Monday, 20 October 2014

WHEN I SAW YOU (2012)



FILM  : WHEN I SAW YOU (2012)
COUNTRY  : PALESTINE
GENRE  : DRAMA
DIRECTOR : ANNEMARIE  JACIR

       യുദ്ധങ്ങളേയോ , അധിനിവേശങ്ങളേയോ , ദേശ സ്പർദ്ധകളേയോ  പശ്ചാത്തലമാക്കി കുട്ടികളുടെ വീക്ഷണ കോണിലൂടെ അവതരിക്കപ്പെട്ട പല സിനിമകളും  ട്രാജഡിയുടെ നനവാണ്  ബാക്കിയാക്കാറുള്ളത്. ഹൃദയത്തിന് കനമേകുന്ന  ദുരിതക്കാഴ്ച്ചകളുടെ  ധൂർത്തും  ഇത്തരം സിനിമകളിൽ കാണാറുണ്ട്‌. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നിശ്ചയദാർഡ്യത്തിന്റെ ഇളം മനസ്സുമായി ലക്ഷ്യത്തിലേയ്ക്ക് പിച്ച വെയ്ക്കുന്ന താരീഖിനെ നമുക്കായി പരിചയപ്പെടുത്തുന്ന ഫലസ്തീൻ സിനിമയാണ് WHEN I SAW YOU.
    1967-ലെ ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന അമ്മയുടെയും, മകന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. അഭയാർഥി ക്യംപിലെയ്ക്ക് അനുദിനം  ട്രക്കുകളിൽ    വന്നണയുന്ന അഭയാർഥികളും , 20 വർഷമായി ക്യാമ്പിൽ ജീവിക്കുന്ന പ്രായം കൂടിയ സ്ത്രീയും താരീഖിനെ അസ്വസ്ഥമാക്കുന്നത് , കൂടണയാനും പിതാവിനെ സന്ധിക്കാനും, സ്വന്തം മണ്ണിൽ കാലമർത്താനുമുളള  അടങ്ങാത്ത ആഗ്രഹമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഓർമ്മയിൽ സ്വരുക്കൂട്ടിയ പിതാവിന്റെ വാക്കുകളിൽ നിന്നും നേടുന്ന ദിശാബോധവുമായി പിതാവിനെ അന്വേഷിച്ച് ഫലസ്തീൻ ലക്ഷ്യമാക്കി യാത്രയാകുന്ന താരീഖ് ചെന്നെത്തുന്നത്, ഫലസ്തീന്റെ വിമോചനത്തിനു വേണ്ടി പോരാട്ട സജ്ജമായിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പോരാളികൾക്കിടയിലാണ്. എകാഗ്രതയുടെയും, സഹനത്തിന്റെയും, ക്ഷമയുടെയും തീക്ഷണതയെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും,  കാത്തുനിൽക്കാനുള്ള മനസ്സ് താരീഖിനുണ്ടാകുമോ?........ അവന്റെ യാത്ര ലക്ഷ്യം കാണുമോ?...... ഇത്തരം ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരം സിനിമ നൽകുന്നില്ലെങ്കിലും , സൂചനകൾ അവശേഷിപ്പിച്ച്  തന്നെയാണ് സിനിമയവസാനിക്കുന്നത്.
                  വിടർന്ന കണ്ണുകളും , വശ്യമായ പുഞ്ചിരിയും ഉയർന്ന പ്രായോഗിക ബുദ്ധിയും മാത്രമല്ല, ചോദ്യങ്ങളും സംശയങ്ങളും നിറഞ്ഞ കുഞ്ഞു മനസ്സിലെ കനലുകളെയും കൂടിയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ചരിത്ര യാഥാർത്യമായി രേഖപ്പെടുത്തപ്പെട്ട സംഭവത്തെ അവലംബിക്കുമ്പോൾ പക്ഷം ചേരലിന്റെ സ്വാഭാവികമായ (ന്യായീകരിക്കാവുന്ന) ആധിക്യം പ്രതീക്ഷിച്ചെങ്കിലും , റിയലിസ്ടിക്കായ ഒരു ആഖ്യാനത്തെ പിൻപറ്റിയ  സംവിധായികയുടെ ശ്രമം സിനിമയെ കൂടുതൽ മികവുറ്റതാക്കിയതായി  തോന്നി.
           പോരാളികളുടെ തലവനായ അബു അക്രം പറയുന്ന പല വാചകങ്ങളും താരീഖിന്റെയും നമ്മുടെയും ചിന്തകളിൽ തറക്കുന്നവയായിരുന്നു. ഓരോ പോരാളിയുടെയും, ഓരോ പോരാട്ടത്തിന്റെയും വിധിയെഴുതുന്നത് ചരിത്രമാകുമെന്ന വാചകം സിനിമയ്ക്ക്‌ ശേഷവും തങ്ങി നിൽക്കുന്നതായി. താരീഖിനെ പിന്തുടർന്നെത്തുന്ന മാതാവും, അപൂർണ്ണമായ അന്ത്യരംഗങ്ങളും  ബാക്കിയാക്കുന്നത് പിറന്ന മണ്ണ് ജീവവായുവാണെന്ന  സത്യമാണ്.
        സംഗീതവും സിനെമാടോഗ്രഫിയും പ്രതീക്ഷിച്ചതിനേക്കാൾ സിനിമയുടെ തിളക്കം കൂട്ടിയ ഘടകങ്ങളായി. മികച്ച സിനിമകൾ ഇനിയും തന്നിൽ  നിന്ന് പ്രതീക്ഷിക്കാം എന്ന പ്രതീക്ഷയാണ് ANNEMARIE JACIR  ഈ സിനിമയിലൂടെ  നൽകുന്നത്.




      


No comments:

Post a Comment