Saturday, 2 August 2014

HERMANO (BROTHER) 2010



FILM : HERMANO (BROTHER) -2010
DIRECTOR  :  MARCEL RASQUIN
GENRE  : CRIME , DRAMA , SPORT
COUNTRY : VENEZUELA

           സ്നേഹത്തിന്റെ ആഴം പലപ്പോഴും നാം തിരിച്ചറിയാതെ പോവാറാണ്  പതിവ്. അത് മനസ്സിലാകുന്നത്‌ ചിലപ്പോഴെങ്കിലും സ്വപ്നം കൈയ്യെത്തും ദൂരത്ത്‌ വഴുതിയകലുന്ന  വേളയിലുമാകാം. തീവ്രമായ സഹോദര സ്നേഹത്തിന്റെ വ്യത്യസ്തമാർന്ന  അനുഭവമേകിയ  സിനിമയാണ് MARCEL RASQUIN ന്റെ വെനീസ്വലൻ  സിനിമയായ HERMANO (BROTHER ). ഫുട്ബാൾ താരങ്ങളായ ജൂലിയോ, ഡാനിയൽ എന്നീ സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് നമ്മൾ സിനിമയുടെ മറുകര എത്തുന്നത്. ഫുട്ബാൾ , സിനിമയുടെ ആത്മാവിന്റെ  പ്രധാന ഭാഗം കയ്യടക്കുന്നുണ്ടെങ്കിലും  CRIME,DRAMA, SPORTS  എന്നീ GENRE -കളെ കൂട്ടിക്കെട്ടി  ഈ സിനിമയെ തരം തിരിക്കുന്നതാണ്  ഉചിതമെന്ന് തോന്നുന്നു.
               സഹജീവി സ്നേഹത്തിന്റെയും, ഫുട്ബാളിന്റെയും മികച്ച "ദർശനമേകിയാണ്"  സിനിമയാരംഭിക്കുന്നത്. ജീവ വായു നഷ്ടപ്പെട്ട് , ഉപയോഗശൂന്യമായി ചപ്പു ചവറുകൾക്കിടയിൽ  നിദ്രയിലാണ്ട് കിടക്കുന്ന തുകൽ പന്തിനു  സമീപം ഉപേക്ഷികപ്പെട്ട  പിഞ്ചുകുഞ്ഞിനെ(ഡാനിയൽ)  ജൂലിയോ എന്ന കുട്ടി  കാണുന്നുവെങ്കിലും,  സ്നേഹത്തിന്റെ മാലാഖയായി പറന്നിറങ്ങുന്നത്  മാതൃത്വത്തിന്റെ വിശുദ്ധിയിൽ പുറം തിരിയാൻ കഴിയാതെ കുഞ്ഞിനെ വാരിപ്പുണരുന്ന  ജൂലിയോയുടെ അമ്മതന്നെയാണ്. കണ്ണടച്ച് തുറക്കുന്ന മട്ടിൽ  മങ്ങി തെളിയുന്ന സ്ക്രീനിൽ  , 16 വർഷങ്ങൾക്കു ശേഷം ഗ്രൌണ്ടിൽ ഫുട്ബാളിന്റെ വശ്യമായ കേളി വിസ്മയം തീർത്ത് തങ്ങളുടെ ടീമിനെ ഫൈനലിലേയ്ക്ക്  നയിക്കുന്ന ജൂലിയോ-ഡാനിയൽ സഹോദരങ്ങളെയാണ് നാം കാണുന്നത്. എന്നാൽ സിനിമയുടെ തുടർന്നുള്ള ഭാഗങ്ങൾ  ഫുട്ബാളിനപ്പുറം  മറ്റു പ്രശ്നങ്ങളിലേയ്ക്ക്  ഈ സഹോദരങ്ങളെ നയിക്കുകയാണ്. സ്വച്ഛമായി , സ്വപ്നങ്ങൾക്ക്  പിറകെ കുതിക്കുവാൻ അനുവദിക്കാത്ത സാമൂഹിക പശ്ചാത്തലത്തിൽ , കുറ്റകൃത്യങ്ങളുടെയും, പ്രതികാര വാഞ്ചകളുടെയും  ഇരുൾ പടരുകയാണ് ഇവരുടെ ജീവിതത്തിൽ. മാതാവിന്റെ മരണത്തോടെ അതി സങ്കീർണമാകുന്ന ജീവിതത്തെ പ്രശ്നക്കയങ്ങളിൽ നിന്ന് വലിച്ചു കയറ്റാൻ ഫുട്ബാളിലൂടെ മാത്രമേ കഴിയൂ എന്ന് തിരിച്ചറിയുന്നു ഡാനിയൽ . അതിനാൽ തന്നെ കാരമുള്ളുകളുടെ ആവരണമണിഞ്ഞ രഹസ്യങ്ങളെ തന്റെ ഹൃദയത്തിൽ ഒതുക്കി ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും,കടപ്പാടിന്റെയും പര്യായമാകുന്നു  ഡാനിയൽ. തന്റെ സ്വപ്‌നങ്ങൾ തന്റേതു മാത്രമല്ല എന്ന ബോധ്യത്തിൽ അതിജീവനത്തിന്റെ അവസാന പോരാട്ടത്തിനായി സഹോദരനോടൊപ്പം തോളോട് തോൾ  ചേർത്ത് ഗ്രൌണ്ടിൽ  നിൽക്കുകയാണ് ഡാനിയൽ. അവന്റെ സ്വപ്‌നങ്ങൾ പൂവണിയുമോ?..... അവന്റെ ത്യാഗങ്ങളുടെ ഭാവിയെന്താകും?........ സിനിമയുടെ തുടക്കം പോലെ ഫുട്ബാളും , സ്നേഹം  ചേർന്ന് നിൽക്കുന്ന അവസാന ഫ്രൈമിലേയ്ക്ക് സിനിമയെ എത്തിച്ചത് സംവിധായകന്റെ വിജയമായി.
                   സിനിമയെ താങ്ങി നിർത്തുന്ന നെടും തൂണുകളാകുന്നത്  ഡാനിയൽ -ജൂലിയോ എന്നിവരാണെങ്കിലും   സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിലും , കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താൻ സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങളിലെ വിലപ്പെട്ട സാന്നിധ്യങ്ങളായി മറ്റു കഥാപാത്രങ്ങളും. ജൂലിയോ-ഡാനിയൽ എന്നിവരുടെ കോച്ച് , സുഹൃത്ത്‌ MAX , ഗുണ്ടാതലവൻ  MOROCHA , ദാനിയലിന്റെ കാമുകി എന്നിവരെല്ലാം പരിമിതമായ സമയത്തിൽ സിനിമയിലെ തങ്ങളുടെ അവിഭാജ്യത അടിവരയിട്ട്  സിനിമയ്ക്ക്‌ ശക്തി പകരുന്നുണ്ട്.
                        വെനീസ്വല  പോലെയുള്ള ഒരു രാജ്യത്തിൻറെ സാമൂഹികവും, സാംസ്കാരികവുമായ അംശങ്ങൾ സിനിമയിലെ  ജീവിതങ്ങളിലെന്ന പോലെ , ദൃശ്യങ്ങളിലും    മുദ്ര പതിപ്പിക്കുന്നു. വികസ്വര സമൂഹത്തിലെ സ്ഥിരം കാഴ്ചയായ തിങ്ങി നിറഞ്ഞതും , തട്ടുകളായി പർവ്വത രൂപം പൂണ്ടതുമായ  കെട്ടിടങ്ങൾ വികസ്വരത വിളിച്ചോതിയ നിശബ്ദ കഥാപാത്രങ്ങളായി പല രംഗങ്ങളിലും സ്ക്രീൻ കയ്യടക്കുന്നു. വികസ്വരത സൃഷ്ടിക്കുന്ന സാമൂഹികമായ അരക്ഷിതാവസ്ഥയുടെ ഏറ്റവും ലളിതമായ ഒരു സാഹചര്യത്തെ സിനിമയുടെ സങ്കീർണതയിലേയ്ക്ക്  വളർത്തിയ സംവിധായകന്റെ ക്രാഫ്റ്റ് എനിക്ക് നന്നേ ബോധിച്ചു.
             സിനിമയുടെ സാങ്കേതിക വശങ്ങളെ പരാമർശിക്കുമ്പോൾ ,  ലാറ്റിനമേരിക്കൻ  ശൈലി നിഴലിക്കുന്ന ഫ്രൈമുകളെ  എടുത്തു പറയേണ്ടിയിരിക്കുന്നു. ഞാൻ , ഒരു കടുത്ത ഫുട്ബാൾ ആരാധകനായതു  കൊണ്ടാണോ എന്നറിയില്ല, സിനിമയിലെ ഫുട്ബോൾ സീനുകൾ കുറച്ചു കൂടി മനോഹരമാക്കാമായിരുന്നു  എന്ന് തോന്നി. ഫുട്ബാളുമായി യാതൊരു ബന്ധമില്ലാതവർക്കും ആസ്വദ്യകരമാകുന്ന ഒന്ന് തന്നെയാണ് ഈ സിനിമ. പ്രമേയത്തെ തികച്ചും ലളിതമായി, കൂടുതൽ നടകീയതയേകി നശിപ്പിക്കാതെ വ്യത്യസ്തമായ ഒരു അനുഭവം എനിക്കേകിയ ഈ സിനിമ    ലാറ്റിനമേരിക്കൻ സിനിമകൾ കാണാൻ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


1 comment: