രണ്ടു സെർബിയൻ സിനിമകൾ
സെർബിയ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്ന പേര് എമിർ കസ്തുറിക്കയുടേതാണ്. ജിപ്സി താളത്തിന്റെ കോലാഹലങ്ങളിൽ മുങ്ങി, രാഷ്ട്രീയവും, യാഥാർഥ്യങ്ങളും ആക്ഷേപഹാസ്യത്തിന്റെ മേലങ്കിയിൽ സാന്നിധ്യമറിയിക്കുന്ന ആഘോഷ നിമിഷങ്ങളെ സമ്മാനിക്കുന്ന കസ്തൂറിക്കൻ സിനിമകൾ എന്നും രസിപ്പിച്ചിട്ടേയുള്ളൂ. അത്രയൊന്നും വരില്ലെങ്കിലും, ഇന്ന് പരിചയപ്പെടുത്തുന്ന രണ്ടു സിനിമകളും രസകരമായ സിനിമാ അനുഭവമാകുമെന്നതിൽ സംശയമില്ല. ചില ചരിത്രസത്യങ്ങൾക്ക് പൊടിപ്പും, തൊങ്ങലും വച്ച് സിനിമാറ്റിക് ആയി അവതരിപ്പിച്ച ഈ സിനിമകളെ ഡ്രാമ, കോമഡി, സ്പോർട്സ്, ബയോഗ്രഫി എന്നീ ജോണറുകളിൽ ഉൾപ്പെടുത്താമെന്നു തോന്നുന്നു.
ഇനി സിനിമകളെ കുറിച്ച്
FILM : MONTEVIDEO –
TASTE OF A DREAM (2010)
DIRECTOR : DRAGAN
BJELOGRLIC
1930-ന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. അതായത് ആദ്യ ഫുട്ബാൾ ലോകക്കപ്പ് നടന്ന വർഷം. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു കൂട്ടം യുവാക്കളുടെയും, ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരു പറ്റം ആളുകളുടെയും സ്വപ്നത്തിലേക്കുള്ള യാത്രയുടെ കഥയാണ് ഈ സിനിമ. ആദ്യ ലോകക്കപ്പിൽ പങ്കെടുക്കാനും, അതിനുള്ള ടീമിനെ ഒരുക്കാനും, അവരെ അയക്കാനുള്ള ഭീമമായ പണം കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് സിനിമയുടെ ഫ്രെയിമുകളിൽ നിറയുന്നത്. മോഷ, തിർക്കേ എന്നീ കളിക്കാരുടെ സൗഹൃദത്തിലേക്കും, പിണക്കങ്ങളിലേക്കും, പ്രണയങ്ങളിലേക്കുമെല്ലാം സിനിമ വഴിമാറുന്നുണ്ടെങ്കിലും പഴയ കാലത്തിന്റെ കെട്ടും-മട്ടും ഗരിമയോടെ തെളിഞ്ഞ തെരുവുകളിൽ മുഴങ്ങിയ സംഗീതത്തിന്റെ മാസ്മരികതയിൽ പ്രേക്ഷകൻ താളം പിടിക്കുമ്പോഴും ഈ സിനിമയുടെ ഹൃദയഭാഗത്തു നിൽക്കുന്നത് ഫുട്ബാൾ എന്ന മനോഹരമായ ഗെയിം തന്നെയാകുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആസ്വപ്നത്തിലേക്കുള്ള പ്രയാണത്തിലെ ഇടർച്ചകളും, പ്രതിബന്ധങ്ങളും സിനിമയിലെ രസകരമായ നിമിഷങ്ങൾക്കിടയിൽ നമുക്ക് വേറിട്ട് കാണാം.
FILM : SEE YOU IN
MONTEVIDEO (2014)
DIRECTOR : DRAGAN
BJELOGRLIC
ഒരു സീക്വൽ എന്ന രീതിയിൽ ഇറങ്ങിയ ഈ സിനിമ പ്രതീക്ഷിച്ചപോലെ ലോകക്കപ്പിനായി പോയ ടീമിന്റെ ഉറുഗ്വായിലെ ദിനങ്ങളെയാണ് ഒപ്പിയെടുക്കുന്നത് . ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ സിനിമ ആദ്യ ലോകകപ്പിലെ യൂഗോസ്ലാവിയയുടെ സ്വപ്നക്കുതിപ്പിനെയാണ് തിരശീലയിൽ പകർത്തുന്നത്. ഫുട്ബാളിൽ മാത്രം ഊന്നി നിൽക്കാതെ ഒന്നാം ഭാഗത്തിലേതു പോലെ രണ്ടാം ഭാഗവും മോഷെ , തിർക്കേ എന്നിവരുടെ പ്രശ്നങ്ങളെ അഡ്ഡ്രസ്സ് ചെയ്യുന്നുണ്ട്. മോഷയുടെ വ്യക്തിപരമായ സംഘർഷങ്ങളും, തീർക്കേയുടെ പ്രണയവുമെല്ലാം ഈ ഭാഗത്തിലും സിനിമയ്ക്ക് നിറം പകരുന്ന സാന്നിധ്യങ്ങളാകുന്നു. രണ്ടു ഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് സ്റ്റോഞ്ഞേ എന്ന ബാലൻ. ഷൂ പോളീഷുകാരനായ അവന്റെ നരേഷനിലാണ് സിനിമ നമ്മുടെ മുന്നിലേക്കെത്തുന്നതും. ഫുട്ബാൾ എന്ന മനോഹരമായ ഗെയിമിനെ കച്ചവടവൽക്കരിക്കാനുള്ള ശ്രമങ്ങളെ ആ കാലഘട്ടത്തിന്റെ സാഹചര്യത്തിലും വരച്ചുകാട്ടാൻ ബോധപൂർവ്വമായി സിനിമ ശ്രമിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തേക്കാൾ മികച്ചുനിന്നതു രണ്ടാം ഭാഗമാണെന്നു പറയാം.
ചരിത്ര വസ്തുതകളെയും, വ്യക്തികളെയും അധികരിച്ചു ഒരുക്കിയ ഈ സിനിമയിലെ ഹിസ്റ്റോറിക്കൽ അക്യൂറസിയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും, ഫുട്ബാൾ ആരാധകരായ സിനിമാ സ്നേഹികൾക്ക് ഈ സിനിമകൾ മസ്റ്റ് വാച്ച് തന്നെയാണ്.
ചരിത്ര വസ്തുതകളെയും, വ്യക്തികളെയും അധികരിച്ചു ഒരുക്കിയ ഈ സിനിമയിലെ ഹിസ്റ്റോറിക്കൽ അക്യൂറസിയെക്കുറിച്ചു വ്യക്തതയില്ലെങ്കിലും, ഫുട്ബാൾ ആരാധകരായ സിനിമാ സ്നേഹികൾക്ക് ഈ സിനിമകൾ മസ്റ്റ് വാച്ച് തന്നെയാണ്.