Monday, 11 August 2014

SILENT WEDDING (2008)



FILM    : SILENT WEDDING (2008)
COUNTRY  : ROMANIA
GENRE    :  COMEDY , DRAMA
DIRECTOR  : HARATIU MALAELE
             ചിലപ്പോൾ സിനിമ മെല്ലെ മന്ത്രിക്കുന്നത് നമ്മൾ ഉച്ചത്തിൽ കേൾക്കാനിടയുണ്ട്. സിനിമ മുന്നോട്ട്  വച്ച ആശയത്തോട് തീവ്രമായ വിയോജിപ്പോ, യോജിപ്പോ ഉണ്ടാകുമ്പോഴാണ്  ഇത്തരം അനുഭവമുണ്ടാവുക. വളരെ ഉച്ചത്തിൽ കേൾക്കാനായില്ലെങ്കിലും  വളരെ വ്യക്തമായിരുന്നു SILENT WEDDING  എന്ന റുമാനിയൻ  സിനിമയുടെ ശബ്ദം. ഒരു  POLITICAL PROPAGANDA  എന്ന വിമർശനം കഴുകിക്കളയാനാവാത്ത വിധം പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിലും  , റുമാനിയൻ രാഷ്ട്രീയ ചരിത്രത്തിലേയ്ക്ക് കണ്ണോടിച്ചാൽ  ഈ സിനിമയിലെ സാമൂഹിക ചിത്രങ്ങളെ അവഗണിക്കാനാവില്ല. കോമഡിയുടെ പ്രസരിപ്പിൽ നിവർന്നു നിൽക്കുന്ന ഈ സിനിമ കേവലമൊരു "FUN RIDE" എന്നതിനുമപ്പുറത്തേയ്ക്ക് നമ്മെ നയിക്കുന്നു.
               സിനിമയുടെ തുടക്കവും , ഒടുക്കവും  വേരൂന്നിയിട്ടുള്ളത്  വർത്തമാനകാലത്തിലാണെങ്കിലും  , കഴമ്പുള്ള മദ്ധ്യം  1953-ലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഇവിടെ കാലം ശക്തമായ സൂചനയും അടയാളവുമായി  മാറുന്നു. ഗ്രാമീണതയുടെ സൗന്ദര്യം തൂകുന്ന ദൃശ്യങ്ങളും, വ്യക്തിത്വങ്ങളും, ശബ്ദ കോലാഹലങ്ങളും, സന്തോഷത്തിന്റെയും  -സാഹോദര്യത്തിന്റെയും  ചോരചിന്താത്ത  ഏറ്റുമുട്ടലുകളും ഏതൊരു ഗ്രാമത്തിലെത്  പോലെ സിനിമയിലെ ഗ്രാമത്തിന്റെയും സവിശേഷതകളായി നിറയുന്നു. IANCU , MARA  എന്നിവരുടെ അച്ഛന്മാരുടെ  വാക് പോരാട്ടങ്ങൾ പുതിയ മാനങ്ങളിലെയ്ക്ക് ആവേശ പൂർവ്വം  കുതിച്ചു ചാടുമ്പോഴാണ് , ഏവരെയും സ്തബ്ദരാക്കി IANCU താൻ MARA യെ വിവാഹം കഴിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ഗ്രാമത്തിലെ പ്രണയ ജോടികളായ  ഇവരുടെ വിവാഹ തീരുമാനം സിനിമയ്ക്കും പുതുജീവനേകുന്നു. വിവാഹം ഉത്സവമായി ആഘോഷിക്കുന്ന സമൂഹത്തിലെ വിവാഹത്തിനായുള്ള  മുന്നൊരുക്കങ്ങളാൽ  ആഹ്ലാദമുഖരിതമായ  വാനത്തിലേയ്ക്ക്  കാർ മേഘങ്ങളായാണ്  "പാവപ്പെട്ടവന്റെ" (WORKING CLASS)   പ്രത്യയ ശാസ്ത്രം  കടന്നു വരുന്നത്. കമ്യൂണിസത്തിന്റെ  വിഖ്യാതനായ പ്രയോക്താവായിരുന്ന ജോസഫ് സ്റ്റാലിന്റെ  മരണ വാർത്തയുടെ രൂപത്തിലാണ് ഈ കാർ മേഘങ്ങൾ ഉരുണ്ടു കൂടുന്നത്. എല്ലാ ആഘോഷങ്ങൾക്കും നിരോധനം  ഏർപ്പെടുത്തി ഭീഷണികളുയർത്തി  കടന്നു പോകുന്ന റഷ്യൻ മുഖമുള്ള പട്ടാളക്കാരൻ ഒരു "STALINIST" ന്റെ എല്ലാ യോഗ്യതകളും പേറുന്നവനായിരുന്നു. ഏറെ കൊതിച്ച വിവാഹ ഉത്സവത്തെ  കൈവിടാൻ മനസ്സുവരാത്ത  ഗ്രാമീണർ നിശബ്ദരായി വിവാഹം നടത്താൻ തീരുമാനിക്കുന്നതും , അത് സൃഷ്ടിക്കുന്ന രസകരങ്ങളായ കാര്യങ്ങളുമാണ് സിനിമയിൽ പിന്നീട് നമ്മെ കാത്തിരിക്കുന്നത്. നിഷ്കളങ്കവും, നിർമ്മലവുമായ കോലാഹലങ്ങളെ ഞെരിച്ചമർത്തിയ അസ്വാതന്ത്ര്യത്തിന്റെ  STALINISTIC  ഉരുക്ക് മുഷ്ടികളെ  മറികടക്കാൻ "നിശബ്ദ വിപ്ലവം"  നടത്തുന്ന കാഴ്ച ഹാസ്യാത്മകതയുടെ അതിപ്രസരത്താൽ  വേറിട്ട കാഴ്ചയാക്കുന്നു  സംവിധായകൻ.
             ബധിരനും, മദ്യപാനിയുമായ  ആളുടെ  മകൾ (SAMARANDA) ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ അവളുടെ  കൈകളിൽ ബാക്കിയാകുന്ന "മെഡലുകളും" , തൂവെള്ള വസ്ത്രത്തിൽ പരന്ന "രക്തചുവപ്പും" രാഷ്ട്രീയത്തിന്റെ നിറത്തെയും അത് ആനയിക്കാവുന്ന  വിപത്തിന്റെയും  പ്രവചന-പ്രതീക കാഴ്ചകളാണെന്ന് ധ്വനിപ്പിച്ചു. സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിലെ  സാമൂഹിക ജീവിതത്തെ അത്രയൊന്നും ആസ്വാദ്യകരമല്ലാത്ത രീതിയിൽ സ്വാധീനിച്ച ചരിത്രപരമായ വസ്തുതയെ തമാശയിൽ മുക്കി ആസ്വാദ്യകരമാക്കിയത് സംവിധായകന്റെ മികവായി കരുതാം. നിർദോഷങ്ങളെന്നു  തോന്നിയ അനേകം സംഭാഷണ ശകലങ്ങൾക്ക്  സശ്രദ്ധം ചെവി കൊടുത്താൽ ആക്ഷേപ ഹാസ്യത്തിന്റെ  കൂർത്ത മുനകൾ വ്യക്തമാവും. പല ദൃശ്യങ്ങളും  കേവല-കാഴ്ചയ്ക്കപ്പുറം  സംവദിക്കുന്നവയായിരുന്നു .
              "പ്രോലിറ്റേറിയേറ്റ്സിന്റെ" കൈകൾക്ക് കരുത്തും , ജീവിതത്തിന് വെളിച്ചവുമേകിയ  കമ്യൂണിസത്തിന്റെ  "ചുവപ്പ് മഷി"  പടർത്തിയ വിപ്ലവങ്ങളുടെ വീര ചരിതങ്ങൾ  എങ്ങും മുഴങ്ങുമ്പോഴും , അതിൽ നിന്നും അപൂർവമായെങ്കിലും  ഒഴുകിയ "കറുത്ത മഷി" തീർത്ത "കറുത്ത പൊട്ടുകളെ "  കണ്ടില്ലെന്നു നടിക്കരുത് എന്ന ചിന്തയാണ് ഈ സിനിമ എന്നിൽ അവശേഷിപ്പിച്ചത്.
            നിങ്ങളുടെ ആശയ-വിശ്വാസ-ആദർശ പ്രമാണങ്ങൾ നിങ്ങളുടെ ആസ്വാദനത്തിന്  അതിര് കൽപ്പിക്കുന്നില്ലെങ്കിൽ  തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് ഈ സിനിമ എന്ന ഓർമ്മപ്പെടുത്തലോടെ  നിർത്തുന്നു.                             

No comments:

Post a Comment