടാണ് പോലീസിനെ ഉപയോഗിച്ച് അവർ മനുഷ്യവേട്ട നടത്തുന്നത്. ഇത്തരത്തിലുള്ള പൊള്ളുന്ന സത്യങ്ങളുടെ തുറന്നു പറച്ചിലാവുകയാണ് കാട് പൂക്കുന്ന നേരം.

കൂട്ടിച്ചേർക്കാനുള്ളത് 
          ദി സെയിൽസ് മാൻ, ദി നെറ്റ്, നെരൂദ എന്നിവയായിരുന്നു ഇത്തവണത്തെ എന്റെ പ്രധാന നഷ്ടങ്ങൾ. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു പറയാനുള്ള ഒരു കാര്യം  ഡെലിഗേട്സിന്റെ എണ്ണത്തിനനുസരിച്ചു തീയേറ്ററുകളിൽ സീറ്റ് വർദ്ദിപ്പിച്ചില്ലെങ്കിൽ മേളയുടെ നടത്തിപ്പിനെ അത് ബാധിക്കുക തന്നെ ചെയ്യും എന്നതാണ്. യുവതയുടെ കുത്തൊഴുക്ക് നല്ല സൂചനയെന്ന രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അസ്ഥാനത്തുള്ള കൈയ്യടികളും, അടക്കം പറച്ചിലുകളും, ഫോൺ വിളികളും ഇത്തവണത്തെ ഫെസ്റ്റിവൽ കാഴ്ചകളിലെ രസം കൊല്ലികളായി. പഴയ സൗഹൃദങ്ങൾ പുതുക്കാനും, പുതിയവ സൃഷ്ടിക്കാനും ഈ മേളയും കാരണമായി. എല്ലാം ഒത്തുവന്നാൽ ഇനി അടുത്ത ഡിസംബറിൽ കാണാം........


                     

Monday, 28 November 2016

YELLOW FLOWERS ON THE GREEN GRASS (2015)



FILM : YELLOW FLOWERS ON THE GREEN GRASS (2015)
GENRE : DRAMA
COUNTRY : VIETNAM
DIRECTOR : VICTOR VU

            ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്.
             പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ പശ്ചാത്തലത്തിൽ മൂന്നു കുട്ടികളുടെ ബാല്യകാലാനുഭവങ്ങളാണ് സിനിമ പങ്കുവെയ്ക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമയിലെ പല ദൃശ്യങ്ങളും നഷ്ടബോധത്തോടെയാണ് നമുക്ക് കണ്ടിരിക്കാനാവുക. മണ്ണും, ഇലകളും, കാറ്റും, അരുവികളും, പാറകളും, പ്രാണികളും, മഴയും, കഥകളും കളിക്കൂട്ടുകാരാകുന്ന ബാല്യത്തിന്റെ മടിത്തട്ടിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലുവാൻ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു ഈ സിനിമയിലെ കാഴ്ചകൾ. കുസൃതികളും, സന്തോഷങ്ങളും, പിണക്കങ്ങളും, പ്രണയവുമായി കുട്ടികളുടെ ബാല്യം നിറയുന്നത് കാണുമ്പോൾ സമയരഥത്തിലേറി പിന്നോട്ടു ചലിക്കാൻ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോവുന്നു. നിഷ്ക്കളങ്കത നിറഞ്ഞ ബാല്യാനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളെ കണ്ടുമുട്ടാനും അവർക്കാവുന്നു.
             നന്മ തങ്ങി നിൽക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ മാസ്മരികമായ സൗന്ദര്യം പൂർണ്ണതയിൽ ആവാഹിച്ച ക്യാമറയും, പശ്ചാത്തല സംഗീതവും തന്നെയാണ് സിനിമയുടെ കഥയില്ലായ്മ പ്രേക്ഷകനെ അലട്ടാതിരിക്കുന്നതിന്റെ കാരണം. കാണാതെ പോകരുത് ഈ മനോഹര ചിത്രം.....


Sunday, 27 November 2016

MAGALLANES (2015)



FILM : MAGALLANES (2015)
COUNTRY : PERU
GENRE : DRAMA !!! THRILLER
DIRECTOR : SALVADOR DEL SOLAR

                     ഭൂതകാലം പലപ്പോഴും അപ്രതീക്ഷിതമായാണ് വർത്തമാന കാലത്തിലേക്ക് കടന്നു വരിക. ചിലകാഴ്ച്ചകളോ, വാക്കുകളോ, സംഭവങ്ങളോ ആണ് അവയുടെ കടന്നു വരവിന് വഴിതെളിക്കുന്നത്. ചിലത് ഉപദ്രവകരമല്ലാത്ത ഒരെത്തിനോട്ടമാകുമ്പോൾ മറ്റുചിലതു പ്രശ്നങ്ങളുടെ ചുഴികൾ തീർക്കുകയും ചെയ്യും. MAGALLANES-ന്റെ ജീവിതത്തിലേക്ക് കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ വീണ്ടുമവതരിച്ചത് പ്രശ്നങ്ങളേകിക്കൊണ്ടാണ്.
MAGALLANES - ഭൂതവും, വർത്തമാനവും
      നിറമില്ലാത്ത ദിനങ്ങളിലൂടെയാണ് ഇപ്പോൾ MAGALLANES കടന്നു പോകുന്നത്. ദാരിദ്ര്യത്തിന്റെയും, നിസ്സഹായതയുടെയും അകമ്പടിയോടു കൂടിയ ജീവിതത്തെ ഭൂതകാലത്തിന്റെ അവശേഷിപ്പായ വിധേയത്വവും വിട്ടൊഴിയുന്നില്ല. ലിമയുടെ (തലസ്ഥാന നഗരം) തെരുവുകളിൽ ഒരു ടാക്സി ഡ്രൈവറായാണ് അയാൾ ദിവസത്തിന്റെ അറ്റങ്ങൾ ചേർത്തുവെയ്ക്കുന്നത്. പട്ടാളക്കാരനായിരുന്ന പഴയകാലവും നല്ലതായിരുന്നില്ല എന്ന സൂചനയാണ് ഓർമ്മകളുടെ തികട്ടൽ അയാളിൽ വരുത്തുന്ന ഭാവമാറ്റങ്ങളിൽ തെളിയുന്നത്.
ഡ്രാമയും, ത്രില്ലും
            ത്രില്ലറിന്റെ ചടുലതയില്ലെങ്കിലും ഡ്രാമയെന്ന ലേബലിൽ തളച്ചിടാവുന്നതല്ല ഈ സിനിമ. ആകാംഷ ജനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് സിനിമയെ നയിക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് MAGALLANES-ന്റെ ചെയ്തികളാണ്. ഏവരും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളെ വർത്തമാന സാഹചര്യങ്ങളിലേക്ക് വലിച്ചിഴക്കേണ്ടി വന്നത് അയാളുടെ അവസ്ഥകൾ മൂലമായിരുന്നു. എന്നാൽ MAGALLANES-ന്റെ കണക്കുകൂട്ടലുകൾ പിഴക്കുന്നിടത്ത്‌ സിനിമ ഡ്രാമയെന്ന വിശേഷണം കുടഞ്ഞെറിയുന്നു.
 CELINA-യും, ഓർമ്മകളും
            നടുക്കമാണ് അവളെ സംബന്ധിച്ചിടത്തോളം ഭൂതകാലം സമ്മാനിക്കുന്നത്. പട്ടാളക്കാരനായിരുന്ന MAGALLANES വർഷങ്ങൾക്കു ശേഷം വീണ്ടുമവളെ കണ്ടുമുട്ടുമ്പോൾ അസ്വസ്ഥനാകുന്നതിന്റെ രഹസ്യങ്ങൾ മാത്രം മതി അവളുടെ നടുക്കത്തിന്റെ ആഴമറിയാൻ. ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലങ്ങളേക്കൂടി ഓർമ്മയിലേക്ക് ക്ഷണിക്കാൻ CELINA-യെന്ന പാത്രസൃഷ്ടിയിലൂടെ സാധിച്ചിട്ടുണ്ടാകണം. ചരിത്രം പറയാതെ പോയ സത്യങ്ങളേയും, കേൾക്കാതെ പോയ രോദനങ്ങളേയും CELINA-യുടെ ദുരിതപൂർണ്ണമായ ജീവിതം പ്രതിനിധീകരിക്കുന്നതായ് തോന്നി. ബോധപൂർവ്വം ഓരോ സമൂഹവും മറവിക്ക്‌ വിട്ടുകൊടുക്കുന്ന തിന്മകളെ ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങളാകുന്നു CELINA-യും, അവളുടെ അനുഭവങ്ങളും.
സിനിമയെക്കുറിച്ച്‌
         സംവിധായകന്റെ ആദ്യസിനിമയാണെന്നത് പ്രശംസനീയമാണെന്നാണ് എന്റെ പക്ഷം. പ്രമേയത്തിന് പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണവും, MAGALLANES എന്ന കഥാപാത്രവും സിനിമയ്ക്ക് താങ്ങാവുന്നു. നടുക്കമുണർത്തുന്ന ഓർമ്മകളുടെ വേദനയിൽ അലറിക്കരഞ്ഞോടുന്ന CELINAയുടെ ദൃശ്യം സിനിമയിലെ മികച്ച രംഗമാകുന്നു. സ്‌ക്രീനിനെ ഡയഗണലായ് പകുത്തു കൊണ്ട് നിൽക്കുന്ന ഇരുട്ട് പൊതിഞ്ഞ കുന്നിൻ ചെരുവിൽ മുട്ടുകുത്തി നിൽക്കുന്ന സെലീനയുടെ പിറകിലായി മറ്റൊരു പകുതിയിൽ രാത്രിവെളിച്ചങ്ങളിൽ കുളിച്ചു നിൽക്കുന്ന ലിമ നഗരത്തെയും കാണാം.......


Sunday, 30 October 2016

BABA JOON (2015)



FILM : BABA JOON (2015)
GENRE : DRAMA
COUNTRY : ISRAEL
DIRECTOR : YUVAL DELSHAD

                        ജന്മനാട്ടിൽ നിന്ന് പിഴുതെറിയപ്പെടുന്നവയാണ് ഓരോ കുടിയേറ്റക്കാരന്റെയും ജീവിതം. സംസ്കാരവും, പാരമ്പര്യവുമെല്ലാം പുതിയ സാഹചര്യങ്ങളിൽ അവരിൽ നിന്ന് വേർപ്പെടുകയോ, ദുർബലപ്പെടുകയോ ചെയ്യുകയാണ് പതിവ്. ഇസ്രായേലിലേക്ക് ജീവിതം പറിച്ചുനട്ട ഒരു ഇറാനിയൻ ജൂത കുടുംബത്തിന്റെ കഥയാണ് BABA JOON പറയുന്നത്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ബാബ, അയാളുടെ മകൻ (ITZHAK), പേരമകൻ(MOTI) എന്നീ കഥാപാത്രങ്ങളിലൂടെ  മൂന്നു തലമുറകളെയാണ് സിനിമയുടെ പ്രമേയ അവതരണത്തിനായ്‌ ഒരുക്കിയിട്ടുള്ളത്. കുടുംബത്തിന്റെ പാരമ്പരാഗത തൊഴിൽ തന്നെയാണ് ബാബ ഇസ്രയേലിലും തുടരുന്നത്. രണ്ടാം തലമുറയിലൂടെ അത് മൂന്നാം തലമുറയിലേക്ക് കൈമാറാനുള്ള മുന്നൊരുക്കങ്ങളാണ് സിനിമ പങ്കുവെയ്ക്കാൻ ശ്രമിക്കുന്ന ആശയങ്ങളെ കണ്ടെത്താനുള്ള നിമിഷങ്ങളാകുന്നത്.
         തന്റെ പിതാവിന്റെ രീതികളെ പിന്തുടരുന്ന ITZHAK മകന്റെ താൽപര്യങ്ങളെയും, കഴിവുകളേയും കണ്ടില്ലെന്ന് നടിക്കുന്നു. MOTI-യുടെ മാതാവും, ITZHAK-ന്റെ സഹോദരനും പ്രമേയത്തെ സ്വാധീനിക്കുന്ന ശക്തമായ കഥാപാത്രങ്ങൾ തന്നെയാകുന്നു. പിതൃ-പുത്ര ബന്ധത്തിന്റെ സങ്കീർണ്ണതകളെ വിലയിരുത്താനിരിക്കുമ്പോൾ, സംസ്കാരവും, പാരമ്പര്യവും ഇടംപിടിക്കുന്നു എന്ന യാഥാർത്യമാണ് ഇത്തരം സിനിമകൾ പകരുന്നത്. പിതാവിനും, മകനുമിടയിൽ ആത്മ സംഘർഷമനുഭവിക്കുന്ന ITZHAK-ഉം , ബാബയുടെ ശാഠ്യങ്ങൾ കാരണം നാടുവിട്ട ശേഷം തിരിച്ചെത്തിയിട്ടുള്ള DARIYAS-ഉം ചിന്തയിലും, പ്രവർത്തനങ്ങളിലും വിരുദ്ധചേരികളിൽ നിലകൊള്ളുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ തലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള സാധ്യതകളുണ്ടായിട്ടും പ്രമേയത്തെ ഒതുക്കി നിർത്തിയതായി തോന്നി. വിദേശ സിനിമകൾ തേടിപ്പിടിച്ചു കാണുന്നവരെ നിരാശരാക്കാത്ത അനുഭവം തന്നെയാകും BABA JOON എന്ന് പ്രതീക്ഷിക്കുന്നു.


Sunday, 23 October 2016

FLOCKING (2015)



FILM  : FLOCKING (2015)
GENRE : DRAMA !!! THRILLER
COUNTRY : SWEDEN
DIRECTOR : BEATA GARDELER 

                      "BASED ON REAL INCIDENTS" അല്ലെങ്കിൽ "THRILLER" എന്നിങ്ങനെയുള്ള സവിശേഷതകൾ സിനിമയോട് ചേർന്നു നിൽക്കുമ്പോൾ പ്രേക്ഷകരുടെ കണ്ണ് പതിയാനുള്ള സാധ്യത കൂടുതലാണ്. അത്തരം സിനിമകളോടുള്ള ആകർഷണം തന്നെയാണ് എന്നെയും FLOCKEN എന്ന സ്വീഡിഷ് സിനിമയുടെ പ്രേക്ഷകനാക്കിയത്. IMDB-യിൽ ഈ സിനിമയുടെ ജോണർ കൊടുത്തിട്ടുള്ളത് ഡ്രാമ/ത്രില്ലർ എന്നാണ്. 
        സഹപാഠിയിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായി എന്ന ആരോപണം ഉന്നയിക്കുന്ന ജെന്നിഫറിനെ അവിശ്വസിക്കുന്ന സമൂഹത്തെയാണ് നമുക്ക് കാണാനാവുന്നത്. ആരോപണത്തിന്റെ ശരി-തെറ്റുകളിലേക്ക് സിനിമയെ ഒതുക്കി നിർത്താതെ, സമൂഹത്തിന്റെ പ്രതികരണങ്ങളെ സ്പഷ്ടമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യതകളെ ദ്യോതിപ്പിക്കുന്ന സന്ദർഭങ്ങളെ സൃഷ്ടിക്കാനുതകുന്ന വിധം ഗ്രാമീണ പശ്ചാത്തലത്തിണ് ഈ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റപെടലിന്റെയും, അവഗണയുടെയും, പരിഹാസങ്ങളുടെയും രൂക്ഷതയെ അസ്വസ്ഥജനകമായ രീതിയിൽ പ്രേക്ഷകനിലേക്കു പടർത്താൻ അത്തരം കാഴ്ചകൾ സഹായകമാകുന്നു. പ്രമേയത്തിന് അനുസൃതമായ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സിനിമാറ്റോഗ്രഫിയും, അവതരണവും മുഖ്യ പങ്കു വഹിക്കുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള  ത്രില്ലിംഗ് എലമെൻറ്സ് ഒന്നുമില്ലെങ്കിലും ആദ്യാവസാനം കാഴ്ച്ചക്കാരനെ പിടിച്ചിരുത്തുന്ന ഒരു ആകാംഷ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ആൾക്കൂട്ടങ്ങളുടെ (സമൂഹം) തീരുമാനങ്ങളും/മനസ്സും ഉരുത്തിരിയുന്ന രീതികളും അതിന്റെ അടിച്ചേൽപ്പിക്കലുകളും സിനിമയുടെ പ്രമേയത്തിന് എല്ലായിടത്തുമുള്ള സാന്നിധ്യത്തിന് അടിവരയിടുന്നു. സിനിമയുടെ ക്ളൈമാക്‌സും നമ്മൾ പ്രതീക്ഷിച്ച  രീതിയിലല്ല  അവസാനിക്കുന്നത്. സിനിമയുടെ സ്വഭാവം മനസ്സിലാക്കി കണ്ടാൽ ഇഷ്ടമാവുന്ന ഒരു കാഴ്ച തന്നെയാണ് FLOCKEN.


Monday, 10 October 2016

FUTURE LASTS FOREVER (2011)



FILM : FUTURE LASTS FOREVER (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : OZCAN ALPER

             ഇംഗ്ളീഷേതര വിദേശ സിനിമകളുടെ കാര്യമെടുക്കുമ്പോൾ എന്റെ കാഴ്ച കൂടുതൽ തറച്ച നാടുകളിലൊന്നാണ് തുർക്കി. മനോഹരമായ സിനിമാറ്റോഗ്രാഫിയും CEYLAN-നെ പോലെയുള്ള സംവിധായകരുടെ സാന്നിധ്യവുമാണ് അതിനിടയാക്കിയത്. 2008-ൽ പുറത്തിറങ്ങിയ AUTUMN എന്ന മികച്ച ഒരു സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ടർക്കിഷ് സംവിധായകനായ OZCAN ALPER-ന്റെ FUTURE LASTS FOREVER എന്ന സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. ഈ സിനിമ 90-കളിലെ തുർക്കിയെ ചരിത്രപരമായും, രാഷ്ട്രീയപരമായും അവതരിപ്പിക്കുന്നു.
        സംഗീതത്തിൽ ഗവേഷണം നടത്തുന്ന SUMRO എന്ന യുവതിയും, അവളുടെ യാത്രയിൽ കണ്ടുമുട്ടുന്ന അഹ്‌മദ് എന്ന യുവാവുമാണ് പ്രധാന കഥാപാത്രങ്ങൾ. SUMRO തേടുന്ന ദുഃഖസാന്ദ്രമായ ഈരടികളും, ശബ്ദങ്ങളും, അഹമെദ് എന്ന സുഹൃത്തും സിനിമയുടെ / സിനിമയിലെ രാഷ്ട്രീയത്തിന്റെ ഉള്ളിൽ തന്നെ നിലകൊള്ളുന്നവയാകുന്നു. SUMRO-യുടെ അന്വേഷണങ്ങളുടെ പലമാനങ്ങളിലേക്ക് സൂചനകളായി സിനിമയുടെ ആദ്യ നിമിഷങ്ങളിലെ രംഗങ്ങളെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ടെങ്കിലും, സിനിമയുടെ രാഷ്ട്രീയമായ ചുവടുകൾ സുദൃഢമാവുമ്പോഴാണ് ഊഹങ്ങൾക്കപ്പുറമുള്ള വ്യക്തത അവയ്ക്ക് കൈവരുന്നത്. കുർദ്ദിഷ് കോൺഫ്ലിക്റ്റിന്റെ പശ്ചാത്തലത്തെ അടയാളപ്പെടുത്തുന്ന ഈ സിനിമയുടെ ഒരു പക്ഷത്തേക്കുള്ള ചായ്‌വ് വളരെ പ്രകടമാണ്. അവിടത്തെ ചരിത്ര യാഥാർഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞത സിനിമയുടെ നിലപാടിനെ വിലയിരുത്താനുള്ള അവസരം നിഷേധിക്കുന്നു. സംവിധായകന്റെ വ്യക്തിപരമായുള്ള താല്പര്യങ്ങളോ, അനുഭവങ്ങളോ ആവാം സിനിമയെ ഒരു പക്ഷത്തേക്ക് ചേർത്തു നിർത്തിയത് എന്ന് അനുമാനിക്കാം. ചിലയിടങ്ങളിൽ സിനിമയ്ക്ക് ഒരു ഡോക്യുമെന്ററി സ്റ്റൈൽ കൈവരുന്നുണ്ടെങ്കിലും ആസ്വാദനത്തിന് കല്ലുകടിയായി മാറുന്നില്ല. സിനിമയെ കേവലം ആസ്വാദനോപാധി എന്ന നിലയിൽ മാത്രം പരിഗണിക്കുന്നവർക്ക് ഈ സിനിമ രസിക്കണമെന്നില്ല എന്ന സൂചനയോടെ നിർത്തുന്നു.